Author: sreejithakvijayan

ഡൊണഗൽ: ഡൊണഗലിൽ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ട അമ്മയുടെയും കുഞ്ഞിന്റെയും പേര് വിവരങ്ങൾ പുറത്ത്. ആറ് വയസ്സുള്ള എല്ല മക്ലാഫ്‌ലിനും കുട്ടിയുടെ 20 കാരിയായ അമ്മ നതാലി മക്ലാഫ്‌ലിനും ആണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡൊണഗൽ സ്വദേശികളാണ് കൊല്ലപ്പെട്ടത് എന്നാണ് സൂചന. നതാലിയുടെ ഭർത്താവിനും അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ് നതാലിയുടെ ഭർത്താവ്. ചികിത്സയിലിരിക്കെ ഇന്നലെ ആയിരുന്നു നതാലിയ്ക്ക് ജീവൻ നഷ്ടമായത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു കുടുംബം അപകടത്തിൽപ്പെട്ടത്. വൈകീട്ട് 6.30 ഓടെ കാർണ്ടോനാഗിലെ ഗ്ലെന്റോഗറിൽ ആർ240 ൽ ആയിരുന്നു സംഭവം. കാറും വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. എല്ലയ്ക്ക് സംഭവ സ്ഥലത്തുവച്ചു തന്നെ ജീവൻ നഷ്ടമായിരുന്നു.

Read More

കോർക്ക്: ജൂണിലും യാത്രികരെക്കൊണ്ട് നിറഞ്ഞ് ഡബ്ലിൻ, കോർക്ക് വിമാനത്താവളങ്ങൾ. ഇരു വിമാനത്താവളങ്ങളിലും കഴിഞ്ഞ മാസം വലിയ തിരക്കാണ് അനുഭവപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം 3.54 മില്യൺ യാത്രികർ ഡബ്ലിൻ വിമാനത്താവളത്തിലൂടെ സഞ്ചരിച്ചു. കഴിഞ്ഞ വർഷം ജൂണുമായി താരതമ്യം ചെയ്യുമ്പോൾ യാത്ര ചെയ്തവരുടെ എണ്ണത്തിൽ 5.8 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. മാസത്തെ അവസാനത്തെ ഞായറാഴ്ചയായ 29 ന് ആയിരുന്നു ഏറ്റവും കൂടുതൽ ആളുകൾ ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിയത്. അന്നേദിവസം 1, 29,000 യാത്രികർ വിമാനത്താവളത്തിൽ എത്തി. കഴിഞ്ഞ മാസം കോർക്ക് വിമാനത്താവളത്തിൽ 3,55,000 യാത്രികരാണ് എത്തിയത്. കഴിഞ്ഞ വർഷം ജൂണിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കോർക്കിലെത്തിയ യാത്രികരുടെ എണ്ണത്തിൽ 15 ശതമാനത്തിന്റെ വർദ്ധനവ ഉണ്ടായി.

Read More

ഡബ്ലിൻ: പ്രിസൺ ഓഫീസർമാരുടെ നിയമനത്തിന്റെ ഭാഗമായുള്ള റിക്രൂട്ട്‌മെന്റ് ക്യാമ്പെയ്ൻ പുരോഗമിക്കുന്നു. 300 പേർക്കാണ് അവസരമുള്ളത്. ജയിലുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്ന പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥ നിയമനത്തിനായി അധികൃതർ ക്യാമ്പെയ്ൻ സംഘടിപ്പിച്ചത്. പുതിയ നിയമനം ഉദ്യോഗസ്ഥരുടെ കുറവിന് പരിഹാരമാകും. 2023 മുതലാണ് ജയിലുകളിൽ വലിയ തിരക്ക് അനുഭവപ്പെടാൻ ആരംഭിച്ചത് എന്നാണ് ഐറിഷ് പീനൽ റിഫോം ട്രസ്റ്റ് വ്യക്തമാക്കുന്നത്. ലിമെറിക്കിലെ സ്ത്രീകളുടെ ജയിലിലാണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്. നിലവിൽ ജയിലിന്റെ ശേഷിയുടെ 48 ശതമാനവും നിറഞ്ഞു.

Read More

ഡബ്ലിൻ: കോർപ്പറേറ്റ് ടാക്‌സിൽ അയർലന്റ് സർക്കാരിന് നേട്ടം. ഒരു വർഷത്തിനിടെ സർക്കാരിന് ലഭിക്കുന്ന ടാക്‌സിൽ 25 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി. ഈ വർഷം ജൂണിൽ 7.4 ബില്യൺ യൂറോ ആണ് ടാക്‌സ് ഇനത്തിൽ സർക്കാരിന് ലഭിച്ചത്. മെയ് മാസത്തിൽ ടാക്‌സ് വളരെ കുറവായിരുന്നു. കഴിഞ്ഞ വർഷം മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ ടാക്‌സിൽ ഇക്കുറി 30 ശതമാനത്തിന്റെ കുറവ് ആയിരുന്നു ഉണ്ടായിരുന്നത്. ഈ ക്ഷീണമാണ് ജൂണിൽ നികന്നത്. ടാക്‌സ് കമ്പനികൾ ഒന്നിച്ചടച്ചതാണ് ഈ നേട്ടത്തിന് കാരണമായത്. അയർലന്റിൽ സാധാരണയായി നവംബർ, ജൂൺ മാസങ്ങളിലാണ് കമ്പനികൾ ഒന്നിച്ച് ടാക്‌സ് അടയ്ക്കാറുള്ളത്. ഈ സാഹചര്യത്തിൽ നവംബറിൽ ജൂണിൽ ലഭിച്ചതിനെക്കാൾ കൂടുതൽ തുക ടാക്‌സ് ഇനത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ ഇന്ന് മുഹറം ഘോഷയാത്ര നടക്കും. നൂറ് കണക്കിന് ഇസ്ലാമിക വിശ്വാസികളാണ് പരിപാടിയുടെ ഭാഗമാകുക. ഡബ്ലിനിലെ ഒ കോണൽ സ്ട്രീറ്റിലൂടെ ജിപിഒയിലേക്കാണ് ഘോഷയാത്ര എത്തിച്ചേരുക. ഇസ്ലാമിക വിശ്വാസികളുടെ ഗംഭീരമായ സമ്മേളനത്തോടെ ഘോഷയാത്ര പര്യവസാനിക്കും. കറുത്ത വസ്ത്രം ധരിച്ചാകും വിശ്വാസികൾ റാലിയുടെ ഭാഗമാകുക. മത ചിഹ്നങ്ങളും സൂക്തങ്ങളും രചിച്ച ബാനറുകളും തോരണങ്ങളും ഇവരുടെ കൈവശം ഉണ്ടാകും. പാട്ടിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാകും ഘോഷയാത്ര നടന്ന് നീങ്ങുക. ഇടയ്ക്ക് പ്രാർത്ഥനകൾക്കും മറ്റുമായി ഇടവേളകളെടുക്കും. ഇസ്ലാമിക് കലണ്ടറിലെ ആദ്യമാസമായ മുഹറം ആഘോഷിക്കുന്നതിനും ഇസ്ലാമിക ചരിത്രത്തിലെ ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തെ അനുസ്മരിക്കുന്നതിനും വേണ്ടിയാണ് ഇന്ന്  വിശ്വാസികൾ ഘോഷയാത്രയുടെ ഭാഗമാകുന്നത്.

Read More

കെറി: മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ ജോക്കി ഒയ്‌സിൻ മർഫിയ്ക്ക് പിഴ ചുമത്തി. 81,300 യൂറോയാണ് പിഴ ചുമത്തിയത്. ഇതിന് പുറമേ 20 മാസത്തേയ്ക്ക് വാഹനമോടിക്കുന്നതിന് അദ്ദേഹത്തെ കോടതി വിലക്കി. ഇക്കഴിഞ്ഞ ഏപ്രിൽ 27 ന് ആയിരുന്നു മദ്യപിച്ച് മർഫി വാഹനമോടിച്ചത്. മദ്യലഹരിയിൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം ഉണ്ടാകുകയും ചെയ്തിരുന്നു. കേസിൽ ഇന്നലെ അദ്ദേഹത്തെ റീഡിംഗ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കിയിരുന്നു. ഗുരുതര കുറ്റകൃത്യമാണ് മർഫി നടത്തിയതെന്ന് വിലയിരുത്തിയ കോടതി ശിക്ഷവിധിക്കുകയായിരുന്നു. നിശ്ചിത പരിധിയിൽ കൂടുതൽ മദ്യപിച്ച് വാഹനമോടിച്ച മർഫി കുറ്റക്കാരനാണെന്നും കോടതി പരാമർശിച്ചു.

Read More

ഡബ്ലിൻ: അയർലന്റിലെ തടവ് പുള്ളികൾക്ക് വെർച്വൽ ടൂറൊരുക്കി സർക്കാർ. തടവ് പുള്ളികളിലെ ഉത്കണ്ഠ കുറയ്ക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ വെർച്വൽ ടൂർ ഇന്ന് മിഡ്‌ലാന്റ്‌സിലെ ജയിലിൽ സംഘടിപ്പിക്കും. പുതിയ പദ്ധതി ഇന്ന് രാവിലെ ബ്ലിനിൽ വച്ച് നീതി മന്ത്രി ജിം ഒ ക്ലെലഗൻ ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷമായിരിക്കും വെർച്വൽ ടൂർ. 360 ഡിഗ്രി ഇമേജസുകൾ ഉപയോഗിച്ചാണ് വെർച്വൽ സംവിധാനത്തിന് രൂപം നൽകിയിരിക്കുന്നത്. ടൂറിനിടെ യഥാർത്ഥ പ്രതീതി ഉണർത്താൻ ജയിലിലെ സിസിടിവി ദൃശ്യങ്ങളും ശബ്ദങ്ങളും ഇതിനിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. സന്ദർശകനായും തടവുപുള്ളികളായും ജയിൽ എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നുവെന്നത് സംബന്ധിച്ച അനുഭവമാണ് ടൂർ നൽകുക. ജയിലുകളെക്കുറിച്ച് കൂടുതൽ അറിയാനും ഇത് സഹായിക്കും.

Read More

ബെൽഫാസ്റ്റ്: 5 ജി മാസ്റ്റിന് തീയിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 42 വയസ്സുള്ള യുവാവിനെയാണ് നോർതേൺ അയർലന്റ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽവിട്ടു. ബെൽഫാസ്റ്റിൽ മൂന്നാളോം 5 ജി മാസ്റ്റുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായിട്ടുള്ളത്. ഇതിനെല്ലാം പിന്നിൽ അറസ്റ്റിലായ യുവാവാണെന്നാണ് പോലീസിന്റെ നിഗമനം. ഇയാൾക്ക് കൃത്യം നടത്താൻ മറ്റുള്ളവരിൽ നിന്നും സഹായം ലഭിച്ചതായും പോലീസ് സംശയിക്കുന്നുണ്ട്. അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: ബാലിഫെർമോട്ടിൽ വീടിന് നേരെയുണ്ടായ ബോംബ് ആക്രമണത്തിൽ രണ്ട് പേർ അറസ്റ്റിൽ. 20 കാരനായ യുവാവും കൗമാരക്കാരിയും ആണ് അറസ്റ്റിലായത്. ഇവർക്കെതിരെ പോലീസ് വിവിധ കുറ്റങ്ങൾ ചുമത്തി. ഇരുവരെയും വിശദമായ മൊഴിയെടുത്ത ശേഷം ഇന്ന് കോടതിയിൽ ഹാജരാകും. കഴിഞ്ഞ മാസം ആയിരുന്നു ഇരുവരും ചേർന്ന് വീടിന് നേരെ ഫയർബോംബ് എറിഞ്ഞത്. ലാൻഡൻ റോഡിലെ വീടിന് നേരെ ആയിരുന്നു സംഭവം. ഇവർ നടത്തിയ ആക്രമണത്തിൽ കുടുംബത്തിന്റെ വളർത്തു നായ കൊല്ലപ്പെടുകയും വീടിനുള്ളിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു.

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ പാർലമെന്റ് സ്ട്രീറ്റ് ഇന്ന് മുതൽ ഗതാഗത രഹിതം. വെള്ളിയാഴ്ച മുതൽ കാൽനട യാത്രികരെയും സൈക്കിൾ യാത്രികരെയും മാത്രമാണ് ഇതുവഴി സഞ്ചരിക്കാൻ അനുവദിക്കുക. ഡബ്ലിൻ സിറ്റി ട്രാൻസ്‌പോർട്ട് പ്ലാനിന്റെ ഭാഗമായിട്ടാണ് പാർലമെന്റ് സ്ട്രീറ്റിൽ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. ഇന്ന് മുതൽ പാർലമെന്റ് സ്ട്രീറ്റിലെ എസെക്‌സ് ക്വേയ്ക്കും എസെക്‌സ് ഗേറ്റിനും ഇടയിലുള്ള ഭാഗം ശാശ്വതമായി ഗതാഗത രഹിതമായിരിക്കും. സെക്കിൾ യാത്രികർക്കും കാൽനട യാത്രികർക്കും മാത്രമേ ഈ വഴി ഇനി മുതൽ ഉപയോഗിക്കാനാകൂ. ഈ ഭാഗത്തെ റോഡ് നിരപ്പ് കെർബ് ലെവലിലേക്ക് ഉയർത്തും. പാർലമെന്റ് സ്ട്രീറ്റിലെ എസെക്‌സ് ഗേറ്റിനും ലോർഡ് എഡ്വേർഡ് സ്ട്രീറ്റിനും ഇടയിലുള്ള ഭാഗവും ഇപ്പോൾ ഗതാഗത രഹിതമാണ്. എന്നാൽ രാവിലെ ആറ് മുതൽ 11 മണിവരെ ഡെലിവറി വാഹനങ്ങൾ ഇവിടേയ്ക്ക് അനുവദിക്കും. ഇന്ന് മുതൽ പാർലമെന്റിൽ ടു വേ സൈക്ലിംഗിന് അനുമതിയുണ്ട്. ഗ്രാറ്റൻ പാലത്തിന്റെ കിഴക്ക് ഭാഗത്തായി സൈക്ലിംഗിനായി പുതിയ ടു-വേ സൈക്ലിംഗ് ലിങ്ക് ഒരുക്കും.

Read More