Author: sreejithakvijayan

ഡബ്ലിൻ: ഭർത്താവിന്റെ വിയോഗ വാർത്ത പങ്കുവച്ച് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും നടിയുമായ നിയാം കുള്ളൻ. സോഷ്യൽ മീഡിയ വഴിയായിരുന്നു താരം ദു:ഖവാർത്ത പങ്കുവച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു നിയാം കുള്ളന്റെയും ജാമി ഗില്ലിന്റെയും  വിവാഹ വാർഷികം. കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹം അന്തരിച്ചത്. ഇരുവരുമൊന്നിച്ചുള്ള സുന്ദര നിമിഷങ്ങളുടെ വീഡിയോ നിയാം കുള്ളൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതോടൊപ്പം ആയിരുന്നു മരണ വാർത്തയും പങ്കുവച്ചത്. ‘ ഒരിക്കലും ചിന്തിക്കാൻ കഴിയാത്തത് സംഭവിച്ചു. ഞങ്ങളുടെ പേടി സ്വപ്നം. സുന്ദരനായ എന്റെ ഭർത്താവിനെ എന്നിൽ നിന്നും എടുത്തുകൊണ്ട് പോയി ‘ എന്നിങ്ങനെ ആയിരുന്നു നിയാം വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. കഴിഞ്ഞ നവംബറിൽ ഇറ്റലിയിലെ ബോർഗോ ഡി ട്രാഗ്ലിയാറ്റയിലാണ് ഇരുവരും വിവാഹിതരായത്.

Read More

ബെൽഫാസ്റ്റ്: ഡെറിയിൽ പോലീസുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയ്‌ക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തി കോടതി. 21 കാരനും കോളൻ ലൈൻ സ്വദേശിയുമായ ഇയോൺ കാർലിന് മേലാണ് കോടതി കുറ്റം ചുമത്തിയത്. ഇയോണിനെ ഡൺഗാനൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്ന് ഹാജരാക്കിയിരുന്നു. വ്യാഴാഴ്ച ആയിരുന്നു പ്രതി പോലീസുകാരനെ ആക്രമിച്ചത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസുകാരന്റെ കാലിൽ കുത്തുകയായിരുന്നു. തുടർന്ന് നെഞ്ചിൽ കുത്താൻ ശ്രമിച്ചെങ്കിലും അത് പോലീസുകാരൻ തടഞ്ഞു. ഇതിനിടെ മറ്റ് പോലീസുകാർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. വധശ്രമം, പോലീസുകാരനെ ആക്രമിക്കൽ, ശാരീരിക ഉപദ്രവം ഏൽപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മർദ്ദനം, പരിക്കേൽപ്പിക്കൽ, മുറിവേൽപ്പിക്കാൻ ശ്രമം, ആയുധം കൈവശം വയ്ക്കൽ, സി, ബി ക്ലാസുകളിൽപ്പെട്ട ലഹരി കൈവശം വയ്ക്കൽ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഭവന രഹിതരുടെ എണ്ണം റെക്കോർഡ് ഉയരത്തിൽ. പുതിയ കണക്കുകൾ പുറത്തുവരുമ്പോൾ വീടില്ലാത്തവരുടെ എണ്ണം 16,766 എന്ന നിലയിൽ എത്തി. ഭവന രഹിതരിൽ അയ്യായിരത്തിലധികം പേർ കുട്ടികളാണ്. ഭവന വകുപ്പാണ് പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. ആകെ ഭവന രഹിതരിൽ 11,492 പേർ മുതിർന്നവരാണ്. 5,274 പേർ കുട്ടികളാണ്. സെപ്തംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 152 പേർ പുതുതായി ഭവന രഹിതരുടെ പട്ടികയിൽ ഇടം നേടി. സെപ്തംബർ മാസത്തെ കണക്കുകൾ അനുസരിച്ച് 16,614 ഭവന രഹിതർ ആയിരുന്നു ഉണ്ടായിരുന്നത്. പുതുതായി ഭവന രഹിതരായവരുടെ പട്ടികയിൽ ഉൾപ്പെട്ടവരിൽ 36 പേർ കുട്ടികളാണ്. കഴിഞ്ഞ ഒക്ടോബർ മുതലുള്ള 12 മാസങ്ങളിൽ ഭവന രഹിതരുടെ എണ്ണത്തിൽ 12 ശതമാനത്തിന്റെ വർധനവ് ആണ് ഉണ്ടായിട്ടുള്ളത്.

Read More

ഡബ്ലിൻ: ലോംഗ് കോവിഡിനെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങൾ പങ്കുവച്ച് മെഡിക്കൽ സയിന്റിസ്റ്റ് റബേക്ക ബ്രോണി. മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു റബേക്കയുടെ തുറന്നുപറച്ചിൽ. കോവിഡ് എന്റെ ജീവിതം തന്നെ ഇല്ലാതാക്കിയെന്ന് റബേക്ക പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി ഇവർ കോവിഡിനെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിച്ചുവരികയാണ്. ശരീരത്തെ ബാധിച്ച ക്ഷീണമാണ് പ്രധാന ആരോഗ്യപ്രശ്‌നം. ഇതൊരു പ്രത്യേകതരം ക്ഷീണമാണ്. എല്ലാവർക്കും ക്ഷീണം വരും. എനിക്കും ക്ഷീണം ഉണ്ടായിട്ടുണ്ട്. പക്ഷെ ഇപ്പോൾ ഉണ്ടാകുന്ന ക്ഷീണം അൽപ്പം വ്യത്യസ്തമാണ്. ശരീരം പ്രവർത്തിക്കുന്നതേ ഇല്ല. രണ്ട് വർഷത്തോളമായി ജോലിയ്ക്ക് പോകാൻ കഴിയാതെ വീട്ടിലിരുന്നു. എന്റെ ജീവിതം കോവിഡ് മാറ്റിമറിച്ചുവെന്നും റബേക്ക കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: അടിയന്തിര ആവശ്യങ്ങൾക്ക് കൈവശം പണം കരുതി വയ്ക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്. കാലാവസ്ഥ, സൈബർ ആക്രമണം എന്നിവയെ തുടർന്ന് വൈദ്യുതി തടസ്സം നേരിടാൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അയർലൻഡ് ഉൾപ്പെടെയുളള യൂറോപ്യൻ രാജ്യങ്ങളിലെ ജനങ്ങൾക്കാണ് നിർദ്ദേശം. ഓസ്ട്രിയ, ഫിൻലൻഡ്, നെതർലൻഡ്‌സ് എന്നീ യൂറോപ്യൻ രാജ്യങ്ങളിൽ പൊതുജനങ്ങൾക്കായി നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ  70 മുതൽ 100 യൂറോവരെ കൈവശം സൂക്ഷിക്കണം. അടിയന്തിര മെഡിക്കൽ ആവശ്യങ്ങൾക്കും സാധനങ്ങൾ വാങ്ങുന്നതിനും വിനിയോഗിക്കാൻ പാകത്തിന് പണം കൈവശം കരുതണം.

Read More

ഡബ്ലിൻ: വിവാദ അധ്യാപകൻ എനോക്ക് ബർക്കിന്റെ ശമ്പളം സ്‌കൂളിന് കൈമാറണമെന്ന് ഉത്തരവിട്ട് കോടതി. ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്‌കൂളിന് നൽകേണ്ട നഷ്ടപരിഹാരം പൂർണമായി നൽകുന്നതുവരെ ശമ്പളം കൈമാറാനാണ് നിർദ്ദേശം. അദ്ദേഹം മുൻപ് ജോലി ചെയ്തിരുന്ന വിൽസൺസ് ഹോസ്പിറ്റൽ സ്‌കൂളിനാണ് പണം കൈമാറേണ്ടത്. സ്‌കൂളിൽ അതിക്രമിച്ച് കടന്നതിന് കോടതി എനോക്ക് ബർക്കിനോട് 15,000 യൂറോ നഷ്ടപരിഹാരമായി നൽകാൻ ഉത്തരവ് ഇട്ടിരുന്നു. എന്നാൽ ഇത് ലംഘിച്ചു. ഇതിന് പുറമേ കോടതി ഉത്തരവ് ലംഘിച്ച് നിരവധി തവണ അദ്ദേഹം സ്‌കൂളിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. 15,000 യൂറോ അടച്ച് തീരുന്നതുവരെ ശമ്പളം സ്‌കൂളിന് കൈമാറണം എന്നാണ് ജസ്റ്റിസ് ബ്രയാൻ ക്രെഗറിന്റെ ഉത്തരവ്.

Read More

ഡബ്ലിൻ: ബസ് കണക്ട്‌സിന്റെ റൂട്ട് ഭേദഗതി ചെയ്യുമെന്ന് അറിയിച്ച് നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (എൻടിഎ). യാത്രികരിൽ നിന്നും വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് തീരുമാനം. ഡബ്ലിനിലെ റൂട്ടിലാണ് മാറ്റം വരുത്തുക. ഒരു മാസം മുൻപാണ് ഇവിടെ ബസ്‌കണക്ട്‌സ് സേവനങ്ങൾ ആരംഭിച്ചത്. പടിഞ്ഞാറൻ ഡബ്ലിനിലെ ലിഫി വാലിയിൽ നിന്ന് മെറിയോൺ സ്‌ക്വയറിലേക്ക് നേരത്തെ ഉണ്ടായിരുന്ന സർവ്വീസിന് പകരം എന്ന തരത്തിലായിരുന്നു ബസ്‌കണക്ടസിന്റെ സേവനം ആരംഭിച്ചത്. എന്നാൽ പുതിയ സർവ്വീസ് ചാപ്പലിസോഡ്, ഹൈ സ്ട്രീറ്റ്, സൗത്ത് ഗ്രേറ്റ് ജോർജ് സ്ട്രീറ്റ് എന്നിവ വഴി കടന്നുപോകുന്നുണ്ട്. തിരക്കുള്ള സമയങ്ങളിൽ ബസിൽ യാത്ര ചെയ്യുന്നവർക്ക് ഒരുപാട് സമയം നഷ്ടമാകും. മാത്രവുമല്ല സർവ്വീസുകൾ റദ്ദാക്കുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. ഇതോടെ യാത്രികർ വ്യാപകമായി പരാതിപ്പെടുകയായിരുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ അടുത്ത വാരം അസ്ഥിരകാലാവസ്ഥ. അടുത്ത വാരം മുഴുവൻ രാജ്യത്ത് മഴ ലഭിക്കുമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. നിലവിലെ തണുപ്പുള്ള കാലാവസ്ഥയ്‌ക്കൊപ്പം മഴ എത്തുന്നത് തണുപ്പിന്റെ കാഠിന്യം വർധിപ്പിക്കും. മഴ ലഭിക്കുമെങ്കിലും അതിശക്തമാകാൻ സാധ്യതയില്ല. അതുകൊണ്ട് തന്നെ അടുത്ത വാരം മുന്നറിയിപ്പുകൾ പുറപ്പെടുവിക്കേണ്ട സാഹചര്യമില്ലെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കുന്നു. ഇന്ന് പൊതുവെ മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടും. വെയിലും ഉണ്ടാകും. 6 മുതൽ 9 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില.

Read More

ഡബ്ലിൻ: അയർലൻഡിൽ സ്‌കൂളുകളുടെ മേൽക്കൂര നന്നാക്കാൻ വിദ്യാഭ്യാസ വകുപ്പ് ചിലവിട്ടത് വൻ തുക. കഴിഞ്ഞ നാല് വർഷത്തിനിടെ 77 മില്യൺ യൂറോയാണ് വിദ്യാഭ്യാസ വകുപ്പ് ചിലവഴിച്ചത്. പാർലമെന്റിൽ ഫിയന്ന ഫെയിൽ ടിഡി മാൽകം ബെറന് വകുപ്പ് നൽകിയ രേഖാമൂലമുള്ള മറുപടിയിൽ ആയിരുന്നു വിശദാംശങ്ങൾ. പ്രധാനമായും രണ്ട് പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് സ്‌കൂളുകളുടെ മേൽക്കൂരയുടെ പ്രശ്‌നങ്ങൾ പരിഹരിക്കാറുള്ളതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ മറുപടിയിൽ പറയുന്നു. എമർജൻസി വർക്ക് സ്‌കീം , ക്ലൈമറ്റ് ആക്ഷൻ സമ്മർ വർക്ക്‌സ് സ്‌കീം എന്നിവയാണ് പദ്ധതികൾ. 2021 മുതൽ ഇരുപദ്ധതികളിലും ഉൾപ്പെടുത്തിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി 77 മില്യൺ യൂറോ ചിലവിട്ടുവെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.

Read More

ഡബ്ലിൻ:അയർലൻഡിൽ എയർഫീൽഡിലെ ആദ്യ സോളാർ ഫാം ഔദ്യോഗികമായി തുറന്നു. ഷാനൻ വിമാനത്താവളത്തിലാണ് സോളാർ ഫാം നിർമ്മിച്ചിരിക്കുന്നത്. 3.6 മില്യൺ യൂറോ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചിലവായി. 2,700 സോളാർ പാനലുകൾ ഉപയോഗിച്ചാണ് ഫാം നിർമ്മിച്ചിരിക്കുന്നത്. വിമാനത്താവളത്തിന് പ്രതിവർഷം ആവശ്യമായ വൈദ്യുതിയുടെ 20 ശതമാനവും നൽകാൻ ഈ സോളാർ ഫാമിന് കഴിയും. 5.5 ഏക്കർ സ്ഥലത്താണ് ഫാം നിർമ്മിച്ചിരിക്കുന്നത്. കാലാവസ്ഥാ പരിസ്ഥിതി മന്ത്രി ദഗാര് ഒ ബ്രെയ്‌നാണ് ഫാമിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.

Read More