Author: sreejithakvijayan

ബെൽഫാസ്റ്റ്: ബാലിമെന കലാപ കേസിലെ പ്രതിയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് പോലീസ്. വിവിധ കുറ്റങ്ങൾ ചുമത്തി. മോഷണക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് 35 കാരനായ പ്രതിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തത്. ക്ലോനാവോൺ ടെറസിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് 35 കാരൻ അറസ്റ്റിലായത്. ഇയാൾക്കെതിരെ കലാപം, മോഷണം, ക്രിമിനൽ നാശനഷ്ടം ഉണ്ടാക്കൽ, തീവെയ്പ്പിന് ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ ബാലിമെന മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. അതേസമയം ബാലിമെനയിൽ ജൂണിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 50 ലധികം പേരാണ് അറസ്റ്റിലായത്.

Read More

ഡബ്ലിൻ: ഓടുന്ന കാറിൽ കുതിര ഇടിച്ച സംഭവത്തിൽ ഊർജ്ജിത അന്വേഷണം നടത്താൻ പോലീസ്. സംഭവം വലിയ വിവാദമായതോടെയാണ്  പോലീസ് ഗൗരവത്തിലെടുത്തത്. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. സംസ്‌കാര ചടങ്ങിന്റെ ഭാഗമായി നടത്തിയ വിലാപ യാത്രയ്ക്കിടെയായിരുന്നു സംഭവം. ഡബ്ലിൻ 22 ലെ കോൾട്ട് റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. വിലാപയാത്രയിൽ കുതിര വണ്ടികളും ഉണ്ടായിരുന്നു. ഇതിനിടെ കെട്ടഴിഞ്ഞ കുതിര കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കുതിരയുടെ മുഖത്തിന് പരിക്കേറ്റു. കാറുകാരനും നിസ്സാര പരിക്കുകളുണ്ട്. കാറിനും കേടുപാടുണ്ടായി. നിലവിൽ മൃഗസംരക്ഷണ പ്രവർത്തകരുടെ സംരക്ഷണയിലാണ് കുതിരയുള്ളത്.

Read More

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ കാറിടിച്ച് കാൽനട യാത്രികന് ദാരുണാന്ത്യം. ഇയാൾക്കൊപ്പമുണ്ടായിരുന്ന 40 കാരിയ്ക്ക് പരിക്കേറ്റു. ആൻഡ്രിമിലെ ബാലി ഈസ്റ്റൺ റോഡിലായിരുന്നു സംഭവം. അപകടത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 10. 45 ഓടെയായിരുന്നു സംഭവം. 50 വയസ്സുള്ള പുരുഷനാണ് മരിച്ചത്. സ്ത്രീയും പുരുഷനും റോഡിലൂടെ നടക്കുകയായിരുന്നു. ഇതിനിടെ വേഗതയിൽ എത്തിയ കാർ ഇരുവരെയും ഇടിച്ച് വീഴ്ത്തുകയായിരുന്നു. ശേഷം നിർത്താതെ പോയി. അപകടത്തിൽ സാരമായി പരിക്കേറ്റ 50 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായിട്ടുണ്ട്.

Read More

ഡബ്ലിൻ: അടുത്തിടെയായി ലബുബു പാവകൾക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതായി ഇത്തരം പാവകൾ മാറിയിരിക്കുന്നുവെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ ഇത്തരം പാവകൾ ധാരാളമായി വിറ്റ് പോകുന്നുണ്ട്. ഇത് മുതലെടുത്തുകൊണ്ട് തന്നെ വ്യാജന്മാരും വിപണിയിൽ ഇടം നേടുന്നുണ്ട്. അയർലൻഡിൽ വ്യാജ ലബുബു പാവകൾ വിൽപ്പന നടത്തുന്ന കടകൾക്കെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷൻ. പോപ്പ് മാർട്ടാണ് യഥാർത്ഥ ലബുബു പാവകളുടെ നിർമ്മാതാക്കൾ. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾ പോപ്പ് മാർട്ടിന്റെ ഉത്പന്നമാണ് വാങ്ങുന്നത് എന്നകാര്യം ഉറപ്പുവരുത്തണമെന്ന് സിസിപിസി മുന്നറിയിപ്പ് നൽകുന്നു. വ്യാജ ലബുബു പാവകൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഉൾപ്പെടെ കാരണമാകും. മൂന്ന് പ്രദേശങ്ങളിലെ കടകളിൽ നിന്നും വ്യാജ ലബുബു പാവകൾ സിസിപിസി തിരിച്ചുവിളിച്ചിട്ടുണ്ട്. വെക്‌സ്‌ഫോർഡിലെ ഈസൻസ്, ഗോറി, എന്നിസ്‌കോർത്തി എന്നിവിടങ്ങളിലെ സ്‌റ്റോറുകളിൽ വിൽപ്പന നടത്തുന്ന പാവകളാണ് തിരിച്ചുവിളിച്ചത്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്നും നാളെയും ചൂടുള്ള കാലാവസ്ഥ. പ്രദേശത്തെ താപനില 27 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാദ്ധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. അതേസമയം ഒയാസിസ് ആരാധകരെ സംബന്ധിച്ച് ഏറ്റവും സന്തോഷം നൽകുന്ന വിവരമാണ് ഇത്. അടുത്ത വാരം പകുതിവരെ ചൂടുള്ള കാലാവസ്ഥ അയർലൻഡിൽ തുടരും. അടുത്ത നാല് ദിവസം അയർലൻഡിൽ നല്ല ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ ചാനലിൽ നിന്നുള്ള കാഥൽ നോളനും പറയുന്നത്. എന്നാൽ സ്‌പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിൽ കാട്ടുതീ പടരുന്നത് അയർലൻഡിൽ മൂടിക്കെട്ടിയ അന്തരീക്ഷത്തിന് കാരണമായേക്കാം. തെക്ക്- തെക്ക് കിഴക്കൻ മേഖലയിൽ രാവിലെ സമയങ്ങളിൽ പുക നിറഞ്ഞ അന്തരീക്ഷം കാണപ്പെട്ടേക്കാമെന്നും അദ്ദേഹം പറയുന്നു.

Read More

ബെൽഫാസ്റ്റ്: പലസ്തീൻ ആക്ഷനെ പിന്തുണച്ചുകൊണ്ടുള്ള പ്ലാക്കാർഡുകൾ കയ്യിൽ കരുതുകയോ വസ്ത്രം ധരിക്കുകയോ ചെയ്യരുതെന്ന മുന്നറിയിപ്പുമായി നോർതേൺ അയർലൻഡ് പോലീസ്. ഇത്തരം പ്രവൃത്തികൾ കുറ്റകരമാണെന്ന് പോലീസ് അറിയിച്ചു. പലസ്തീൻ അനുകൂല റാലികളുടെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. അടുത്തിടെ പലസ്തീൻ ആക്ഷൻ ടീ ഷർട്ട് ധരിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിഎസ്എൻഐ അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ആന്റണി മക്‌നല്ലിയാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. വാരാന്ത്യങ്ങളിൽ നടക്കുന്ന റാലിയുടെയും പ്രതിഷേധ പ്രകടനങ്ങളുടെയും ഭാഗമാകുന്നവർ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പലസ്തീൻ ആക്ഷൻ ടി ഷർട്ട് ധരിച്ചതിന്റെ പേരിൽ 74 വയസ്സുള്ള സ്ത്രീയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ബെൽഫാസ്റ്റിൽവച്ചായിരുന്നു സംഭവം. ഇതിന് പിന്നാലെ പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ കൂടിയാണ് നിർദ്ദേശം.

Read More

ലോയിസ്: കൗണ്ടി ലോയിസിൽ നിന്നും കാണാതായ കൗമാരക്കാരനെ കണ്ടെത്താനാകാതെ പോലീസ്. ഈ മാസം 10 മുതലാണ് കുട്ടിയെ കാണാതായത്. നാളുകൾ നീണ്ട അന്വേഷണവും ഫലം കാണാത്തതിനെ തുടർന്ന് പൊതുജനസഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് പോലീസ്. പോർട്ടർലിംഗ്ടൺ സ്വദേശിയായ ആഷ്ഡൻ മിനോക്കിനെ ആണ് കാണാതായത്. 5 അടി 6 ഇഞ്ച് ഉയരമുള്ള ആഷ്ഡന് മെലിഞ്ഞ ശരീരമാണ് ഉള്ളത്. ബ്രൗൺ നിറത്തിലുളള മുടിയും നീല നിറത്തിലുളള കണ്ണുകളും ഉണ്ട്. കാണാതാകുമ്പോൾ കറുത്ത ട്രാക്ക് സ്യൂട്ടും കറുത്ത നിറത്തിലുള്ള ജാക്കറ്റും ഷൂസുകളുമാണ് ധരിച്ചിരുന്നത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോർട്ട്ലോയിസ് ഗാർഡ സ്റ്റേഷനിൽ (057) 867 4100 എന്ന നമ്പറിലോ അല്ലെങ്കിൽ, 1800 666 111 എന്ന നമ്പറിലോ അതുമല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനനുമായോ ബന്ധപ്പെടണം.

Read More

ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ വൻ ലഹരി വേട്ട. 80,000 യൂറോ വിലവരുന്ന കൊക്കെയ്ൻ ശേഖരം പിടികൂടി. എന്നിസ്‌കെല്ലിനിലെ സികമോർ ഡ്രൈവ് മേഖലയിൽ നിന്നാണ് ലഹരി പിടികൂടിയത്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വാഹനം തടഞ്ഞ് പോലീസ് നടത്തിയ പരിശോധനയിൽ ആയിരുന്നു കൊക്കെയ്ൻ കണ്ടെടുത്തത്. നോർതേൺ അയർലൻഡ് പോലീസിന്റെ ഓർഗനൈസ്ഡ് ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 24,34,64 വയസ്സുള്ളവരാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: വിപണിയിൽ നിന്നും ബ്രീ മാരിയോട്ട് തിരിച്ച് വിളിച്ച് ഐറിഷ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഉത്പന്നത്തിൽ ലിസ്റ്റീരിയയ്ക്ക് കാരണമായ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം റെഡി മീൽസ്, ചീര ഉത്പന്നങ്ങൾ എന്നിവ തിരിച്ചുവിളിച്ചതുമായി ഇപ്പോഴത്തെ നടപടിയ്ക്ക് ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു. ബ്രീ മാരിയോട്ടിന്റെ ഒരു കിലോ പാക്ക് ഉൾപ്പെടെ എല്ലാ പാക്കറ്റുകളിലുമുളള ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചു. എക്‌സ്പയറി ഡേറ്റ് ഈ മാസം 30 വരെയുള്ള ഒരു കിലോ പാക്കുകളാണ് തിരിച്ചുവിളിച്ചത്. ഇതിന് പിന്നാലെ ഈ മാസം 8 നും 13 നും വിൽപ്പന നടത്തിയ എല്ലാ പാക്കുകളും തിരിച്ചുവിളിച്ചിട്ടുണ്ട്. കടകളിൽ ഇതിന്റെ സ്റ്റോക്കുള്ളവർ വിൽപ്പന നടത്തരുതെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. എത്രയും വേഗം ഹോൾസെയിൽ വിതരണക്കാർ തങ്ങളുടെ ഉപഭോക്താക്കളെ വിവരം അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Read More

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഡെയ്‌ലി എക്‌സ്‌പെന്‍സ് അലവന്‍സ് (ഡിഇഎ) കൈപ്പറ്റുന്ന അഭയാര്‍ത്ഥി അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. അഭയാര്‍ത്ഥി അപേക്ഷകരുടെ എണ്ണം 7,000 ആയിട്ടാണ് വര്‍ദ്ധിച്ചത്. വരും വര്‍ഷങ്ങളില്‍ ഇതില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വിവരം. സിഎസ്ഒ ആണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്. അയര്‍ലന്‍ഡില്‍ അന്താരാഷ്ട്ര സംരക്ഷണം തേടുന്നവരുടെ വര്‍ദ്ധനവിനൊപ്പം ഡിഇഎ വാങ്ങുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുമെന്നാണ് സിഎസ്ഒ വ്യക്തമാക്കുന്നത്. പുരുഷന്മാരാണ് ഈ ആനുകൂല്യം കൈപ്പറ്റുന്നവരില്‍ കൂടുതല്‍. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 18,500 ലധികം പേര്‍ അന്താരാഷ്ട്ര സംരക്ഷണം തേടി. എന്നാല്‍ ഈ വര്‍ഷം 40 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്.

Read More