Author: sreejithakvijayan

ഡബ്ലിൻ: വടക്കൻ ബെൽഫാസ്റ്റിലെ ആർഡോയ്ൻ മേഖലയിലൂടെ ഓറഞ്ച് ഓർഡർ പരേഡ് സമാധാനമായി കടന്ന് പോയി. ഞായറാഴ്ച രാവിലെയോടെയായിരുന്നു ഇവിടെ ആളുകൾ ചേർന്ന് പരേഡ് സംഘടിപ്പിച്ചത്. മുൻ വർഷങ്ങളിൽ പരേഡിനിടെ പ്രദേശത്ത് സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉപാധികളോടെ പരേഡ് നടത്താൻ പരേഡ് കമ്മീഷൻ അനുമതി നൽകിയിരുന്നു. ഇതേ തുടർന്നാണ് പരേഡ് സംഘടിപ്പിച്ചത്. രാവിലെ എട്ടരയോടെ അംഗങ്ങൾ വുഡ്‌വെയിൽ ഒത്തുകൂടി. ഇവിടെ നിന്നുമാണ് പരേഡ് ആരംഭിച്ചത്. വുഡ്‌വെയ്ൽ റോഡിലൂടെയും ക്രംലിൻ റോഡിലൂടെയും നീങ്ങിയ പരേഡ് ലിഗോണിയൽ ഓറഞ്ച് ഹാളിലാണ് അവസാനിച്ചത്.

Read More

ഡബ്ലിൻ: ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ അയർലന്റിലെ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി മെറ്റ് ഐറാൻ. എട്ട് കൗണ്ടികളിലാണ് മുന്നറിയിപ്പുള്ളത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ആരംഭിക്കുന്ന യെല്ലോ വാണിംഗ് രാത്രി 10 മണിവരെ തുടരും. ക്ലെയർ, ലിമെറിക്ക്, കെറി, ഗാൽവേ, ലൈട്രിം, മയോ, റോസ്‌കോമൺ, സ്ലിഗോ എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. ഈ കൗണ്ടികളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. വെള്ളപ്പൊക്ക സാദ്ധ്യതയും പ്രവചിക്കുന്നുണ്ട്. ശക്തമായ ഇടിമിന്നലിനെ തുടർന്ന് വലിയ നാശനഷ്ടങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. വാഹന യാത്രയ്ക്ക് ബുദ്ധിമുട്ട് നേരിട്ടേക്കാം. അതിനാൽ ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read More

ഡബ്ലിൻ: അയർലന്റിലെ ജയിലുകളിൽ നിന്നും നൂറ് കണക്കിന് തടവ് പുള്ളികളെ വിട്ടയച്ചു. ജയിലുകൾ നിറഞ്ഞ പശ്ചാത്തലത്തിലാണ് അധികൃതരുടെ തീരുമാനം. ഐറിഷ് പ്രിസൺ സർവ്വീസ് ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. വധഭീഷണി മുഴക്കിയതുൾപ്പെടെയുള്ള ക്രിമിനൽ കേസുകളിലെ പ്രതികളായ 46 തടവുകാർ വിട്ടയച്ചവരിൽ ഉൾപ്പെടുന്നു. മെയ് പകുതിവരെയുള്ള കണക്കുകൾ പ്രകാരം ജയിലുകളിലെ സ്ഥലപരിമിതിയെ തുടർന്ന് 580 പേരെയാണ് വിട്ടയച്ചത്. ലഹരി കേസിൽ പിടികൂടിയ 157 പേർ വിട്ടയച്ചവരിൽ ഉൾപ്പെടുന്നു. ട്രാഫിക് നിയമം ലംഘിച്ച 72 പേരെ വിട്ടയച്ചു. മോഷണക്കേസിൽ തടവിൽ പാർപ്പിച്ച 36 പേരെ വിട്ടയച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Read More

ഡബ്ലിൻ: പഴങ്ങളും പച്ചക്കറികളും പ്ലാസ്റ്റിക് വല കൊണ്ട് പൊതിയുന്നത് നിരോധിക്കും. യൂറോപ്യൻ യൂണിയന്റെ പുതിയ നിയമപ്രകാരം ആണ് നിരോധനം കൊണ്ടുവരുന്നത്. 2030 ഓട് കൂടി നിരോധനം നിലവിൽ വരുമെന്നാണ് സൂചന. അയർലന്റിലെ പാരിസ്ഥിതിക സംഘടനയായ റീപാക്ക് ആണ് ഇക്കാര്യം അറിയിച്ചത്. ആപ്പിൾ, ഓറഞ്ച്, ഉളളി മുതലായ പഴങ്ങളും പച്ചക്കറികളും പ്ലാസ്റ്റിക് നെറ്റുകൾ കൊണ്ട് ആവരണം ചെയ്യുന്നത് നിരോധിക്കുമെന്ന് റീപാക്ക് വ്യക്തമാക്കി. ഇതിന് പുറമേ വെള്ളരിക്ക, ചോളം തുടങ്ങിയവ പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിയുന്നതും നിരോധിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തോത് കുറയ്ക്കുക ലക്ഷ്യമിട്ടാണ് നടപടിയെന്നും റീപാക്ക് വ്യക്തമാക്കി. യൂറോപ്യൻ യൂണിയൻ അടുത്തിടെ നടത്തിയ സർവ്വേയിൽ പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാനാണ് അയർലന്റിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നതെന്ന് വ്യക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് നിരോധനം ഏർപ്പെടുത്തുന്നത്.

Read More

ഡബ്ലിൻ: അയർലന്റിൽ കടുത്ത ചൂടിന് വിരാമം. ഇന്ന് രാത്രി മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് മെറ്റ് ഐറാൻ അറിയിക്കുന്നത്. അതേസമയം ഇന്ന് പകൽ കഠിനമായ ചൂട് അനുഭവപ്പെടും. 29 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും അയർലന്റിൽ ഇന്ന് താപനില രേഖപ്പെടുത്തുക. ഉയർന്ന ചൂടിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യെല്ലോ വാണിംഗ് ഇന്ന് രാവിലെയോട് കൂടി അവസാനിച്ചു. വൈകീട്ടോടെ ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു. ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും മെറ്റ് ഐറാൻ അറിയിച്ചു.

Read More

ബെൽഫാസ്റ്റ്: പടിഞ്ഞാറൻ ബെൽഫാസ്റ്റിൽ പൈപ്പ് ബോംബ് കണ്ടെത്തി. ഡൺമുറിയിലെ കോളിൻവാലെ മേഖലയിൽ ആയിരുന്നു സംഭവം. പോലീസും ബോംബ് സ്‌ക്വാഡും എത്തി പൈപ്പ് ബോംബ് നിർവ്വീര്യമാക്കി. വെള്ളിയാഴ്ച ആയിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകൾ. പ്രദേശവാസികളാണ് ബോംബ് ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് കർശന സുരക്ഷാ നടപടികൾ സ്വീകരിച്ചു. പ്രദേശവാസികളെ വീടുകളിൽ നിന്നും ഉടൻ തന്നെ മാറ്റിപ്പാർപ്പിച്ചു. ഇതിന് പിന്നാലെ ബോംബ് നിർവ്വീര്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രദേശവാസികൾക്ക് പോലീസ് നന്ദി പറഞ്ഞു. പ്രദേശവാസികളുടെ നിർണായക ഇടപെടലാണ് വൻ ദുരന്തം ഒഴിവാകാൻ കാരണം ആയത്. സുരക്ഷാ നടപടികളോട് ജനങ്ങൾ സഹകരിച്ചതായും പോലീസ് വ്യക്തമാക്കി.

Read More

ഡബ്ലിൻ: ഐറിഷ് തീരത്ത് അടിയുന്ന അപൂർവ്വയിനത്തിൽപ്പെട്ട ആമകളുടെ എണ്ണത്തിൽ വർദ്ധന. നിലവിൽ തീരത്തടിഞ്ഞ അഞ്ച് ലോഗർഹെഡ് ആമകൾക്ക് അധികൃതർ പരിചരണം നൽകിവരികയാണ്. ഉഷ്ണതരംഗത്തെ തുടർന്ന് അറ്റ്‌ലാന്റിക് സമുദ്രത്തിൽ ചൂട് വർദ്ധിച്ചതാണ് ആമകൾ കൂട്ടത്തോടെ ഐറിഷ് തീരത്തേയ്ക്ക് എത്താൻ കാരണം എന്നാണ് നിഗമനം. കഴിഞ്ഞ ദിവസങ്ങളിലാണ് വംശനാശ ഭീഷണി നേരിടുന്ന ലോഗർഹെഡ് ആമകൾ തീരത്ത് എത്തിയത്. കെറിയിലെ ഇഞ്ച്, കൗണ്ടി ക്ലെയറിലെ ലഹിഞ്ച്, കിൽക്കീ, ഗാൽവെയിലെ കൊനമാര, കൗണ്ടി മയോയിലെ ബെൽമുള്ളറ്റ് എന്നീ ബീച്ചുകളിലാണ് ആമകൾ എത്തിയത്. അവശരായ ഇവയെ കെറിയിലെ ഡിംഗിൾ ഓഷ്യൻവേൾഡ് അക്വേറിയത്തിൽ പരിപാലിച്ച് വരികയാണ്. ഇവ സുഖം പ്രാപിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലോഗർഹെഡ് ആമകൾ സാധാരണയായി മെക്‌സിക്കോ ഉൾക്കടലിലും കാനറി, കേപ് വെർഡെ ദ്വീപുകൾക്ക് സമീപവുമാണ് കാണപ്പെടുക.

Read More

ഡബ്ലിൻ: യുവാവിന് ഗുരുതരമായി പരിക്കേൽക്കാനിടയാക്കിയ വാഹനാപകടത്തിൽ അന്വേഷണത്തിനായി പൊതുജന സഹായം തേടി പോലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. അതേസമയം യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. ടാലയിലെ ബ്രൂക്ക്ഫീൽഡ് റോഡിൽ വെള്ളിയാഴ്ച വൈകീട്ട് 8.15 ഓടെയാണ് അപകടം ഉണ്ടായത് എന്നാണ് പോലീസ് അറിയിക്കുന്നത്. ഈ സമയം സംഭവം കണ്ട കാൽനടയാത്രികരോ വാഹനയാത്രികരോ ആയി ആരെങ്കിലും ഉണ്ടെങ്കിൽ ഉടനെ പോലീസുമായി ബന്ധപ്പെടണം. ഈ സമയം ഇതുവഴി കടന്ന് പോയ വാഹനയാത്രികരോട് ഡാഷ് ക്യാമുകൾ പരിശോധിക്കാനും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ യുവതി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘം. സംഭവത്തിന്റെ ഗൗരവം പരിഗണിച്ചാണ് അന്വേഷണ ചുമതല പ്രത്യേക സംഘത്തിന് കൈമാറിയത്. അതേസമയം സംഭവത്തിൽ പരിക്കേറ്റ യുവതി വൈദ്യപരിശോധനകൾക്ക് വിധേയയായി. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു ഡബ്ലിൻ 4 ലെ പാർക്കിൽവച്ച് യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. യുവതിയെ ഉപദ്രവിച്ച ശേഷം പ്രതി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ പോലീസ് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചില്ല. ഇതേ തുടർന്നാണ് പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറിയത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവർ ഉടനെ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Read More

ലിമെറിക്: വയോധികന്റെ മരണത്തിൽ പ്രതിയ്‌ക്കെതിരെ കുറ്റം ചുമത്തി കോടതി. കൊലക്കുറ്റമാണ് 43 കാരനായ ഫിലിക്ക് ആംബ്രോസിനെതിരെ ചുമത്തിയത്. ഇയാൾക്കെതിരായ തെളിവുകൾ പോലീസ് കോടതിയ്ക്ക് കൈമാറി. 71 കാരനായ ഹയീസിനെയാണ് ഫിലിപ്പ് ആക്രമിച്ച് കൊലപ്പെടുത്തിയത്. കേസിൽ ശനിയാഴ്ച ഇയാളെ ലിമെറിക് ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. അപ്പോഴാണ് ഇയാൾക്കെതിരായ തെളിവുകൾ പോലീസ് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി കൊലക്കുറ്റം ചുമത്തുകയായിരുന്നു. കൊലക്കുറ്റം ചുമത്തുകയാണെന്ന് കോടതി പറഞ്ഞപ്പോൾ ഫിലിപ്പ് ഒന്നും പ്രതികരിച്ചില്ല. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു ഹയീസിനെ വീട്ടിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. പോലീസ് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപ്പനേരത്തിനുള്ളിൽ മരിക്കുകയായിരുന്നു.

Read More