Author: sreejithakvijayan

കോർക്ക്: കോർക്കിൽ വാഹനാപകടം. 40 വയസ്സുകാരൻ മരിച്ചു. ഇന്നലെ രാത്രി മിച്ചൽസ്ടൗണിൽ ആയിരുന്നു സംഭവം. 40 കാരന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജംഗ്ഷൻ 11 നും ജംഗ്ഷൻ 12 നും ഇടയിൽ രാത്രി 9.15 ഓടെയായിരുന്നു സംഭവം. അതുവഴി നടന്ന് പോകുകയായിരുന്നു 40 കാരൻ. ഇതിനിടെ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ 40 കാരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

Read More

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ നിന്നും അര നൂറ്റാണ്ട് മുൻപ് കാണാതായ കൗമാരക്കാരെക്കുറിച്ചുള്ള വിവരങ്ങൾക്കായി പുതിയ അഭ്യർത്ഥനയുമായി പോലീസ്. ബെൽഫാസ്റ്റിൽ നിന്നും 56 വർഷങ്ങൾക്ക് മുൻപ് കാണാതായ ഡേവിഡ് ലെക്കി, ജൊനാതൻ അവെൻ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് തേടുന്നത്. 1969 ൽ കാണാതാകുമ്പോൾ ഡേവിഡ് ലക്കിയ്ക്ക് 11 വയസ്സും ജൊനാതൻ അവെന് 14 വയസ്സും ആയിരുന്നു പ്രായം. മാമെൽ സ്ട്രീറ്റിൽവച്ചായിരുന്നു ഡേവിഡിനെ കാണാതെ ആയത്. സിഡെൻഹാം ഡ്രൈവിലെ വീട്ടിൽ നിന്നായിരുന്നു ജൊനാതനെ കാണാതായത്. വീട്ടുകാരെ ചോദ്യം ചെയ്തതിൽ നിന്നും കുട്ടികൾ വീടുപേക്ഷിച്ച് പോകുന്നതിനുള്ള യാതൊരു സാഹചര്യവും ഇല്ലെന്നാണ് പോലീസിന് വ്യക്തമായത്. നോർതേൺ അയർലൻഡ് പോലീസിലെ ലെഗസി ഇൻവസ്റ്റിഗേഷൻ ബ്രാഞ്ചിനാണ് അന്വേഷണ ചുമതല. ഇവരെ കാണാതായത് മുതൽ വലിയ ദു:ഖം ആണ് കുടുംബം അനുഭവിക്കുന്നത് എന്നും, ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം തങ്ങളെ അറിയിക്കണമെന്നും പോലീസ് വ്യക്തമാക്കി.

Read More

ഡബ്ലിൻ: പബ്ലിക് നഴ്‌സിംഗ് ഹോമുകളിലെ ഗുതുരത സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഹിഖ്വയ്ക്ക് ( ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് ക്വാളിറ്റി അതോറിറ്റി) അധിക അധികാരങ്ങൾ നൽകാൻ തീരുമാനം. മന്ത്രി കീരൻ ഒ ഡോണലാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച നിർദ്ദേശം അടുത്ത മാസം സർക്കാരിന് മുൻപിൽ വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. രോഗി സുരക്ഷാ നിയമത്തിലെ ഭേദഗതിയിലൂടെയാകും ഇത് സാധ്യമാക്കുക എന്നാണ് സൂചന. രോഗികളുടെ സുരക്ഷയെ ഹനിക്കുന്ന പ്രവൃത്തികൾ നഴ്‌സിംഗ് ഹോമുകളുടെ ഭാഗത്ത് നിന്നും ഉണ്ടായാൽ വിഷയത്തിൽ സ്വതന്ത്രമായി അവലോകനം നടത്താൻ കമ്മീഷനെയോ ഏജൻസിയെയോ നിയമിക്കാനുള്ള അധികാരം ഹിഖ്വയ്ക്ക് നൽകും. ഇതിന് പുറമേ രോഗിയുടെ സുരക്ഷയെ മുൻനിർത്തി കൂടുതൽ അധികാരങ്ങൾ നൽകും. ഹോം കെയർ സംബന്ധിച്ച നിയമങ്ങളിൽ ഉൾപ്പെടെ നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ ഡോണൽ ആലോചിക്കുന്നുണ്ട്. അടുത്തിടെ നഴ്‌സിംഗ് ഹോമുകളിലെ സുരക്ഷാ വീഴ്ച വലിയ ചർച്ചാ വിഷയം ആയിരുന്നു. ഇതിന് പിന്നാലെയാണ് നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത്.

Read More

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വൃത്തിഹീനമായ സാഹചര്യത്തിൽ കഴിയുകയായിരുന്ന വളർത്ത് നായ്ക്കളെ രക്ഷിച്ചു. 14 നായ്ക്കളെയാണ് പോലീസ് എത്തി രക്ഷിച്ചത്. വെസ്റ്റ് ഡൊണഗലിൽ ആയിരുന്നു സംഭവം. പ്രതിയ്‌ക്കെതിരെ സംഭവത്തിൽ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. നായ്ക്കളെ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചിരിക്കുന്നതായി ഗ്ലെന്റീസ് ഗാർഡ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. തുരുമ്പെടുത്ത ഇരുമ്പ് കൂടിന് ഉള്ളിൽ ആയിരുന്നു നായ്ക്കളെ പാർപ്പിച്ചിരുന്നത്. ശരീരത്തിൽ വിസർജ്യം പുരണ്ട ഇവ വളരെ മോശം അവസ്ഥയിൽ ആയിരുന്നു. മുഴുവൻ നായ്ക്കൾക്കും പോലീസ് വെറ്റിനറി ആശുപത്രിയിൽ എത്തിച്ച്  വൈദ്യസഹായം നൽകി. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന് പിന്നാലെയുണ്ടായ അനുഭവങ്ങൾ പങ്കുവച്ച് യാത്രക്കാരി. വിനോദസഞ്ചാരത്തിനായി അമേരിക്കയിൽ നിന്നെത്തിയ ഡോണയാണ് മുൾമുനയിൽ നിർത്തപ്പെട്ട നിമിഷങ്ങളെക്കുറിച്ച് പ്രതികരിച്ചത്. വിമാനത്താവളത്തിലെ രംഗങ്ങൾ ഒരു ദു:സ്വപ്‌നം പോലെയാണ് തോന്നുന്നത് എന്ന് ഡോണ പറഞ്ഞു. രണ്ട് ആഴ്ച മുൻപാണ് യൂറോപിൽ അവധി ആഘോഷിക്കാൻ ഡോണ എത്തിയത്. ടെർമിനലിൽ നിന്നും എല്ലാവരും സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ മാറി. ആ ദിവസം യാതൊരു അനൗൺസ്‌മെന്റും ഉണ്ടായില്ല. ഒരു നിർദ്ദേശവും പിന്നീട് ലഭിച്ചില്ല. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. എല്ലാവരുടെയും അവസ്ഥ ഇത് തന്നെയായിരുന്നു. വിമാനത്താവളത്തിൽ നടന്ന കാര്യങ്ങൾ ഓർക്കുമ്പോൾ ഒരു ദു:സ്വപ്‌നം പോലെ തോന്നുന്നു. തിങ്കളാഴ്ച ആണ് ഇനി വിമാനം ഉള്ളത്. അതുവരെ തുടരാൻ താമസസൗകര്യം പോലും ആരും ഏർപ്പാടാക്കി തന്നിരുന്നില്ലെന്നും ഡോണ ആരോപിച്ചു.

Read More

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കാർലോ കൗണ്ടി കൗൺസിലിന്റെ പിന്തുണ തേടുന്നതിൽ പരാജയപ്പെട്ട് ഗാരെത്ത് ഷെറിഡൻ. വോട്ടെടുപ്പിൽ ഏഴ് വോട്ടുകൾ മാത്രമാണ് അദ്ദേഹത്തിന് അനുകൂലമായി ലഭിച്ചത്. അതേസമയം കൗൺസിലിലെ 11 പേർ അദ്ദേഹത്തിന് പിന്തുണ നൽകുന്നതിനെ എതിർത്ത് വോട്ട് ചെയ്തു. ഇതോടെ കൗൺസിലിന്റെ പിന്തുണ ഫിൻ ഗെയ്ൽ സ്ഥാനാർത്ഥിയ്‌ക്കോ, ഫിയന്ന ഫെയിൽ സ്ഥാനാർത്ഥിയ്‌ക്കോ ലഭിക്കും. തനിക്ക് പിന്തുണ നൽകിയ കൗൺസിലർമാർക്ക് ഷെറിഡൻ നന്ദി പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി ആയിരിക്കും താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു. 80 വയസ്സുള്ള റോബർട്ട് റസ്സൽ ബാംബർ ( റോയ്) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത് എന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച ബാലിമെനയിലെ മൂർഫീൽഡ്‌സ് റോഡിൽവച്ചായിരുന്നു ബാംബറിന് പരിക്കേറ്റ അപകടം ഉണ്ടായത്. മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. ഇതിൽ ടൊയാട്ട അയ്‌ഗോയിലാണ് ബാംബർ സഞ്ചരിച്ചിരുന്നത്. അപകടത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് നാളിതുവരെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. ആരോഗ്യനില വഷളായതോടെയായിരുന്നു മരണം.

Read More

ഡബ്ലിൻ: ഡ്രൈവിംഗ് ടെസ്റ്റിൽ ആൾമാറാട്ടം നടത്താൻ പദ്ധതിയിട്ട ഡ്രൈവിംഗ് പരിശീലകനെതിരെ കേസ്. 50 കാരനും ഡബ്ലിൻ 15 ലെ താമസക്കാരനുമായ ഡാനിയേൽ ട്രിഫാനെതിരെയാണ് കേസ് എടുത്തത്. തിയറി ടെസ്റ്റിൽ ആൾമാറാട്ടം നടത്താൻ ആയിരുന്നു ട്രിഫാന്റെ പദ്ധതി. സംഭവത്തിൽ അറസ്റ്റിലായ ഡാനിയേൽ ട്രിഫാനെ ഡബ്ലിൻ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി ഇയാൾക്കെതിരെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട രണ്ട് കുറ്റങ്ങൾ ചുമത്തി. 2006 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 71ാം വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റിന് ആധാരമായ തെളിവുകൾ പോലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

Read More

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വതന്ത്ര ഇടതുപക്ഷ സ്ഥാനാർത്ഥി കാതറീൻ കനോലിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സിൻ ഫെയ്ൻ.  പാർട്ടി നേതൃത്വ യോഗത്തിന് പിന്നാലെയാണ് പ്രഖ്യാപനം. പാർട്ടി വനിതാ നേതാവ് മേരി ലൂ മക്‌ഡൊണാൾഡ് ആണ് ഇക്കാര്യം അറിയിച്ചത്. ആർക്ക് പിന്തുണ നൽകുമെന്ന കാര്യം ചർച്ച ചെയ്യാൻ ഇന്നലെ പാർട്ടി യോഗം ചേർന്നിരുന്നു. ഇതിലായിരുന്നു കാതറിന് പിന്തുണ നൽകാൻ തീരുമാനിച്ചത്. ഇതോടെ പാർട്ടി സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് കൂടിയാണ് വിരാമം ആയത്. കനോലിയ്ക്കായി സാമ്പത്തിക സഹായം ഉൾപ്പെടെ നൽകുമെന്നും തിരഞ്ഞെടുപ്പ് ക്യാമ്പെയ്‌നിൽ സജീവമാകുമെന്നും സിൻ ഫെയ്ൻ വ്യക്തമാക്കിയിട്ടുണ്ട്.

Read More

ഡബ്ലിൻ/ ടോക്യോ: വേൾഡ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ അയർലൻഡിന് വീണ്ടും മെഡൽ നേട്ടം. അയർലൻഡിന് വേണ്ടി ഹെപ്റ്റാത്തലോണിൽ ഐറിഷ് താരം കേറ്റ് ഒ കോണർ വെള്ളിമെഡൽ നേടി. ജപ്പാനിലെ ടോക്യോയിൽ ആണ് വേൾഡ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് പുരോഗമിക്കുന്നത്. അയർലൻഡിന്റെ ആദ്യത്തെ ഔട്ട്‌ഡോർ സീനിയർ മൾട്ടി- ഇവന്റ് മെഡലാണ് ഇത്. ഇതിന് പുറമേ 12 വർഷത്തിനിടെ രാജ്യത്തിന് ലഭിക്കുന്ന ആദ്യത്തെ വേൾഡ് ചാമ്പ്യൻഷിപ്പ് മെഡൽ കൂടിയാണ്. 6714 പോയിന്റുകളോട് കൂടിയായിരുന്നു കോണറിന്റെ മെഡൽ നേട്ടം. 6888 പോയിന്റോട് കൂടി അമേരിക്കയുടെ അന്ന ഹാൾ സ്വർണ മെഡൽ നേടി. ഒളിമ്പിക് ചാമ്പ്യൻ നാഫി തിയാം മത്സരത്തിൽ എട്ടാം സ്ഥാനത്ത് ആയിരുന്നു.

Read More