Author: sreejithakvijayan

ഡബ്ലിൻ: സിംഗപ്പൂർ ഇന്റർനാഷണൽ പിയാനോ മത്സരത്തിൽ ജേതാവായി 10 വയസ്സുകാരൻ അഭിഷേക് ജിനോ. കാറ്റഗറി സി-യിൽ ആയിരുന്നു ജിനോ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ജിനോയുടെ ഈ സുവർണ നേട്ടം ലോകത്തിന് മുൻപിൽ അയർലൻഡ് മലയാളികളുടെ അഭിമാനം ഉയർത്തിയിരിക്കുകയാണ്. ന്യൂകാസിൽ വെസ്റ്റിൽ താമസിക്കുന്ന അഭിഷേക് ലിമെറിക് സ്‌കൂൾ ഓഫ് മ്യൂസിക്കിലാണ് പിയാനോ അഭ്യസിക്കുന്നത്. സ്റ്റുവർട്ട് ഒ സള്ളിവനാണ് ഗുരു. അയർലൻഡിലെ ദേശീയ മത്സരങ്ങളിൽ ഉൾപ്പെടെ അഭിഷേക് പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. ഈ വർഷത്തെ ഇടിബി ഓൾ സ്റ്റാർസ് ടാലന്റ് അവാർഡ് ജേതാവ് കൂടിയാണ് അഭിഷേക്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഈ മാസം അവസാനം വരെ ഭൂരിഭാഗം ദിനങ്ങളിലും അസ്ഥിരകാലാവസ്ഥ അനുഭവപ്പെടുമെന്ന പ്രവചനവുമായി മെറ്റ് ഐറാൻ. അടുത്ത തിങ്കളാഴ്ച മുതൽ ഞായറാഴ്ചവരെ മഴ സജീവമായിരിക്കും. അയർലൻഡിന് സമീപം ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നുണ്ട്. അതേസമയം തന്നെ പകൽ സമയങ്ങളിൽ ശരാശരിയ്ക്ക് മുകളിൽ ചൂടും രാജ്യത്ത് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ട്. അടുത്ത മാസം ആദ്യവാരവും വെയിലും മഴയും ഇടകലർന്ന കാലാവസ്ഥ അനുഭവപ്പെടും. ശരാശരിയ്ക്ക് മുകളിൽ മഴ ലഭിക്കാനാണ് സാദ്ധ്യത. ശരാശരി താപനിലയായിരിക്കും അയർലൻഡിൽ അനുഭവപ്പെടുക.

Read More

ബെൽഫാസ്റ്റ് : സെന്റ്. തോമസ് സീറോ മലബാർ ചർച്ച് ബെൽഫാസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ബെൽഫാസ്റ്റ് ബൈബിൾ കൺവെൻഷന് ഇന്ന് തുടക്കം. ഇന്ന് മുതൽ ഞായറാഴ്ച (24) വരെയാണ് കൺവെൻഷൻ. ഫാ. പോൾ പള്ളിച്ചാംകുടിയിൽ കൺവെൻഷന് നേതൃത്വം നൽകും. യു.കെ ഡിവൈൻ റിട്രീറ്റ് സെന്റർ അംഗങ്ങളാണ് ധ്യാനം നയിക്കുക. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകമായിട്ടാണ് ധ്യാനം സംഘടിപ്പിക്കുന്നത്. മുതിർന്നവർക്കായുള്ള കുടുംബ ധ്യാനം റോസ്റ്റ് സെന്റ് ബെർനാടേറ്റ് ചർച്ചിൽ നടക്കും. കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള ധ്യാനം പാരീഷ് സെന്ററിലാണ് സംഘടിപ്പിക്കുന്നത്. ഇന്നും നാളെയും രാവിലെ 9 മണിയ്ക്ക് ധ്യാനം ആരംഭിക്കും. ഞായറാഴ്ച 12.30 ഓടെയാണ് ധ്യാനത്തിന് തുടക്കമാകുക. കുമ്പസാരിക്കാനുള്ള സൗകര്യം, ലഘു ഭക്ഷണം, പാർക്കിംഗ് സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

Read More

ഡബ്ലിൻ: അയർലൻഡിൽ ലീവിംഗ് സെർട്ട് പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു ഫല പ്രഖ്യാപനം. രാവിലെ 10 മണിയോടെ സ്‌കൂളുകളിൽ റിസൾട്ട് വിതരണം ചെയ്യും. വിദ്യാർത്ഥികൾക്ക് www.examinations.ie എന്ന വെബ്‌സൈറ്റ് വഴി റിസൾട്ട് പരിശോധിക്കാം. പ്രിന്റ് എടുക്കാനുള്ള സൗകര്യവും ഉണ്ട്. ഇക്കുറി 65,444 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 60,937 പേർ ലീവിംഗ് സെർട്ട് പ്രോഗ്രാമിൽ ഉൾപ്പെട്ടവരും, 4507 പേർ ലീവിംഗ് സെർട്ട് അപ്ലൈഡ് പ്രോഗ്രാമിൽ ഉൾപ്പെട്ടവരുമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി പരീക്ഷ എഴുതിയവരുടെ എണ്ണം കൂടുതലാണ്. അതേസമയം ഇക്കുറി ഉയർന്ന ഗ്രേഡുകൾ വാങ്ങിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി .H1, O1 പോലുള്ള ഉന്നത ഗ്രേഡുകളുടെ അനുപാതം കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞു. H1 ഗ്രേഡുകൾ കഴിഞ്ഞ വർഷം 14.3% ആയിരുന്നു എന്നാൽ ഇക്കുറി ഇത്. 11.7% ആയി ഇടിഞ്ഞു. മൊത്തത്തിൽ ഫലങ്ങൾ കഴിഞ്ഞ അഞ്ചുവർഷത്തേക്കാളും താഴ്ന്ന നിലയിലാണ്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഓൺലൈൻ ഷോപ്പിംഗ് സേവനം വീണ്ടും ആരംഭിച്ച് മാർക്ക്‌സ് ആൻഡ് സ്‌പെൻസർ. ഉപഭോക്താക്കൾക്ക് ഇനി മുതൽ marksandspencer.ie എന്ന വെബ്‌സൈറ്റ് വഴിയും ആപ്പ് വഴിയും സാധനങ്ങൾ സ്വന്തമാക്കാം. കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഓൺലൈൻ സേവനങ്ങൾ കമ്പനി ആരംഭിച്ചത്. ഹാക്ക് ചെയ്തതിനെ തുടർന്ന് എം&എസിന്റെ ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെട്ടിരുന്നു. എല്ലാ പ്രൈസ് റേഞ്ചിലുമുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഓൺലൈൻ ആയി വാങ്ങാം. 50 യൂറോയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് ഡെലിവറി സൗജന്യമാണ്. ഇതിന് പുറമേ ക്ലിക്ക് ആൻഡ് കളക്ട് സേവനങ്ങളും പ്രയോജനപ്പെടുത്താം.

Read More

ബെൽഫാസ്റ്റ്: ജിസിഎസ്ഇ ( ജനറൽ സർട്ടിഫിക്കേറ്റ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ) പരീക്ഷയിൽ ഉന്നത വിജയങ്ങൾ സ്വന്തമാക്കി നോർതേൺ അയർലൻഡിലെ വിദ്യാർത്ഥികൾ. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ഉയർന്ന ഗ്രേഡുകൾ വാങ്ങിയ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 32,000 വിദ്യാർത്ഥികളുടെ പരീക്ഷാ ഫലമാണ് പുറത്തുവന്നത്. ഇക്കുറി 31.6 ശതമാനം പേർ ഏഴോ, എ ഗ്രേഡോ അതിന് മുകളിലെ ഗ്രേഡോ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 31 ശതമാനമായിരുന്നു ഇത്. 83.5 ശതമാനം വിദ്യാർത്ഥികൾ C/4 ഓ അതിന് മുകളിലെ ഗ്രേഡോ സ്വന്തമാക്കി. 2024 ൽ ഇത് 82.7 ശതമാനം ആയിരുന്നു. ജിസിഎസ്ഇ ഇംഗ്ലീഷ് ഭാഷയിൽ 25.1 ശതമാനം പേർ എ/7 ഡ്രേഡുകളോ അതിന് മുകളിലോ ഗ്രേഡ് സ്വന്തമാക്കി. അതേസമയം ഇക്കുറി വടക്കൻ അയർലൻഡിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എൻഡ്രി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 1,75,555 എൻഡ്രികൾ ഉണ്ടായിരുന്നപ്പോൾ ഇക്കുറി അത് 1,73,675 ആയി.

Read More

കോർക്ക്: കോർക്കിൽ ആയുധങ്ങളുമായി രണ്ട് പേർ അറസ്റ്റിൽ. 30 ഉം 40 ഉം വയസ്സുള്ള യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ചാൾവില്ലെയിലെ സർവ്വീസ് സ്‌റ്റേഷനിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. സംശയം തോന്നിയതിന് പിന്നാലെ യുവാക്കളുടെ കാർ ഗാർഡ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ആയുധങ്ങൾ കണ്ടത്. മൂന്ന് തോക്കുകൾ ആയിരുന്നു ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. ഇതിൽ ഒരെണ്ണം 3 ഡി പ്രിന്റഡ് തോക്ക് ആയിരുന്നു. വെടിയുണ്ടകളും മാഗസിനും ഇവയ്‌ക്കൊപ്പം ഗാർഡ പിടിച്ചെടുത്തു. സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ഗാർഡ അറിയിച്ചു.

Read More

ഡബ്ലിൻ: പലസ്തീനിലെ വെസ്റ്റ് ബാങ്കിൽ ആധിപത്യം ഉറപ്പിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിയോട് എതിർപ്പ് പ്രകടമാക്കി അയർലൻഡും. സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചു. അയർലൻഡ് ഉൾപ്പെടെ 21 രാജ്യങ്ങളാണ് പ്രസ്താവനയിൽ ഒപ്പുവച്ചിരിക്കുന്നത്. ഇസ്രായേലിന്റെ നീക്കം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും, ഇസ്രായേലിന്റേത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം ആണെന്നും പ്രസ്താവനയിൽ പറയുന്നു. ഇസ്രായേലിന്റെ നീക്കത്തെ ശക്തമായി അപലപിക്കുന്നു. തീരുമാനത്തിൽ നിന്നും ഇസ്രായേൽ പിന്തിരിയണം. ഇസ്രായേൽ സർക്കാരിന്റെ ഏകപക്ഷീയമായ നടപടി മിഡിൽ ഈസ്റ്റിന്റെ സുരക്ഷയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയുള്ള നമ്മുടെ കൂട്ടായ പരിശ്രമത്തെ ദുർബലപ്പെടുത്തുന്നു. ഐക്യരാഷ്ട്രസഭയുടെ 2334-ാം പ്രമേയം അനുസരിച്ച് ഇസ്രായേൽ സർക്കാർ കുടിയേറ്റ നിർമ്മാണം നിർത്തിവയ്ക്കുകയും പലസ്തീൻ അതോറിറ്റിയുടെ ധനകാര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുകയും വേണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. യുകെ, ഫ്രാൻസ്, ഓസ്ട്രേലിയ, കാനഡ, ഇറ്റലി എന്നിവ അയർലൻഡിന് പുറമേ പ്രസ്താവനയിൽ ഒപ്പുവച്ച രാജ്യങ്ങളാണ്.

Read More

ഡബ്ലിൻ: ഡബ്ലിനിലെ സ്റ്റാർബക്ക്‌സ് കഫേയിലും വിദ്വേഷം നേരിട്ട് ഇന്ത്യൻ വംശജർ. ഓർഡർ നൽകുമ്പോൾ പേരിന് പകരം ഇന്ത്യ എന്ന് മാത്രം രേഖപ്പെടുത്തിയാണ് ബില്ലും കപ്പും നൽകുന്നത്. യുക്തി അറോറ എന്ന ഇന്ത്യക്കാരിയാണ് സ്റ്റാർബക്ക്‌സ് കഫേയിൽ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. ഡബ്ലിനിലെ ഓ കോനൽ സ്ട്രീറ്റിലെ പോർട്ടലിന് സമീപത്തെ സ്റ്റാർബക്ക്‌സ് കഫേയിൽ നിന്നായിരുന്നു യുവതിയ്ക്ക് ദുരനുഭവം നേരിട്ടത്. കാപ്പിയാണ് ഇവിടെ നിന്നും യുക്തി ഓർഡർ ചെയ്തത്. ഓർഡർ നൽകുമ്പോൾ പേര് പറഞ്ഞു. സാധാരണയായി ബില്ലടിക്കുമ്പോൾ ജീവനക്കാർ  ഉറപ്പിക്കാനായി ഒരു തവണ കൂടി പേര് ചോദിക്കും. എന്നാൽ ഇതൊന്നും ഉണ്ടായില്ലെന്ന് യുക്തി പറയുന്നു. ബില്ല് നൽകിയപ്പോൾ യുവതിയുടെ പേരിന് പകരം ഇന്ത്യ എന്നാണ് ജീവനക്കാരി വിളിച്ചത്. കാപ്പി നൽകിയ കപ്പിലും ഇന്ത്യ എന്നാണ് എഴുതിയിരുന്നത്. ബില്ലിലും സമാനമായി ഇന്ത്യ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത് എന്നും യുവതി പറയുന്നു. ഇതിന്റെ ഫോട്ടോയും യുക്തി പങ്കുവച്ചിട്ടുണ്ട്.

Read More

കിൽഡെയർ: കിൽഡെയറിൽ പുതുതലമുറ ഡാറ്റ സെന്റർ ക്യാമ്പസിന് പച്ചക്കൊടി. കിൽഡെയർ കൗണ്ടി കൗൺസിൽ ഡാറ്റ സെന്റർ ക്യാമ്പസിന്റെ നിർമ്മാണത്തിന് അനുമതി നൽകി. 3 ബില്യൺ യൂറോ ചിലവിട്ടാണ് ഇവിടെ ക്യാമ്പസ് നിർമ്മിക്കുക. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് തീരുമാനം. ഡാറ്റ സെന്ററിനായുള്ള നീക്കത്തിൽ പരിസ്ഥിതിവാദികളിൽ നിന്നും ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. ഇത് അവഗണിച്ചുകൊണ്ടാണ് കൗൺസിൽ നിർണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ആറ് കെട്ടിടങ്ങൾ  നിർമ്മിക്കാനാണ് പദ്ധതി.കിൽഡെയറിലെ നാസിലെ എം7 മോട്ടോർവേയ്ക്കും ബിസിനസ് പാർക്കിനും അടുത്തുള്ള സ്ഥലത്താണ് ക്യാമ്പസ് സജ്ജമാക്കുന്നത്.

Read More