Author: sreejithakvijayan

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകൾ ബാക്കി നിൽക്കേ മത്സരത്തിൽ നിന്നും പിന്മാറി ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി ജിം ഗാവിൻ. ഇന്നലെ രാത്രി 10.30 ഓടെ ആയിരുന്നു താൻ പിന്മാറുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിൽ വാടക രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പിന്മാറ്റം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉണ്ടായ ചിന്തകളെ തുടർന്നാണ് പിന്മാറ്റം എന്നാണ് പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തോടുള്ള സ്‌നേഹത്താലും പൊതുജനസേവനത്തോടുള്ള താത്പര്യത്താലുമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്. പ്രസിഡന്റ് രാജ്യത്തെ പൊതുസേവനത്തിന്റെ പരമോന്നത പദവിയാണ്. പ്രസിഡന്റിന്റെ ഓഫീസിൽ വിവാദങ്ങൾക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

Read More

ഡബ്ലിൻ: ആമി കൊടുങ്കാറ്റിനെ തുടർന്ന് അയർലൻഡിൽ വ്യാപക കൃഷി നാശം. നഷ്ടം പരിഹരിക്കാൻ സർക്കാരിൽ നിന്നും അധിക സഹായം വേണമെന്ന് ഐറിഷ് ഫാർമേഴ്‌സ് അസോസിയേഷൻ (ഐഎഫ്എ) വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴ ആയിരുന്നു രാജ്യത്ത് അനുഭവപ്പെട്ടത്. നോർത്ത് ഗാൽവെയിൽ ഇന്നലെ ലഭിച്ച ശക്തമായ മഴ ഗ്രേഞ്ച് നദിയിൽ വെള്ളം ഉയരുന്നതിന് കാരണമായി. ഇതേ തുടർന്ന് സമീപത്തെ കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. മേച്ചിൽപ്പുറങ്ങളിൽ വെള്ളം കയറിയത് ക്ഷീര കർഷകരെയും സാരമായി ബാധിച്ചിട്ടുണ്ട്. അടുത്ത വസന്തകാലം വരെ ഇനി ഈ സ്ഥലങ്ങൾ ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ക്ഷീര കർഷകർ വ്യക്തമാക്കുന്നത്. നദിയുടെ പത്ത് മൈൽ അകലെവരെയുള്ള കർഷകരാണ് വെള്ളപ്പൊക്കത്തെ തുടർന്ന് ബുദ്ധിമുട്ടിലായത്.

Read More

വിക്ലോ: കൗണ്ടി വിക്ലോയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. വിക്ലോ നഗരത്തിലെ വിക്ലോ ഗോളും റൗണ്ട്‌വുഡിലെ വിക്ടേഴ്‌സ് വേയും ആണ് അടച്ചിട്ടത്. അടുത്ത സമ്മറിൽ ഇവ വീണ്ടും തുറക്കുമെന്നാണ് വിക്ലോ കൗണ്ടി കൗൺസിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചയോടെയായിരുന്നു ഇരു കേന്ദ്രങ്ങളും അടച്ചിട്ടത്. വരും മാസങ്ങളിൽ ഇവിടങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തും. ഇതിന് ശേഷം പുതിയ ഓപ്പറേറ്ററെ കൂടി കണ്ടെത്തിയ ശേഷമാകും കേന്ദ്രങ്ങൾ വിനോദസഞ്ചാരത്തിനായി തുറന്ന് നൽകുക.

Read More

അർമാഗ്: അർമാഗ് സിറ്റി സെന്റർ പരിസരത്ത് നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. മാൾ ഏരിയയിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പ്രദേശം പൂർണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്. പുരുഷന്റെ മൃതദേഹം ആണ് കണ്ടെത്തിയിരിക്കുന്നത്. സെനോട്ടാപ്പിന് സമീപം ആയിട്ടായിരുന്നു മൃതദേഹം കിടന്നിരുന്നത്. വിവരം കണ്ടവർ ഉടനെ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് ഇവിടെ നിന്നും മൃതദേഹം മാറ്റിയിട്ടുണ്ട്. ഇവിടെ ശാസ്ത്രീയ പരിശോധനകൾ ഉൾപ്പെടെ നടക്കുകയാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ പോലീസ് ഇ- സ്‌കൂട്ടറുകൾ പിടിച്ചെടുക്കുന്ന സംഭവങ്ങൾ വർധിക്കുന്നു. ഈ വർഷം മാർച്ച് വരെ 28 ഇ- സ്‌കൂട്ടറുകളാണ് പോലീസ് പിടിച്ചെടുത്തിരിക്കുന്നത്. അതേസമയം രാജ്യത്ത് ഇ- സ്‌കൂട്ടർ അപകടങ്ങളിലും വർധനയുണ്ട്. 2022 ഏപ്രിൽ മുതൽ 2023 മെയ് വരെ ആകെ രണ്ട് ഇ-സ്‌കൂട്ടറുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. എന്നാൽ 2024 ൽ ഇത് 23 ആയും 2025 വർഷം മാർച്ച് വരെ മാത്രം ഇത് 28 ആയി. പരിക്കുകൾ സംഭവിക്കുന്ന അപകടങ്ങളിൽ ഒരു വാഹനം ഇ- സ്‌കൂട്ടർ ആണെന്നാണ് പോലീസിന്റെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. 2023 ൽ 416 പേർക്ക് ഇ- സ്‌കൂട്ടർ അപകടങ്ങളിൽ സാരമായി പരിക്കേറ്റു.

Read More

മീത്ത്: കൗണ്ടി മീത്തിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം തങ്ങളുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്. അഗെറിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നിലവിൽ നാവനിലെ അവർ ലേഡി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളിൽ നിന്നുൾപ്പെടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

Read More

ഡബ്ലിൻ: ആമി കൊടുങ്കാറ്റിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടയിടങ്ങളിൽ അറ്റകുറ്റപ്പണികൾ തുടരുന്നു. ഇന്ന് രാവിലെ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 13,000 വീടുകളിൽ കൂടിയാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുള്ളത്. അടുത്ത ആഴ്ചയോടെ മാത്രമേ മുഴുവൻ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുകയുള്ളൂ എന്നാണ് ഇഎസ്ബി വ്യക്തമാക്കുന്നത്. നോർതേൺ അയർലൻഡിൽ മൂവായിരത്തോളം വീടുകളിൽ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുണ്ട്. ഇവിടെ എൻഐഇയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നോർതേൺ അയർലൻഡിൽ ചുഴലിക്കാറ്റിനെ തുടർന്ന് 65,000 വീടുകൾ ആയിരുന്നു ഇരുട്ടിലായത്.

Read More

ലിമെറിക്ക്: സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ ആചരിച്ചു. 340ാ മത് ഓർമ്മ പെരുന്നാൾ ആണ് വിപുലമായി ആഘോഷിച്ചത്. വെള്ളിയാഴ്ച കൊടിയേറ്റത്തോടെ ആരംഭിച്ച ആഘോഷങ്ങൾ ശനിയാഴ്ചയാണ് അവസാനിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഇടവക വികാരി ഫാ. പീറ്റർ വർഗ്ഗീസ് കൊടിയുയർത്തി. പിന്നാലെ സന്ധ്യാ പ്രാർത്ഥന നടന്നു. ഇന്നലെ രാവിലെ ഒൻപത് മണിയ്ക്ക് പ്രഭാത പ്രാർത്ഥനയോടെ ആഘോഷ പരിപാടികൾ ആരംഭിച്ചു. റവ. ഫാ അജു വർഗ്ഗീസ് കുറ്റിസ്രക്കുടിയിലിന്റെ മുഖ്യകാർമികത്വത്തിൽ ആയിരുന്നു വിശുദ്ധ കുർബാന. തുടർന്ന് അദ്ദേഹം പെരുന്നാൾ സന്ദേശവും ആശിർവാദവും നൽകി.

Read More

ഡബ്ലിൻ: മലങ്കര സുറിയാനി കത്തോലിക്ക സഭാ പ്രഥമ ദേശീയ കൺവെൻഷൻ നടന്നു. സെപ്തംബർ 27 ന് ആയിരുന്നു കൺവെൻഷൻ സംഘടിപ്പിച്ചത്. പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്കിൽ ആയിരുന്നു പരിപാടികൾ. കൺവെൻഷനൊപ്പം നോക്ക് തീർത്ഥാടനവും നടന്നു. ഡബ്ലിൻ, ബെൽഫാസ്റ്റ്, കോർക്ക്, ഗാൽവെ, ലിമെറിക്ക്, വാട്ടർഫോർഡ്, ക്ലോൺമെൽ എന്നിവിടങ്ങളിൽ നിന്നുള്ളവർ കൺവെൻഷനിൽ പങ്കെടുത്തു. 600 ഓളം കുടുംബാംഗങ്ങൾ ആയിരുന്നു കൺവെൻഷന്റെ ഭാഗമായത്. അന്നേ ദിവസം രാവിലെ വിശുദ്ധ കുർബാനയോടെയായിരുന്നു പരിപാടികൾക്ക് തുടക്കമായത്. ബെൽഫാസ്റ്റ് കമ്യൂണിറ്റി വികാരി റവ. ഫാ ബെനഡിക്ട് കുര്യൻ പെരുമുറ്റത്ത് ആയിരുന്നു കുർബാനയ്ക്ക് നേതൃത്വം നൽകിയത്. ഫാ. വിനു ജോൺ ഒഎഫ്എം വചന സന്ദേശം നൽകി. നിരവധി സെഷനുകൾ ആയിട്ടായിരുന്നു കുർബാന.

Read More

ഡബ്ലിൻ: ആമി കൊടുങ്കാറ്റിന് പിന്നാലെ അയർലൻഡിലെ കാലാവസ്ഥ ശാന്തമാകുന്നു. ഈ വാരം പൊതുവെ വരണ്ട സ്ഥിരതയുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. അയർലൻഡിന് മുകളിലായി ഉയർന്ന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു. നാളെ രാജ്യത്തിന്റെ വടക്കൻ മേഖലയിൽ പൊതുവെ കാർമേഘം മൂടിയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. നേരിയ തോതിൽ ചാറ്റൽ മഴ ലഭിക്കാം. എന്നാൽ ഉച്ചയോടെ സ്ഥിതി മാറും. നല്ല തെളിഞ്ഞ കാലാവസ്ഥയായിരിക്കും ഉച്ച സമയങ്ങളിൽ അനുഭവപ്പെടുക. 15 മുതൽ 18 ഡിഗ്രിവരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക.

Read More