Author: sreejithakvijayan

ഡബ്ലിൻ: സ്‌കൂൾ സെക്രട്ടറിമാരുടെയും കെയർടേക്കർമാരുടെയും അനിശ്ചിതകാല സമരം അവസാനിപ്പിക്കാൻ വിദ്യാഭ്യാസവകുപ്പ് ഇടപെടണമെന്ന് ആവശ്യം. എൻഎപിഡി ( നാഷണൽ അസോസിയേഷൻ ഓഫ് പ്രിൻസിപ്പാൾസ് ആൻഡ് ഡെപ്യൂട്ടി പ്രിൻസിപ്പാൾസ് ) ആണ് ഇടപെടൽ ആവശ്യപ്പെട്ട് രംഗത്ത് എത്തിയത്. സമരം സ്‌കൂളുകളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഫോർസയുമായുള്ള ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് എൻഎപിഡിയുടെ ആവശ്യം. എത്രയും വേഗം പ്രശ്‌നം പരിഹരിക്കണമെന്നും സമരം നീണ്ട് പോകുന്നത് ഗുരുതര പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും എൻഎപിഡി അംഗം പോൾ ക്രോൺ പറഞ്ഞു. ഫോർസയിൽ അംഗങ്ങളായ 2,600 ഓളം സ്‌കൂൾ സെക്രട്ടറിമാരും കെയർടേക്കർമാരുമാണ് സമരം നടത്തുന്നത്. പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളിൽ നിന്നും തുടർച്ചയായി ഒഴിവാക്കപ്പെടുന്ന പശ്ചാത്തലത്തിൽ ആയിരുന്നു പ്രതിഷേധ സൂചകമായി ഇവർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച സമരം തുടരുകയാണ്.

Read More

ഡബ്ലിൻ: അയർലൻഡിൽ ജയിലുകളിലെ അന്തേവാസികളുടെ എണ്ണം പരമാവധി ശേഷിയും മറികടന്നതായി ഐറിഷ് പ്രിസൺ സർവ്വീസ്. 2024 ലെ വാർഷിക റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശം. ജയിലുകൾ നിറഞ്ഞുകവിയുന്നതിൽ വലിയ ആശങ്കയും ഐപിഎസ് പങ്കുവയ്ക്കുന്നു. 2023 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 766 ലധികം പേരെ കഴിഞ്ഞ വർഷം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതായത് 10 ശതമാനത്തിന്റെ വർദ്ധനവ്. ഇതിൽ 77 ശതമാനം പേരുടെയും ശിക്ഷാ കാലാവധി ഒരു വർഷമോ അതിൽ കുറവോ ആയിരുന്നു. ജയിലുകളിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ അടിസ്ഥാന സൗകര്യവികസനം ത്വരിതപ്പെടുത്തണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ പിടികൂടിയത് നാല് ലക്ഷം യൂണിറ്റ് അനധികൃത- വ്യാജ മരുന്നുകൾ. ഈ വർഷം ജനുവരി മുതൽ ജൂൺവരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ പിടികൂടിയ മരുന്നുകളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ടെന്ന് ഹെൽത്ത് പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി അതോറിറ്റി ( എച്ച്പിആർഎ) വ്യക്തമാക്കുന്നു. 2024 ൽ ജൂൺ മാസം വരെ 7 ലക്ഷം യൂണിറ്റ് വ്യാജ- അനധികൃത മരുന്നുകളാണ് പിടികൂടിയത്. സെഡേറ്റീവ്‌സ്, അനബോളിക് സ്റ്റിറോയിഡ്‌സ്, ഉദ്ദാരണക്കുറവിനുള്ള മരുന്നുകൾ എന്നിവയാണ് പിടിച്ചെടുത്തവയിൽ ഭൂരിഭാഗവും. ഇതിന് പുറമേ 10,000 ലധികം ജിഎൽപി-1 പാച്ചസും പിടിച്ചെടുത്തിട്ടുണ്ട്. അംഗീകൃതമല്ലാത്ത സ്രോതസ്സുകളിൽ നിന്നും മരുന്നുകൾ വാങ്ങുന്നത് ഒഴിവാക്കണമെന്ന് എച്ച്പിആർഎ വ്യക്തമാക്കി. ഇത്തരത്തിൽ വാങ്ങുന്ന മരുന്നുകൾ സുരക്ഷിതമല്ല. മാത്രവുമല്ല ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കും ഇത് കാരണമാകുമെന്നും എച്ച്പിആർഎ വ്യക്തമാക്കി.

Read More

കോർക്ക്: കൗണ്ടി കോർക്കിലെ ബ്ലാക്ക് വാട്ടർ നദിയിൽ മീനുകൾ ചത്ത് പൊന്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻവിരോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി (ഇപിഎ). മറൈൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ മീനുകൾ ചാകാൻ വെള്ളത്തിലെ ചില ഘടകങ്ങൾ കാരണമായതായുള്ള പരാമർശങ്ങളുണ്ട്. ഇതേ തുടർന്നാണ് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ഇപിഎ നിയന്ത്രിത മേഖലകളിലേക്കാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഇവിടെ നിന്നുള്ള മാലിന്യങ്ങളോ രാസവസ്തുക്കളോ കഴിഞ്ഞ മാസം 12 ന് മുൻപ് നദിയിലെ വെള്ളവുമായി സംയോജിച്ചിരിക്കാമെന്നാണ് സംശയിക്കുന്നത്. പ്രദേശത്തെ 10 വ്യവസായ ശാലകൾ, രണ്ട് കുടിവെള്ള പ്ലാന്റുകൾ എന്നിവ അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നു.

Read More

കോർക്ക്: കൗണ്ടി കോർക്കിൽ പുതിയ ഭവന പദ്ധതി. മല്ലോയിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയ്ക്ക് കഴിഞ്ഞ ദിവസം ആസൂത്രണ കമ്മീഷൻ ( ആസൂത്രണ ബോർഡ്) അനുമതി നൽകി. അതേസമയം പ്രദേശവാസികളുടെ എതിർപ്പ് അവഗണിച്ചുകൊണ്ടാണ് പദ്ധതിയ്ക്ക് കമ്മീഷൻ അനുമതി നൽകിയത്. 470 പുതിയ വീടുകളാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. സെന്റ് ജോസഫസ് റോഡിലെ കാസിൽപാർക്കിലെ ഭൂമിയാണ് നിർമ്മാണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 305 ഡിറ്റാച്ച്ഡ്- സെമി ഡിറ്റാച്ച്ഡ് വീടുകൾ, ഡൗൺഹൗസ്, ബംഗ്ലാവുകൾ, 164 അപ്പാർട്ട്‌മെന്റുകൾ, മൂന്ന് നിലകൾവരെയുള്ള ഡ്യൂപ്ലെക്‌സ് യൂണിറ്റ്‌സ് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. 18.2 ഹെക്ടർ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്.

Read More

ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ കാണാതായ കുട്ടിയുടെ മൃതദേഹത്തിനായുള്ള തിരച്ചിൽ തുടരുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് ഡൊണബേറ്റിലെ ഗ്രാമത്തിൽ പരിശോധന നടത്തുന്നത്. ഗാർഡ ടെക്‌നിക്കൽ ബ്യൂറോയിലെ അംഗങ്ങളാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. ഗ്രാമത്തിലെ തുറസ്സായ ഗ്രൗണ്ടിലാണ് പരിശോധന. കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ഇവിടെ സംസ്‌കരിച്ചിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായുള്ള പരിശോധന തുടരുകയാണെന്ന് ഗാർഡ പ്രസ്താവനയിൽ അറിയിച്ചു. വിഷയത്തിൽ മാധ്യമങ്ങൾ സംയമനം പാലിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ടവരുമായി മാധ്യമങ്ങളിലെ ചെറിയൊരു വിഭാഗം ബന്ധപ്പെടാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും ഇത് തങ്ങൾക്ക് അറിയാമെന്നും ഗാർഡ വ്യക്തമാക്കി. മൂന്ന് വയസ്സുള്ള കൈരാൻ ഡർണിനെ ആണ് മൂന്ന് വർഷം മുൻപ് കാണാതായത്.

Read More

ഡബ്ലിൻ: കഴിഞ്ഞ മൂന്ന് മാസത്തിനിടെ അയർലൻഡിൽ നിന്നും നാടുകടത്തിയത് 42 ബ്രസീലിയൻ പൗരന്മാരെയെന്ന് നീതി മന്ത്രി ജിം ഒ കെല്ലഗൻ. ഇതിൽ 15 പേർ തടവ് പുള്ളികളാണെന്നും അദ്ദേഹം പറഞ്ഞു. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കണക്കുകളാണ് അദ്ദേഹം പങ്കുവച്ചത്. എക്‌സിലൂടെയായിരുന്നു കെല്ലഗൻ ഇക്കാര്യങ്ങൾ അറിയിച്ചത്. കൊമേഴ്ഷ്യൽ ഫ്‌ളൈറ്റിലാണ് 42 പെരെയും തിരികെ ബ്രസീലിലേക്ക് മടക്കി അയച്ചത്. ഇതിൽ 15 പേർ തടവ് പുള്ളികളാണ്. ഈ വർഷം 29 വരെ 2,713 നാടുകടത്തൽ ഉത്തരവുകളിൽ ഒപ്പുവച്ചു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കൂടുതലാണ്. 2024 ഓഗസ്റ്റ് വരെ 1285 ഉത്തരവുകളിൽ ആയിരുന്നു ഒപ്പുവച്ചത്. ഈ വർഷം ഇതുവരെ 1,386 പേരെ തിരികെ അവരവരുടെ നാടുകളിലേക്ക് അയച്ചു.

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ റെസിഡെൻഷ്യൽ പാർക്കിംഗ് പെർമിറ്റ് നിരക്കുകൾ വർധിച്ചേക്കും. പാർക്കിംഗ് ചട്ടങ്ങളിൽ മാറ്റം വരുന്നതോട് കൂടിയാണ് നിരക്ക് വർധന. നിലവിലേതിനെക്കാൾ നാലിരട്ടി വർധനവാണ് നിരക്കിൽ ഉണ്ടാകുക. ചില ഭാഗങ്ങളിലാണ് പാർക്കിംഗ് പെർമിറ്റ് നിരക്ക് ഉയരുക. ചില ഇടങ്ങളിൽ  മൊബൈൽ ഫോൺ വഴി പണമടയ്ക്കുന്ന രീതിയും എടുത്തുകളയും. യെല്ലോ സോണുകളിൽ പാർക്കിംഗിനായുള്ള ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് ഡബ്ലിൻ സിറ്റി കൗൺസിലിൽ പാർക്കിംഗ് പെർമിറ്റ് നിരക്ക് ഉയർത്താൻ തീരുമാനിച്ചത്. നിലവിൽ പാർക്കിംഗ് പെർമിറ്റ് ഫീ നിരക്ക് 50 യൂറോ ആണ്. ഇത് 225 യൂറോ ആയിട്ടാണ് ഉയർത്തുക.

Read More

ഡബ്ലിൻ: അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണികളായ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. 20 വയസ്സുള്ള യുവതിയും, 20 ഉം 30 ഉം വയസ്സുള്ള മൂന്ന് യുവാക്കളുമാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മനുഷ്യക്കടത്ത്, വേശ്യാവൃത്തി മുതലായ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ ആയിരുന്നു പ്രതികൾ പിടിയിലായത്. ബ്രസീലിയൻ ഫെഡറൽ പോലീസിന്റെയും യൂറോപോളിന്റെയും സഹായത്തോടെയായിരുന്നു അറസ്റ്റ്. നിലവിൽ അറസ്റ്റിലായ നാല് പേരും ഡബ്ലിൻ പോലീസിന്റെ കസ്റ്റഡിയിലാണ്. ഡബ്ലിൻ സിറ്റി സെന്ററിൽ നടത്തിയ പരിശോധനയിലാണ് നാലംഗ സംഘം പിടിയിലായത്. ഇതേസമയം ബ്രസീലിലെ വിവിധയിടങ്ങളിലും പരിശോധന നടന്നിരുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ നികുതി വരുമാനത്തിൽ വർധന. ഓഗസ്റ്റ് അവസാനമാകുമ്പോഴേയ്ക്കും നികുതി വരുമാനം  64 ബില്യൺ യൂറോയിൽ എത്തി. കഴിഞ്ഞ വർഷം ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ നികുതി വരുമാനത്തിൽ 4.4 ബില്യൺ യൂറോ, അഥവാ 7.3 ശതമാനത്തിന്റെ വർധനവ് ആണ് ഉണ്ടായത്. ആദായ നികുതിയിലൂടെ ലഭിക്കുന്ന വരുമാനത്തിൽ ഇക്കുറി 10.6 ശതമാനത്തിന്റെ വർധനവ് ഉണ്ടായി. 2.9 ബില്യൺ യൂറോയുടെ അധിക നേട്ടം കൈവരിച്ചതോടെ ആകെ വരുമാനം 23.2 ബില്യൺ യൂറോയായി ഉയർന്നു. 2024 കാലയളവിൽ 1 ബില്യൺ യൂറോയുടെ വർധനവ് ആയിരുന്നു രേഖപ്പെടുത്തിയത്. 15.2 ബില്യൺ യൂറോയാണ് ഇത്തവണത്തെ മൂല്യവർധിത നികുതി ( വാറ്റ്) വരുമാനം. അതേസമയം കഴിഞ്ഞ വർഷം ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി കോർപ്പറേഷൻ നികുതിയിൽ കുറവ് വന്നിട്ടുണ്ട്.

Read More