- ലണ്ടൻഡെറിയിൽ പോലീസുകാരനെ ആക്രമിച്ചു; യുവാക്കൾ അറസ്റ്റിൽ
- ബംഗളൂരുവിൽ സെന്റ് പാട്രിക്സ് ദിനം ആഘോഷിച്ചു
- രണ്ട് വർഷത്തിനിടെ നാലിരട്ടിയായി; അയർലൻഡിൽ ദയാവധത്തിന് ഇരയാക്കുന്ന നായ്ക്കളുടെ എണ്ണത്തിൽ വർധന
- വടക്കൻ അയർലൻഡിൽ തണുപ്പ്
- നോമ്പുകാല ധ്യാനം നാളെയും മറ്റെന്നാളും
- ബ്രേ ഹെഡിലേക്ക് കുരിശിന്റെ വഴി നടത്തുന്നു
- ഇന്ധനവില വർധനവ് നിർമ്മാണ മേഖലയിലെ ചിലവ് കൂട്ടും; മുന്നറിയിപ്പ്
- ബാൽക്കണിയിൽ നിന്നും വീണ് പരിക്കേറ്റ സംഭവം; ആൺകുട്ടിയും ആശുപത്രി വിട്ടു
Author: sreejithakvijayan
ഡബ്ലിൻ: സിൻ ഫെയിൻ വനിതാ അംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഭീകരവാദ കേസിൽ പങ്കാളി അറസ്റ്റിലായതിന് പിന്നാലെയാണ് പാർട്ടി വനിതാ അംഗത്തിനെതിരെ നടപടി സ്വീകരിച്ചത്. അതിർത്തി കടന്നുള്ള ഭീകരവാദ കേസിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സ്‌പെഷ്യൽ ഡിക്റ്റക്ടീവ് യൂണിറ്റ് പങ്കാളിയെ അറസ്റ്റ് ചെയ്തത്. സിൻ ഫെയ്ൻ പാർട്ടി ഔദ്യോഗിക പ്രസ്താവനയിലൂടെയായിരുന്നു വനിതാ അംഗത്തെ പുറത്താക്കിയ വിവരം അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് വനിതാ അംഗത്തിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തിയതായി പാർട്ടി വ്യക്തമാക്കി. എന്നാൽ ഇക്കാര്യം പാർട്ടിയിൽ നിന്നും വനിതാ അംഗം മറച്ചുവച്ചു. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് വനിതാ അംഗത്തെ പുറത്താക്കുകയാണെന്നും സിൻ ഫെയിൻ കൂട്ടിച്ചേർത്തു.
ലൗത്ത്: കൗണ്ടി ലൗത്തിൽ വീടിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. 30 വയസ്സ് പ്രായം തോന്നിക്കുന്ന വ്യക്തിയാണ് മരിച്ചത്. ഇന്നലെ രാവിലെ 8 മണിയോടെയാണ് 30 കാരനെ വീടിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡണ്ട്‌ലാക്ക് ടൗണിൽ ആയിരുന്നു സംഭവം. ദ്രോഗെഡയിലെ അവർ ലേഡി ഓഫ് ലൂർദ്‌സ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ വച്ചാണ് പോസ്റ്റ്‌മോർട്ടം നടക്കുക. കേസിന്റെ തുടരന്വേഷണത്തിന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ നിർണായകമാണ്. സംഭവ സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും.
ഡബ്ലിൻ: അയർലൻഡിലെ ഭവന പ്രതിസന്ധി പരിഹരിക്കാൻ നിർണായക നീക്കങ്ങളുമായി സർക്കാർ. ഇതിന്റെ ഫലമായി ഒഴിഞ്ഞു കിടക്കുന്ന വീടുകളും താമസസ്ഥലങ്ങളും എത്രയും വേഗം വിപണിയിൽ എത്തിക്കാനാണ് സർക്കാർ തീരുമാനം. ഒഴിഞ്ഞു കിടക്കുന്ന സ്വത്തുക്കൾക്ക് നൽകുന്ന ഗ്രാന്റുകൾ വർധിപ്പിച്ചും നികുതി ശക്തമാക്കിയും ഭവന ലഭ്യത പരമാവധി ഉപയോഗപ്പെടുത്താനാണ് സർക്കാർ ശ്രമം. വേക്കന്റ് പ്രോപ്പർട്ടി റിഫർബിഷ്‌മെന്റ് ഗ്രാന്റ് സർക്കാർ വിപുലീകരിച്ചിട്ടുണ്ട്. ഒഴിഞ്ഞു കിടക്കുന്ന വീടുകൾ പുതുക്കിപ്പണിയുന്നതിന് 50,000 യൂറോവരെയും ഉപയോഗ ശൂന്യമായ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 70,000 യൂറോ വരെയും ഗ്രാന്റായി സർക്കാർ നൽകും. ലോക്കൽ അതോറിറ്റി ഹോം ലോൺ പദ്ധതിയും സർക്കാർ വിപുലീകരിച്ചിട്ടുണ്ട്.
ഡബ്ലിൻ: വിവാദ അധ്യാപകൻ ബർക്കിനെ ജയിലിൽ അടയ്ക്കുന്ന കാര്യത്തിൽ തീരുമാനം അടുത്ത ആഴ്ച. അടുത്ത ചൊവ്വാഴ്ചയ്ക്കകം വിഷയത്തിൽ തീരുമാനം ഉണ്ടാകും എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. തുടർച്ചയായി കോടതി ഉത്തരവുകൾ ലംഘിച്ചതാണ് ബർക്കിനെ വീണ്ടും നിയമനടപടികൾക്ക് വിധേയൻ ആക്കിയത്. വിൽസൺ ഹോസ്പിറ്റൽ സ്‌കൂളുകളുമായുള്ള തർക്കത്തിൽ കോടതിയലക്ഷ്യത്തിന് ബർക്കിനെ നേരത്തെ ശിക്ഷിച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും കോടതി ഉത്തരവുകൾ അദ്ദേഹം തുടർച്ചയായി ലംഘിച്ചു. ഇതേ തുടർന്നാണ് വീണ്ടും നിയമനടപടി സ്വീകരിച്ചത്.
ഡബ്ലിൻ: അയർലൻഡിൽ അടുത്ത സെൻസസ് 2027 മെയ് 9 ന് തന്നെ നടത്താൻ ധാരണ. പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ തിയതി സംബന്ധിച്ച് മുന്നോട്ട് വച്ച നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചു. അതേസമയം അയർലൻഡിന്റെ ചരിത്രത്തിലാദ്യമായി ഓൺലൈൻ ആയി സെൻസസ് പൂർത്തിയാക്കാനുള്ള ഓപ്ഷനും ഇക്കുറിയുണ്ട്. 2022 ൽ ആയിരുന്നു അവസാന സെൻസസ് നടന്നത്. ഇതനുസരിച്ച് അയർലൻഡിലെ ജനസംഖ്യ 51,23,536 ആണ്. 2016 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 7.6 ശതമാനത്തിന്റെ വർധനവ് ആയിരുന്നു ഉണ്ടായിരുന്നത്. നേരത്തെ ആളുകൾ രാത്രി എവിടെയാണ് താമസിക്കുന്നത് എന്ന് കണക്കാക്കിയായിരുന്നു സെൻസസ് നിർണയിച്ചിരുന്നത്. എന്നാൽ ഇപ്രാവശ്യം മുതൽ സാധാരണയായി ആളുകൾ താമസിക്കുന്ന സ്ഥലങ്ങൾ കണക്കാക്കിയായിരിക്കും സെൻസസ്.
ഡബ്ലിൻ: അയർലൻഡിന്റെ പുതിയ കുടിയേറ്റ നയത്തിൽ ചർച്ചകൾക്ക് തുടക്കമായി. പുതിയ കുടിയേറ്റ നയം പുന:പരിശോധിക്കുമെന്ന ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചർച്ചകൾ ആരംഭിച്ചത്. പ്രധാനമാധ്യമങ്ങൾ ഉൾപ്പെടെ ചർച്ച ഏറ്റെടുത്തിട്ടുണ്ട്. കുടിയേറ്റ നിരക്ക് ഇപ്പോഴുള്ള നിലയിൽ തുടരാനാകില്ല, നിലവിലെ സംവിധാനം രാജ്യത്തിന്റെ ശേഷിയ്ക്ക് അപ്പുറം നീളുകയാണെന്നായിരുന്നു സൈമൺ ഹാരിസ് പറഞ്ഞത്. ഇത് രാജ്യത്തിന്റെ കുടിയേറ്റ നയം സംബന്ധിച്ച് ആളുകളിൽ സംശയം ഉളവാക്കിയെന്ന് വേണം മനസിലാക്കാൻ. രാജ്യത്ത് അഭയാർത്ഥികളുടെ എണ്ണം മുൻപെങ്ങും ഇല്ലാത്ത വിധം വർധിക്കുന്നുണ്ട്. അപേക്ഷകരുടെ എണ്ണത്തിൽ രണ്ട് വർഷത്തിനിടെ ഇരട്ടിയിലധികം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിലെ ഭവന പ്രതിസന്ധി പരിഹരിക്കാൻ അരയും തലയും മുറുക്കി സർക്കാർ. മൂന്ന് ലക്ഷത്തിലധികം പുതിയ വീടുകൾ നിർമ്മിച്ചു നൽകുന്നതിനുള്ള വിപുലമായ പദ്ധതിയ്ക്ക് സർക്കാർ തുടക്കം കുറിച്ചു. അയർലൻഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതിയ്ക്കാണ് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്. ഹൗസിംഗ് ഫോർ ഓൾ എന്ന പേരിലാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വീടില്ലാത്ത എല്ലാവർക്കും വീട് ഒരുക്കി നൽകുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ രാജ്യത്ത് ആവശ്യത്തിന് വീടുകൾ ലഭിക്കാത്ത പ്രശ്‌നമുണ്ട്. വിപണിയിൽ എത്തുന്ന വീടുകളുടെ കുറവ് ഉയർന്ന വാടക നിരക്കിനും കാരണമാകുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് സർക്കാരിന്റെ പുതിയ നേട്ടം.
ഡബ്ലിൻ: ഐറിഷ് വിസ്കി ഡിസ്റ്റിലറികൾ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ സന്ദർശകരുടെ എണ്ണത്തിൽ 23 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഐറിഷ് വിസ്‌ക്കി അസോസിയേഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ ജൂൺവരെയുള്ള 12 മാസ കാലയളവിൽ 10 ലക്ഷത്തിലധികം ആളുകളാണ് ഐറിഷ് വിസ്‌കി ഡിസ്റ്റിലറീസ് സന്ദർശിച്ചത്. കോവിഡ് മഹാമാരിയ്ക്ക് ശേഷമുള്ള ഏറ്റവും ശക്തമായ കണക്കാണ് ഇത്. വിസ്‌കി ഡിസ്റ്റിലറികളിൽ ഒരാൾക്ക് ശരാശരി 41.24 യൂറോയാണ് ഓൺസൈറ്റ് ചിലവ് ഉണ്ടായത്. 34 മുതൽ 45 വയസ്സുവരെ പ്രായമുള്ളവരാണ് ഡിസ്റ്റിലറികൾ കൂടുതലായി സന്ദർശിച്ചത്. അതേസമയം കഴിഞ്ഞ വർഷം വിസസ്‌കിയുടെ കയറ്റുമതി മൂല്യം 1 ബില്യൺ യൂറോ കവിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില കുറയുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ഈ വാരാന്ത്യത്തിൽ അന്തരീക്ഷ താപനില 0 ഡിഗ്രി സെൽഷ്യസിൽ താഴെയെത്തും. മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അയർലൻഡിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇതിന് പിന്നാലെയാണ് അയർലൻഡിൽ ശൈത്യം അനുഭവപ്പെടുന്നത്. അടുത്ത വാരത്തോടെ ഈ കാലാവസ്ഥയിൽ മാറ്റം ഉണ്ടാകാം. എങ്കിലും താപനിലയിൽ വലിയ ഉയർച്ച ഉണ്ടാകില്ലെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.
കെറി: കാലാവസ്ഥാ വ്യതിയാനം പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ സീൽഗ് മിചിലിന് ഭീഷണിയാകുന്നതായി റിപ്പോർട്ട്. സന്യാസ കേന്ദ്രങ്ങളെ ഉൾപ്പെടെ കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ക്ലൈമറ്റ് വൾണറബിലിറ്റി അസസ്‌മെന്റ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശങ്ങൾ. കൗണ്ടി കെറിയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് സീൽഗ് മിചിൽ. ആറാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലുള്ള സന്യാസ കേന്ദ്രങ്ങൾ ഇവിടെയുണ്ട്. പ്രാദേശവാസികൾ തുടർന്നും സീൽഗ് മിചിൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത് എന്ന് റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി പൈതൃക വകുപ്പ് പ്രതികരിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
