Author: sreejithakvijayan

കോർക്ക്: കൗണ്ടി കോർക്കിലുണ്ടായ തീപിടിത്തത്തിൽ നിരവധി വീടുകൾക്ക് നാശനഷ്ടം. രണ്ട് വീടുകൾ ഭാഗീകമായി കത്തിനശിച്ചു. മറ്റ് വീടുകളുടെ മേൽക്കൂരകളിലേക്ക് തീ പടർന്നു. കരിഗലിനിൽ ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണം എന്നാണ് വിവരം. ഈ തീ ഗ്യാസ് സിലിണ്ടറുകളിലേക്ക് പടർന്നത് സാഹചര്യം ഗുരുതരമാക്കി. ശക്തമായ കാറ്റുള്ള കാലാവസ്ഥയായിരുന്നു പ്രദേശത്ത് അനുഭവപ്പെട്ടിരുന്നത്. ഇതോടെ തീ മറ്റ് വീടുകളിലേക്കും വ്യാപിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നായി നിരവധി ഫയർ എൻജിനുകൾ എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല.

Read More

ക്ലെയർ: ക്ലെയറിലെ സംഗീതോത്സവത്തിൽ പങ്കുകൊണ്ട് ആഫ്രിക്കയിൽ നിന്നുള്ള സംഘവും. മൊസാംബിക്കിൽ നിന്നുള്ള സംഗീതജ്ഞരാണ് കിഴക്കൻ ക്ലെയറിലെ ഫീക്കിൾ ഗ്രാമത്തിൽ നടന്ന പരിപാടിയുടെ ഭാഗമായത്. പരമ്പരാഗത സംഗീതജ്ഞർക്കൊപ്പം ആഫ്രിക്കൻ സംഘം കൂടി ചേർന്നതോടെ പരിപാടി ഗംഭീരമായി. നൂറ് കണക്കിന് പേരാണ് ഇവരുടെ പരിപാടി കാണാൻ എത്തിയത്. ഫീക്കിൾ ട്രഡീഷണൽ മ്യൂസിക് ഫെസ്റ്റിവൽ എന്ന പേരിലാണ് സംഗീത പരിപാടി നടക്കുന്നത്. തുടർച്ചയായ 38ാം വർഷമാണ് ഇവിടെ പരിപാടി നടക്കുന്നത്. എന്നാൽ ആഫ്രിക്കൻ സംഘത്തിന്റെ വരവ് പരിപാടിയെ വേറിട്ടതാക്കി. മൊസാംബിക്വാൻ ഗ്രൂപ്പ് സിക്വിറ്റ്‌സി മൊസാംബിക് യൂത്ത് ഓർക്കസ്ട്രയിലെ അംഗങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്.

Read More

ഡൗൺ: കൗണ്ടി ഡൗണിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവും പുരോഹിതന് നേരെയുണ്ടായ ആക്രമണവും തമ്മിൽ ബന്ധമുണ്ടെന്ന് പോലീസ്. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസിന് വിവരങ്ങൾ ലഭിച്ചത് എന്നാണ് സൂചന. ഇന്നലെയായിരുന്നു മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരു സംഭവങ്ങളും ഉണ്ടായത്. സെന്റ് പാട്രിക് അവന്യുവിലെ ചർച്ചിലെ പുരോഹിതനാണ് ആക്രമണത്തിന് ഇരയായത്. പള്ളിയിൽ പ്രാർത്ഥനയ്‌ക്കെന്ന പേരിൽ എത്തിയ യുവാവ് കുപ്പി കൊണ്ട് പുരോഹിതന്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ ഉച്ചയോടെയാണ് മരിയൻ പാർക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവങ്ങളിൽ പോലീസ് ഊർജ്ജിത അന്വേഷണം നടത്തുകയാണ്. അറസ്റ്റ് സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെ ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ആക്രമണങ്ങളിൽ ആശങ്ക പ്രകടമാക്കിയ അദ്ദേഹം ഇന്ത്യക്കാരെ പിന്തുണയ്ക്കുന്നതായും വ്യക്തമാക്കി. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാട്ടർഫോർഡിൽ ആറ് വയസ്സുകാരി ആക്രമിക്കപ്പെട്ട സംഭവം ഭീകരവും ഹൃദയഭേദകവും ആണെന്ന് അദ്ദേഹം പറഞ്ഞു. അയർലൻഡിൽ ഏകദേശം 80,000 ഇന്ത്യക്കാർ താമസിക്കുന്നുണ്ട്. രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്ക് വലിയ സംഭാവനയാണ് ഇവർ നൽകുന്നത്. ഇന്ത്യക്കാരില്ലാതെ ആരോഗ്യമേഖലയ്ക്ക് നിലനിൽപ്പില്ല. അയർലൻഡ് വംശീയത വെറുക്കുന്ന രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Read More

ഗാൽവെയിൽ: കൗണ്ടി ഗാൽവെയിൽ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ നായ്ക്കുട്ടികളെ കണ്ടെത്തി. ജനിച്ച് ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള 13 നായ്ക്കുട്ടികളെയാണ് കണ്ടെത്തിയത്. ഇവയിൽ അഞ്ചെണ്ണത്തിന് ജീവൻ നഷ്ടമായി. ബുഷിപാർക്കിനും വുഡ്‌സ്റ്റോക്കിനും ഇടയിൽ നിന്നാണ് നായ്ക്കുട്ടികളെ കണ്ടെത്തിയത്. വിവരം അറിഞ്ഞ് തെരുവായ്ക്കളെ സംരക്ഷിക്കുന്ന സംഘടനയായ മാഡ്രയിലെ അംഗങ്ങൾ ഇവിടെ എത്തുകയായിരുന്നു. ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശനിലയിൽ ആയിരുന്നു നായ്ക്കുട്ടികൾ. നിലവിൽ എട്ട് നായ്ക്കുട്ടികളാണ് ഇവരുടെ പരിചരണത്തിൽ ഉള്ളത്. വ്യാഴാഴ്ചയാണ് നായ്ക്കുട്ടികൾ ജനിച്ചത് എന്നാണ് സൂചന. അമ്മ നായ്ക്കായി പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

Read More

കോർക്ക്: കൗണ്ടി കോർക്കിൽ കാറിടിച്ച് കാൽനട യാത്രികന് പരിക്ക്. ഞായറാഴ്ച പുലർച്ചെ മാക്രൂമിൽവച്ചായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ 30 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുർട്ടീൻറോയിലെ ആർ582 ൽ ആയിരുന്നു അപകടം ഉണ്ടായത്. നടന്നുപോകുകയായിരുന്ന 30 കാരനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ഇത് സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്. ഉടനെ സ്ഥലത്ത് എത്തി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് യുവാവ് ചികിത്സയിലുള്ളത്.

Read More

ഡബ്ലിൻ: ഗാസ പിടിച്ചെടുക്കാനുള്ള ശ്രമം ഇസ്രായേൽ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ രാജ്യങ്ങൾ. അയർലൻഡ് ഉൾപ്പെടെ എട്ട് യൂറോപ്യൻ രാജ്യങ്ങളാണ് ഇസ്രായേലിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച കത്തിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ സെമൺ ഹാരിസ് മറ്റ് രാജ്യങ്ങൾക്കൊപ്പം ഒപ്പുവച്ചു. ഐസ്‌ലാൻഡ്, ലക്‌സംബെർഗ്, മാൾട്ട, നോർവേ, പോർച്ചുഗൽ, സ്ലോവേനിയ, സ്‌പെയിൻ എന്നിവയാണ് അയർലൻഡിനൊപ്പം ഇസ്രായേലിനെ എതിർക്കുന്നത്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നീക്കങ്ങളെ ശക്തമായി കത്തിൽ അപലപിക്കുന്നുണ്ട്. ഗാസയിലേക്ക് സൈനിക നീക്കങ്ങൾ വ്യാപിപ്പിച്ച് നഗരത്തിന്റെ നിയന്ത്രണം പൂർണമായി കൈക്കലാക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യം. അങ്ങിനെ സംഭവിച്ചാൽ മില്യൺ കണക്കിന് പലസ്തീനികൾക്ക് സ്വന്തം സ്ഥലം നഷ്ടമാകും. ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്നും കത്തിൽ പറയുന്നുണ്ട്.

Read More

ഡൗൺ: കൗണ്ടി ഡൗണിൽ ക്രൈസ്തവ പുരോഹിതന് നേരെ ആക്രമണം. ഇന്നലെ രാവിലെയോടെയായിരുന്നു സെന്റ് പാട്രിക് അവന്യൂവിലെ പള്ളിയിൽ വച്ച് പുരോഹിതനെ ആക്രമിച്ചത്.. സംഭവത്തിൽ സാരമായി പരിക്കേറ്റ പുരോഹിതൻ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ 10.10 ഓടെയായിരുന്നു സംഭവം ഉണ്ടായത് എന്നാണ് പോലീസ് അറിയിക്കുന്നത്. പള്ളിയിൽ എത്തിയ യുവാവ് കുപ്പികൊണ്ട് പുരോഹിതന്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയവരാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. പുരോഹിതന്റെ പരിക്കുകൾ സാരമുള്ളതാണ്. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: അയർലൻഡ് ഇന്ത്യൻ കൗൺസിലുമായി ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ഇന്ന് ചർച്ച നടത്തും. അയർലൻഡിൽ ഇന്ത്യക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ചർച്ച. കഴിഞ്ഞ മാസം താലയിൽവച്ച് യുവാവിന് നേരെയുണ്ടായ ആക്രമണം ഉൾപ്പെടെ കൗൺസിൽ സൈമൺ ഹാരിസിന്റെ ശ്രദ്ധയിൽപ്പെടുത്തും. ഇന്ത്യക്കാർ തുടർച്ചയായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ അടിയന്തിരമായി സർക്കാർ ഇടപെടണമെന്ന് അയർലൻഡിലെ ഇന്ത്യൻ സമൂഹം ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ തുടർച്ചായായാണ് കൂടിക്കാഴ്ച. ചർച്ചയുടെ അടിസ്ഥാനത്തിൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്ത് വരാനാണ് ഇന്ത്യൻ സമൂഹത്തിന്റെ തീരുമാനം.

Read More

ഡബ്ലിൻ: മകൾ നേരിട്ട വംശീയ ആക്രമണത്തിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി വാട്ടർഫോർഡിലെ കോട്ടയം സ്വദേശികളായ ദമ്പതികൾ. നാളെ ഉപപ്രധാനമന്ത്രിയുമായി നടത്തുന്ന ചർച്ചകൾക്ക് ശേഷം പ്രതിഷേധത്തിനായുള്ള തിയതി തീരുമാനിക്കും. മകൾക്ക് ശേഷവും ഇന്ത്യക്കാർ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ശക്തമായ പ്രതിഷേധത്തിന് നവീനും അനുപയും ഒരുങ്ങുന്നത്. തലസ്ഥാന നഗരിയായ ഡബ്ലിനിൽ എല്ലാ രാജ്യക്കാരെയും വംശീയ ആക്രമണങ്ങൾക്കെതിരെ അണിനിരത്താനാണ് കുടുംബത്തിന്റെ തീരുമാനം. പ്രതിഷേധത്തിന് ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിൽ നിന്നുളള കുടിയേറ്റക്കാരുടെ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നഴ്‌സസ് സംഘടനകളും കൂട്ടായ്മകളും പ്രതിഷേധത്തിന്റെ ഭാഗമാകും. ഇനിയൊരു ഇന്ത്യക്കാരനും അയർലൻഡിൽ ആക്രമിക്കപ്പെടരുതെന്ന് ദമ്പതികൾ പ്രതികരിച്ചു.

Read More