Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബറിൽ. നവംബർ 11ാണ് തിരഞ്ഞെടുപ്പ് തിയതി. നിലവിലെ പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് അയർലൻഡിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കാതറിൻ കനോലി, മാർഗരറ്റ് മക്ഗിന്നസ് എന്നിവർ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. 2016 മുതൽ ഗാൽവെ വെസ്റ്റ് ടിഡിയാണ് കാതറിൻ കനോലി. സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് കാതറിൻ മത്സരിക്കുന്നത്. ഫിൻ ഗെയ്‌ലിനെ പ്രതിനിധീകരിച്ചാണ് മാർഗരറ്റ് മത്സരിക്കുന്നത്. മിഡ്ലാൻഡ്സ് നോർത്ത് വെസ്റ്റിൽ നിന്നും 2014-2020 കാലഘട്ടത്തിൽ എംഇപിയായിരുന്നു മാർഗരറ്റ്. 2017 മുതൽ 2020വരെ യൂറോപ്യൻ പാർലമെന്റ് വൈസ് പ്രസിഡന്റ് ആയിരുന്നു. ഇതിന് ശേഷം 2020 മുതൽ 2024 വരെ യൂറോപ്യൻ കമ്മീഷണർ ആയിരുന്നു മാർഗരറ്റ്. അതേസമയം സ്ഥാനാർത്ഥികളെ സംബന്ധിച്ച് മറ്റ് പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ടെങ്കിലും ഇതിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Read More

മീത്ത്: ആപ്പിൾഗ്രീനിന്റെ അയർലൻഡിലെ ആദ്യ ടാക്കോ ബെൽ റെസ്‌റ്റോറന്റ് കൗണ്ടി മീത്തിൽ. ഡൺഷോഗ്ലിനിൽ എം3യിലെ ജംഗ്ഷൻ6 ലാണ് പുതിയ റെസ്‌റ്റോറന്റ് പ്രവർത്തനം ആരംഭിക്കുക. ഈ റെസ്റ്റോറന്റ് അടുത്ത മാസം തുറക്കുമെന്ന് ആപ്പിൾഗ്രീൻ സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ റെസ്റ്റോറന്റ് 100 തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. എം & എസ് ഫുഡ് ഷോപ്പ്-ഇൻ-ഷോപ്പ് ഔട്ട്ലെറ്റ്, ബ്രേബേൺ കോഫി കഫേ, ബർഗർ കിംഗ് റെസ്റ്റോറന്റ്, ക്രാഫ്റ്റഡ് എന്ന ഡെലി എന്നിവയും പുതിയ റെസ്റ്റോറന്റിന്റെ ഭാഗമാണ്. പുതിയ സർവീസ് ഏരിയയിൽ കൺവീനിയൻസ് സ്റ്റോർ, സർവീസ് സ്റ്റേഷൻ ഫോർകോർട്ട്, 8 അൾട്രാ-ഫാസ്റ്റ് ഇവി ചാർജിംഗ് പോർട്ടുകൾ എന്നിവയും ഉണ്ടായിരിക്കും.എം3 യിൽ ടാക്കോ ബെൽ പ്രവർത്തനം ആരംഭിക്കുന്നുവെന്ന കാര്യം ജനങ്ങളെ അറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ആപ്പിൾഗ്രീൻ എംഡി സീമസ് സ്റ്റാപ്പിൾട്ടൺ പറഞ്ഞു.

Read More

ഡബ്ലിൻ: വംശീയ ആക്രമണങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ അയർലൻഡിലെ ഇന്ത്യൻ സമൂഹത്തെ പിന്തുണച്ച് ഡബ്ലിൻ കത്തോലിക്കാ ആർച്ച് ബിഷപ്പ് ഡെർമോട്ട് ഫാരെൽ. നമ്മുടെ സമൂഹവുമായി ഇന്ത്യൻ സമൂഹം ഇഴുകി ചേർന്നിരിക്കുന്നു. ഇവർക്ക് പോലീസിൽ നിന്നും പിന്തുണ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ഐറിഷ് മാധ്യമത്തിന്റെ റേഡിയോ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തര സേവനങ്ങളിൽ പ്രവർത്തിക്കാനായി ഇന്ത്യൻ സമൂഹത്തിലെ പലരും അയർലൻഡിലേക്ക് സ്വാഗതം ചെയ്യപ്പെട്ടവരാണ്. ഇവർ നമ്മുടെ സമൂഹവുമായി ഇഴുകിചേർന്നിരിക്കുന്നു. നഴ്‌സിംഗ് ഹോമുകളിലും മറ്റും നമ്മുടെ പ്രിയപ്പെട്ടവരെ പരിപാലിക്കുന്നത് ഇവരാണ്. വംശീയ ആക്രമണം ശ്രദ്ധയിൽപ്പെട്ടാൽ എല്ലാവരും ഉടനെ അത് പോലീസിനെ അറിയിക്കണം. വംശീയ ആക്രമണങ്ങളിൽ ശക്തമായ പോലീസ് ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Read More

ഡബ്ലിൻ: ഐറിഷ് സൂപ്പർമാർക്കറ്റുകളിൽ നിന്നും സോസേജുകളും തിരിച്ച് വിളിച്ച് ഐറിഷ് ഭക്ഷ്യസുരക്ഷാ വകുപ്പ്. സാൽമൊണല്ല ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. മാല്ലൻസ് ലൈറ്റിന്റെ സോസേജുകളിലാണ് ബാക്ടീരിയ കണ്ടെത്തിയത്. ഉടനെ തന്നെ ഉത്പന്നങ്ങൾ തിരിച്ചുവിളിക്കുകയായിരുന്നു. എക്‌സ്പയറി ഡേറ്റ് 31/7/2025 എന്ന് രേഖപ്പെടുത്തിയ ബാച്ചുകളാണ് തിരിച്ചുവിളിച്ചത്. ഇത്തരം ഉത്പന്നങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചാൽ എക്‌സ്പയറി ഡേറ്റിന് ശേഷവും ഉപയോഗിക്കാം. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കടകളിൽ ഈ ബാച്ച് സ്റ്റോക്കുള്ളവർ വിൽപ്പന നടത്തരുതെന്നും നിർദ്ദേശമുണ്ട്.

Read More

ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ പാലിന് ക്ഷാമം നേരിടാൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഒരു വിഭാഗം ഫാം ജീവനക്കാർ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം സമരവുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയനും അധികൃതരും തമ്മിൽ ചർച്ചകൾ തുടരുകയാണ്. ഇന്നലെ യൂണൈറ്റ് ട്രേഡ് യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 20 മുതൽ സമരം ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. സമരത്തിന്റെ ആദ്യ മൂന്ന് ദിവസം ഫാം പ്രൊഡക്ഷൻ സൈറ്റുകളിലെ ഡ്രൈവർമാരും എൻജിനീയർമാരും സമരത്തിൽ പങ്കാളികളാകും.

Read More

ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ ഏറ്റവും വലിയ സ്‌റ്റോർ ആരംഭിക്കാൻ തീരുമാനിച്ച് ഡിസ്‌കൗണ്ട് റീട്ടെയ്‌ലറായ ബി ആൻഡ് എം. ആൻഡ്രിമിലെ സ്‌റ്റോറാണ് വിപുലീകരിക്കാനൊരുങ്ങുന്നത്. നോർതേൺ അയർലൻഡിലെ തന്നെ ഏറ്റവും വലുതും മികച്ചതുമായ സ്‌റ്റോർ ജംഗ്ഷൻ വണ്ണിൽ ആരംഭിക്കും. നിലവിൽ ബി ആൻഡ് എമ്മിന്റെ ഉത്പന്നങ്ങൾ വലിയ ആവശ്യകതയാണ് ആളുകൾക്കിടയിൽ ഉള്ളത്. അതുകൊണ്ട് തന്നെ സറ്റോർ വലുതാക്കണമെന്ന ആവശ്യം ഉപഭോക്താക്കൾ നിരന്തരം ഉയർത്തിയിരുന്നു. ഇത് പരിഗണിച്ചാണ് സ്റ്റോർ വിപുലീകരിക്കുന്നത്. 22,289 ചരുരശ്ര അടിയിലാണ് പുതിയ സ്റ്റോർ ഒരുങ്ങുന്നത്. ഇതിന് പുറമേ ഗ്രോസറി ഉത്പന്നങ്ങൾക്കായി 8,851 ചതുരശ്ര അടിയിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 10,746 ചതുരശ്ര അടിയിൽ ഗാർഡൻ സെന്ററും ഒരുക്കിയിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് മുതൽ കനത്ത ചൂടുള്ള കാലാവസ്ഥയ്ക്ക് തുടക്കം. ഇന്ന് അന്തരീക്ഷ താപനില 28 ഡിഗ്രി സെൽഷ്യസ് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്ന വിവരം മെറ്റ് ഐറാൻ നേരത്തെ പുറത്തുവിട്ടിരുന്നു. വരണ്ട കാലാവസ്ഥയായിരിക്കും പകൽ സമയം അനുഭവപ്പെടുക. ഉച്ചയ്ക്ക് ശേഷം നേരിയ മഴ ലഭിക്കും. നേരിയ കാറ്റും അനുഭവപ്പെടും. രാത്രിയിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്. തെക്ക് പടിഞ്ഞാറൻ മേഖലയിൽ നല്ല കാർമേഘം മൂടിയ അന്തരീക്ഷം അനുഭവപ്പെടും. രാത്രി 13 ഡിഗ്രി സെൽഷ്യസ് ആയിരിക്കും ഏറ്റവും കുറഞ്ഞ താപനില.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ പാർക്കുകൾ 24 മണിക്കൂറും തുറന്ന് നൽകാനുള്ള തീരുമാനത്തിൽ സമ്മിശ്ര പ്രതികരണം. പൊതുജനങ്ങൾ വ്യത്യസ്ത അഭിപ്രായങ്ങളാണ് വിഷയത്തിൽ പങ്കുവച്ചത്. ബെൽഫാസ്റ്റിലെ അഞ്ച് പാർക്കുകളുടെ പ്രവർത്തനസമയം 24മണിക്കൂർ ആക്കാനാണ് നിലവിൽ ബെൽഫാസ്റ്റ് കൗൺസിൽ ആലോചിക്കുന്നത്. ബൊട്ടാണിക്, ഓർമിയു, ബെൽമോണ്ട്, ഫാൾസ്, വുഡ്വാലെ പാർക്കുകളാണ് കൗൺസിലിന്റെ പരിഗണനയിൽ ള്ളത്. വിഷയത്തിൽ യുവർ സേ പ്ലാറ്റ്‌ഫോമിലൂടെ കൗൺസിൽ ഉദ്യോഗസ്ഥർ ഫെബ്രുവരി മുതൽ ഏപ്രിൽവരെ തുറന്ന സർവ്വേ നടത്തിയിരുന്നു. ഇതിലാണ് തീരുമാനത്തെ അനുകൂലിച്ചും എതിർത്തും പ്രതികരണം ഉയർന്നത്. ബൊട്ടാണിക്, ഓർമിയു, ബെൽമോണ്ട് എന്നീ പാർക്കുകളുടെ പ്രവൃത്തി സമയം 24 മണിക്കൂർ ആക്കുന്നതിനെ ആളുകൾ അനുകൂലിച്ചു. എന്നാൽ വുഡ്‌വാലെ പാർക്കിന്റെ പ്രവൃത്തി സമയം വർദ്ധിപ്പിക്കാൻ ആളുകൾ താത്പര്യം കാണിച്ചില്ല.

Read More

ലിമെറിക്ക്: ലിമെറിക്കിലെ കാസിൽകോണെലിൽ പട്രോളിംഗ് ശക്തമാക്കി പോലീസ്. വീട് ആക്രമിക്കുകയും കാറ് കത്തിക്കുകയും വെടിവയ്പ്പ് ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് പോലീസ് നടപടി. സയുധ ഗാർഡ ഉദ്യോഗസ്ഥരുടെ കർശന നിരീക്ഷണത്തിലാണ് മേഖല. ശനിയാഴ്ച വൈകീട്ട് 5.40 ഓടെ സ്‌കാൻലൻ പാർക്ക് മേഖലയിലെ വീട്ടിൽ ആയിരുന്നു വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇതിന് തലേന്ന് പുലർച്ചെ 1.39 ന് പ്രദേശത്തെ വീട്ടിൽ കോടാലികളുമായി എത്തി ഒരു സംഘം ഭീതി പടർത്തുകയായിരുന്നു. ഈ വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറും സംഘം കത്തിച്ചു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഇരു സംഭവങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

Read More

വാട്ടർഫോർഡ്: വിമാനയാത്രയ്ക്കിടെ മലയാളി കുടുംബത്തിന്റെ വിലപിടിപ്പിക്കുള്ള സാധനങ്ങൾ വിമാന അധികൃതർ നഷ്ടപ്പെടുത്തിയതായി പരാതി. വാട്ടർഫോർഡ് മലയാളികളായ ബിജോയിയ്ക്കും കുടുംബത്തിനുമാണ് ദുരനുഭവം ഉണ്ടായത്. ഇൻഡിഗോ വിമാനയാത്രയ്ക്കിടെ ആയിരുന്നു സംഭവം. കൊല്ലം കുളക്കട സ്വദേശിയാണ് ബിജോയ്. ജൂലൈ 23 ന് ആയിരുന്നു ഭാര്യ ഷീന മാത്യൂസിനും മകനുമൊപ്പം ബിജോയ് അവധിയ്ക്ക് നാട്ടിൽ എത്തിയത്. മുംബൈ വഴി കൊച്ചി എയർപോർട്ടിലേക്ക് ആയിരുന്നു യാത്ര. നാല് ബാഗുകളായിരുന്നു ഇവർ കയ്യിൽ കരുതിയിരുന്നത്. എന്നാൽ മുംബൈയിൽ ഇറങ്ങിയപ്പോൾ ഇതിൽ ഒരു ലഗേജ് കാണാനില്ലായിരുന്നു. തുടർന്ന് രേഖാമൂലം പരാതി നൽകി. ഇതിന് പിന്നാലെ ഈ മാസം രണ്ടിന് ലഗേജ് തിരിച്ച് നൽകിയെങ്കിലും ബാഗിൽ നിന്നും ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും ഉൾപ്പെടെ രണ്ട് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ നഷ്ടമാകുകയായിരുന്നു. സംഭവത്തിൽ പരാതി ഉന്നയിച്ചെങ്കിലും അന്വേഷണം നടക്കുന്നുവെന്നാണ് വിമാനക്കമ്പനി നൽകിയ വിശദീകരണം. സംഭവത്തിൽ കേരള പോലീസിനും ബിജോയ് പരാതി നൽകിയിട്ടുണ്ട്.

Read More