Author: sreejithakvijayan

ഡബ്ലിൻ: വിൽപ്പന നടത്തുന്ന ഭക്ഷ്യസാധനങ്ങളുടെ വില കുറച്ച് അയർലൻഡിലെ പ്രമുഖ സൂപ്പർമാർക്കറ്റായ സൂപ്പർവാലു. 500 ലധികം സാധനങ്ങൾക്കാണ് കഴിഞ്ഞ ദിവസം വില കുറച്ചത്. വിലക്കയറ്റത്തിനിടെ സാധാരണക്കാർക്ക് വലിയ ആശ്വാസം നൽകുന്നതാണ് സൂപ്പർവാലുവിന്റെ നടപടി. ഉപഭോക്താക്കൾക്ക് ആഴ്ചയിൽ 20 യൂറോവരെ ലാഭിക്കാൻ കഴിയുന്ന തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. സൂപ്പർവാലുവിന്റെ റിയൽ റിവാർഡ് വൗച്ചറുകൾ ഉള്ളവർക്ക് 33 യൂറോ വരെ പ്രതിവാരം ലാഭിക്കാൻ കഴിയും. പഴം, പച്ചക്കറി, പാലുൽപ്പന്നങ്ങൾ, മാംസം, നാപ്കിനുകൾ, വളർത്തുമൃഗങ്ങളുടെ ഭക്ഷണം, ഫയർലൈറ്ററുകൾ, ചായ, കാപ്പി, ഓറഞ്ച് ജ്യൂസ്, പാർമ ഹാം, സൂപ്പുകൾ, ബിൻ ബാഗുകൾ, ബിസ്‌ക്കറ്റുകൾ തുടങ്ങിയവ വിലകുറച്ച ഉത്പന്നങ്ങളിൽ ഉൾപ്പെടുന്നു. അയർലൻഡിൽ ജീവിത ചിലവ് വർധിക്കുന്നതാണ് സാധനങ്ങൾക്ക് വില കുറയ്ക്കാൻ പ്രേരിപ്പിച്ചത് എന്നാണ് അധികൃതർ അറിയിക്കുന്നത്.

Read More

ഡബ്ലിൻ: യാത്രികർക്ക് വിശ്രമിക്കാൻ കൂടുതൽ സൗകര്യം ഒരുക്കി ഡബ്ലിൻ വിമാനത്താവള അധികൃതർ. ടെർമിനൽ ഒന്നിൽ കൂടുതൽ ബെഞ്ചുകൾ സ്ഥാപിച്ചു. യാത്രികരിൽ ഒരാളിൽ നിന്നും ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അധികൃതർ കൂടുതൽ ഇരിപ്പിടങ്ങൾ സ്ഥാപിച്ചത്. റയാൻഎയർ ഗേറ്റിലേക്കുള്ള ദീർഘ നടത്തത്തെക്കുറിച്ചായിരുന്നു യാത്രികൻ പരാതി ഉയർത്തിയത്. ഇവിടേയ്ക്കുള്ള പാതയിൽ വളരെ കുറച്ച് ബെഞ്ചുകൾ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അധികൃതർ കൂടുതൽ ബെഞ്ചുകൾ സ്ഥാപിക്കുകയായിരുന്നു. പുതിയ ബെഞ്ചുകളുടെ ചിത്രവും യാത്രികന്റെ കമന്റും അധികൃതർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: ഡബ്ലിനിലെ ഫിൻഗ്ലാസിൽ ആളുമാറിയുള്ള ആക്രമണത്തിൽ വീട് നഷ്ടമായ കുടുംബത്തിന് കൈത്താങ്ങായി ഐറിഷ് ജനത. ധനസമാഹരണത്തിന് വലിയ പിന്തുണയാണ് ആളുകളിൽ നിന്നും ലഭിക്കുന്നത്. ഇതിനോടകം തന്നെ 62,000 യൂറോ സഹായധനമായി ലഭിച്ചിട്ടുണ്ട്. ഡിസംബർ 30 ന് ആയിരുന്നു പെട്രോൾ ബോംബ് ആക്രമണത്തിൽ ഫിൻഗ്ലാസിലെ കുടുംബത്തിന് വീട് നഷ്ടമായത്. സംഭവത്തിൽ അഞ്ചംഗ കുടുംബത്തിലെ മുഴുവൻ പേർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. വീട് നഷ്ടമായതോടെ തെരുവിൽ കഴിയേണ്ട അവസ്ഥയായിരുന്നു ഇവർക്ക്. ഇതോടെയാണ് ആളുകൾ ചേർന്ന് ധനസമാഹരണം ആരംഭിച്ചത്. 75,000 യൂറോയാണ് ലക്ഷ്യമിടുന്നത്.

Read More

ഡബ്ലിൻ: ഐറിഷ് പാസ്‌പോർട്ടുകൾ തിരിച്ചുവിളിച്ച് അയർലൻഡ് വിദേശകാര്യവകുപ്പ്. പാസ്‌പോർട്ടിൽ അച്ചടിപിശക് കടന്ന്കൂടിയ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി. 2025 ഡിസംബർ 23 നും 2026 ജനുവരി ആറിനും ഇടയിൽ നൽകിയ പാസ്‌പോർട്ടുകളാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. പാസ്‌പോർട്ടുകളിൽ ഐആർഎൽ എന്ന അക്ഷരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ബോർഡർ കൺട്രോൾ നിയന്ത്രണത്തിൽ ഈ പാസ്‌പോർട്ടുകൾ സ്വീകരിക്കില്ല. അതിനാലാണ് പാസ്‌പോർട്ടുകൾ തിരിച്ചുവിളിച്ചത്. സോഫ്റ്റ്‌വെയർ അപ്ഡേഷനിടെ ഉണ്ടായ സാങ്കേതിക  പിഴവാണ് പ്രശ്‌നത്തിന് കാരണം എന്നാണ് അധികൃകർ അറിയിക്കുന്നത്. ആയിരക്കണക്കിന് പാസ്‌പോർട്ടുകളിലാണ് പിഴവ് ഉണ്ടായത്.

Read More

ഡബ്ലിൻ: അയർലൻഡിൽ വീടുകളുടെ വില ഉയർന്നുതന്നെ. ചോദിക്കുന്ന വിലയെക്കാൾ ഉയർന്ന തുകയ്ക്കാണ് അയർലൻഡിൽ വീടുകൾ വിൽപ്പന നടത്തുന്നത് എന്നാണ് മൈഹോം വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. രാജ്യത്ത് വീടുകൾ ശരാശരി ചോദിക്കുന്ന വിലയെക്കാൾ 7.4 ശതമാനം അധികം തുകയ്ക്കാണ് വിറ്റ് പോകുന്നത്. അയർലൻഡിൽ വീടുകൾക്ക് വലിയ ക്ഷാമം നേരിടുന്നുണ്ട്. ഇതാണ് ഈ സാഹചര്യത്തിന് കാരണം എന്നാണ് നിരീക്ഷണം. അയർലൻഡിലെ ഭവന വിപണിയിൽ പണപ്പെരുപ്പം നേരിയ തോതിൽ മന്ദഗതിയിൽ ആയിട്ടുണ്ട്. ഈ അവസ്ഥയിൽ വിലയ്ക്ക് ചാഞ്ചാട്ടം ഉണ്ടാകേണ്ടതാണ്. എന്നാൽ വീടില്ലാത്തതാണ് പ്രതിസന്ധി വർധിപ്പിച്ചത്.

Read More

ഡബ്ലിൻ: സീറ്റ് തിരഞ്ഞെടുക്കാൻ നിരക്ക് ഏർപ്പെടുത്തി വിമാനക്കമ്പനിയായ എയർ ലിംഗസ്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം. ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കണമെങ്കിൽ യാത്രികർക്ക് 4.99 യൂറോ അധികമായി നൽകേണ്ടിവരും. എയർ ലിംഗസ് വക്താവാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ചില പ്രത്യേക കാറ്റഗറിയിൽ സീറ്റ് തിരഞ്ഞെടുക്കുന്നതിന് പുതിയ മാറ്റം ബാധമകമായിരിക്കില്ലെന്ന് വക്താവ് അറിയിച്ചു. ഈ മാസം മുതൽ ഈ മാറ്റം നിലവിൽ വന്നുവെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ എയർ ലിംഗസിന്റെ വരുമാനത്തിൽ 22 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റ് തിരഞ്ഞെടുക്കാൻ നിരക്ക് ഏർപ്പെടുത്തിയത്.

Read More

ഡബ്ലിൻ: ഡബ്ലിൻ എയർപോർട്ട് അതോറിറ്റിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് കെന്നി ജേക്കബ്‌സ്. തന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെന്നി നിയമ നടപടി സ്വീകരിച്ചത്. കെന്നിയുടെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി തിങ്കളാഴ്ച വാദം കേൾക്കും. ജീവനക്കാരോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് കെന്നിയെ അധികൃതർ സസ്‌പെൻഡ് ചെയ്തത്. എന്നാൽ ഇത് വ്യാജമാണെന്നും താൻ തെറ്റ് ചെയ്തിട്ടില്ലെന്നും കെന്നി പറയുന്നു. തന്റെ സസ്‌പെൻഷൻ റദ്ദാക്കി ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ എയർപോർട്ട് അധികൃതർക്ക് ലീഗൽ നോട്ടീസ് നൽകണം എന്നാണ് കെന്നിയുടെ ആവശ്യം.

Read More

ഡബ്ലിൻ: അയർലൻഡിൽ അയവില്ലാതെ ശൈത്യം. ഗൊരെത്തി ചുഴലിക്കാറ്റ് എത്തിയതോടെ അയർലൻഡിൽ തണുപ്പും ശക്തമായി. ശൈത്യത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് കൗണ്ടികളിൽ മെറ്റ് ഐറാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അഞ്ച് കൗണ്ടികളിലാണ് യെല്ലോ വാണിംഗ്. ഡബ്ലിൻ, കിൽഡെയർ, ലൗത്ത്, മീത്ത്, വിക്ലോ എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. ഇവിടെ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെടും. രാവിലെ ആറേ കാലോടെ മുന്നറിയിപ്പ് നിലവിൽ വന്നിട്ടുണ്ട്. രാത്രി 10 മണിവരെ ഇത് തുടരും.

Read More

ഡൊണഗൽ: ശക്തമായ മഞ്ഞ് വീഴ്ചയുടെ പശ്ചാത്തലത്തിൽ റോഡുകളിൽ ഗ്രിറ്ററുകൾ വിന്യസിക്കാൻ ഡൊണഗൽ കൗണ്ടി കൗൺസിൽ. ഇന്ന് രാവിലെ മുതൽ റോഡുകളിൽ ഗ്രിറ്റിംഗ് ആരംഭിക്കും. റോഡുകൾ മഞ്ഞ് മൂടിക്കിടക്കുന്ന സാഹചര്യത്തിൽ വാഹന യാത്രികർ ജാഗ്രത പാലിക്കണം എന്നാണ് നിർദ്ദേശം. അയർലൻഡിൽ അന്തരീക്ഷ താപനില മൈനസ് ആറ് ഡിഗ്രി സെൽഷ്യസ് വരെ താഴും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഈ സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ വിൻഡോയും ഗ്ലാസുമെല്ലാം വൃത്തിയാക്കണം എന്ന് അധികൃതർ നിർദ്ദേശിച്ചു. ഐസിൽ തെന്നാൻ സാധ്യതയുള്ളതിനാൽ വാഹന മോടിയ്ക്കുമ്പോൾ വേഗത കുറയ്ക്കണം.

Read More

ലൗത്ത്: കൗണ്ടി ലൗത്തിലെ പെന്നിയുടെ ഷോറൂമിൽ തീപിടിത്തം. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദ്രോഗെഡയിലെ വെസ്റ്റ് സ്ട്രീറ്റിലെ കടയിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. ഉടനെ ഫയർഫോഴ്‌സ് എത്തി തീ അണച്ചു. അപ്പോഴേയ്ക്കും കടയിലെ ജീവനക്കാരും ഉപഭോക്താക്കളും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറിയിരുന്നു. സംഭവത്തിന് പിന്നാലെ വെസ്റ്റ് സ്ട്രീറ്റ്  റോഡ് അടച്ചിട്ടുണ്ട്.

Read More