- സഞ്ജു മങ്ങി; സൂര്യവംശിയും ജഡേജയും തിളങ്ങി; ചെന്നൈയെ പഞ്ചറാക്കി രാജസ്ഥാൻ
- ചായം കൊണ്ട് മിനുക്കിയ ഈസ്റ്റർ മുട്ടകൾ; പിന്നിലെ കഥ ഇതാണ്
- അന്തരീക്ഷ താപനില കുറയും; അയർലൻഡിൽ മഞ്ഞ് വീഴ്ച
- തോമസ് ജോസഫ് അയർലൻഡിലെ കമ്മീഷണർ ഓഫ് ഓത്ത്
- ടിപ്പററിയിലെ ആക്രമണം; യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ
- എയർ ലിംഗസിൽ സ്റ്റാർ ലിങ്ക് വൈ ഫൈ
- റയാൻഎയർ ക്രൂ അംഗത്തിന് മർദ്ദനം
- കാറ്റും പ്രതികൂല കാലാവസ്ഥയും; ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ അടിയന്തിര ലാൻഡിംഗ്
Author: sreejithakvijayan
ഡബ്ലിൻ: പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾക്കായി പുതിയ ഓൺലൈൻ സുരക്ഷാ പ്രോഗ്രാമിന് തുടക്കം. അഞ്ച്, ആറ് ക്ലാസ് വിദ്യാർത്ഥികൾക്കായാണ് പുതിയ പരിപാടിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്കിടയിൽ ഓൺലൈൻ സ്‌പേസിന്റെ ഉപയോഗം സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. പോസ്റ്റ് പ്രൈമറി വിദ്യാഭ്യാസത്തിലേക്ക് മാറാൻ തയ്യാറെടുക്കുന്നവരായതിനാലാണ് അഞ്ചാം ക്ലാസിലെയും ആറാം ക്ലാസിലെയും വിദ്യാർത്ഥികളെ പരിപാടിയുടെ ഭാഗമാക്കിയിരിക്കുന്നത്. ആരോഗ്യകരമായ ഡിജിറ്റൽ ശീലങ്ങൾ വളർത്തിയെടുക്കാനും ഡിജിറ്റൽ പരിതസ്ഥിതിയിൽ അവരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും മനസ്സിലാക്കാനും ഇത് അവരെ സഹായിക്കും.
ഗാൽവേ: ഇന്ധന വില കുതിച്ചുയരുന്നതിൽ ആശങ്ക പ്രകടമാക്കി ഗാൽവേ നിവാസികൾ. മണിക്കൂറുകൾ വച്ചാണ് രാജ്യത്ത് ഇന്ധനവിലയിൽ മാറ്റം ഉണ്ടാകുന്നതെന്ന് പ്രദേശവാസിയും വ്യാപാരിയുമായ മൈക്ക് ലല്ലി പറഞ്ഞു. ഒറ്റയടിക്ക് 500 യൂറോയുടെ വില വ്യത്യാസം വരെയാണ് ഉണ്ടാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ച വൈകുന്നേരം എണ്ണ വില 1,180 യൂറോ ആയിരുന്നുവെന്ന് മൈക്ക് പറഞ്ഞു. എന്നാൽ 36 മണിക്കൂറിനുള്ളിൽ വിലയിൽ വലിയ കുതിപ്പ് ഉണ്ടായി. ഇന്നലെ രാത്രി 1,380 യൂറോ ആയി വില ഉയർന്നു. 10 മണിക്കൂറിനുള്ളിൽ അത് 500 യൂറോ വർധിച്ച് 1850 യൂറോ ആയി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോർക്ക്: കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം. നോറോവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഛർദ്ദി, വയറിളക്കം എന്നീ ലക്ഷണങ്ങൾ ഉള്ളവർ ആശുപത്രി സന്ദർശിക്കരുതെന്ന് എച്ച്എസ്ഇ നിർദ്ദേശിച്ചു. ആശുപത്രിയിൽ രോഗവ്യാപനം തടയുക ലക്ഷ്യമിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ രണ്ട് വാർഡുകളിൽ നോറോവൈറസ് വ്യാപനം രൂക്ഷമാണ്. ഇരു വാർഡുകളും നിലവിൽ നിരീക്ഷണത്തിലാണ്. ഇന്ന് മുതൽ ഒരു രോഗിയെ കാണാൻ ഒരു സന്ദർശകന് മാത്രമേ അനുവാദമുള്ളൂ. സന്ദർശകർ നിർബന്ധമായും ആൽക്കഹോൾ ഹാൻഡ് ജെൽ ഉപയോഗിച്ചിരിക്കണം.
കിൽഡെയർ: ആർമി റേഞ്ചർ വിംഗ് ആസ്ഥാനത്തിനായി വൻ തുകയുടെ നിക്ഷേപം നടത്താൻ ഐറിഷ് സർക്കാർ. മന്ത്രി ഹെലൻ മക്കെന്റിയാണ് തുക പ്രഖ്യാപിച്ചത്. 17.65 മില്യൺ യൂറോയുടെ നിക്ഷേപമാണ് നടത്തുക. ഡിഫൻസ് ഫോഴ്സ് ട്രെയിനിംഗ് സെന്ററിലാണ് എആർഡബ്യു ആസ്ഥാനം നിർമ്മിക്കുന്നത്. ഇതിനായുള്ള കരാറിൽ ഒപ്പുവച്ചതായി മന്ത്രി പറഞ്ഞു. സ്‌പെഷ്യൽ ഓപ്പറേഷൻസ് ഫോഴ്സ് ആസ്ഥാന പദ്ധതിയുടെ ഒന്നാംഘട്ടമായിട്ടാണ് ആർഡബ്യു ആസ്ഥാനം നിർമ്മിക്കുന്നത്. മൊത്തം സമുച്ചയത്തിന് 46 മില്യൺ യൂറോ ആണ് ചിലവാകുക.
വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡിലെ എസ്‌റ്റേറ്റിലെ താമസക്കാർക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയ സംഭവത്തിൽ ശക്തമായ ഇടപെടലുമായി ഭവനവകുപ്പ്. സംഭവത്തിൽ അന്വേഷണം നടത്താൻ റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന് (ആർടിബി) നിർദ്ദേശം നൽകി. കഴിഞ്ഞ ആഴ്ചയാണ് വീട് ഒഴിഞ്ഞ് നൽകണമെന്ന് ചൂണ്ടിക്കാട്ടി വാകടക്കാർക്ക് നോട്ടീസ് നൽകിയത്. 36 കുടുംബങ്ങൾക്കാണ് നോട്ടീസ്. ഓഗസ്റ്റിനുള്ളിൽ വീടുകൾ ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ആർടിബിയ്ക്ക് ഭവന വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം.
ഡബ്ലിൻ: ജയിൽ മാറ്റത്തെ ചോദ്യം ചെയ്ത് വിവാദ അധ്യാപകൻ എനോക്ക് ബർക്ക്. നേരത്തെയുള്ള കോടതിയുത്തരവിന്റെ ലംഘനമാണ് ഇതെന്ന് എനോക്ക് ഹൈക്കോടതിയോട് പറഞ്ഞു. ബുധനാഴ്ച ഹൈക്കോടതിയിൽ ഹാജരാക്കിയ വേളയിൽ ആയിരുന്നു അദ്ദേഹം നടപടി ചോദ്യം ചെയ്തത്. ബ്യൂമൗണ്ട് ജയിലായിരുന്നു എനോക്കിനെ പാർപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് അദ്ദേഹത്തെ കാസിൽറിയ ജയിലിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നുമാണ് വീഡിയോ കോൺഫറൻസിംഗ് വഴി എനോക്കിനെ ഹൈക്കോടതിയിൽ ഹാജരാക്കിയത്. തന്നെ തിരികെ മൗണ്ട് ജോയി ജയിലിലേക്ക് അയക്കണം എന്നാണ് എനോക്കിന്റെ ആവശ്യം.
ഡബ്ലിൻ: മിഡിൽ ഈസ്റ്റിൽ നിന്നും കൂടുതൽ ഐറിഷ് പൗരന്മാരെ നാട്ടിലെത്തിക്കാൻ സർക്കാർ. ഇതിന്റെ ഭാഗമായി രണ്ടാമത്തെ വിമാനം ഇന്ന് ഡബ്ലിനിൽ എത്തും. അയർലൻഡ് വിദേശകാര്യമന്ത്രി ഹെലെൻ മക്കെന്റിയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ വിമാനത്തിന് സമാനമായ രീതിയിൽ ദുബായിൽ നിന്നുമായിരിക്കും രണ്ടാമത്തെ വിമാനവും എത്തുക. ഐറിഷ് പൗരന്മാർക്ക് പുറമേ അല്ലാത്തവരും ഈ വിമാനത്തിൽ ഉണ്ടായിരിക്കുമെന്നാണ് മക്കെന്റി വ്യക്തമാക്കുന്നത്. 400 പേർ ആയിരിക്കും ഈ വിമാനത്തിൽ ഉണ്ടായിരിക്കുക.
ഡബ്ലിൻ: ഡബ്ലിനിൽ കലാപത്തിനിടെ ഒ കോണൽ സ്ട്രീറ്റിലെ വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിച്ച കേസിലെ പ്രതിയായ കൗമാരക്കാരനെ കോടതിയിൽ ഹാജരാക്കി. 16 വയസ്സുള്ള കുട്ടിയെ ആണ് കോടതിയിൽ ഹാജരാക്കിയത്. കുട്ടിയ്ക്കുള്ള ശിക്ഷ കോടതി പിന്നീട് വിധിക്കും. 2023 നവംബർ 23 ന് ആയിരുന്നു ഒ കോണൽ സ്ട്രീറ്റിൽ കലാപം ഉണ്ടായത്. ഇത് മറയാക്കി അന്ന് 14 വയസ്സുണ്ടായിരുന്ന കുട്ടി കടകളിൽ മോഷണം നടത്തുകയായിരുന്നു. ദൃക്‌സാക്ഷികളുടെ സഹായത്തോടെയാണ് പോലീസ് കുട്ടിയെ തിരിച്ചറിഞ്ഞത്. തുടർന്ന് കുട്ടിയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഡബ്ലിൻ: ലിസ ഡോറിയന്റെ തിരോധാനവും കൊലപാതകവുമായും ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. 40 വയസ്സ് പ്രായമുള്ള വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഇന്നലെ കൗണ്ടി ഡൗണിലെ മല്ലിസിൽവച്ചായിരുന്നു 40 കാരനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചു. കഴിഞ്ഞ ആഴ്ച സംഭവവുമായി ബന്ധപ്പെട്ട് 40 വയസ്സുള്ള സ്ത്രീയെയും 42 വയസ്സുള്ള പുരുഷനെയുമാണ് അറസ്റ്റ് ചെയ്തത്. 2005 ഫെബ്രുവരി 27 ന് ആയിരുന്നു ലിസ ഡോറിയനെ കാണാതെ ആയത്.
ഡബ്ലിൻ: ഇന്ധന വിലകൾ കുതിച്ചുയരുന്നതിനിടെ യോഗം ചേരാൻ ഊർജ്ജമേഖലയുടെ ചുമതലയുള്ള മന്ത്രിമാർ. അയർലൻഡിലെയും വടക്കൻ അയർലൻഡിലെയും യുകെയിലേയും മന്ത്രിമാരാണ് കൂടിക്കാഴ്ച നടത്തുക. ഉയരുന്ന ഇന്ധന വില പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ഇവർ ചർച്ച ചെയ്യും. ഹോം ഹീറ്റിംഗ് ഓയിലിന്റെയും ഇന്ധനത്തിന്റെയും വില കുതിച്ചുയരുകയാണ്. ആഗോളതലത്തിൽ എണ്ണ വിലയിൽ ഉണ്ടായിട്ടുള്ള വിലക്കയറ്റമാണ് ഇതിന് കാരണം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
