മലപ്പുറം: തവനൂരിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെടി ജലീലിനെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ തോൽവി മുന്നിൽക്കണ്ടുള്ളത് മാത്രമാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ജലീലിന്റേത് തോൽവി മുന്നിൽ കണ്ടുള്ള ‘പി.ആർ’ അങ്കലാപ്പ്; വർഗീയതയുടെ ‘വടകര മോഡൽ’ തവനൂരിൽ ചെലവാകില്ല എന്ന ആമുഖത്തോടെ എഴുതിയ സന്ദീപ വാര്യരുടെ പരാമർശം.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ….
ജലീലിന്റേത് തോൽവി മുന്നിൽ കണ്ടുള്ള ‘പി.ആർ’ അങ്കലാപ്പ്; വർഗീയതയുടെ ‘വടകര മോഡൽ’ തവനൂരിൽ ചെലവാകില്ല
തവനൂരിൽ ജനവിധി വരാനിരിക്കുന്നതേയുള്ളൂ, അതിന് മുൻപേ ഇടത് സ്ഥാനാർത്ഥി കെ.ടി. ജലീൽ പരിഭ്രാന്തനായി എനിക്കെതിരെ വിഷലിപ്തമായ കള്ളപ്രചാരണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. പാലക്കാട്ടെ പ്രബുദ്ധ ജനത ചവറ്റുകൊട്ടയിലെറിഞ്ഞ അതേ പി.ആർ. തന്ത്രങ്ങൾ തവനൂരിലും വിലപ്പോകുമെന്ന് ജലീൽ കരുതുന്നുണ്ടോ?
കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയം പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. ഹൈക്കമാൻഡും കെ.പി.സി.സി.യും എടുക്കുന്ന ഏത് തീരുമാനവും ശിരസാവഹിക്കാൻ ഞാനടക്കമുള്ള ഓരോ കോൺഗ്രസ് പ്രവർത്തകനും ബാധ്യസ്ഥനാണ്. അത് ഞങ്ങളുടെ അച്ചടക്കമാണ്. പക്ഷേ, സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ ജലീൽ എന്തിനാണ് ഇങ്ങനെ വർഗീയതയുമായി വെപ്രാളപ്പെടുന്നത്?
ജലീലിന്റെ നുണക്കഥകൾക്കുള്ള മറുപടി ഇതാ:
സ്വരാജിന്റെ വാക്കുകൾ എന്റേതാക്കണ്ട: ഗാന്ധിയെ “ചെറുതായിട്ട് വെടിവെച്ച് കൊന്നു” എന്ന് മനോരമ ചാനൽ ചർച്ചയിൽ പരസ്യമായി പറഞ്ഞത് സി.പി.എമ്മിന്റെ എം. സ്വരാജാണ്. ആ വിഡ്ഢിത്തത്തെ പരിഹസിക്കാൻ അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ ഉപയോഗിച്ച് ഞാൻ നൽകിയ മറുപടിയെയാണ് ഇന്ന് എനിക്കെതിരെ ജലീൽ ദുർവ്യാഖ്യാനം ചെയ്യുന്നത്. ഉടമസ്ഥാവകാശം സ്വരാജിനാണെന്ന് ജലീൽ ഇത്രവേഗം മറന്നുപോയോ?
ടയറിട്ട് കത്തിക്കൽ – എന്തേ കേസെടുത്തില്ല? മുസ്ലിങ്ങളുടെ കഴുത്തിൽ ടയറിട്ട് കത്തിക്കണമെന്ന് ഞാൻ പറഞ്ഞു എന്നാണ് ജലീലിന്റെ പുതിയ കണ്ടുപിടുത്തം. കഴിഞ്ഞ പത്തു വർഷമായി കേരളം ഭരിക്കുന്നത് നിങ്ങളുടെ സർക്കാരാണല്ലോ ജലീൽ? ഇത്തരമൊരു പരാമർശം ഞാൻ നടത്തിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് എനിക്കെതിരെ കേസെടുത്തില്ല? കാരണം, അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല എന്നത് തന്നെ. വടകരയിൽ ‘കാഫിർ’ സ്ക്രീൻഷോട്ട് ഉണ്ടാക്കിയ അതേ ഫാക്ടറിയിൽ നിന്നാണോ ഈ പുതിയ തിരക്കഥയും വരുന്നത്?
നിയമനടപടി നേരിടാൻ തയ്യാറായിക്കൊള്ളൂ: ഇത്തരത്തിലുള്ള നീചമായ വ്യക്തിഹത്യയ്ക്കും വ്യാജ പ്രചാരണത്തിനുമെതിരെ ജലീലിനെതിരെ ഞാൻ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. കോടതിയിൽ ഇതിന് മറുപടി പറയേണ്ടി വരും.
ജലീലിന്റെ പഴയ ‘ലീലകൾ’ ജനങ്ങൾ മറന്നിട്ടില്ല:
ബാബരി മസ്ജിദ് തകർക്കാൻ പോയ ആർ.എസ്.എസ്സുകാരൻ സുഗതനെ ‘ഖലീഫ ഉമറിനോട്’ ഉപമിച്ച ജലീൽ മതേതരത്വത്തെക്കുറിച്ച് പ്രസംഗിക്കുന്നത് പരിഹാസ്യമാണ്. ആ സുഗതൻ ഇന്നും ആർ.എസ്.എസ്സുകാരനായി തുടരുമ്പോൾ ജലീൽ അന്ന് നടത്തിയത് വെറും വോട്ട് ബാങ്ക് അഭ്യാസമായിരുന്നു.
യോഗി ആദിത്യനാഥിനൊപ്പം സെൽഫിയെടുത്ത് അത് ഫെയ്സ്ബുക്കിൽ അഭിമാനത്തോടെ പ്രദർശിപ്പിച്ച ജലീലിന്, കോൺഗ്രസിനെ വിമർശിക്കാൻ എന്ത് അർഹതയാണുള്ളത്?
മുഖ്യമന്ത്രിയുടെ ‘മലപ്പുറം വിരുദ്ധ’ പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ച് സ്വന്തം ജില്ലയെ ഒറ്റിക്കൊടുക്കുന്ന ജലീലിനെ ജനങ്ങൾ തിരിച്ചറിയും.
രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാൻ കെൽപ്പില്ലാത്തതുകൊണ്ടാണ് ജലീൽ വർഗീയതയെ കൂട്ടുപിടിക്കുന്നത്. തവനൂരിലെ ജനങ്ങൾ വികസനവും മതേതരത്വവുമാണ് ചർച്ച ചെയ്യുന്നത്, അഞ്ചു വർഷം തവനൂരിലെ ജനങ്ങളെ ഉപേക്ഷിച്ച് ടൂറിസ്റ്റായി ലോകം മുഴുവൻ കറങ്ങി നടന്നശേഷം വീണ്ടും തവനൂരിലേക്ക് തിരഞ്ഞെടുപ്പടുത്തപ്പോൾ വന്ന ജലീലിന്റെ കാപട്യം തവനൂരുകാർ തിരിച്ചറിയുന്നുണ്ട്.
പാർട്ടി തീരുമാനമാണ് അന്തിമം. അച്ചടക്കമുള്ള പ്രവർത്തകനായി ഞാനുണ്ടാകും. പക്ഷേ, ജലീലിന്റെ ഈ ഇരട്ടത്താപ്പ് തുറന്നുകാട്ടുക തന്നെ ചെയ്യും

