- നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ സിപിഐ പുറത്താക്കി
- കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ
- ഇന്ത്യൻ സൈനികർ കൈകളിലേന്തി , പ്രാചി കല്യാണമണ്ഡപത്തിലേയ്ക്ക് : വീരമൃത്യു വരിച്ച സൈനികന്റെ മകളുടെ വിവാഹം നടത്താൻ ഇന്ത്യൻ സൈനികർ നേരിട്ടെത്തി
- ‘ ഗർഭിണിയായാൽ മാത്രമേ ഞാൻ സിനിമകളിൽ നിന്ന് ഇടവേള എടുക്കൂ ; അവസാന ശ്വാസം വരെ അഭിനയിക്കണമെന്നാണ് എന്റെ ആഗ്രഹം ‘ ; തൃഷ
- ഈ ലോകകപ്പ് പള്ളിയിലേക്കോ, മസ്ജിദിലേക്കോ കൊണ്ടുപോകുമോ ? ഇന്ത്യൻ ടീമിനെ വിമർശിച്ച് സന്ദീപ് വാര്യർ
- നോറോവൈറസ് വ്യാപനം; ബുദ്ധിമുട്ടിലായി കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ
- ആൻഡ്രിമിൽ തീപിടിത്തം; 50 കാരൻ മരിച്ചു
- 20 ന്റെ നിറവിൽ ദ്രോഗെഡ ഇന്ത്യൻ അസോസിയേഷൻ; നയിക്കാൻ ഇനി ഇവർ
Author: sreejithakvijayan
ഗാൽവെ: തുവാമിലെ മുൻ മദർ ആന്റ് ബേബി ഹോമിൽ പരിശോധന ആരംഭിച്ചു. കുഞ്ഞുങ്ങളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി കുഴിയെടുത്തുള്ള പരിശോധനയാണ് നടത്തുന്നത്. തുവാമിലെ ഡിറക്ടർ ഫോർ ഓതറൈസ്ഡ് ഇന്റർവെൻഷൻ ഓഫീസിന്റെ മേൽനോട്ടത്തിലാണ് പരിശോധന. രാവിലെ 10.30 ഓടെയാണ് സ്ഥലത്ത് പരിശോധന ആരംഭിച്ചത്. 36 വർഷത്തിനിടെ 800 ഓളം കുഞ്ഞുങ്ങളുടെ മൃതദേഹം ഇവിടെ സംസ്‌കരിച്ചിട്ടുണ്ടെന്നാണ് കാതറീൻ കോർലെസ്സിന്റെ ഗവേഷണത്തിലെ കണ്ടെത്തൽ. ഇക്കാര്യം സ്ഥിരീകരിക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. 11 വർഷം മുൻപായിരുന്നു കാതറീൻ ഗവേഷണത്തിൽ ഇക്കാര്യം കണ്ടെത്തിയത്. ഡബ്ലിൻ റോഡ് എസ്‌റ്റേറ്റിന് മദ്ധ്യഭാഗത്തായി 5,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് പരിശോധന നടത്തുന്നത്.
ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ ജിഎഎ ക്ലബ്ബിന് തീയിട്ടു. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സംഭവത്തെ അപലപിച്ച് നിരവധി പേർ രംഗത്ത് എത്തി. ഹന്നാസ്ടൗണിലെ ലാം ധീർഗ് ക്ലബ്ബിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. കെട്ടിടത്തിൽ നിന്നും തീയും പുകയും ഉയർന്നതിനെ തുടർന്ന് പ്രദേശവാസികൾ ഉടനെ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഉടനെ ഇവർ എത്തി തീ അണച്ചെങ്കിലും വലിയ നാശനഷ്ടം ക്ലബ്ബിന് ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ സമ്മർ ക്യാമ്പ് ആരംഭിക്കാനിരിക്കെയാണ് സംഭവം ഉണ്ടാകുന്നത്. തീയിട്ട സംഭവം വലിയ ആശങ്കയുളവാക്കുന്നുവെന്ന് ക്ലബ്ബ് പ്രതികരിച്ചു. കുട്ടികളുടെ സമ്മർ ക്യാമ്പിനായുള്ള ഒരുക്കങ്ങൾക്കിടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. കബ്ബിനെ മനപ്പൂർവ്വം ലക്ഷ്യമിട്ട് നടത്തിയ ആക്രമണം ആണ്. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും ക്ലബ്ബ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഗാൽവെ: കൗണ്ടി ഗാൽവെയിൽ ഉണ്ടായ വാഹനാപകടത്തിൽ കൗമാരക്കാരിയ്ക്ക് ഗുരുതര പരിക്ക്. തുവാമിലെ ബാലിഗഡി റോഡിൽ ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ 19 കാരി ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ടാമത്തെ കാറിൽ യാത്ര ചെയ്തിരുന്ന യുവതിയ്ക്കും യുവാവിനും നിസ്സാര പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു. അപകടത്തിന് പിന്നാലെ റോഡിൽ ശാസ്ത്രീയ പരിശോധന നടത്തി. അപകടത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഉടനെ അറിയിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.
ഡബ്ലിൻ: ടെനന്റ് ഇൻ സിറ്റു പദ്ധതിയ്ക്കായുള്ള അപേക്ഷ സ്വീകരിക്കുന്നത് നിർത്തിവച്ച് ഫിൻഗൽ കൗണ്ടി കൗൺസിൽ. ബജറ്റിന്റെ അപര്യാപ്തതയെ തുടർന്നാണ് അപേക്ഷകൾ പരിഗണിക്കുന്നത് കൗൺസിൽ താത്കാലികമായി നിർത്തിവച്ചത്. ഈ വർഷം ഇതുവരെ 32 പ്രോപ്പർട്ടികൾ സ്‌കീമിന് കീഴിൽ വാങ്ങിയതായി കൗൺസിൽ വ്യക്തമാക്കി. വീട്ടുടമസ്ഥർ വീട് വിൽക്കുന്നതിനെ തുടർന്ന് കുടിയൊഴുപ്പിക്കൽ നേരിടേണ്ടിവരുന്ന വാടകർക്കാർക്ക് വീട് വാങ്ങാൻ സഹായിക്കുന്ന പദ്ധതിയാണ് ടെനന്റ് ഇൻ സിറ്റു. ഈ വർഷം 20 മില്യൺ യൂറോ ആയിരുന്നു സ്‌കീമിനായി കൗൺസിൽ വകയിരുത്തിയിരുന്നത്. എന്നാൽ വർഷം പകുതിയാകുമ്പോഴേയ്ക്കും ഈ തുക ചിലവായി. ഇതാണ് പ്രതിസന്ധിയ്ക്ക് കാരണം ആയത്. നേരത്തെ ബജറ്റിന്റെ കുറവിനെ തുടർന്ന് ഡബ്ലിൻ സിറ്റി കൗൺസിലും പദ്ധതിയ്ക്കായി അപേക്ഷ പരിഗണിക്കുന്നത് നിർത്തിവച്ചിരുന്നു.
ഡബ്ലിൻ: എഐ ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) യുടെ കടന്നുവരവ് അയർലന്റിലെ തൊഴിൽമേഖലയെ ദോഷകരമായി ബാധിക്കുന്നു. എഐ വന്നതോട് കൂടി ധനകാര്യമേഖലകളിലെ പ്രധാന സ്ഥാപനങ്ങൾ അക്കൗണ്ടന്റുമാരെ നിയമിക്കുന്നത് കുറച്ചുവെന്നാണ് റിപ്പോർട്ടുകൾ. എഐയുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതിയിൽ എഐയുടെ ചുമതലയുള്ള സഹമന്ത്രി നിയാം സ്മിത്താണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എഐയുടെ കടന്നുവരവ് രാജ്യത്ത് വലിയ തൊഴിൽ നഷ്ടത്തിന് കാരണമായി. ഇതിനോടകം തന്നെ നിരവധി സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടം ഉണ്ടായി. റിക്രൂട്ട്‌മെന്റുകൾ കുറഞ്ഞെന്നും മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ സ്ഥിരീകരിക്കുകയാണ് റിക്രൂട്ട്‌മെന്റ് സ്ഥാപനമായ മക്കിൻലി അയർലന്റിന്റെ എംപ്ലോയ്‌മെന്റ് മോണിറ്ററും. ധനകാര്യമേഖലയിൽ ആളുകൾക്ക് വലിയ തൊഴിൽനഷ്ടമാണ് എഐയുടെ വരവോട് കൂടി ഉണ്ടാകുന്നത് എന്ന് എംപ്ലോയ്‌മെന്റ് മോണിറ്റർ വ്യക്തമാക്കുന്നു. ധനകാര്യസ്ഥാപനങ്ങൾ അക്കൗണ്ടന്റുമാരെ നിയമിക്കുന്നത് കുറച്ചു. ഇത് വലിയ വെല്ലുവിളിയാണെന്നും എംപ്ലോയ്‌മെന്റ് മോണിറ്റർ ചൂണ്ടിക്കാട്ടുന്നു.
ഡബ്ലിൻ: ഡബ്ലിനിലുണ്ടായ വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം. സാൻഡ്രിയ്ക്ക് സമീപം ഓൾഡ് എയർപോർട്ട് റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. 60 കാരനാണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. 60 കാരൻ സഞ്ചരിച്ച ഇരുചക്രവാഹനം ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. സംഭവത്തിന് പിന്നാലെ സാങ്കേതിക പരിശോധനകൾക്കായി റോഡ് അടച്ചു.
ഡബ്ലിൻ: അയർലന്റിൽ കടുത്ത ചൂടിന് ആശ്വാസം. ഇന്ന് മുതൽ രാജ്യത്ത് മഴ സജീവമാകും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ അറിയിക്കുന്നത്. അന്തരീക്ഷ താപനിലയും താഴും. താപനിലയിൽ 10 ഡിഗ്രി സെൽഷ്യസിന്റെ കുറവ് വരെ രേഖപ്പെടുത്താൻ സാദ്ധ്യതയുണ്ട്. ഇന്നലെയും മിനിഞ്ഞാന്നും 30 ഉം 31 ഉം ഡിഗ്രി സെൽഷ്യസ് ആയിരുന്നു അന്തരീക്ഷ താപനില. എന്നാൽ ഇന്ന് 21 ഡിഗ്രി സെൽഷ്യസ് ആകും ഭൂരിഭാഗം സ്ഥലങ്ങളിലും രേഖപ്പെടുത്തുക. ഇന്ന് രാത്രിയോടെ പലഭാഗങ്ങളിലും ശക്തമായ മഴ ലഭിക്കും. നാളെ രാവിലെയും ശക്തമായ മഴ പല ഭാഗങ്ങളിലും അനുഭവപ്പെടുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് മേലുള്ള അമേരിക്കയുടെ താരിഫ് അയർലന്റിലെ ബജറ്റിനെ പ്രതികൂലമായി ബാധിക്കുമെന്ന സൂചന നൽകി സർക്കാർ. നിയന്ത്രിത ബജറ്റാകും ഇക്കുറി സർക്കാർ ജനങ്ങൾക്ക് മുൻപിൽ വയ്ക്കുകയെന്നാണ് സൂചന. ഓഗസ്റ്റ് 1 മുതൽ യൂറോപ്യൻ യൂണിയന് മേൽ 30 ശതമാനം താരിഫ് ഏർപ്പെടുത്താനാണ് അമേരിക്കയുടെ തീരുമാനം. അമേരിക്കയുടെ താരിഫ് അയർലന്റിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും എന്ന് സാമ്പത്തിക വിദഗ്ധർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ നേതാക്കൾക്ക് വലിയ ആശങ്കയും ഉണ്ട്. അതുകൊണ്ട് തന്നെ ഇക്കുറി ജനപ്രിയ ബജറ്റ് ആയിരിക്കില്ല ഉണ്ടായിരിക്കുക. ഒറ്റത്തവണ പേയ്‌മെന്റുകളടക്കമുള്ള ബജറ്റ് നടപടികൾ ഒഴിവാക്കുമെന്ന് നേരത്തെ തന്നെ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നിയന്ത്രിത ബജറ്റ് ആകും ഇക്കുറിയെന്ന് മന്ത്രി നീൽ റിച്ച്മണ്ടും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പൂർണ്ണ ബോദ്ധ്യത്തോടെയാകും ബജറ്റ് തയ്യാറാക്കുകയെന്ന് ഗതാഗതമന്ത്രി ദാര ഒ ബ്രയനും ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.
ഡബ്ലിൻ: അയർലന്റിലെ മെട്രോ ലിങ്ക് റെയിൽ പദ്ധതിയിൽ ഉടൻ തീരുമാനമെടുക്കും. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഈ ആഴ്ച തന്നെ അധികൃതർ അന്തിമ തീരുമാനം എടുക്കുമെന്നാണ് റിപ്പോർട്ടുകൾ. പദ്ധതിയ്ക്ക് അനുമതി ലഭിച്ചാൽ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഡബ്ലിൻ വിമാനത്താവളം, നഗര കേന്ദ്രം എന്നിവയുൾപ്പെടെ 16 സ്റ്റോപ്പുകളുള്ള മെട്രോ ലിങ്ക് പദ്ധതിയാണ് അണിയറയിലുള്ളത്. സ്വോർഡ്‌സിൽ നിന്ന് ചാർലെമോണ്ട് വരെയുളള 18.8 കിലോമീറ്റർ പാതയുടെ നിർമ്മാണത്തിനായി 9 ബില്യൺ യൂറോയാണ് ചിലവ്. പദ്ധതി 2035 ആകുമ്പോഴേയ്ക്കും പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഡബ്ലിൻ: ചൂടുള്ള കാലാവസ്ഥയെ തുടർന്ന് രാജ്യത്തെ ബീച്ചുകളിലേക്ക് കൂട്ടത്തോടെയെത്തി സഞ്ചാരികൾ. ഡബ്ലിനിലെ ബീച്ചുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആളുകൾ കൂട്ടത്തോടെ എത്തിയതോടെ വലിയ ഗതാഗതക്കുരുക്കും ബീച്ചിലേക്കുള്ള റോഡുകളിൽ അനുഭവപ്പെട്ടു. വ്യാഴാഴ്ച മുതൽ രാജ്യത്തെ താപനിലയിൽ വലിയ വർദ്ധനവ് ആയിരുന്നു ഉണ്ടായിരുന്നത്. മഴ മാറിയതോടെ ബീച്ചുകളിൽ സമയം ചിലവിടാൻ ആളുകൾ കൂട്ടത്തോടെയെത്തി. ബറോ, ഡൊണബേറ്റ് ബീച്ചുകൾ ഉൾപ്പെടെ എല്ലായിടത്തും നീന്തൽ മേഖലകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അതേസമയം തിരക്ക് വർദ്ധിച്ചത് ബീച്ചുകളിൽ മാലിന്യം നിറയാനും കാരണമായി. ഇതിന് പുറമേ ചില സംഘർഷങ്ങളും ബീച്ചുകളിൽ റിപ്പോർട്ട് ചെയ്തിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
