ധാക്ക : ഇന്ധനവും വൈദ്യുതിയും ലാഭിക്കുന്നതിനായി രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സർവകലാശാലകളും അടച്ചിട്ട് ബംഗ്ലാദേശ് സർക്കാർ . മിഡിൽ ഈസ്റ്റിലെ സംഘർഷം മൂലം രാജ്യത്ത് ഊർജ്ജ പ്രതിസന്ധി കൂടുതൽ വഷളായതിനെത്തുടർന്നാണ് താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി സർക്കാർ ഈദ് അവധികൾ മുൻകൂട്ടി പ്രഖ്യാപിച്ചത്.
വൈദ്യുതി ഉപഭോഗം കുറയ്ക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും അതുവഴി ഇന്ധനം പാഴാകുന്നത് തടയാനും ഈ നീക്കം സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
ബംഗ്ലാദേശ് സർക്കാർ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, റെസിഡൻഷ്യൽ ഹാളുകൾ, ക്ലാസ് മുറികൾ, ലബോറട്ടറികൾ, എയർ കണ്ടീഷണറുകൾ എന്നിവ പ്രവർത്തിപ്പിക്കാൻ സർവകലാശാലകൾക്ക് വലിയ അളവിൽ വൈദ്യുതി ആവശ്യമാണ്. അതിനാൽ, നേരത്തെയുള്ള ഈദ് അവധികൾ വൈദ്യുതി സംവിധാനത്തിലെ ഈ ആവശ്യകത കുറയ്ക്കും.
റംസാൻ മാസത്തിനായി ബംഗ്ലാദേശിലെ സർക്കാർ, സ്വകാര്യ സ്കൂളുകൾ ഇതിനകം തന്നെ അടച്ചിട്ടിട്ടുണ്ട് . ബംഗ്ലാദേശിന്റെ ഗാർഹിക ഉപഭോഗത്തിന്റെ 95% വും ഊർജ്ജ ഇറക്കുമതിയെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്.
നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ഇന്ധനം വാങ്ങുന്നതിന് സർക്കാർ ദൈനംദിന പരിധികൾ ഏർപ്പെടുത്തിയിരുന്നു. കൂടാതെ, സ്വകാര്യ കോച്ചിംഗ് സെന്ററുകളും വിദേശ പാഠ്യപദ്ധതി സ്കൂളുകളും അവയുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്ധനക്ഷാമം കാരണം ബംഗ്ലാദേശ് സർക്കാർ നടത്തുന്ന 4 വളം ഫാക്ടറികളുടെ പ്രവർത്തനവും നിർത്തി വച്ചു. “ഉപഭോഗം കുറയ്ക്കുന്നതിനും വൈദ്യുതി, ഇന്ധനം, ഇറക്കുമതി വിതരണങ്ങളിൽ സ്ഥിരത ഉറപ്പാക്കുന്നതിനും ഞങ്ങൾ കഴിയുന്നതെല്ലാം ചെയ്യുന്നു.” എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത് .
അതിനിടയിൽ, ഊർജ്ജ മേഖലയിലെ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാൻ ബംഗ്ലാദേശ് അയൽരാജ്യമായ ഇന്ത്യയിൽ നിന്ന് സഹായം തേടി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ നിന്നും (IOCL) അസമിലെ നുംലിഗഡ് റിഫൈനറി ലിമിറ്റഡിൽ നിന്നും (NRL) 4 മാസത്തിനുള്ളിൽ 50,000 ടൺ ഡീസൽ വിതരണം ചെയ്യണമെന്നാണ് ബംഗ്ലാദേശ് സർക്കാർ അഭ്യർത്ഥിച്ചിരിക്കുന്നത് .

