Author: sreejithakvijayan

ലണ്ടൻഡെറി: കൗണ്ടി ലണ്ടൻഡെറിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാതവസ്തു കണ്ടെത്തി. ഇതേ തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കില്ലാലൂവിലെ ഗൾഫ് റോഡ് പ്രദേശത്ത് ആയിരുന്നു സംഭവം. റെസിഡൻഷ്യൽ ഏരിയയിലാണ് അജ്ഞാത വസ്തു കണ്ടെത്തിയത്. ഉടനെ പരിസരവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിസരത്ത് താമസിക്കുന്നവരെ ആദ്യം സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. പിന്നാലെ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ വസ്തു അപകടകരമല്ലെന്ന് വ്യക്തമായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആരോ പരിഭ്രാന്തി സൃഷ്ടിക്കാൻ ചെയ്തതാണെന്നാണ് പോലീസ് നിഗമനം. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ ഉണ്ടെങ്കിൽ ഉടനെ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Read More

ബെൽഫാസ്റ്റ്: നോർതേൺ അയർലന്റിൽ ഗതാഗത തൊഴിലാളികൾ നടത്താനിരുന്ന പണിമുടക്ക് റദ്ദാക്കി. തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റാമെന്ന് ട്രാൻസ്‌ലിങ്ക് ഉറപ്പ് നൽകിയ പശ്ചാത്തലത്തിലാണ് പണിമുടക്ക് വേണ്ടെന്ന് വച്ചത്. ഇന്നും നാളെയും പണിമുടക്ക് നടത്താൻ ആയിരുന്നു തൊഴിലാളികളുടെ തീരുമാനം. ട്രോൻപോർട്ട് സാലറീഡ് സ്റ്റാഫ്‌സ് അസോസിയേഷനിലെ (ടിഎസ്എസ്എ) 200 ലധികം അംഗങ്ങളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. വേതനവർദ്ധനവ് ഉൾപ്പെടെ വേണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളിൽ ലേബർ റിലേഷൻസ് ഏജൻസിയിൽവച്ച് ട്രാൻസ്‌ലിങ്ക് പ്രതിനിധികളും യൂണിയൻ ഭാരവാഹികളും തമ്മിൽ ചർച്ചകൾ നടന്നിരുന്നു. ഇതിലാണ് ആവശ്യങ്ങൾ അംഗീകരിക്കാൻ തീരുമാനമായത്. അതേസമയം പണിമുടക്ക് മാറ്റിവച്ചത് പൊതുജനങ്ങൾക്ക് ആശ്വാസമായി. പണിമുടക്കിൽ രണ്ട് ദിവസമാണ് ബസ്, റെയിൽ സർവ്വീസുകൾക്ക് തടസ്സം നേരിടുക.

Read More

ഡബ്ലിൻ: അതിമാരക ലഹരിവസ്തുവായ എച്ച്ച്ച്‌സി അയർലന്റിൽ സുലഭം. കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്‌സ് ഓഫ് അയർലന്റാണ് ലഹരിവസ്തു രാജ്യത്ത് നിയന്ത്രണമില്ലാതെ ലഭിക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. മാനസികാരോഗ്യത്തിന് വലിയ ദോഷം ചെയ്യുന്ന ലഹരിവസ്തുവാണ് എച്ച്എച്ച്‌സി എന്നറിയപ്പെടുന്ന ഹക്‌സാഹൈഡ്രോകണ്ണാബിനോൾ. കഞ്ചാവിന് സമാനമായ ഫലങ്ങളാണ് ഈ ലഹരി വസ്തു നൽകുക. 2023 മെയ് മുതൽ 2024 ഡിസംബർവരെ സൈക്കോസിസ് ബാധിച്ച് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ ചികിത്സ തേടിയവരുടെ എണ്ണം പരിശോധിച്ചാൽ രണ്ടാം സ്ഥാനം എച്ച്എച്ച്‌സി ഉപയോഗിക്കുന്നവർക്കാണ്. കഞ്ചാവ് കഴിഞ്ഞാൽ ഏറ്റവും കൂടുതലായി ആളുകൾ ഉപയോഗിക്കുന്ന രണ്ടാമത്തെ ലഹരി വസ്തുകൂടിയാണ് ഇത്. വാപ്പും കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ചേർത്താണ് എച്ച്എച്ച്‌സി നിർമ്മിക്കുന്നത്. രാജ്യത്ത് ഇതിന്റെ വിൽപ്പനയും ഉപയോഗവും നിരോധിക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു.

Read More

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി. വിമാനത്തിനുള്ളിൽ യാത്രികൻ അബോധാവസ്ഥയിലായതാണ് ടേക്ക് ഓഫ് റദ്ദാക്കാൻ കാരണം. ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് എയർലൈൻ (ഇകെ) വിമാനത്തിലായിരുന്നു സംഭവം. അതേസമയം ഇത് വലിയ ആശയക്കുഴപ്പത്തിന് കാരണമായി. ഇക്കഴിഞ്ഞ 14 ന് ആയിരുന്നു സംഭവം. 34 കാരനായ യാത്രികനാണ് വിമാനത്തിനുള്ളിൽ ടേക്ക് ഓഫിനിടെ ബോധരഹിതനായത്. ഇതോടെ വിമാനം തിരിച്ചിറക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം നൽകി. യുവാവ് ആരോഗ്യം വീണ്ടെടുത്തതോടെ വിമാനം പുറപ്പെടുകയായിരുന്നു. എന്നാൽ വിമാനം സൗകര്യാർത്ഥം മറ്റൊരു റൺവേയിൽ നിന്നാണ് പറന്നുയർന്നത്. ഇത് സോഷ്യൽ മീഡിയയിൽ മറ്റൊരു തരത്തിൽ പ്രചരിക്കുകയായിരുന്നു. വിമാനം തെറ്റായ റൺവേയിൽ നിന്നും പറന്നുയർന്നു എന്നായിരുന്നു സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണം. ഇത് ആളുകളിൽ ആശങ്കയുളവാക്കി.

Read More

ഡബ്ലിൻ: അയർലന്റിൽ എച്ച്എപി ( ഹൗസിംഗ് അസിസ്റ്റൻസ് പേയ്‌മെന്റ്) പദ്ധതിയ്ക്ക് കീഴിൽ ലഭിക്കുന്ന വീടുകളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ മാസം വീടുകളുടെ എണ്ണം 32 ആയാണ് കുറഞ്ഞത്. സൈമൺ കമ്യൂണിറ്റീസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. കഴിഞ്ഞ മാസം മൂന്ന് തിയതികളിലായി 16 പ്രദേശങ്ങളിൽ നടത്തിയ സർവ്വേയുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ 978 പ്രോപ്പർട്ടികൾ ഏത് വാടക നിരക്കിലും ലഭ്യമാണെന്ന് കണ്ടെത്തി. 2024 ജൂണിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 17 ശതമാനം കുറവാണ്. കഴിഞ്ഞ വർഷം ജൂണിൽ 1,178 പ്രോപ്പർട്ടികളാണ് ഏത് വാടകനിരക്കിലും ലഭ്യമായിരുന്നത്. കഴിഞ്ഞ മാസം 16 സ്ഥലങ്ങളിൽ എട്ട് സ്ഥലങ്ങളിൽ മാത്രമാണ് വീടുകൾ ലഭ്യമായിരുന്നത്. അത്‌ലോൺ, കോർക്ക് സിറ്റി സെന്റർ, കോർക്ക് സിറ്റി, കൗണ്ടി ലെയ്ട്രിം, ലിമെറിക് സിറ്റി സെന്റർ, സ്ലിഗോ ടൗൺ, പോർട്ട്‌ലീഷ്, വാട്ടർഫോർഡ് സിറ്റി സെന്റർ എന്നിവിടങ്ങളിൽ മാത്രമാണ് പ്രോപ്പർട്ടികൾ ഒഴിവുണ്ടായിരുന്നത്.

Read More

ഡബ്ലിൻ: വസ്തു നികുതി വർദ്ധിപ്പിക്കാൻ തീരുമാനിച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ. വിഷയത്തിൽ ഇന്ന് വൈകീട്ട് ചേരുന്ന യോഗത്തിൽ വോട്ടെടുപ്പ് നടക്കും. ഭൂരിഭാഗം കൗൺസിലർമാരും നികുതി വർദ്ധിപ്പിക്കുന്നതിനെ അനുകൂലിക്കാനാണ് സാദ്ധ്യത. അങ്ങിനെയെങ്കിൽ ഡബ്ലിനിലുള്ളവർക്ക് അടുത്ത വർഷം മുതൽ ഉയർന്ന നികുതി തുക അടയ്‌ക്കേണ്ടിവരും. 15 ശതമാനം നികുതിയിളവിനെതിരെയും കൗൺസിലർമാർ വോട്ട് രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷക്കാലമായി വസ്തു നികുതിയ്ക്ക് 15 ശതമാനം നികുതിയിളവ് നൽകിവരുന്നുണ്ട്. കൗൺസിൽ ഭരിക്കുന്ന ഫിൻ ഗെയ്ൽ, ഫിന്ന ഫെയിൽ, ലേബർ പാർട്ടി, ഗ്രീൻ പാർട്ടി എന്നിവർ നികുതിയിളവ് എടുത്തുകളയുമെന്ന് കഴിഞ്ഞ വർഷം തന്നെ സൂചന നൽകിയിരുന്നു.

Read More

ലിമെറിക്ക്: ലിമെറിക്കിൽ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. 25 വയസ്സുള്ള ക്ലോഡാഗ് ഫെർഗൂസൻ ആണ് മരിച്ചത്. യുവതിയുടെ മരണത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്. ലിമെറിക് സ്വദേശിനിയാണ് യുവതിയെന്നാണ് സൂചന. ബുധനാഴ്ച രാത്രിയാണ് ലിമെറിക് സിറ്റിയിലെ ക്ലേടൺ ഹോട്ടലിൽ ക്ലോഗാഡിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നും പുറത്തുകാണാത്തതിനെ തുടർന്ന് ജീവനക്കാർ മുറിയിൽ എത്തി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് മരിച്ച നിലയിൽ യുവതിയെ കണ്ടത്. വിവരം അറിഞ്ഞ് ഉടൻ പോലീസും ആംബുലൻസും സ്ഥലത്ത് എത്തി. തുടർന്ന് യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ യുവതിയുടെ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: ജൂലൈ മാസത്തെ മലയാളം മാസ് ( റോമൻ) 20 ന് (ഞായറാഴ്ച) നടക്കും. ഡബ്ലിൻ 15 ലെ ചർച്ച് ഓഫ് മേരി മദർ ഓഫ് ഹോപ്പ് പള്ളിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് മാസ് നടക്കുക. മലയാളം മാസിലേക്ക് ഏവരെയും സ്വീകരിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Read More

ഡബ്ലിൻ: അയർലന്റിൽ കൊക്കെയ്‌നിന്റെ ഉപയോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. തുടർച്ചയായ ലഹരി ഉപയോഗത്തെ തുടർന്നും, അമിതമായ അളവിൽ ലഹരി ഉപയോഗിച്ചതിനെ തുടർന്നും നിരവധി പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നത് എന്നാണ് റിപ്പോർട്ടുകൾ. കൊക്കെയ്ൻ രാജ്യത്ത് സുലഭമായി ലഭിക്കുന്നുവെന്നതിന്റെ സൂചന കൂടിയാണ് ഇത്. ഹെൽത്ത് റിസർച്ച് ബോർഡ് ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. പരിശോധനയിൽ കൊക്കെയ്ൻ പിടിക്കുന്ന സംഭവങ്ങളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. 2003 ൽ കൊക്കെയ്ൻ പിടിക്കുന്ന 566 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 2023 ൽ ഇത് 4,000 ആയി ഉയർന്നു.

Read More

വാട്ടർഫോർഡ്: ഡബ്ലിന് പുറത്ത് ഏറ്റവും വലിയ സ്റ്റോർ ആരംഭിച്ച് പ്രമുഖ ഫർണീച്ചർ സ്ഥാപനമായ ഐക്കിയ (ഐകെഇഎ). വാട്ടർഫോർഡിലാണ് പുതിയ സ്റ്റോർ ആരംഭിച്ചിരിക്കുന്നത്. വ്യാഴാഴ്ചയായിരുന്നു പുതിയ ഷോറൂമിന്റെ ഉദ്ഘാടനം. വാട്ടർഫോർഡിലെ ട്രമോർ റോഡ് ബിസിനസ് പാർക്കിലാണ് പുതിയ സ്‌റ്റോർ. അയർലന്റിന്റെ മറ്റ് സ്‌റ്റോറുകളെക്കാൾ എട്ട് മടങ്ങ് വലിപ്പമാണ് വാട്ടർഫോർഡിലെ സ്‌റ്റോറിന് ഉള്ളത്. കിച്ചൺ, വാർഡ്‌ട്രോബ്, ലിവിംഗ് റൂം ഐറ്റംസ് എന്നിവയുടെ പ്രത്യേക ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്‌റ്റോറിൽ നിന്നും ഉപഭോക്താക്കൾക്ക് ഓൺലൈനായി സാധനങ്ങൾ വാങ്ങാനും സൗകര്യമുണ്ട്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഡിജിറ്റൽ പേയ്‌മെന്റ് എന്നിവയിലൂടെ മാത്രമേ ഉപഭോക്താക്കൾക്ക് പണം കൈമാറാൻ സാധിക്കുകയുള്ളു.

Read More