Author: sreejithakvijayan

ക്ലെയർ: ഫെർമനാഗ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട അമ്മയുടെയും മക്കളുടെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു. ക്ലെയറിലെ ക്ലെയറിലെ ടെമ്പിൾമേലി സെമിത്തേരിയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ. പ്രാർത്ഥനകളിലും സംസ്‌കാരചടങ്ങിലുമായി നൂറ് കണക്കിന് പേർ പങ്കാളികളായി. 45 വയസ്സുള്ള വെനേസ വൈറ്റ്, 14 വയസ്സുള്ള ജെയിംസ് റട്ട്‌ലഡ്ജ്, 13 വയസ്സുള്ള സാറ റഡ്‌ലജ് എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി മീഹോൾ മാർട്ടിന്റെ പ്രതിനിധിയും ജിഎഎ പ്രസിഡന്റ് ജർലാത്ത് ബേൺസിന്റെ പ്രതിനിധിയും സംസ്‌കാര ചടങ്ങിൽ പങ്കാളികളായി. വെനേസയുടെ സഹോദരങ്ങളും സുഹൃത്തുക്കളും അയൽവാസികളും ചടങ്ങിൽ അനുസ്മരിച്ചു. വെനേസയുടെ ജന്മനാട് ബെയർഫീൽഡാണ്. മൂന്ന് പേരുടെയും മൃതദേഹം ഒന്നിച്ചാണ് സംസ്‌കരിച്ചത്. ഗ്വിരിഡ്സ്ബ്രിഡ്ജിലെ സെന്റ് മേരീസ് ചർച്ചിൽ ഇവർക്കായി പ്രത്യേക പ്രാർത്ഥനകൾ നടന്നിരുന്നു. ഇതിന് ശേഷമാണ് മൃതദേഹങ്ങൾ ജന്മനാട്ടിൽ എത്തിച്ചത്.

Read More

ഡബ്ലിൻ: ഐറിഷ് സൂപ്പർമാർക്കറ്റുകളിൽ നിന്നും ജനപ്രിയ ചിക്കൻ ഉത്പന്നം തിരിച്ചുവിളിച്ച് നിർമ്മാണ കമ്പനി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് റെഡ് ഹെൻ ടെംപുര ചിക്കൻ സ്റ്റീക്കുകൾ ജർമ്മൻ റീട്ടെയ്‌ലർമാരായ ലിഡൽ തിരിച്ചുവിളിച്ചത്. അലർജിയുണ്ടാക്കുന്ന ഘടകങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പായ്ക്കറ്റിൽ തെറ്റായി രേഖപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. ഫോർ പാക്ക് ചിക്കൻ സ്റ്റീക്കുകളാണ് തിരിച്ചുവിളിച്ചത്. ഈ ഉത്പന്നം കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്ന് ലിഡിൽ അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ ഉത്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് ഐറിഷ് ഭക്ഷ്യസുരക്ഷാ അതോറിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. ചിക്കൻ സ്റ്റീക്കുകളുടെ നിർമ്മാണത്തിനായി ഉപയോഗിച്ച ചേരുവകളുടെ പട്ടികയിൽ പാല് രേഖപ്പെടുത്തിയിട്ടില്ല. ഇതേ തുടർന്നാണ് ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചത് എന്നാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിക്കുന്നത്. പാല് ചിലർക്ക് അലർജിയുണ്ടാക്കാം. 11/12/2026, 16/12/2026, 22/12/2026, 30/12/2026 എന്നീ തീയതികളിലെ ബെസ്റ്റ് ബിഫോർ തീയതികളുള്ള ബാച്ചുകളാണ് തിരിച്ച് വിളിച്ചത്.

Read More

ഡബ്ലിൻ: ഗ്രേറ്റർ ഡബ്ലിൻ മേഖലയിലെ പൈപ്പിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ച് ഉയിസ് ഐറാൻ. ഇന്നലെ രാത്രി 11 മണിയോടെയാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. പണികൾ തീരുന്നത് വരെ ഡബ്ലിനിലും വിക്ലോ, കിൽഡെയർ കൗണ്ടികളിലെ ചില മേഖലകളിലും ജലവിതരണം മുടങ്ങും. 28 മണിക്കൂർ നേരത്തേയ്ക്ക് ജലവിതരണം ഉണ്ടായിരിക്കില്ലെന്നാണ് ഉയിസ് ഐറാൻ നൽകുന്ന മുന്നറിയിപ്പ്. ഡബ്ലിനിലെ മൂന്നിലൊന്ന് ഭാഗത്തേയ്ക്കും വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പിലാണ് അറ്റകുറ്റപ്പണി. അതുകൊണ്ടാണ് വലിയൊരു മേഖലയിൽ ജലവിതരണം തടസ്സപ്പെടുന്നത്. അടുത്തിടെ നടത്തിയ പരിശോധനയിൽ ഈ പൈപ്പുകളിൽ ചോർച്ചയുള്ളതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനിച്ചത്. നാളെ പുലർച്ചെവരെ പണികൾ തുടരുമെന്നാണ് ഉയിസ് ഐറാൻ നൽകുന്ന മുന്നറിയിപ്പ്. ബാങ്ക് വാരാന്ത്യ അവധി ദിനങ്ങൾ ആയതിനാൽ നേരത്തെ തന്നെ ഉയിസ് ഐറാൻ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളം പരമാവധി ശേഖരിക്കണമെന്നും പാഴാക്കരുതെന്നും ആയിരുന്നു മുന്നറിയിപ്പ്.

Read More

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ 50 കാരി മുങ്ങിമരിച്ചു. ഗ്ലീൻ ചോൽംസില്ലെയിൽ ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഇവരുടെ മൃതദേഹം സ്ലിഗോ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വൈകീട്ട് മേഖലയിൽ നീന്തുകയായിരുന്നു 50 കാരി. ഇതിനിടെ അവശത അനുഭവപ്പെടുകയായിരുന്നു. വിവരം അറിഞ്ഞയുടൻ കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥരെത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമാകുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ബെൽഫാസ്റ്റ്: കൗണ്ടി അമാർഗിൽ വാഹാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രമുഖ ഫുട്‌ബോൾ താരം മരിച്ചു. 38 കാരനായ ആരോൺ മോഫെറ്റിനാണ് ജീവൻ നഷ്ടമായത്. അദ്ദേഹത്തിന്റെ വിയോഗം ഫുട്‌ബോൾ ആരാധകരെ വലിയ വിഷമത്തിലാഴ്ത്തി. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ചികിത്സയിലിരിക്കെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും. കഴിഞ്ഞ മാസം 12 ന് ആയിരുന്നു ആരോണിന് അപകടം സംഭവിച്ചത്. തുടർന്ന് റോയൽ വിക്ടോറിയ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു ദശാബ്ദത്തിലേറെയായി ഡോളിംഗ്സ്ടൗൺ ക്ലബ് ക്യാപ്റ്റനായിരുന്നു ആരോൺ

Read More

ഡബ്ലിൻ: യുവ ഗായകൻ കെ.എസ് ഹരിശങ്കറിന്റെ ലൈവ് സംഗീത പരിപാടിയ്ക്കായി ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. ഈ മാസം 9 നാണ് ഹരിശങ്കർ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോ. പരിപാടിയ്ക്കായുളള ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം. കെ.എസ് ഹരിശങ്കർ ലൈവ് ഇൻ ഡബ്ലിൻ എന്ന പേരിൽ ബ്ലൂബറി ഇന്റർനാഷണലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അടുത്ത ശനിയാഴ്ച ഡബ്ലിൻ സയന്റോളജി സെന്ററിലാണ് പരിപാടി. ഏബൽസ് ഗാർഡൻ, റേവ് സെയ്ന്റ്‌സ്, ഫീൽ അറ്റ് ഹോം എന്നിവരും പരിപാടിയുടെ പങ്കാളികളാണ്. ടിക്കറ്റുകൾക്കായി https://www.ticket4u.ie/events/celebrates-music-with-k-s-harisankar-2 എന്ന ലിങ്ക് സന്ദർശിക്കുക. വിഐപി ടിക്കറ്റിന് 65 യൂറോയും പ്ലാറ്റിനും ടിക്കറ്റിന് 55 യൂറോയും ഗോൾഡ് ടിക്കറ്റിന് 45 യൂറോയുമാണ് ഈടാക്കുന്നത്. സിൽവർ ടിക്കറ്റിന് 35 യൂറോയാണ് നിരക്ക്. സ്റ്റുഡന്റ്‌സിനും പരിപാടി ആസ്വദിക്കാം. 30 യൂറോയാണ് ഇവർക്കായുളള ടിക്കറ്റ് നിരക്ക്.

Read More

ഡബ്ലിൻ: ഫ്‌ളോറിസ് കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ വിവിധ കൗണ്ടികളിൽ മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കിയിട്ടുണ്ട്. ക്ലെയർ, ഗാൽവെ, മയോ, സ്ലിഗോ എന്നീ കൗണ്ടികളിൽ തിങ്കളാഴ്ച പുലർച്ചെ രണ്ട് മണി മുതലാണ് യെല്ലോ വാണിംഗ് ആരംഭിക്കുക. ഇത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിവരെ നിലനിൽക്കും. ഇതിന് പുറമേ കാവൻ, ഡൊണഗൽ, മൊനാഗൻ, ലെയ്ട്രിം എന്നീ കൗണ്ടികളിൽ മറ്റൊരു യെല്ലോ വാണിംഗും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ കൗണ്ടികളിൽ പുലർച്ചെ നാല് മണി മുതൽ വൈകീട്ട് നാല് മണിവരെയാണ് മുന്നറിയിപ്പ്. ഫ്‌ളോറിസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അഞ്ച് കൗണ്ടികളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. അതിനാൽ യെല്ലോ വാണിംഗും ഏർപ്പെടുത്തി. ഡൊണഗൽ, ഗാൽവെ, ലെയ്ട്രിം, മയോ, സ്ലിഗോ എന്നീ കൗണ്ടികളിൽ തിങ്കളാഴ്ച പുലർച്ചെ രണ്ട് മണി മുതൽ 10 മണിവരെയാണ് യെല്ലോ വാണിംഗ്.

Read More

ഡബ്ലിൻ: അയർലന്റിൽ ഇന്ന് വരണ്ട ചൂട് കൂടിയ കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. അന്തരീക്ഷ താപനില 17 ഡിഗ്രി സെൽഷ്യസ് മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. അതേസമയം ഇന്ന് നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി. വടക്ക് പടിഞ്ഞാറ് ഭാഗത്ത് ആയിരിക്കും മഴ ലഭിക്കുക. രാത്രിയോ വൈകീട്ടോ ആകും ഇവിടെ മഴയുണ്ടാകുക. രാത്രി കിഴക്കൻ മേഖലയിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. നാളെ പകൽ സമയങ്ങളിലും ചൂടുള്ള കാലാവസ്ഥയായിരിക്കും അയർലന്റിൽ അനുഭവപ്പെടുക. വൈകീട്ടോടെ ശക്തമായ കാറ്റ് അനുഭവപ്പെടും. ഫ്‌ളോറിസ് ചുഴലിക്കാറ്റ് അടുക്കുന്നതാണ് കാറ്റുള്ള കാലാവസ്ഥയ്ക്ക് കാരണം.

Read More

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ സോഷ്യൽ ഹൗസിംഗ് യൂണിറ്റ് നിർമ്മിക്കാൻ മുൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും ശതകോടീശ്വരനുമായ പീറ്റർ കേസി. പദ്ധതിയ്ക്ക് അനുമതി തേടി അദ്ദേഹം ഡൊണഗൽ കൗണ്ടി കൗൺസിലിനെ സമീപിച്ചു. 24 സോഷ്യൽ ഹൗസിംഗ് യൂണിറ്റുകൾ നിർമ്മിക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നത്. കൗൺസിലിന് അപേക്ഷ നൽകിയതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവന്നത്. രണ്ട് ബെഡ്‌റൂമുകൾ ഉള്ള അപ്പാർട്ട്‌മെന്റുകളാണ് നിർമ്മിക്കുന്നത്. അദ്ദേഹത്തിന്റെ ഈ തീരുമാനം സർക്കാരിന് വലിയ സഹായകമാകും. നിലവിൽ രാജ്യത്ത് പ്രത്യേകിച്ച ഡൊണഗലിൽ വീടുകൾക്ക് വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. വീടുമായി ബന്ധപ്പെട്ട് ഡൊണഗലിലെ സാഹചര്യം വളരെ മോശമാണെന്ന് കേസി പ്രതികരിച്ചു. കഴിഞ്ഞ ഒരുപാട് വർഷമായി ഇതിന് മാറ്റം കൊണ്ടുവരാൻ ഞാൻ ശ്രമിക്കുന്നു. ഇവിടെ വെറും വീടുകൾ മാത്രമല്ല ഞങ്ങൾ നിർമ്മിക്കുന്നത്. മറിച്ച് ആളുകളിൽ വീണ്ടും പ്രതീക്ഷ നിറയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ബെൽഫാസ്റ്റ് : ഫ്രാൻസിൽ നിന്നും കാണാതായ ഐറിഷ് പൗരനെ കണ്ടെത്തി. യുകെയിലെ വിദേശകാര്യ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാരിസിലാണ് അദ്ദേഹം ഉള്ളത് എന്നും അധികൃതർ വ്യക്തമാക്കി. 38 കാരനായ റോബർട്ട് കിൻകെയ്ഡിനെ ആയിരുന്നു ഫ്രാൻസിൽവച്ച് കാണാതെ ആയത്. ജൂലൈ 17 ന് ആയിരുന്നു സംഭവം. ആഫ്രിക്കയിലെ ബെനിനിലെ ഓയിൽ കമ്പനിയിലാണ് റോബർട്ട് ജോലി ചെയ്യുന്നത്. അവധിയ്ക്ക് നാട്ടിലെത്തിയ അദ്ദേഹം 17 നാണ് തിരികെ മടങ്ങിയത്. ഡബ്ലിനിൽ നിന്നും ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തിന് ബെനിനിലേക്കുള്ള കണക്ടിംഗ് ഫ്‌ളൈറ്റ് കിട്ടിയിരുന്നില്ല. ഇക്കാര്യം വീട്ടുകാരെ ഫോണിൽ വിളിച്ച് അറിയിച്ചതിന് പിന്നാലെ അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയായിരുന്നു. പാരിസിലാണ് റോബർട്ട് ഉള്ളതെന്നാണ് അറിയാൻ കഴിയുന്നത്. നിലവിൽ ആശുപത്രിയിലാണ് അദ്ദേഹം ഉള്ളത്. ലോയിസിലുള്ള റോബർട്ടിന്റെ സഹോദരൻ ഫ്രാൻസിലേക്ക് തിരിച്ചിട്ടുണ്ട്.

Read More