- അന്തരീക്ഷ താപനില കുറയും; അയർലൻഡിൽ മഞ്ഞ് വീഴ്ച
- തോമസ് ജോസഫ് അയർലൻഡിലെ കമ്മീഷണർ ഓഫ് ഓത്ത്
- ടിപ്പററിയിലെ ആക്രമണം; യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ
- എയർ ലിംഗസിൽ സ്റ്റാർ ലിങ്ക് വൈ ഫൈ
- റയാൻഎയർ ക്രൂ അംഗത്തിന് മർദ്ദനം
- കാറ്റും പ്രതികൂല കാലാവസ്ഥയും; ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ അടിയന്തിര ലാൻഡിംഗ്
- വടക്കൻ അയർലൻഡിൽ മഴ
- കന്നുകാലികൾക്കെതിരായ നായ്ക്കളുടെ ആക്രമണം; നടപടി ആവശ്യപ്പെട്ട് ഐഎഫ്എ
Author: sreejithakvijayan
ഗാൽവേ: ഗാൽവേയിലെ റോഡ് അപകടത്തിൽ ഒരു മരണം. 80 വയസ്സുള്ള വയോധികയ്ക്കാണ് ജീവൻ നഷ്ടമായത്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. രാത്രി 8.15 ന് റൂഔൺ മേഖലയിൽ ആയിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇവർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. 80 കാരിയുടെ മൃതദേഹം പോർട്ടിയൻകുല യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം അയർലൻഡിൽ ഇന്നലെ വാഹനാപകടങ്ങളിൽ മൂന്ന് പേരാണ് മരിച്ചത്.
ഡബ്ലിൻ: ഡബ്ലിനിൽ കാണാതായ വയോധികന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചു. 62 കാരന്റെ മൃതദേഹം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് തിരച്ചിൽ അവസാനിപ്പിച്ചത്. വയോധികന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഡബ്ലിൻ സ്വദേശിയായ റോമാൽദാസ് സ്റ്റുഗ്ലിസിനെ ആണ് കാണാതെ ആയത്. ഫെബ്രുവരി 15 ന് ക്ലോണിയിൽ ആയിരുന്നു അദ്ദേഹത്തെ അവസാനമായി കണ്ടത്. പിന്നീട് അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരിക്കുകയായിരുന്നു.
ബെൽഫാസ്റ്റ്: അൾസ്റ്ററിലെ ലഹരി സംഘങ്ങളെ ലക്ഷ്യമിട്ട് പോലീസ്. മിഡ് അൾസ്റ്റർ മേഖലയിൽ വ്യാപക പരിശോധന നടത്തിയത്. ലഹരി സംഘങ്ങളിലെ കണ്ണികളായ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ആയിരുന്നു പരിശോധന. പിഎസ്എൻഐയുടെ ഡിസ്ട്രിക്റ്റ് സപ്പോർട്ട് ടീമും ലോക്കൽ പോലീസും ചേർന്നായിരുന്നു പരിശോധന. നിരവധി വീടുകൾ, താമസ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. നിരവധി പേരെ ചോദ്യം ചെയ്തു. അറസ്റ്റിലായ ആറ് പേരും ലഹരിവിൽപ്പന നടത്തുന്നവരാണെന്ന് പോലീസ് അറിയിച്ചു.
ബെൽഫാസ്റ്റ്: ബിസിനസ് സ്ഥാപനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയ പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇന്നലെയാണ് രണ്ട് പേരെയും കോടതിയിൽ ഹാജരാക്കിയത്. ഇവർക്കെതിരെ വ്യാജ ബോംബ് ഭീഷണി മുഴക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. ബെൽഫാസ്റ്റിലെയും ആൻഡ്രിം, ഡൗൺ എന്നീ കൗണ്ടികളിലെയും ബിസിനസ് സ്ഥാപനങ്ങൾക്ക് നേരെയായിരുന്നു വ്യാജ ബോംബ് ഭീഷണി. സംഭവത്തിൽ ഈ മാസം നാലിനും ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡബ്ലിൻ: ഫേസ്ബുക്ക് മാർക്കറ്റ്‌പ്ലേസ്, ഡൺഡീൽ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ തട്ടിപ്പുമായി ബന്ധപ്പെട്ട മുന്നറിയിപ്പുമായി ഗാർഡ ഷിക്കോണ. കബളിപ്പിക്കപ്പെടുന്ന വിൽപ്പനക്കാരുടെ എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. സാധനങ്ങൾക്ക് ഓർഡർ നൽകിയ ശേഷം പണം നൽകാതെ കബളിപ്പിക്കലാണ് തട്ടിപ്പ് സംഘങ്ങളുടെ രീതി. പണമിടപാട് നടത്തിയതായി കാണിച്ച് ഇവർ വിൽപ്പനക്കാർക്ക് സ്‌ക്രീൻഷോട്ട് നൽകും. ഇത് വിശ്വസിക്കുന്ന വിൽപ്പനക്കാരൻ സാധനം കൈമാറും. എന്നാൽ പിന്നീട് അക്കൗണ്ടുകൾ പരിശോധിക്കുമ്പോഴാണ് പണം എത്തിയിട്ടില്ലെന്ന് വ്യക്തമാകുക.
ഡബ്ലിൻ: മൗണ്ട് ജോയ് സ്‌ക്വയർ പാർക്കിന്റെ പുനർനിർമ്മാണം സംബന്ധിച്ച പദ്ധതികൾ പുറത്തുവിട്ട് ഡബ്ലിൻ സിറ്റി കൗൺസിൽ. സ്‌പോർട്‌സ് പിച്ചും, പ്ലേ ഗ്രൗണ്ടും ഒഴിവാക്കിയാകും പാർക്ക് പുനർനിർമ്മിക്കുക. അതേസമയം കളിസ്ഥലം ഒഴിവാക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഡബ്ലിൻ സിറ്റി സ്‌പോർട്‌സ് ക്ലബ്ബ് നെറ്റ്‌വർക്ക് രംഗത്ത് വന്നിട്ടുണ്ട്. നിലവിലെ പാർക്കിന്റെ രൂപ കൽപ്പനയും കാലഹരണപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ഇതിനെ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാക്കി മാറ്റുന്നുവെന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ വ്യക്തമാക്കി. 18ാം നൂറ്റാണ്ടിലെ സവിശേഷതകൾ പുന:സ്ഥാപിച്ചാകും പാർക്ക് നിർമ്മിക്കുക. പാർക്കിന് ചുറ്റും സംരക്ഷണം ഒരുക്കും. റെയിലിംഗിന് ചുറ്റും വിളക്കുകൾ സ്ഥാപിക്കും. അലങ്കാര മരങ്ങളും ചെടികളും ഉൾപ്പെടെ നട്ടുപിടിപ്പിക്കുമെന്നും ഡിസിസി വ്യക്തമാക്കി.
ബെൽഫാസ്റ്റ്: ഡൺമുറിയിൽ ഉണ്ടായ വെടിവയ്പ്പ് കേസിൽ പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആയിരുന്നു ബെൽ സ്റ്റീൽ മാനർ സ്വദേശിയെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമമുണ്ടായത്. ഒരു വർഷമായിട്ടും പ്രതിയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. ഈ വേളയിലാണ് പാരിതോഷികം പ്രഖ്യാപിച്ചത്. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 20,000 പൗണ്ട് വരെയാണ് പാരിതോഷികമായി നൽകുക. പ്രതിയുടെ വാഹനത്തിന്റെ വിശദാംശങ്ങൾ പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. 49 വയസ്സുകാരന് നേർക്ക് ആയിരുന്നു വെടിയുതിർത്തത്.
ഡബ്ലിൻ: ഡബ്ലിനിൽ പലസ്തീൻ അനുകൂല റാലി നടന്നു. പതിനായിരക്കണക്കിന് പേരാണ് റാലിയിൽ പങ്കെടുത്തത്. ഡബ്ലിൻ സിറ്റി സെന്റററിൽ ഇന്നലെ ആയിരുന്നു പരിപാടി. അയർലൻഡ്- പലസ്തീൻ സോളിഡാരിറ്റി ക്യാമ്പയ്‌നാണ് (ഐപിഎസ്‌സി ) പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 19ാമത് പ്രതിഷേധ പരിപാടി ആണ് ഇന്നലെ നടന്നത്. ഡബ്ലിൻ സിറ്റി സെന്ററിൽ നിന്നും രാവിലെ ആരംഭിച്ച മാർച്ച് ഉച്ചയ്ക്ക് ശേഷം ലെയ്ൻസ്റ്റർ ഹൗസിലാണ് സമാപിച്ചത്.
മയോ: കൗണ്ടി മയോയിൽ വൻ സിഗരറ്റ് വേട്ട. 1 മില്യൺ യൂറോ വിലവരുന്ന സിഗരറ്റുകൾ പിടിച്ചെടുത്തു. ക്രിമിനൽ സംഘങ്ങളെ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിൽ ആയിരുന്നു സിഗരറ്റ് ശേഖരം പിടിച്ചെടുത്തത്. 34,000 യൂറോ പണവും പിടിച്ചെടുത്തു. പ്രദേശത്തെ ഒരു വീട്ടിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഈ വേളയിൽ ആയിരുന്നു സിഗരറ്റുകൾ കണ്ടെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: കൗണ്ടി ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിൽ ഉണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് യുവതി അറസ്റ്റിൽ. 30 വയസ്സുകാരിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. 50 കാരനെ യുവതി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. പരിക്കേറ്റ 50 കാരൻ ജെയിംസ് കനോലി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് വിവരം. യുവതി പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ഇവരെ വിശദമായി ചോദ്യം ചെയ്യും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
