Author: sreejithakvijayan

ആൻഡ്രിം: ആൻഡ്രിം കൗണ്ടിയിൽ വീടിനുള്ളിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു മരണം. 50 വയസ്സുള്ള പുരുഷനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ബാലിമണിയിലെ മെയിൻ സ്ട്രീറ്റ് പ്രദേശത്ത് ആയിരുന്നു തീപിടിത്തം ഉണ്ടായത്. വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് പ്രദേശവാസികൾ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഫയർ എൻജിൻ എത്തി തീ അണച്ച് അദ്ദേഹത്തെ വേഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read More

ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ കിടക്ക ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അതിവേഗ നടപടി ആവശ്യപ്പെട്ട് ഐറിഷ് നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ (ഐഎൻഎംഒ). ഈ നില തുടർന്നാൽ സമ്മറിൽ ട്രോളികൾക്കും ക്ഷാമം നേരിടും. ചൊവ്വാഴ്ചവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ അയർലന്റിലാകമാനം 524 രോഗികളാണ് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത് എന്നും ഐഎൻഎംഒ വ്യക്തമാക്കി. 524 രോഗികൾക്ക് ട്രോളികളിൽ ചികിത്സ നൽകേണ്ടിവരുന്നത് വളരെ ആശങ്കയുണ്ടാക്കുന്നത് ആണെന്ന് ഐഎൻഎംഒ ജനറൽ സെക്രട്ടറി ഫിൽ ഷീഗ്ധ പറഞ്ഞു. ഇത് മറികടക്കാൻ കമ്യൂണിറ്റി സേവനങ്ങൾ ശക്തമാക്കിയേ മതിയാകൂ. അല്ലെങ്കിൽ വേനൽക്കാലത്ത് ട്രോളികൾക്കും കടുത്ത പ്രതിസന്ധി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം കിടക്കകളുടെ അഭാവത്തെ തുടർന്ന് 7,989 രോഗികൾക്കാണ് ട്രോളികൾ, ചെയറുകൾ എന്നിവയിൽ പരിചരണം നൽകിയത്.

Read More

ന്യൂറി: ന്യൂറി സിറ്റിസെന്ററിലെ കെട്ടിടത്തിൽ തീടിപിത്തം. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകൾ എത്തി തീ അണച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടത്തിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. അതിനാൽ ആളപായമില്ല. കെട്ടിടത്തിന് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Read More

ബെൽഫാസ്റ്റ്: സ്‌കോട്ട്‌ലന്റിൽ നിന്നും വടക്കൻ അയർലന്റിൽ നിന്നും ലഭിച്ച മൃതദേഹ ഭാഗങ്ങൾ ഒരാളുടേത് എന്ന് സൂചന. ഇതോടെ സ്‌കോട്ട്‌ലന്റ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ മാസം 10 ന് ആയിരുന്നു പ്രെസ്റ്റിക്വ് ബീച്ചിൽ നിന്നും ശരീര ഭാഗം ലഭിച്ചത്. സ്‌കോട്ട്‌ലന്റിന് പുറത്തുള്ള ആരോ ആണ് കൊല്ലപ്പെട്ടിരിക്കുന്നത് എന്നാണ് സ്‌കോട്ട്‌ലന്റ് പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌കോട്ട്‌ലന്റിന് പുറത്തുള്ള തിരോധാന കേസുകൾ കേന്ദ്രീകരിച്ചാകും അന്വേഷണം. ഇതേ മൃതദേഹത്തിന്റെ മറ്റൊരു ഭാഗം ഡൗൺ കൗണ്ടിയിലെ മില്ലിസ്ലെയിൽ നിന്നുമാണ് കണ്ടെടുത്തത്. മെയിൽ ആയിരുന്നു ഇവിടെ നിന്നും മൃതദേഹഭാഗം കണ്ടുകിട്ടിയത്.

Read More

കോർക്ക്: കോർക്ക് കൗണ്ടിയിൽ വൻ ലഹരിവേട്ട. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 30 ഉം 40 ഉം വയസ്സ് പ്രായമുള്ളവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും വൻ കൊക്കെയ്ൻ ശേഖരം പോലീസ് പിടിച്ചെടുത്തു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. വാനിലായിരുന്നു ഇരുവരും ചേർന്ന് കൊക്കെയ്ൻ കടത്താൻ ശ്രമിച്ചത്. ഇവരെ വാഹനപരിശോധനയ്ക്കിടെ പോലീസിന്റെ ലഹരിവിരുദ്ധ വിഭാഗം തടയുകയായിരുന്നു. ഇവരുടെ പക്കൽ നിന്നും 35 മില്യൺ യൂറോയുടെ കൊക്കെയ്ൻ ആണ് പിടിച്ചെടുത്തത്. വാൻ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

Read More

ഡബ്ലിൻ: അയർലന്റിൽ ഫസ്റ്റ് ഹോം സ്‌കീമിന്റെ ഉയർത്തിയ പരിധി  മുതൽ പ്രാബല്യത്തിൽ. ഇന്ന് മുതൽ വീടുകൾക്കും അപ്പാർട്ട്‌മെന്റുകൾക്കുമുള്ള പുതിയ പരിധി 5 ലക്ഷം യൂറോ ആയി ഉയരും. അയർലന്റിൽ വീട് വാങ്ങാൻ ഒരുങ്ങുന്നവരെ സംബന്ധിച്ച് ഏറെ ആശ്വാസം നൽകുന്ന നടപടിയാണ് ഇത്. ഫസ്റ്റ് ഹോം സ്‌കീമിനുള്ള വില പരിധി 25,000 യൂറോ ആയിട്ടാണ് ഉയർത്തിയത്. ക്ലെയർ, ഫിംഗൽ, ലൗത്ത്, സൈഗ്ലോ, കോർക്ക് കൗണ്ടി, ഗാൽവെ കൗണ്ടി, മയോ, സൗത്ത് ഡബ്ലിൻ, ഡബ്ലിൻ സിറ്റി, കെറി, മീത്ത്, വെക്‌സ്‌പോർഡ്, ഡൺ ലവോഹയർ, റാത്ത്ഡൗൺ, കിൽഡെയർ, ഓഫാലി, വിക്ലോ എന്നിവിടങ്ങളിലാണ് വില പരിധി ഉയർത്തിയത്. എല്ലാവർക്കും വീട് എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന് വേണ്ടിയുള്ള നിർണായക ചുവടുവെയ്പ്പാണ് പുതിയ മാറ്റം. ആദ്യമായി വീട് വാങ്ങുന്നവർക്ക് അവരുടെ മോർട്ട്‌ഗേജ്, നിക്ഷേപം, പുതിയ വീടിന്റെ വില എന്നിവ തമ്മിലുള്ള അന്തരം നികത്തുന്നതിന് വേണ്ടിയാണ് ഫസ്റ്റ് ഹോം സ്‌കീമിന് രൂപം നൽകിയിരിക്കുന്നത്. 740 മില്യൺ യൂറോയുടെ ഫണ്ടാണ് പദ്ധതിയ്ക്കായി മാറ്റിവച്ചിരിക്കുന്നത്.

Read More

ഡബ്ലിൻ: വൻ സാമ്പത്തിക നേട്ടം കൊയ്ത് ഏറ്റവും വലിയ ഗതാഗത കമ്പനിയായ ഡബ്ലിൻ ബസ്. കഴിഞ്ഞ വർഷം നികുതിയ്ക്ക് മുൻപുള്ള വരുമാനം 64 ശതമാനം വർദ്ധിച്ചു. 3.83 മില്യൺ യൂറോയാണ് നികുതിയ്ക്ക് മുൻപ് ഡബ്ലിൻ ബസ് നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷം യാത്രികരുടെ എണ്ണത്തിലും  കമ്പനി റെക്കോർഡ് ഇട്ടു. 159 മില്യൺ യാത്രികരാണ് ഡബ്ലിൻ ബസിന്റെ സേവനം പ്രയോജനപ്പെടുത്തിയത്.

Read More

സ്ലെയിൻ: ദീർഘകാലമായി കാത്തിരിക്കുന്ന സ്ലെയിൻ ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു. ബൈപ്പാസിന്റെ നിർമ്മാണത്തിന് ആസൂത്രണ ബോർഡ് അനുമതി നൽകി. 3.5 കിലോമീറ്റർ നീളമുള്ള പദ്ധതി മീത്ത് ഗ്രാമത്തിന് ചുറ്റുമാണ് നടപ്പിലാക്കുന്നത്. ബൈപ്പാസിന്റെ നിർമ്മാണത്തിൽ ഡ്യുവൽ കാരിയേജ് വേയും, ചരിത്രപ്രസിദ്ധമായ ബോയ്ൻ നദിയ്ക്ക് കുറുകെയായുള്ള പാലവും ഉൾപ്പെടുന്നു. 258 മീറ്ററാണ് നദിയ്ക്ക് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ ദൂരം. ബൈപ്പാസിന്റെ നിർമ്മാണത്തിന് ആസൂത്രണ ബോർഡ് അനുമതി നൽകിയത് യാത്രികർക്ക് വലിയ ആശ്വാസമായിട്ടുണ്ട്. ആസൂത്രണ ബോർഡിന്റെ നടപടിയെ മീത്ത് കൗണ്ടി കൗൺസിലിലെ അംഗം വെയ്ൻ ഹാർഡിംഗ് സ്വാഗതം ചെയ്തു.

Read More

ബെൽഫാസ്റ്റ്: ബാലിമെന സ്ട്രീറ്റിൽ സ്ലറി ഒഴിച്ച സംഭവത്തിലെ പ്രതിയായ 19 കാരനെ കോടതിയിൽ ഹാജരാക്കി പോലീസ്. തിങ്കളാഴ്ചയാണ് ലിസ്ലബാൻ റോഡ് സ്വദേശിയായ ഐസക് ആദംസിനെ കോടതിയിൽ ഹാജരാക്കിയത്. ഇയാൾക്കെതിരെ കോടതി വിവിധ കുറ്റങ്ങൾ ചുമത്തി. കോളെറൈൻ മജിസ്‌ട്രേറ്റ് മുൻപാകെയാണ് 19 കാരനെ ഹാജരാക്കിയത്. വാദം കേട്ടതിന് പിന്നാലെ കോടതി 19 കാരന് മേൽ ക്രിമിനൽ നാശനഷ്ടങ്ങൾ ഉണ്ടാക്കി, കത്തി കൈവശം സൂക്ഷിച്ചു, റോഡ് വളം ഒഴിച്ച് വൃത്തികേടാക്കി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ശനിയാഴ്ചയായിരുന്നു 19 കാരൻ സ്ട്രീറ്റിൽ സ്ലറി ഒഴിച്ചത്. പ്രൈഡ് പരേഡ് നടക്കുന്നതിന് ഏതാനും മണിക്കൂർ മുൻപായിരുന്നു സംഭവം.

Read More

ഡബ്ലിൻ: അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിന്റെ ജപ്പാൻ സന്ദർശനത്തിന്  തുടക്കം. മീഹോൾ മാർട്ടിൻ ജപ്പാനിലെത്തി. ജപ്പാനുമായുള്ള വ്യാപാര- ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. നാല് ദിവസം മീഹോൾ മാർട്ടിൻ ജപ്പാനിൽ തുടരും. ജപ്പാൻ പ്രധാനമന്ത്രിയുമായി സന്ദർശനവേളയിൽ മീഹോൾ മാർട്ടിൻ കൂടിക്കാഴ്ച നടത്തും. പ്രധാന നഗരങ്ങൾ അദ്ദേഹം സന്ദർശിക്കും. ടോക്യോ, ഒസാക്ക, ഹിരോഷിമ എന്നീ നഗരങ്ങളിലൂടെ അദ്ദേഹം പര്യടനം നടത്തും. ഏഷ്യ- പസഫിക് മേഖലയിലെ അയർലന്റിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ജപ്പാൻ. അതുകൊണ്ട് തന്നെ വ്യാപാരം കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് പ്രതിനിധികളുമായി മീഹോൾ മാർട്ടിൻ ചർച്ച നടത്തും. 2022 ൽ ആയിരുന്നു ഇതിന് മുൻപ് മീഹോൾ മാർട്ടിൻ ജപ്പാൻ സന്ദർശിച്ചത്.

Read More