Author: sreejithakvijayan

ഡബ്ലിൻ: ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡിന് പിന്നാലെ ഐറിഷ് നടി ജെസ്സി ബക്ലിയെ തേടി മറ്റൊരു അംഗീകാരം കൂടി. ആക്ടർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. മികച്ച അഭിനേത്രിയ്ക്കായുള്ള പുരസ്‌കാരത്തിനാണ് 36 കാരിയായ ബക്ലി നാമനിർദ്ദേശം ചെയ്യപ്പെട്ടത്. ഹാംനെറ്റിലെ അഭിനയത്തിനാണ് നാമനിർദ്ദേശം എന്നാണ് റിപ്പോർട്ടുകൾ. ഹാനെറ്റിലെ അഭിനയം ബക്ലിയ്ക്ക് വലിയ പ്രശംസ നേടിക്കൊടുത്തിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ബക്ലിയ്ക്ക് ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാരം ലഭിച്ചത്.

Read More

ടൈറോൺ: കൗണ്ടി ടൈറോണിൽ വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. ബുധനാഴ്ച രാവിലെ ഓഗറിലെ അന്നഗില്ല റോഡിൽ ആയിരുന്നു സംഭവം. 20 വയസ്സുള്ള യുവാവ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രാവിലെ 8.10 ഓടെയായിരുന്നു സംഭവം. വെള്ള നിറത്തിലുള്ള ഓഡി4 കാറും റെനോ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറോടിച്ചിരുന്നത് യുവാവാണ്. ലോറി ഡ്രൈവർക്കും ചെറിയ പരിക്കുകൾ ഉണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഡബ്ലിൻ: സ്‌കൂളിൽ നിന്നും പണം മോഷ്ടിച്ച പ്രിൻസിപ്പാളിനെതിരെ നടപടി. ടീച്ചിംഗ് കൗൺസിൽ സസ്‌പെൻഡ് ചെയ്തു. പ്രിൻസിപ്പാളായിരിക്കെ സ്‌കൂളിൽ നിന്നും 1 ലക്ഷം യൂറോ ആയിരുന്നു അധ്യാപകൻ മോഷ്ടിച്ചത്. 40 വയസ്സുള്ള അധ്യാപകൻ മിഡ്‌ലാൻഡിലെ സ്‌കൂളിൽ രണ്ട് വർഷമാണ് പ്രിൻസിപ്പാളായി സേവനം അനുഷ്ഠിച്ചത്. ഈ കാലയളവിൽ സ്‌കൂളിന്റെ ക്രെഡിറ്റ് കാർഡും ചെക്കുകളും ഉപയോഗിച്ച് സ്‌കൂൾ മാനേജ്‌മെന്റ് ബോർഡ് ചെയർപേഴ്സണിന്റെ പേര് ദുരുപയോഗം ചെയ്ത് പണം തട്ടുകയായിരുന്നു. ടീച്ചിംഗ് കൗൺസിലിന്റെ അന്വേഷണ സമിതി സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നു. ഇതിൽ കുറ്റകൃത്യം തെളിഞ്ഞ പശ്ചാത്തലത്തിലാണ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചത്. ഒരു മാസത്തേയ്ക്ക് ആണ് സസ്പെൻഷൻ.

Read More

ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ കിടക്ക ക്ഷാമം രൂക്ഷമാകുന്നു. ഇന്നലെ രാവിലെവരെയുള്ള കണക്കുകൾ പ്രകാരം 670 പേരാണ് കിടക്കകൾക്കായി കാത്തിരിക്കുന്നത്. ഇവർക്ക് ട്രോളികളിലും മറ്റ് സംവിധാനങ്ങളിലും ചികിത്സ നൽകിവരുന്നുണ്ടെന്ന് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ വ്യക്തമാക്കി. 670 പേരിൽ 419 പേർ എമർജൻസി വിഭാഗങ്ങളിലാണ് ചികിത്സ തേടിയിട്ടുള്ളത്. ബാക്കിയുള്ളവർ വാർഡുകളിലും മറ്റും ചികിത്സയിലാണ്. കിടക്കകൾക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ ഉള്ളത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിലാണ്. 81 പേർ ഇവിടെ ട്രോളികളിൽ ചികിത്സയിലാണ്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ 78 രോഗികളും കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 73 പേരും ട്രോളികളിൽ ചികിത്സയിലാണ്.

Read More

കാർലോ: കൗണ്ടി കാർലോയിൽ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. സ്റ്റാപെൽസ്ടൗൺ റോഡിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് 40 വയസ്സുള്ള പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 50 വയസ്സുകാരന് നേരെയാണ് ആക്രമണം ഉണ്ടായത്. അദ്ദേഹത്തെ കിൽക്കെന്നിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Read More

ഡബ്ലിൻ: 2025 അവസാനിക്കുമ്പോൾ സർക്കാരിന്റെ ഖജനാവിൽ മിച്ചം 7.1 ബില്യൺ യൂറോ. കഴിഞ്ഞ വർഷം മിച്ചത്തിൽ 2 ബില്യൺ യൂറോയുടെ വർധനവ് ഉണ്ടായതായി സർക്കാർ പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2024 അവസാനിച്ചപ്പോൾ 5.7 ബില്യൺ യൂറോ ആയിരുന്നു ഖജനാവിൽ മിച്ചമായി ഉണ്ടായിരുന്നത്. ആപ്പിളിന്റെ നികുതി ഒഴിവാക്കിക്കൊണ്ടുള്ള തുകയാണ് 7 ബില്യൺ യൂറോ. കഴിഞ്ഞ വർഷം 107.4 ബില്യൺ ആയിരുന്നു നികുതി വരുമാനം. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വരുമാനത്തിൽ 600 മില്യൺ യൂറോയുടെ കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 133.3 ബില്യൺ ആണ് മൊത്തവരുമാനം.

Read More

ഡൊണഗൽ: ഡൊണഗലിൽ കൊല്ലപ്പെട്ട വ്യവസായി സ്റ്റീഫൻ മക്കാഹില്ലിന്റെ സംസ്‌കാരം ശനിയാഴ്ച നടക്കും. ഇത് സംബന്ധിച്ച വിവരങ്ങൾ കുടുംബം പുറത്തുവിട്ടു. ശനിയാഴ്ച അർദാരയിലെ ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ ആയിരിക്കും മൃതദേഹം സംസ്‌കരിക്കുക. ജനുവരി 8 വ്യാഴാഴ്ച രാവിലെ 11 മുതൽ രാത്രി 9 വരെയും ജനുവരി 9 വെള്ളിയാഴ്ച രാവിലെ 11 മുതൽ രാത്രി 9 വരെയും അദ്ദേഹത്തിന്റെ ഭൗതികശരീരം വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. ശേഷം ശനിയാഴ്ച രാവിലെ ഇവിടെ നിന്നും സംസ്‌കാരത്തിനായി ഹോളി ഫാമിലി പള്ളിയിൽ എത്തിക്കും. ഇവിടുത്തെ കുർബാനയ്ക്കും ശുശ്രൂഷകൾക്കും ശേഷമാകും മൃതദേഹം സംസ്‌കരിക്കുക.

Read More

ഡബ്ലിൻ: മയക്കുമരുന്ന് പ്രതികൾക്ക് ജയിൽശിക്ഷ ഒഴിവാക്കാൻ ഐറിഷ് സർക്കാർ. ജയിലിന് പകരം കമ്യൂണിറ്റി സർവ്വീസ് നൽകാനാണ് സർക്കാരിന്റെ തീരുമാനം. ഇതിനായി നിയമഭേദഗതിയ്ക്ക് ഒരുങ്ങുകയാണ് സർക്കാർ. ഇത് സംബന്ധിച്ച ബിൽ നീതി മന്ത്രി ജിം ഒ കെല്ലഗൻ മന്ത്രിസഭയിൽ അവതരിപ്പിച്ചു. മയക്ക് മരുന്ന് വ്യാപാരികൾ, കടത്തുകാർ എന്നിവർക്ക് കമ്യൂണിറ്റി സർവ്വീസ് ആയിരിക്കും ശിക്ഷയായി നൽകുക. ജയിലുകളിലെ തിരക്കുകൾ ഒഴിവാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നാണ് മന്ത്രി അറിയിക്കുന്നത്. അതേസമയം നിയമത്തെ പരിഹസിച്ച് പ്രതിപക്ഷം രംഗത്ത് എത്തിയിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിൽ മഞ്ഞ് വീഴ്ചയും കനത്ത മഴയും. ഗൊരെത്തി കൊടുങ്കാറ്റ് അയർലൻഡിലൂടെ നീങ്ങുന്ന പശ്ചാത്തലത്തിലാണ് കാലാവസ്ഥ പ്രതികൂലമാകുന്നത്. അയർലൻഡിന്റെ തെക്ക് ഭാഗത്ത് കൂടിയാകും കാറ്റിന്റെ സഞ്ചാരം. അതിനാൽ തെക്കൻ മേഖലയിൽ ആയിരിക്കും മഞ്ഞ് വീഴ്ചയും മഴയും അനുഭവപ്പെടുക. കോർക്ക്, കെറി, വാട്ടർഫോർഡ്, വെക്‌സ്‌ഫോർഡ് എന്നിവിടങ്ങളിലാണ് മഞ്ഞിനും മഴയ്ക്കും സാധ്യത. ഇതേ തുടർന്ന് കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. ചില സമയങ്ങളിൽ മഴ കനക്കും. നാളെ ഉച്ചയ്ക്ക് 12 മുതൽ നിലവിൽ വരുന്ന മുന്നറിയിപ്പ് രാത്രി 8 വരെ തുടരും.

Read More

ആൻഡ്രിം: ന്യൂടൗണാബിയിലെ ഇരട്ടക്കൊലപാതക കേസിൽ ഇൻക്വസ്റ്റ് ജൂണിൽ. അമ്മയെയും കാമുകിയെയും കൊലപ്പെടുത്തിയ ശേഷം പ്രതി ജീവനൊടുക്കിയ കേസിലാണ് ഇൻക്വസ്റ്റ്. കഴിഞ്ഞ വർഷം കേസിന്റെ പ്രാഥമിക വാദം കേൾക്കൽ പൂർത്തിയായിരുന്നു. 50 വയസ്സുള്ള കാരെൻ മക്ലീൻ-ഫ്‌ലാനഗൻ, കാമുകി സ്റ്റേസി നെല്ലിൻ എന്നിവരെയാണ് 26 കാരനായ കെന്നത്ത് മക്ലീൻ ഫ്‌ളാനഗൻ കൊലപ്പെടുത്തിയത്. ശേഷം ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. 2021 മാർച്ചിൽ ആയിരുന്നു സംഭവം. 2025 മാർച്ച് മുതൽ ബെൽഫാസ്റ്റിലെ ലഗാൻസൈഡ് കോടതിയിൽ ആയിരുന്നു പ്രാഥമിക വാദം കേൾക്കൽ.

Read More