Author: sreejithakvijayan

ഡബ്ലിൻ: അടുത്ത ബജറ്റിൽ ചെറുകിട വ്യവസായങ്ങൾക്കുള്ള വാറ്റ് നിരക്ക് പൂർണമായും ഒഴിവാക്കാൻ സർക്കാർ. ഇക്കാര്യം ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ഫിൻ ഗെയ്ൽ പാർലമെന്ററി പാർട്ടി യോഗത്തിൽ വ്യക്തമാക്കി. ഭക്ഷണം, വിനോദം, ഹെയർ സ്‌റ്റൈലിംഗ് എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ വാറ്റ് ഒഴിവാക്കുമെന്ന് നേരത്തെ തന്നെ പാർട്ടി സൂചന നൽകിയിരുന്നു. വിപുലീകരിച്ചുകൊണ്ടുള്ള പാക്കേജുകൾ ഉൾക്കൊള്ളുന്നതാകും ഇത്തവണത്തെ ബജറ്റ് എന്ന് സൈമൺ ഹാരിസ് പാർട്ടിയെ അറിയിച്ചു. ബജറ്റിലെ തീരുമാനങ്ങൾ ജനുവരി മുതൽ നടപ്പാക്കി തുടങ്ങുമെന്നും  അദ്ദേഹം പറഞ്ഞു.

Read More

കോർക്ക്: കോർക്കിൽ കടന്നൽ കുത്തേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ഇൻക്വസ്റ്റ് വിവരങ്ങൾ കേട്ട് കോടതി. ആറോളം കുത്തേറ്റ പാടുകൾ അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടെന്നും, കടന്നൽ വിഷം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചത് എന്നുമാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. മരിച്ച മൈക്കൽ മിക് ഷീഹാന്റെ ഭാര്യയും പോസ്റ്റ്‌മോർട്ടം ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡോക്ടറും കോടതിയിൽ ഹാജരായി. മാക്‌റൂം കോടതി ആയിരുന്നു ഇൻക്വസ്റ്റ് കേട്ടത്. വീടിന് സമീപത്ത് ജോലി ചെയ്യുന്നവരെ സഹായിക്കാൻ പോയപ്പോഴാണ് ഷീഹാന് കടന്നൽ കുത്തേറ്റത് എന്ന് ഭാര്യ കാർമൽ ഷീഹാൻ പറഞ്ഞു. അപ്പോൾ പ്രശ്‌നങ്ങൾ ഒന്നും അദ്ദേഹത്തിന് ഉണ്ടായില്ല. എങ്കിലും താൻ മരുന്ന് വാങ്ങാനായി അടുത്തുള്ള കടയിൽ പോയി. തിരികെ വന്നപ്പോൾ അടുക്കളയിൽ അവശനിലയിൽ കിടക്കുകയായിരുന്നു അദ്ദേഹം. ഇതോടെ അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും  ഉച്ചയോടെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും കാർമൽ കോടതിയെ ബോധിപ്പിച്ചു. 2024 നവംബർ 5 ന് ആയിരുന്നു അദ്ദേഹം മരിച്ചത്.

Read More

ഡബ്ലിൻ: അയർലന്റിലെ പോസ്റ്റ് ഓഫീസുകൾ അടച്ച് പൂട്ടലിന്റെ വക്കിൽ. സർക്കാർ ആവശ്യമായ സഹായം അനുവദിക്കാത്തതിനെ തുടർന്നാണ് പോസ്റ്റ് ഓഫീസുകൾ പ്രതിസന്ധി നേരിടുന്നത്. ഈ നില തുടർന്നാൽ 40 ശതമാനത്തോളം പോസ്റ്റ് ഓഫീസുകൾ അധികം വൈകാതെ അടച്ച് പൂട്ടേണ്ടിവരുമെന്ന് ഐറിഷ് പോസ്റ്റ്മാസ്‌റ്റേഴ്‌സ് യൂണിയൻ വ്യക്തമാക്കി. സംസ്ഥാന ഫണ്ടിംഗിൽ 50 ശതമാനത്തിന്റെ വർദ്ധനവാണ് ഐപിയു ആവശ്യപ്പെടുന്നത്. അതായത് പ്രതിവർഷം 15 മില്യൺ യൂറോ. നിലവിൽ പ്രതിവർഷം 10 മില്യൺ യൂറോയാണ് പോസ്റ്റ് ഓഫീസുകൾക്ക് ലഭിക്കുന്നത്. ഇത് അപര്യാപ്തമാണ്. 108 പോസ്റ്റ് മാസ്റ്റർമാർ മിനിമം ശമ്പളത്തിന് താഴെയാണ് ശമ്പളമായി വാങ്ങുന്നത് എന്നും ഐപിയു വ്യക്തമാക്കി.

Read More

ഡബ്ലിൻ: അന്തരിച്ച സ്ലെയിൻ കാസിൽ ഉടമയും ലോകപ്രശസ്ത സംഗീത പരിപാടികളുടെ സംഘാടനകനുമായ ലോർഡ് ഹെൻറി മൗണ്ട് ചാൾസിന്റെ മൃതദേഹം സംസ്‌കരിച്ചു. കൗണ്ടി മീത്തിലെ സ്ലെയിനിലുള്ള സെന്റ് പാട്രിക്‌സ് ചർച്ച് ഓഫ് അയർലന്റിൽ ഇന്നലെ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ. ജൂൺ 18 നായിരുന്നു അദ്ദേഹം അന്തരിച്ചത്. ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ചൊവ്വാഴ്ച കാസിലിൽ എത്തിച്ചിരുന്നു. ഇവിടെ പൊതുദർശനത്തിന് വച്ചശേഷമായിരുന്നു സംസ്‌കാര ചടങ്ങുകൾ. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ നിരവധി പേർ എത്തിയിരുന്നു.

Read More

ഡബ്ലിൻ: കുട്ടികളുടെ അടുത്ത് സീറ്റ് നൽകുന്നതിനായി രക്ഷിതാക്കളിൽ നിന്നും അധികപണം ഈടാക്കുന്നതിൽ നിന്നും വിമാനക്കാമ്പനികളെ വിലക്കാൻ യൂറോപ്യൻ യൂണിയൻ. തീരുമാനത്തെ ഫിൻ ഗെയ്ൽ എംഇപി റെജീന ഡോഹെർട്ടി സ്വാഗതം ചെയ്തു. വിമാനക്കമ്പനികളുടെ പണത്തോടുള്ള ആർത്തിയ്‌ക്കെതിരെ താൻ പലതവണ പ്രതികരിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. യൂറോപ്യൻ പാർലമെന്റ് ഇന്റേർണൽ മാർക്കറ്റ് ആന്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മിറ്റിയിലെ അംഗം കൂടിയാണ് റെജീന ഡോഹെർട്ടി . 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് അവരുടെ രക്ഷിതാക്കൾ ഒപ്പമില്ലാതെ വിമാനത്തിൽ സഞ്ചരിക്കാൻ കഴിയില്ല. ഇത് മുതലെടുത്ത് യൂറോപ്പിലെ വിമാനക്കമ്പനികൾ സീറ്റിനായി അധിക പണം ഈടാക്കുന്നു. ഐറിഷ് വിമാനക്കമ്പനികൾ മാത്രമാണ് ഇതിൽ നിന്നും വിട്ട് നിൽക്കുന്നത്. അമിത ലാഭത്തിനായുള്ള വിമാനക്കമ്പനികളുടെ ഇത്തരം നടപടികൾക്കെതിരെ താൻ പലപ്പോഴും ശബ്ദമുയർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ യൂറോപ്യൻ യൂണിയന്റെ തീരുമാനം സ്വാഗതാർഹമാണെന്നും റെജീന ഡോഹെർട്ടി പ്രതികരിച്ചു.

Read More

ബെൽഫാസ്റ്റ്: മനുഷ്യക്കടത്ത് കേസ് പ്രതിയെ നോർതേൺ അയർലന്റിലേക്ക് നാടുകടത്തി ജർമ്മനി. 40 വയസ്സുകാരനെയാണ് നോർതേൺ അയർലന്റ് പോലീസിന് കെെമാറിയത്. ഇയാളുടെ കൈമാറ്റം സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായതായി നോർതേൺ അയർലന്റ് പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം 12 ന് ആയിരുന്നു ഇയാൾ മ്യൂണിച്ചിൽ വച്ച് അറസ്റ്റിലായത്. ഇതിന് ശേഷം ജയിലിലായിരുന്നു ഇയാൾ.  2017 ലെ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ നോർതേൺ അയർലന്റിലും കേസ് നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും ഉടൻ ആരംഭിക്കും. 40 കാരനെ ബെൽഫാസ്റ്റ് കോടതിയിൽ ഹാജരാക്കും.

Read More

ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി യുവാവിനെ മനപ്പൂർവ്വം കാറിടിച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. 30 വയസ്സുകാരനായ മിർസിയ റോസ്റ്റാസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 40 വയസ്സുകാരനാണ് അറസ്റ്റിലായിട്ടുള്ളത്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ഇയാൾക്കെതിരെ പോലീസ് തുടർനടപടികൾ സ്വീകരിക്കും. തിങ്കളാഴ്ചയായിരുന്നു മിർസിയ കൊല്ലപ്പെട്ടത്. ബാൽബ്രിഗനിലെ റെയിൽവേ സ്ട്രീറ്റിൽ വച്ചായിരുന്നു സംഭവം. ഡബ്ലിനിൽ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.

Read More

ഡബ്ലിൻ: അയർലന്റിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പരിശോധന തുടരുന്നു. വിവിധ കൗണ്ടികളിലായി നടത്തിയ പരിശോധനകളിൽ വൻ ലഹരിശേഖരമാണ് അധികൃതർ കണ്ടെത്തിയത്. ഇതിന് പുറമേ അനധികൃതമായി കൈവശം സൂക്ഷിച്ച ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഡബ്ലിൻ, മിഡ്ലാൻഡ്സ്, കിൽകെന്നി, വാട്ടർഫോർഡ്, റോസ്ലെയർ യൂറോപോർട്ട് എന്നിവിടങ്ങളിൽ ആയിരുന്നു അധികൃതർ ശക്തമായ പരിശോധന നടത്തിയത്. ഇവിടങ്ങളിൽ നിന്നും  1,17,000 യൂറോ വില വരുന്ന വ്യാജ ലഹരി ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഇതിന് പുറമേ കാൽവിൻ ക്ലെയിൻ, കാനഡ ഗൂസ്, ഉഗ്ഗ്, ഹോക്ക തുടങ്ങിയ നിരവധി ബ്രാൻഡുകളുടെ പുകയില ഉത്പന്നങ്ങളും ലഹരിയും കണ്ടെത്തിയിട്ടുണ്ട്. 3,56,000 യൂറോ വരുന്ന കഞ്ചാവ് ഡബ്ലിനിലും മിഡ്‌ലാന്റിലുമായി നടത്തിയ പരിശോധനയിൽ കണ്ടെടുത്തു. 80,000 യൂറോ വിലവരുന്ന മദ്യവും 6,88200 രൂപ വിലവരുന്ന ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

Read More

ഡബ്ലിൻ: യൂറോമില്യൺസ് ജാക്ക്‌പോട്ടിന് പിന്നാലെ യൂറോമില്യൺസ് പ്ലസും സ്വന്തമാക്കി അയർലന്റ്. ഡബ്ലിൻ സ്വദേശിയാണ് ഇക്കുറി യൂറോമില്യൺസ് പ്ലസ് നറുക്കെടുപ്പിൽ ടോപ്പ് പ്രൈസ് നേടിയത്. 5 ലക്ഷം യൂറോയാണ് വിജയിക്ക് സമ്മാനമായി ലഭിക്കുക. ചെവ്വാഴ്ച രാത്രിയോടെയായിരുന്നു മത്സരഫലം പ്രഖ്യാപിച്ചത്. 16 , 20 , 38 , 41 , 50 ആണ് മത്സരത്തിൽ വിജയിച്ച നമ്പറുകൾ. നറുക്കെടുപ്പ് ദിവസം ഡബ്ലിൻ 6 ലെ നോർത്ത് ടെറനൂർ റോഡിലുള്ള സെൻട്രയിൽ നിന്നാണ് വിജയി ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ ആഴ്ച ഐറിഷ് സ്വദേശിയ്ക്ക് 250 മില്യൺ യൂറോയുടെ റെക്കോർഡ് യൂറോ മില്യൺസ് ജാക്ക്‌പോട്ട് ലഭിച്ചതിന് പിന്നാലെയാണ് ഈ വിജയം.

Read More

ഡബ്ലിൻ: നിലത്ത് പ്രസവിക്കേണ്ടിവന്ന സംഭവത്തിൽ ആശുപത്രിയ്‌ക്കെതിരെ ഹൈക്കോടതിയിൽ കേസ് നൽകി യുവതി. റൊട്ടുണ്ട ആശുപത്രിയ്‌ക്കെതിരെയാണ് യുവതി നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. 2018 ഡിസംബർ 27 ന് ആയിരുന്നു സംഭവം. ബാൽഡോയിൽ സ്വദേശിനിയായ ലെസ്ലിയൻ ഫിൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രസവ സമയത്ത് യുവതിയെ മറ്റൊരു ബെഡിലേക്ക് മാറ്റുന്നതിനിടെ കുട്ടി പുറത്തേയ്ക്ക് വരികയായിരുന്നു. ഇതേ തുടർന്ന് നിലത്താണ് യുവതിയ്ക്ക് പ്രസവിക്കേണ്ടിവന്നത്. തന്റെ പ്രസവം അശ്രദ്ധമായാണ് കൈകാര്യം ചെയ്തത് എന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി കേസ് നൽകിയിരിക്കുന്നത്.

Read More