Author: sreejithakvijayan

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ പാർക്കുകൾ 24 മണിക്കൂറും തുറന്ന് നൽകാനുള്ള തീരുമാനത്തിൽ സമ്മിശ്ര പ്രതികരണം. പൊതുജനങ്ങൾ വ്യത്യസ്ത അഭിപ്രായങ്ങളാണ് വിഷയത്തിൽ പങ്കുവച്ചത്. ബെൽഫാസ്റ്റിലെ അഞ്ച് പാർക്കുകളുടെ പ്രവർത്തനസമയം 24മണിക്കൂർ ആക്കാനാണ് നിലവിൽ ബെൽഫാസ്റ്റ് കൗൺസിൽ ആലോചിക്കുന്നത്. ബൊട്ടാണിക്, ഓർമിയു, ബെൽമോണ്ട്, ഫാൾസ്, വുഡ്വാലെ പാർക്കുകളാണ് കൗൺസിലിന്റെ പരിഗണനയിൽ ള്ളത്. വിഷയത്തിൽ യുവർ സേ പ്ലാറ്റ്‌ഫോമിലൂടെ കൗൺസിൽ ഉദ്യോഗസ്ഥർ ഫെബ്രുവരി മുതൽ ഏപ്രിൽവരെ തുറന്ന സർവ്വേ നടത്തിയിരുന്നു. ഇതിലാണ് തീരുമാനത്തെ അനുകൂലിച്ചും എതിർത്തും പ്രതികരണം ഉയർന്നത്. ബൊട്ടാണിക്, ഓർമിയു, ബെൽമോണ്ട് എന്നീ പാർക്കുകളുടെ പ്രവൃത്തി സമയം 24 മണിക്കൂർ ആക്കുന്നതിനെ ആളുകൾ അനുകൂലിച്ചു. എന്നാൽ വുഡ്‌വാലെ പാർക്കിന്റെ പ്രവൃത്തി സമയം വർദ്ധിപ്പിക്കാൻ ആളുകൾ താത്പര്യം കാണിച്ചില്ല.

Read More

ലിമെറിക്ക്: ലിമെറിക്കിലെ കാസിൽകോണെലിൽ പട്രോളിംഗ് ശക്തമാക്കി പോലീസ്. വീട് ആക്രമിക്കുകയും കാറ് കത്തിക്കുകയും വെടിവയ്പ്പ് ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് പോലീസ് നടപടി. സയുധ ഗാർഡ ഉദ്യോഗസ്ഥരുടെ കർശന നിരീക്ഷണത്തിലാണ് മേഖല. ശനിയാഴ്ച വൈകീട്ട് 5.40 ഓടെ സ്‌കാൻലൻ പാർക്ക് മേഖലയിലെ വീട്ടിൽ ആയിരുന്നു വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇതിന് തലേന്ന് പുലർച്ചെ 1.39 ന് പ്രദേശത്തെ വീട്ടിൽ കോടാലികളുമായി എത്തി ഒരു സംഘം ഭീതി പടർത്തുകയായിരുന്നു. ഈ വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറും സംഘം കത്തിച്ചു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഇരു സംഭവങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

Read More

വാട്ടർഫോർഡ്: വിമാനയാത്രയ്ക്കിടെ മലയാളി കുടുംബത്തിന്റെ വിലപിടിപ്പിക്കുള്ള സാധനങ്ങൾ വിമാന അധികൃതർ നഷ്ടപ്പെടുത്തിയതായി പരാതി. വാട്ടർഫോർഡ് മലയാളികളായ ബിജോയിയ്ക്കും കുടുംബത്തിനുമാണ് ദുരനുഭവം ഉണ്ടായത്. ഇൻഡിഗോ വിമാനയാത്രയ്ക്കിടെ ആയിരുന്നു സംഭവം. കൊല്ലം കുളക്കട സ്വദേശിയാണ് ബിജോയ്. ജൂലൈ 23 ന് ആയിരുന്നു ഭാര്യ ഷീന മാത്യൂസിനും മകനുമൊപ്പം ബിജോയ് അവധിയ്ക്ക് നാട്ടിൽ എത്തിയത്. മുംബൈ വഴി കൊച്ചി എയർപോർട്ടിലേക്ക് ആയിരുന്നു യാത്ര. നാല് ബാഗുകളായിരുന്നു ഇവർ കയ്യിൽ കരുതിയിരുന്നത്. എന്നാൽ മുംബൈയിൽ ഇറങ്ങിയപ്പോൾ ഇതിൽ ഒരു ലഗേജ് കാണാനില്ലായിരുന്നു. തുടർന്ന് രേഖാമൂലം പരാതി നൽകി. ഇതിന് പിന്നാലെ ഈ മാസം രണ്ടിന് ലഗേജ് തിരിച്ച് നൽകിയെങ്കിലും ബാഗിൽ നിന്നും ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും ഉൾപ്പെടെ രണ്ട് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ നഷ്ടമാകുകയായിരുന്നു. സംഭവത്തിൽ പരാതി ഉന്നയിച്ചെങ്കിലും അന്വേഷണം നടക്കുന്നുവെന്നാണ് വിമാനക്കമ്പനി നൽകിയ വിശദീകരണം. സംഭവത്തിൽ കേരള പോലീസിനും ബിജോയ് പരാതി നൽകിയിട്ടുണ്ട്.

Read More

ഗാൽവെ: അഴിമതി കേസിലെ പ്രതികളായ പോലീസുകാരെ കോടതിയിൽ ഹാജരാക്കി. റോസ്‌കോമണിലെ കിൽറ്റീവൻ ബല്ലിനാബോയ് സ്വദേശിയും 42 കാരനുമായ ബ്രയാൻ കരോൾ, ഗാൽവേ സ്വദേശിയും 47 കാരനുമായ ജെയിംസ് മൾഡൗണി എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ തുടർ വിചാരണകൾക്ക് കോടതി നിർദ്ദേശം നൽകി. ലോംഗ്‌ഫോർഡ് ജില്ലാ കോടതിയിലാണ് ഇരുവരെയും ഹാജരാക്കിയത്. രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ചോർത്തി നൽകിയെന്നും ഇതിന്റെ തെളിവുകളുള്ള മൊബൈൽ ഫോൺ നശിപ്പിച്ചെന്നുമാണ് ബ്രിയാൻ കരോളിനെതിരായ കുറ്റം. കേസുമായി ബന്ധപ്പെട്ട് പരിശോധനയ്‌ക്കെത്തിയ വീട്ടിൽ നിന്നും പണം മോഷ്ടിച്ചതിനാണ് ജെയിംസിനെതിരെ കേസുള്ളത്. ഇരുവരെയും ആന്റി കറപ്ഷൻ ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ അഴിമതിയുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Read More

ഡബ്ലിൻ: ‘ദി ബീറ്റിൽസ് വീക്കെൻഡ്’ ആഘോഷിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിൽ. ഈ മാസം 22 മുതലാണ് വാരം ആഘോഷിക്കുക. ഇതിന്റെ ഭാഗമായുള്ള ആഘോഷപരിപാടികൾ 22 മുതൽ 24 വരെ ഡബ്ലിനിലെ വിവിധ വേദികളിലായി നടക്കും. ഡബ്ലിനും ലിവർപൂളും തമ്മിലുള്ള ദൃഢമായ ബന്ധത്തെയും സൗഹൃദത്തെയും സൂചിപ്പിക്കാനാണ് ബീറ്റിൽസ് വീക്കെൻഡ് ആഘോഷിക്കുന്നത്. മിഡിൽ ആബി സ്ട്രീറ്റിലെ വിഗ്വാമിലും ടെമ്പിൾ ബാറിലും പാർലമെന്റ് സ്ട്രീറ്റിലും ബീറ്റിൽസ് വീക്കെൻഡിന്റെ ഭാഗമായി ആഘോഷപരിപാടികൾ നടക്കും. ലിവർപൂൾ എന്ന മഹാനഗരവുമായി തങ്ങൾക്ക് ദീർഘകാല ബന്ധമുണ്ടെന്ന് ഡബ്ലിൻ ലോർഡ് മേയർ റേ മക്ആഡം പറഞ്ഞു. ലിവർപൂളുമായി ചേർന്ന് ആഴത്തിലുള്ളതും വാത്സല്യം നിറഞ്ഞതുമായ കുടുംബ-സാമൂഹ്യ ബന്ധം തലമുറകളായി ഡബ്ലിൻ കാത്ത് സൂക്ഷിക്കുന്നു. വാരാന്ത്യ ആഘോഷപരിപാടികൾ ഇരു നഗരങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ കരുത്തുറ്റതാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

Read More

ഗാൽവെ: ഗാൽവെയിൽ വഴിയോരത്ത് നിന്നും കണ്ടെത്തിയ നായ്ക്കുട്ടികളുടെ അമ്മ നായയെ കണ്ടെത്തി. മൃഗസ്‌നേഹികളുടെ ഇടപെടലിനെ തുടർന്നാണ്  അമ്മ നായയെ കണ്ടെത്താൻ കഴിഞ്ഞത്. നിലവിൽ അമ്മയും മക്കളും മാഡ്ര എന്ന ഡോഗ് റെസ്‌ക്യൂ ചാരിറ്റി സംഘടനയുടെ പരിചരണത്തിലാണ്. കഴിഞ്ഞ ദിവസമാണ് എൻ59 ൽവച്ച് 13 നായ്ക്കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്. ഉടനെ അതുവഴി പോയവർ മാഡ്രയിൽ വിവരം അറിയിക്കുകയായിരുന്നു. വെള്ളവും ഭക്ഷണവും ലഭിക്കാതെ അവശനിലയിൽ ആയിരുന്നു നായ്ക്കുട്ടികൾ. തുടർന്ന് ഇതിൽ 5 എണ്ണം ചത്തുപോയി. സംഭവത്തിന് പിന്നാലെ അമ്മ നായയെ കണ്ടെത്താനുളള ശ്രമത്തിലായിരുന്നു മാഡ്രയിലെ അംഗങ്ങൾ. ഇതേ തുടർന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു.

Read More

ഡബ്ലിൻ: സുരക്ഷാ ആശങ്കയെ തുടർന്ന് കൂടുതൽ ഭക്ഷ്യോത്പന്നങ്ങൾ തിരിച്ച് വിളിച്ച് ഐറിഷ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. സ്പാറിന്റെ ഗോട്ട്‌സ് ചീസ് ആണ് തിരിച്ചുവിളിച്ചത്. ലിസ്റ്റീയയക്ക് കാരണമായേക്കാവുന്ന അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 12 ഓഗസ്റ്റ് വരെ കാലാവധിയുള്ള 100 ഗ്രാമിന്റെ പാക്കറ്റുകളിലാണ് ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഈ പാക്കറ്റുകൾ കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ഇതിന് പുറമേ ഉത്പന്നങ്ങൾ വിൽക്കരുതെന്ന് കടകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നേരത്തെ ലിസ്റ്റീരിയയ്ക്ക് കാരണമായേക്കാവുന്ന ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് റെഡി മീൽസ്, ചീര ഇല, മല്ലി ഇല എന്നിവ തിരിച്ച് വിളിച്ചിരുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം ഉഷ്തരംഗത്തിന് സാദ്ധ്യതയുള്ളതായി മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ അയർലൻഡിൽ ചൂട് കൂടിയ കാലാവസ്ഥയാകും അനുഭവപ്പെടുക. ഇതാണ് ഉഷ്ണതരംഗത്തിന് കാരണം ആകുന്നത്. ഈ വാരവും ചിലപ്പോൾ അടുത്ത വാരവും കനത്ത ചൂട് ആയിരിക്കും അയർലൻഡിൽ അനുഭവപ്പെടുകയെന്ന് മെറ്റ് ഐറാനിലെ കാലാവസ്ഥാ ഗവേഷകയായ സിയോഭാന റയാൻ പറഞ്ഞു. ഇത് രാജ്യത്ത് ഉഷ്ണതരംഗത്തിന് കാരണമാകും. അഞ്ചോ അതിൽ കൂടുതലോ ദിവസം ഈ സ്ഥിതി നിലനിന്നേക്കാം. അന്തരീക്ഷ താപനില 27 ഡിഗ്രി സെൽഷ്യസോ 28 ഡിഗ്രി സെൽഷ്യസോ ആയി ഉയർന്നേക്കാം. അതേസമയം ഈ വാരാന്ത്യത്തിൽ രാജ്യത്തിന്റെ പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ഭാഗത്ത് മഴ ലഭിക്കാം. പകൽ സമയങ്ങളിൽ നല്ല തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുമെന്നും സിയോഭാന റയാൻ കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: ഈ വർഷത്തെ ഏറ്റവും വലിയ ഉൽക്കാവർഷം അയർലൻഡിൽ കാണാം. രാജ്യത്ത് ഇന്നും നാളെയും രാത്രികളിലാണ് ഈ അത്ഭുത പ്രതിഭാസം ദൃശ്യമാകുക. എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിൽ ദൃശ്യമാകുന്ന പെഴ്‌സിഡ് ഉൽക്കാവർഷമാണ് ദൃശ്യമാകുന്നത്. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയ്ക്ക് ശേഷമാകും ഉൽക്കാ വർഷം ഏറ്റവും നന്നായി കാണാൻ സാധിക്കുക. ഈ സമയത്താണ് ധൂമകേതുവിന്റെ അവശിഷ്ടങ്ങളുള്ള ഏറ്റവും സാന്ദ്രമായ ഭാഗത്ത് കൂടി കടന്നുപോകുന്നത്. ഈ വേളയിൽ മണിക്കൂറിൽ 60 മുതൽ 100 വരെ ഉൽക്കളാണ് ദൃശ്യമാകുക. അതേസമയം ഉൽക്കാവർഷം കാണാൻ ആഗ്രഹിക്കുന്നവർ ഇരുണ്ട ആകാശമുള്ള സ്ഥലത്തേക്ക് എത്തണം. 30-45 മിനിറ്റ് നേരം കണ്ണുകൾക്ക് ഇരുട്ടുമായി പൊരുത്തപ്പെടാൻ സമയം നൽകണം. ഈ സമയം ഫോണിലേക്ക് നോക്കുന്നത് ഒഴിവാക്കുക.

Read More

ഡബ്ലിൻ: അയർലൻഡിൽ സുരക്ഷിതരല്ലാതെ ആശുപത്രി ജീവനക്കാർ. ഇവർക്ക് നേരെയുള്ള ആക്രമണങ്ങളിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നാല് വർഷത്തിനുള്ളിൽ എച്ച്എസ്ഇ ജീവനക്കാർ 25,700 ലധികം ആക്രമണങ്ങൾക്ക് ഇരയായി. ആശുപത്രികളിലെ ഹൗസ് കീപ്പിംഗ് ജീവനക്കാർ ഉൾപ്പെടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. ആക്രമണത്തിന് ഇരയായവരിൽ 852 ജീവനക്കാർക്ക് സാരമായ പരിക്കുകൾ സംഭവിച്ചു. ഇതിൽ എല്ലിന് പൊട്ടൽ ഉണ്ടാക്കിയ ആക്രമണങ്ങൾവരെ ഉൾപ്പെടുന്നു. ഇതിന് പുറമേ ദീർഘകാല വൈകല്യങ്ങൾ ഉണ്ടാക്കുന്ന ശാരീരിക മാനസിക ആക്രമണങ്ങൾക്കും ആരോഗ്യപ്രവർത്തകർ ഇരയായിട്ടുണ്ട്. ആക്രമിക്കപ്പെട്ട ആരോഗ്യപ്രവർത്തകരിൽ 60 ശതമാനം പേരും നഴ്‌സുമാരാണ്. നഴ്‌സുമാർ ആക്രമിക്കപ്പെട്ട 15,526 സംഭവങ്ങൾ കഴിഞ്ഞ നാല് വർഷത്തിനിടെ ഉണ്ടായി.

Read More