- മക്കളെ പീഡിപ്പിച്ച സംഭവം; മാതാപിതാക്കൾക്ക് തടവ് ശിക്ഷ
- മാനേജ്മെന്റിന്റെ നിർദ്ദേശങ്ങൾ അംഗീകരിച്ചു; സമരത്തിൽ നിന്നും പിന്മാറി കെയർഡോക്ക് ജീവനക്കാർ
- രാജൻ ദേവസ്യ അയർലൻഡിലെ പീസ് കമ്മീഷണർ
- ഫ്ളൂ; ആശുപത്രികളിൽ നിയന്ത്രണം
- യുവാവിന് മർദ്ദനം; ഗുരുതര പരിക്ക്
- വീടിന് നേരെ വെടിവയ്പ്പ്; സംഭവം നോർത്ത് ബെൽഫാസ്റ്റിൽ
- ടിപ്പററിയിൽ കൗമാരക്കാരായ പെൺകുട്ടികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്
- അയർലൻഡിൽ താപനില കുറയുന്നു
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യം തണുത്ത കാലാവസ്ഥ. ഹംബർട്ടോ ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ രാജ്യത്ത് മഴയും തണുത്ത കാറ്റും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. കാറ്റഗറി 4 ൽ ഉൾപ്പെടുത്തിയിരിക്കുന്ന ഹംബർട്ടോ ചുഴലിക്കാറ്റ് നിലവിൽ അമേരിക്കയുടെ തെക്ക് കിഴക്കൻ തീരത്ത് നിന്നും അയർലൻഡിലേക്ക് നീങ്ങുകയാണ്. മണിക്കൂറിൽ 130 കിലോ മീറ്റർ എന്ന വേഗതയിലാണ് കാറ്റിന്റെ സഞ്ചാരം. എന്നാൽ തീരത്ത് എത്തുമ്പോഴും ഇതേ വേഗതയുണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാൽ വടക്കൻ അറ്റ്‌ലാൻഡിക്കിന് മുകളിലൂടെ വേഗത്തിൽ സഞ്ചരിക്കുന്ന ജെറ്റ് പ്രവാഹവുമായി ഇത് സമ്പർക്കത്തിൽ വന്നാൽ കാറ്റിന്റെ ശക്തി വർദ്ധിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കിൽ വെള്ളിയാഴ്ച രാവിലെ മുതൽ വൈകീട്ട് വരെ ശക്തമായ കാറ്റായിരിക്കും അയർലൻഡിൽ അനുഭവപ്പെടുക.
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പരിധി എടുത്തുകളയുന്നതിനായുള്ള നിയമ നിർമ്മാണത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഇന്നലെ ചേർന്ന യോഗത്തിലാണ് വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടായത്. നിയമനിർമ്മാണത്തിന് ഒരു വർഷം വരെ വേണ്ടിവന്നേക്കാമെന്ന് നേരത്തെ ഗതാഗതമന്ത്രി ഡാരാഗ് ഒ ബ്രയൻ പറഞ്ഞിരുന്നു. നിലവിൽ 32 മില്യൺ യാത്രികർ എന്നതാണ് വിമാനത്താവളത്തിലെ പരിധി. എന്നാൽ ഈ പരിധി വിമാനത്താവളത്തിന്റെ വളർച്ചയ്ക്ക് തടസ്സമാണ്. ഇക്കാരണത്താലാണ് പരിധി എടുത്തുകളയുന്നത്. ഇതുവഴി വിമാനത്താവളത്തിന്റെ വികസനവും ലക്ഷ്യമിടുന്നു.
ഡബ്ലിൻ: ഇന്ത്യ സന്ദർശിക്കുന്ന യൂറോപ്യൻ പാർലമെന്റിന്റെ പ്രതിനിധി സംഘത്തിൽ അയർലൻഡിൽ നിന്നുള്ള എംഇപിയും. ഫിയന്ന ഫെയ്ൽ എംഇപി ബെറി കോവെനാണ് ഈ മാസം ഇന്ത്യ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ ഉണ്ടായിരിക്കുക. യൂറോപ്യൻ യൂണിയൻ- ഇന്ത്യ വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾക്ക് വേണ്ടിയാണ് സംഘം ഇന്ത്യയിൽ എത്തുന്നത്. മിഡ്‌ലാൻഡ്‌സ് നോർത്ത്- വെസ്റ്റ് എംഇപിയാണ് കോവൻ. യൂറോപ്യൻ പാർലമെന്റിന്റെ ഇന്റർനാഷണൽ ട്രേഡ് കമ്മിറ്റി (INTA) യാണ് സന്ദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം 27 മുതൽ 29 വരെയാണ് സന്ദർശനം. ഈ വേളയിൽ ഇന്ത്യൻ ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. യൂറോപ്യൻ യൂണിയൻ പ്രതിനിധികളും വ്യവസായ പങ്കാളികളും കൂടിക്കാഴ്ചയുടെ ഭാഗമാകും.
ഡബ്ലിൻ: ഫിയന്ന ഫെയ്ൽ പ്രസിഡന്റ് സ്ഥാനാർത്ഥി ജിം ഗാവിൻ വിവാദത്തിൽ. റെഡ് സോണിൽ ഡ്രോൺ ഉപയോഗിച്ച് അനുമതിയില്ലാതെ പ്രമോഷൻ വീഡിയോ ചിത്രീകരിച്ചതിനെ തുടർന്നാണ് അദ്ദേഹം വിവാദത്തിൽപ്പെട്ടത്. ഐറിഷ് വ്യോമയാന അതോറിറ്റിയുടെ സുരക്ഷാ മേധാവിയായ വ്യക്തി തന്നെ നിയമ ലംഘനം നടത്തിയത് എതിർ സ്ഥാനാർത്ഥികൾ ചർച്ചയാക്കിയിട്ടുണ്ട്. ഡ്രോണുകൾ പറത്തുന്നതിന് കർശന നിയന്ത്രണമുള്ള മേഖലകളാണ് റെഡ് സോണുകൾ. അതീവ സുരക്ഷ വേണ്ട മേഖലകളിലാണ് പ്രധാനമായും ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുള്ളത്. അതേസമയം ഡ്രോൺ പൈലറ്റിന്റെ മേൽനോട്ടക്കുറവാണ് റെഡ് സോണിൽ ഡ്രോൺ എത്താൻ കാരണം എന്നാണ് ജിം ഗാവിന്റെ വിശദീകരണം.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ സാധാരണക്കാർക്ക് മാത്രമല്ല, വനിതാ കൗൺസിലർമാർക്കും രക്ഷയില്ല. നഗരത്തിൽ വച്ച് വനിതാ കൗൺസിലർ ആക്രമിക്കപ്പെട്ടു. കാബ്ര/ ഗ്ലാസ്‌നെവിൻ കൗൺസിലർ കാറ്റ് ഒ ഡ്രിസ്‌കോളിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൗൺസിലർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടാഴ്ച മുൻപുണ്ടായ സംഭവത്തിലാണ് ഇപ്പോൾ വെളിപ്പെടുത്തൽ. നഗരത്തിലൂടെ നടക്കുമ്പോൾ അജ്ഞാതനായ ഒരാൾ മുഖത്ത് ഇടിയ്ക്കുകയായിരുന്നുവെന്ന് വനിതാ കൗൺസിലർ പറഞ്ഞു. വൈകീട്ടോടെയായിരുന്നു സംഭവം. ഭാഗ്യം കൊണ്ടാണ് മാരകമായി പരിക്കേൽക്കാതിരുന്നത് എന്നും കൗൺസിലർ കൂട്ടിച്ചേർത്തു.
ഡബ്ലിൻ: ടെൽ അവീവിലേക്കുള്ള വിമാന സർവ്വീസ് പുനരാരംഭിക്കില്ലെന്ന് വ്യക്തമാക്കി റയാൻഎയർ. ബെൻഗുരിയോൺ വിമാനത്താവളത്തിൽ നിന്നും ഉറപ്പ് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു റയാൻഎയർ മേധാവി മൈക്കിൾ ഒ ലിയറിയുടെ പ്രതികരണം. ടെർമിനൽ ചിലവുകൾ സംബന്ധിച്ച് ഉറപ്പ് ലഭിച്ചാൽ മറ്റ് 22 റൂട്ടുകളിലേക്കുള്ള വിമാന സർവ്വീസുകൾ ആരംഭിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈ കോസ്റ്റ് ടെർമിനലുകളിലേക്ക് വിമാനങ്ങൾ മാറിയാലും ലോ കോസ്റ്റ് തന്നെ ചാർജ് ആയി ഈടാക്കുമെന്ന് ബെൻഗുരിയോൺ വിമാനത്താവളം ഉറപ്പ് നൽകിയാൽ മാത്രം സർവ്വീസുകൾ അടുത്ത വർഷം മുതൽ ആരംഭിക്കാം. എന്നാൽ ഇതിന് സമ്മതമല്ലെങ്കിൽ ഇസ്രായേലിലേക്കുള്ള സർവ്വീസുകൾ പുനരാരംഭിക്കാൻ തയ്യാറല്ല- മൈക്കിൾ ഒ ലിയറി പറഞ്ഞു.
ഡബ്ലിൻ: അയർലൻഡിൽ ഇലക്ട്രോണിക് ഉപകരണങ്ങളിൽ മുന്നറിയിപ്പ് നോട്ടീസുകൾ പതിപ്പിക്കണമെന്ന് ആവശ്യം. ഡബ്ലിനിൽ കുളിമുറിയിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ യുവതി ഷോക്കേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാണ് ആവശ്യം ഉയർന്നിരിക്കുന്നത്. മരിച്ച 46 കാരിയായ ആൻ മരിയ ഒ ഗോർമാന്റെ ഭർത്താവ് ജോ ഒ ഗോർമാൻ ആണ് കോടതിയിൽ ഇക്കാര്യം ആവശ്യപ്പെട്ടത്. തങ്ങളുടെ ഉത്പന്നങ്ങൾ വാട്ടർപ്രൂഫ് ആണെന്ന തരത്തിൽ നിരവധി ഫോൺ നിർമ്മാതാക്കൾ വ്യാജ അവകാശങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇത് ആളുകൾ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഇതിനെതിരെ നടപടി ആവശ്യമാണ്. ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപഭോക്താക്കൾക്കായുള്ള മുന്നറിയിപ്പ് നോട്ടീസുകൾ പതിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 30 നാണ് ആൻ മരിയ മരിച്ചത്.
ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ കിടക്ക ക്ഷാമം രൂക്ഷമായി തന്നെ തുടരുന്നു. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷന്റെ പുതിയ കണക്കുകൾ പ്രകാരം വിവിധ ആശുപത്രികളിലായി 484 രോഗികൾക്കാണ് കിടക്കകൾ ആവശ്യമുള്ളത്. ചൊവ്വാഴ്ചവരെയുള്ള കണക്കുകളാണ് ഇത്. എമർജൻസി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന 310 രോഗികൾക്ക് കിടക്കകൾ ആവശ്യമാണ്. കിടക്കകൾ ആവശ്യമായിട്ടുള്ള 174 പേർ വാർഡുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. നിലവിൽ ഇവർക്ക് ട്രോളികളിൽ കിടത്തിയാണ് ചികിത്സ നൽകുന്നത്. രൂക്ഷമായ കിടക്കക്ഷാമം നേരിടുന്ന ആശുപത്രികളുടെ പട്ടികയിൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കൽ ഒന്നാമതായി തന്നെ തുടരുകയാണ്. ഇവിടെ 133 രോഗികൾ ആണ് ചികിത്സയിൽ കഴിയുന്നത്.
ഡബ്ലിൻ: ഡബ്ലിനിൽ അമേരിക്കൻ ഫുട്‌ബോൾ താരത്തിന് നേരെ ആക്രമണം. ആക്രമി സംഘം അദ്ദേഹത്തിന്റെ പക്കൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചു. സ്‌കൈലാർ തോംപ്‌സൺ എന്ന താരത്തിനാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ആയിരന്നു സംഭവം. വൈക്കിംഗ്‌സിന് എതിരായ മത്സരത്തിന് വേണ്ടിയായിരുന്നു തോംപ്‌സൺ ഡബ്ലിനിൽ എത്തിയത്. മത്സരത്തിനൊരുങ്ങുന്നതിനിടെ അദ്ദേഹത്തെ ആക്രമിച്ച് കവർച്ച നടത്തുകയായിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം പിന്നീട് അദ്ദേഹം മത്സരത്തിനായി ഇറങ്ങുകയായിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ വീണ്ടും പണപ്പെരുപ്പം വർധിച്ചു. സെപ്തംബറിൽ പണപ്പെരുപ്പം കഴിഞ്ഞ 20 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കുന്നത്. സെപ്തംബറിൽ ഉപഭോക്തൃ വിലകൾ 2.7 ശതമാനം വർധിച്ചു. ഓഗസ്റ്റിൽ ഇത് 1.9 ശതമാനം ആയിരുന്നു. 2024 ജനുവരിയ്ക്ക് ശേഷം ആദ്യമായിട്ടാണ് പണപ്പെരുപ്പം ഇത്രയും ഉയരത്തിൽ എത്തുന്നത്. അതേസമയം കഴിഞ്ഞ മാസം ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 0.2 ശതമാനത്തിന്റെ കുറവ് ഉണ്ടായി. പക്ഷെ കഴിഞ്ഞ 12 മാസത്തിനിടെ 4.7 ശതമാനത്തിന്റെ വർധനവ് ആയിരുന്നു സംഭവിച്ചത്. എന്നാൽ സെപ്തംബർ വരെയുള്ള 12 മാസങ്ങളിൽ ഊർജ്ജ വിലകൾ 0.3 ശതമാനം ആയി കുറയുകയും 1 ശതമാനം വളർച്ച കൈവരിക്കുകയും ചെയ്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
