- വെടിവയ്പ്പ്; വടക്കൻ ബെൽഫാസ്റ്റിൽ പട്രോളിംഗ് ശക്തമാക്കാൻ പോലീസ്
- ആനി മാഡൻ അന്തരിച്ചു
- ഫളൂ ബാധിതർ കൂടുന്നു; ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടത് 62 പേർ
- കാർ ഇടിച്ച് 90 കാരൻ മരിച്ചു
- ക്രിസ്തുമസ് എന്നാൽ സൽക്കാരത്തിന്റെ ദിനം; ഐറിഷ് ജനതയുടെ പ്രിയപ്പെട്ട അത്താഴ വിഭവങ്ങൾ ഇതെല്ലാമാണ്
- ഡബ്ലിനിലെ എം1 ജംഗ്ഷനിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
- ഒമാഗിൽ യുവാവിന് മർദ്ദനം; പരിക്ക്
- ജീവനക്കാരുടെ പിരിച്ചുവിടൽ; പുതിയ നിയമങ്ങൾ ആവശ്യമെന്ന് ബെർണാഡ് ഗ്ലോസ്റ്റർ
Author: sreejithakvijayan
ഡബ്ലിൻ: ജൂലൈ മാസത്തിൽ അയർലന്റിലെ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സ നൽകിയവരുടെ എണ്ണം പുറത്തുവിട്ട് നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ (ഐഎൻഎംഒ). കഴിഞ്ഞ മാസം 9,271 പേർക്കാണ് കിടക്കകളുടെ അഭാവത്തെ തുടർന്ന് ട്രോളികളിൽ ചികിത്സ നൽകിയത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കാണ് ട്രോളികളിൽ ചികിത്സ നൽകിയ രോഗികളുടെ എണ്ണത്തിൽ മുൻപിലെന്നും ഐഎൻഎംഒ വ്യക്തമാക്കി. 2,257 പേരെയായിരുന്നു ഇവിടെ ട്രോളികളിൽ ചികിത്സിച്ചത്. ട്രോളികളിൽ ചികിത്സ നൽകിയ രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയ്ക്കാണ്. ഇവിടെ 1146 പേരെയായിരുന്നു കിടക്കകൾ ഇല്ലാത്തതിനാൽ ട്രോളികളിൽ ചികിത്സിച്ചത്. കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 889 പേരെയും ട്രോളികളിൽ ചികിത്സിക്കേണ്ടിവന്നു. ആശുപത്രികൾ നിറഞ്ഞതാണ് കിടക്ക ക്ഷാമം രൂക്ഷമാക്കിയത്.
ഡബ്ലിൻ: ഐറിഷ് ക്രിക്കറ്റ് ടീമിന്റെ ഭാഗമായി മലയാളികൾ. കോഴിക്കോട് സ്വദേശി ശ്രാവൺ ബിജു, തിരുവനന്തപുരം സ്വദേശി ആദിൽ നൈസാം എന്നിവരാണ് അയർലന്റ് അണ്ടർ – 15 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ശ്രാവൺ ആഡംസ്ടൗൺ ക്രിക്കറ്റ് ക്ലബ്ബിലെയും ആദിൽ ഫീനിക്‌സ് ക്രിക്കറ്റ് ക്ലബ്ബിലെയും താരങ്ങളാണ്. ഡബ്ലിൻ സാഗർട്ടിൽ താമസിക്കുന്ന ബിജു- ദീപ്തി ദമ്പതികളുടെ മകനാണ് ശ്രാവൺ. 2024 ൽ ലൈൻസ്റ്ററിലെ മികച്ച ഫാസ്റ്റ് ബൗളർ അവാർഡ് ജേതാവ് കൂടിയാണ്. സാഗർട്ട് സിപി ഫോള സ്‌കൂളിലാണ് ശ്രാവൺ പഠിക്കുന്നത്. ഡബ്ലിനിലെ ഫിംഗ്ലസിലെ താമസക്കാരായ നൈസാമിന്റെയും സുനിത ബീഗത്തിന്റെയും മകനാണ് ആദിൽ. 2023ൽ ലൈൻസ്റ്ററിലെ മികച്ച ഫാസ്റ്റ് ബൗളർ ജേതാവായിരുന്ന ആദിൽ ബെൽഡെവെരെ കോളേജിലെ ജൂനിയർ സർട്ടിഫിക്കറ്റ് വിദ്യാർത്ഥിയാണ്. ഇരുവരും ഈ മാസം 4 മുതൽ സ്‌കോട്‌ലൻഡിലെ ഡംഫ്രിസിൽ വച്ച് നടക്കുന്ന കെൽറ്റിക് കപ്പിലും, 11 മുതൽ ഇംഗ്ലണ്ടിലെ ബർണാഡ് കാസിൽ ക്രിക്കറ്റ് ഫെസ്റ്റിവലിലും മത്സരിക്കും.
ഡബ്ലിൻ: അന്താരാഷ്ട്ര സംരക്ഷണ അപേക്ഷകളിൽ അതിവേഗത്തിൽ തീരുമാനമെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാനും. അയർലന്റിലേക്ക് പാകിസ്ഥാനികളുടെ നുഴഞ്ഞു കയറ്റം വർദ്ധിച്ച പശ്ചാത്തലത്തിലാണ് സർക്കാർ നടപടി. നിയമമന്ത്രി ജിം ഒ കെല്ലഗനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം പാകിസ്ഥാനിയായ യുവാവ് പോലീസുകാരനെ ജോലിയ്ക്കിടെ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 2022 നവംബറിലാണ് അതിവേഗം തീരുമാനമെടുക്കുന്ന പ്രക്രിയ സർക്കാർ ആരംഭിച്ചത്. നിലവിൽ നാല് മാസമാണ് സമയപരിധി. ഇത് കുറയുമെന്നും മന്ത്രി വ്യക്തമാക്കി.
ഡബ്ലിൻ: അയർലന്റിൽ ഡ്രൈവിംഗ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം കുറയുന്നു. 11 ആഴ്ചയായാണ് കാത്തിരിപ്പ് സമയം കുറയുക. റോഡ് സുരക്ഷാ സഹമന്ത്രി സീൻ കാനിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. നേരത്തെ ഡ്രൈവിംഗ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം എന്നത് 27 ആഴ്ചയായിരുന്നു. ഇത് ഉദ്യോഗാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു സൃഷ്ടിച്ചിരുന്നത്. വലിയ വിമർശനവും വിഷയത്തിൽ സർക്കാരിനെതിരെ ഉയർന്നിരുന്നു. ഇതിനിടെയാണ് ആശ്വാസമായി സീൻ കാനിയുടെ ഇടപെടൽ ഉണ്ടാകുന്നത്. അതേസമയം ജൂണിൽ കാത്തിരിപ്പ് കാലാവധി 18 ആഴ്ചയായി കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇത് നിറവേറ്റാനും സർക്കാരിന് കഴിഞ്ഞിരുന്നു.
ഡബ്ലിൻ: യൂറോ-രൂപ വിനിമയ നിരക്ക് നൂറിന് മുകളിൽ തുടരുമെന്ന് പ്രവചിച്ച് സാമ്പത്തിക വിദഗ്ധർ. ഈ വർഷം മുഴുവൻ സ്ഥിതി മാറ്റമില്ലാതെ തുടരുമെന്നാണ് പ്രവചനം. കഴിഞ്ഞ മാസം ആയിരുന്നു യൂറോയുടെ വിനിമയ നിരക്ക് നൂറ് പിന്നിട്ടത്. നിലവിൽ 101.19 ആണ് വിനിമയ നിരക്ക്. ഡോളർ ദുർബലമായതും ആഗോള നിക്ഷേപകർ മാറി ചിന്തിച്ചതുമാണ് യൂറോയ്ക്ക് നേട്ടമായത്. അതുകൊണ്ട് തന്നെ ഈ വർഷം മുഴുവൻ 99.03 നും 107.75 നും ഇടയിലാകാം വ്യാപാരം നടക്കുക എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഈ വർഷം അവസാനത്തോടെ യൂറോ വില ശരാശരി 105. 58 ൽ എത്തുമെന്നും സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്.
ഡബ്ലിൻ: ഈ വാരാന്ത്യ ദിനങ്ങളിൽ അയർലന്റിൽ മഴ കുറയുമെന്ന് മെറ്റ് ഐറാൻ. പകൽ സമയങ്ങളിൽ ചൂടുളള വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. രാത്രികാലങ്ങളിലും പുലർച്ചയും മാത്രം രാജ്യത്ത് ചാറ്റൽ മഴ ലഭിക്കുമെന്നും മെറ്റ് ഐറാൻ അറിയിച്ചു. പകൽ നേരങ്ങളിൽ രാജ്യത്ത് അന്തരീക്ഷ താപനില 21 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. രാത്രിയിൽ താപനില താഴ്ന്ന് 13 ഡിഗ്രി സെൽഷ്യസ് ആകും. ശനിയാഴ്ച നല്ല തെളിഞ്ഞ കാലവാസ്ഥയായിരിക്കും അനുഭവപ്പെടുക. താപനില 21 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. രാത്രി മേഘാവൃതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പടിഞ്ഞാറൻ മേഖലകളിൽ നേരിയ ചാറ്റൽ മഴ അനുഭവപ്പെടാം. ഞായറാഴ്ചയും സമാന കാലാവസ്ഥയ്ക്ക് ആണ് സാദ്ധ്യത. എന്നാൽ തിങ്കളാഴ്ചയോടെ രാജ്യത്ത് മഴ സജീവമാകും.
ഡബ്ലിൻ: ഡബ്ലിനിൽ വീടുകളുടെ നിർമ്മാണത്തിന് അനുമതി നിഷേധിച്ച് ആസൂത്രണ കമ്മീഷൻ. പദ്ധതി പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച വിവരങ്ങൾ സമർപ്പിച്ച രേഖകളിൽ ഇല്ലാത്തതിനെ തുടർന്നാണ് ആസൂത്രണ കമ്മീഷന്റെ നടപടി. സൗത്ത്-വെസ്റ്റ് ഡബ്ലിനിൽ 650 വീടുകൾ നിർമ്മിക്കാൻ ആയിരുന്നു പദ്ധതി. ഡവലപ്പർമാരായ കെല്ലന്റ് ഹോംസിനും ദുർക്കൻ എസ്‌റ്റേറ്റിനാണ് വീടുകളുടെ നിർമ്മാണ ചുമതല. സഗ്ഗാർട്ടിനും സിറ്റിവെസ്റ്റിനും ഇടയിലുള്ള 18.3 ഹെക്റ്റർ സ്ഥലത്താണ് വീടുകൾ നിർമ്മിക്കാൻ നിർമ്മാണ കമ്പനികൾ പദ്ധതിയിട്ടിരുന്നത്. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഇരുവരും ചേർന്ന് നൽകിയ എൻവിരോൺമെന്റൽ ഇംപാക്റ്റ് അസസ്‌മെന്റ് റിപ്പോർട്ടിൽ മതിയായ വിവരങ്ങൾ ഇല്ലായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ആസൂത്രണ കമ്മീഷൻ അനുമതി നിഷേധിച്ചത്.
വെക്‌സ്‌ഫോർഡ്: ഫിയോണ സിന്നോട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് കൗണ്ടി വെക്‌സ്‌ഫോർഡിൽ നടന്നുവന്ന തിരച്ചിൽ അവസാനിപ്പിച്ച് പോലീസ്. ബ്രോഡ്‌വേയിലെ ആളൊഴിഞ്ഞ പറമ്പിലായിരുന്നു പോലീസും വിദഗ്ധസംഘവും ദിവസങ്ങളോളം പരിശോധന നടത്തിയത്. പരിശോധനയുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇവിടുത്തെ ബട്ട്‌ലേഴ്‌സ് പബ്ബിലായിരുന്നു ഫിയോണയെ അവസാനമായി കണ്ടത്. ഇവിടെ നിന്നും അർദ്ധരാത്രി വീട്ടിലേക്ക് മടങ്ങിയ ഫിയോണ പക്ഷെ വീട്ടിൽ എത്തിയില്ല. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഫിയോണ കൊലചെയ്യപ്പെട്ടുവെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. 1998 ൽ ആയിരുന്നു ഫിയോണയെ കാണാതായത്. 19 വയസ്സായിരുന്നു ഫിയോണയുടെ പ്രായം. ഫിയോണയ്ക്ക് 11 മാസം പ്രായമുള്ള കുട്ടിയും ഉണ്ടായിരുന്നു.
ഡബ്ലിൻ: അമേരിക്കയുമായുള്ള വ്യാപാര കരാറിൽ നോർതേൺ അയർലന്റിലെ നേതാക്കളുമായി ചർച്ച നടത്താൻ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. അടുത്ത ദിവസങ്ങളിൽ അദ്ദേഹം നേതാക്കളെ കാണും. അയർലന്റിനും വടക്കൻ അയർലന്റിനും വ്യത്യസ്ത താരിഫുകൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നേതാക്കളുമായി സൈമൺ ഹാരിസ് ചർച്ച നടത്തുന്നത്. വ്യത്യസ്ത താരിഫ് വ്യാപാരത്തിൽ വലിയ സങ്കീർണതകൾ സൃഷ്ടിക്കുമെന്ന് സൈമൺ ഹാരിസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനിൽ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 15 ശതമാനം താരിഫ് ഏർപ്പെടുത്താനാണ് ധാരണ. അതേസമയം വടക്കൻ അയർലന്റിൽ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 10 ശതമാനമാണ് താരിഫ്. അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള മറ്റൊരു വ്യാപാരക്കരാറിനെ തുടർന്നാണ് ഇങ്ങനെ സംഭവിച്ചത്. ഇത് ഉയർത്തുന്ന വെല്ലുവിളിയെക്കുറിച്ച് ഓഹരി ഉടമകളിൽ നിന്നും അദ്ദേഹം അഭിപ്രായം തേടും.
ഡബ്ലിൻ: വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ വെള്ളം അനാവശ്യമായി പാഴാക്കരുതെന്ന മുന്നറിയിപ്പുമായി ഉയിസ് ഐറാൻ. വെള്ളം പരമാവധി സൂക്ഷിക്കണമെന്നും ഉയിസ് ഐറാൻ വ്യക്തമാക്കി. പൈപ്പുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഡബ്ലിൻ, വിക്ലോ, കിൽഡെയർ കൗണ്ടികളിലുള്ളവർക്കാണ് മുന്നറിയിപ്പ്. ഇന്ന് രാത്രി 11 മണി മുതൽ പ്രധാന പൈപ്പിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കും. 28 മണിക്കൂർ നേരമാകും ഇത് നീണ്ട് നിൽക്കുക. ഇതിന് ശേഷമേ മേഖലകളിലേക്ക് ജലവിതരണം ഉണ്ടാകുകയുള്ളൂ. ബാലിമോർ യൂസ്റ്റേസ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിനെ ഡബ്ലിനിലെ സാഗട്ട് റിസർവോയറുമായി ബന്ധിപ്പിക്കുന്ന ഭാഗത്താണ് സങ്കീർണ്ണമായ അറ്റകുറ്റപ്പണി നടത്തുന്നത് .അടുത്തിടെ ഇവിടെ നടത്തിയ പരിശോധനയിൽ ചോർച്ചകൾ കണ്ടെത്തിയിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
