കൊൽക്കത്ത : നന്ദിഗ്രാമിൽ മത്സരിക്കാനില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . ഭവാനിപൂരിൽ നിന്നാകും മമത മത്സരിക്കുക. ഇന്നാണ് ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ 291 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചത്. ഡാർജിലിംഗിലെ മൂന്ന് സീറ്റുകളിൽ അനിത് ഥാപ്പയുടെ നേതൃത്വത്തിലുള്ള ബിജിപിഎം മത്സരിക്കുമെന്ന് മമത ബാനർജി പറഞ്ഞു.
ബിജെപിക്കുവേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ ന്യായമായ കളി കളിക്കുകയാണെന്നും അവർ ബിജെപിക്ക് വേണ്ടി നേരിട്ട് പ്രചാരണം നടത്തണമെന്നും. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് 226 ൽ അധികം സീറ്റുകൾ നേടുമെന്നും മമത പറഞ്ഞു.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്ന് ബിജെപിയുടെ സുവേന്ദു അധികാരിയോട് മുഖ്യമന്ത്രി മമത ബാനർജി പരാജയപ്പെട്ടിരുന്നു. 17 റൗണ്ട് വോട്ടെണ്ണലിന് ശേഷമാണ് സുവേന്ദു അധികാരിയുടെ വിജയം പ്രഖ്യാപിച്ചത്. അന്ന്, ബിജെപി തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൃത്രിമം കാണിച്ചുവെന്ന് മമത ബാനർജി ആരോപിച്ചിരുന്നു
തുടർന്ന് ഭവാനിപൂരിൽ നിന്നുള്ള ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് അവർ നിയമസഭയിലെത്തി. ഇത്തവണ നന്ദിഗ്രാമിൽ നിന്ന് മത്സരിക്കേണ്ടെന്നാണ് മമതയുടെ തീരുമാനം. നേരത്തെ പാർട്ടിയിൽ ചേർന്ന പവിത്ര കാർക്കിക്ക് നന്ദിഗ്രാം ടിക്കറ്റ് ടിഎംസി നൽകി.
പശ്ചിമ ബംഗാളിലെ 294 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. മുർഷിദാബാദ് ജില്ലയിലെ ഭരത്പൂർ സീറ്റിൽ നിന്ന് ടിഎംസി മുസ്തഫിസുർ റഹ്മാനെയാണ് മത്സരിപ്പിക്കുന്നത്. ബാബറി മസ്ജിദ് തർക്കത്തിന് കാരണക്കാരനായ എംഎൽഎ ഹിമായൂൺ കബീർ ആയിരുന്നു ഈ സീറ്റ് കഴിഞ്ഞ തവണ നേടിയത്.
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിലെ 291 ടിഎംസി സ്ഥാനാർത്ഥികളിൽ 52 പേർ സ്ത്രീകളും 95 പേർ പട്ടികജാതി-പട്ടികവർഗക്കാരുമാണെന്നും 47 പേർ ന്യൂനപക്ഷങ്ങളാണെന്നും അഭിഷേക് ബാനർജി പറഞ്ഞു

