Author: sreejithakvijayan

ഡബ്ലിൻ: യൂറോമില്യൺ ജാക്ക്‌പോട്ട് കോർക്ക് സ്വദേശിയ്‌ക്കെന്ന് സൂചന. കോർക്കിലെ ഒരു റീട്ടെയിൽ സ്‌റ്റോറിൽ നിന്നാണ് ടിക്കറ്റ് വിൽപ്പന നടന്നിരിക്കുന്നത് എന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം. സമ്മാനാർഹനായ വ്യക്തി സമ്മാന ക്ലെയിം ടീമുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഐറിഷ് ദേശീയ ലോട്ടറി വ്യക്തമാക്കി. അതേസമയം വിജയിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ടിക്കറ്റ് വിറ്റ കടയുടെ വിവരങ്ങൾ ഇന്ന് പുറത്തുവിടും. നേരത്തെ മുൻസ്റ്ററിൽ നിന്നും വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന വിവരം പുറത്തുവന്നിരുന്നു. 250 മില്യൺ യൂറോ ആണ് ഭാഗ്യശാലിയ്ക്ക് ലഭിക്കുന്നത്.

Read More

ഡബ്ലിൻ: അയർലന്റ് മുഴുവനും ഇനി റെന്റ് പ്രഷർ സോൺ. രാജ്യവ്യാപകമായി റെന്റ് പ്രഷർ സോൺ വ്യാപിപ്പിക്കുന്ന ബില്ലിൽ പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് ഒപ്പുവച്ചു. കഴിഞ്ഞ ദിവസം മന്ത്രിസഭ ബില്ല് പാസാക്കിയിരുന്നു. വാടകക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമനിർമ്മാണം നടത്തിയിരിക്കുന്നത്. ഭവനമന്ത്രി ജെയിംസ് ബ്രൗൺ ആണ് ഇതുമായി ബന്ധപ്പെട്ട് ബില്ല് മന്ത്രിസഭയ്ക്ക് മുൻപാകെ അവതരിപ്പിച്ചത്.

Read More

വിക്ലോ: കൗണ്ടി വിക്ലോയിൽ വീട്ടിൽ മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും ചേർന്ന് ഗ്രസ്‌റ്റോണിലെ വീട്ടിൽ കവർച്ച നടത്തിയത്. ഇരു പ്രതികളും നിലവിൽ പോലീസിന്റെ കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. 1984ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 4 പ്രകാരം ആണ് ഇവർക്കെതിരെ കേസ് എടുത്തത്.

Read More

ഡബ്ലിൻ: ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ സംരക്ഷിക്കാൻ പൊതുമരാമത്ത് വകുപ്പ് ചിലവാക്കിയത് മില്യൺ കണക്കിന് യൂറോ. കഴിഞ്ഞ അഞ്ചര വർഷത്തിനിടെ 2.5 മില്യൺ യൂറോയാണ് വകുപ്പ് ചിലവിട്ടത്. നിലവിൽ പൊതുമരാമത്ത് വകുപ്പിന്റെ 73 കെട്ടിടങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നത്. 2020 മുതൽ ഈ വർഷം വരെ ചിലവിട്ട തുകയുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിൽ 19 എണ്ണം പണ്ട്  പോലീസ് സ്‌റ്റേഷനുകളായി പ്രവർത്തിച്ചിരുന്നവയാണ്. 10 വർഷക്കാലമായി ഈ പോലീസ് സ്‌റ്റേഷൻ കെട്ടിടങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്. ഡബ്ലിനിലെ ഹാൽ്സ്റ്റൻ സ്ട്രീറ്റിലുള്ള മുൻ തടവ് കേന്ദ്രവും പൊതുമരാമത്ത് വകുപ്പ് സംരക്ഷിച്ച് പോരുന്ന കെട്ടിടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഈ കെട്ടിടത്തിന് വേണ്ടി മാത്രം ഇതുവരെ 1.1 മില്യൺ യൂറോയാണ് വകുപ്പ് ചിലവിട്ടിരിക്കുന്നത്.

Read More

അമാർഗ്: കൗണ്ടി അമാർഗിൽ വാഹനാപകടത്തിൽ ഒരു മരണം. 25 വയസ്സുള്ള യുവാവാണ് മരിച്ചത്. അമാർഗിലെ ടാൻഡ്രഗീയിൽ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു അപകടം ഉണ്ടായത്. മുല്ലഹെഡ് റോഡിൽ ആയിരുന്നു സംഭവം. യുവാവ് സഞ്ചരിച്ച ഇരുചക്ര വാഹനം എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ യുവാവിന് സാരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ റോഡ് പരിശോധനകൾക്കായി അടച്ചു. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ഡബ്ലിൻ: ലോകത്തെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമെന്ന നേട്ടം നിലനിർത്തി അയർലന്റ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്‌സ് ആന്റ് പീസിന്റെ ഗ്ലോബൽ പീസ് ഇൻഡക്‌സ് സർവ്വേയിലാണ് അയർലന്റ് വീണ്ടും രണ്ടാം സ്ഥാനത്തിന് അർഹമായിരിക്കുന്നത്. കഴിഞ്ഞ വർഷവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ അയർലന്റ് രണ്ടാംസ്ഥാനത്ത് ആയിരുന്നു. ഐസ്‌ലന്റാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 2008 മുതൽ ഒന്നാം സ്ഥാനം ഐസ്‌ലന്റ് നിലനിർത്തുന്നുണ്ട്. അയർലന്റ് രണ്ടാംസ്ഥാനം നേടിയപ്പോൾ ന്യൂസിലാന്റ്, ഓസ്ട്രിയ, സ്വിറ്റ്‌സർലാന്റ് എന്നീ രാജ്യങ്ങൾ മൂന്നാം നാലും അഞ്ചും സ്ഥാനങ്ങൾ നേടി.

Read More

ഡബ്ലിൻ: കൗമാരക്കാരായ കുട്ടികൾ ദീർഘനേരം ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. എക്കണോമിക് ആന്റ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബിഹേവിയറൽ സർച്ച് യൂണിറ്റ് നടത്തിയ പഠനത്തിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തൽ. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ സുരക്ഷിതമായ ഉപയോഗത്തിന് കുട്ടികളെ വഴികാട്ടാൻ രക്ഷിതാക്കൾക്ക് കൂടുതൽ പിന്തുണ ആവശ്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുട്ടികൾക്കിടയിലെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ സ്വാധീനം രക്ഷിതാക്കൾക്ക് വലിയ വെല്ലുവിളിയാണ്. ഡിജിറ്റൽ സാങ്കേതിക വിദ്യകൾ കുട്ടികളെ വിദ്യാഭ്യാസത്തിനും സാമൂഹിക ബന്ധങ്ങൾ രൂപപ്പെടുത്താനും സഹായിക്കുന്നുണ്ട്. എന്നാൽ അതേസമയം കുട്ടികളെ ദോഷകരമായും ബാധിക്കുന്നുണ്ട്. ഇത് മറികടക്കുന്നതിന് കുട്ടികൾക്ക് മാർഗ്ഗദർശനമേകാൻ രക്ഷിതാക്കൾക്ക് വലിയ പിന്തുണ നൽകേണ്ടതായുണ്ട്. ഇതിന് പുറമേ കുട്ടികളുടെ ഓൺലൈൻ പ്ലാറ്റ്‌ഫോം ഉപയോഗം സുരക്ഷിതമാക്കാൻ നയങ്ങൾ കൊണ്ടുവരണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

Read More

ഡബ്ലിൻ: ട്രെയിൻ യാത്രയിൽ നേരിടുന്ന പ്രശ്‌നങ്ങൾ അറിയിക്കാനായി ഐറിഷ് റെയിൽ ആരംഭിച്ച ടെക്സ്റ്റ് ലൈനിലേക്ക് കഴിഞ്ഞ വർഷം ലഭിച്ചത് നാലായിരത്തിലധികം പരാതികൾ. 4300 പരാതികളാണ് ടെക്സ്റ്റ് ലൈനിലേക്ക് കഴിഞ്ഞവർഷം ലഭിച്ചതെന്നാണ് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നത്. ലഹരി ഉപയോഗം, മലമൂത്ര വിസർജ്ജനം, ലൈംഗിക ഉപദ്രവം എന്നിവ സംബന്ധിച്ച പരാതികൾ ഇതിൽ ഉൾപ്പെടുന്നു. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകൾക്കുള്ളിലും ലഹരി ഉപയോഗിക്കുന്നത് നിത്യസംഭവമാണെന്നാണ് വിവരാവകാശരേഖയിൽ വ്യക്തമാകുന്നത്. കുട്ടികൾ ട്രെയിനുകളിൽ കഞ്ചാവ് വലിച്ചതുമായി ബന്ധപ്പെട്ട പരാതിയും ഐറിഷ് റെയിൽ ടെക്സ്റ്റ് ലൈനിന് ലഭിച്ചിട്ടുണ്ട്. മദ്യപിച്ച് മറ്റ് യാത്രികരെ ആളുകൾ ഉപദ്രവിക്കുന്ന സംഭവങ്ങളും നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നഗ്നതാ പ്രദർശനവും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Read More

ബെൽഫാസ്റ്റ്: ജ്വല്ലറിയിൽ നിന്നും വജ്രമോതിരം മോഷ്ടിച്ച സംഭവത്തിൽ പ്രതിയ്ക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി. 29 കാരനായ റോബർട്ട് ഡേവിയ്ക്കാണ് കോടതി 11 മാസം ജയിൽശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ ജനുവരി 23 ന് ആയിരുന്നു സംഭവം. ബെൽഫാസ്റ്റിലെ വാറിംഗ് സ്ട്രീറ്റിലുള്ള പ്രമുഖ ജ്വല്ലറിയിൽ നിന്നുമായിരുന്നു ഇയാൾ വജ്രാഭരണം മോഷ്ടിച്ചത്. ജ്വല്ലറിയിലേക്ക് അതിക്രമിച്ച് കയറി ജീവനക്കാരെ ആക്രമിച്ച് ഇയാൾ മോതിരവുമായി കടന്ന് കളയുകയായിരുന്നു. കാമുകിയ്ക്ക് പ്രണയോപഹാരമായി നൽകാനായി 15,000 യൂറോയുടെ മോതിരമാണ് ഇയാൾ മോഷ്ടിച്ചത്.

Read More

ഡബ്ലിൻ: അയർലന്റിൽ ചിത്രീകരിക്കുന്ന മലയാള സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു. വിവിധ പ്രായത്തിലുള്ളവർക്കാണ് ചിത്രത്തിൽ അഭിനയിക്കാൻ അവസരമുള്ളത്. രാജ്യത്തുടനീളം ചിത്രീകരിക്കുന്ന സിനിമ ഐറിഷ് ബ്രിഡ്ജ് പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. താൽപര്യമുള്ളവർ എഡിറ്റ് ചെയ്യാത്ത ഒരു പോർട്രെയ്റ്റ് ഫോട്ടോയും, ഒരു മിനിറ്റിൽ കവിയാത്ത ഒരു സെൽഫ് ഇൻട്രൊഡക്ഷൻ വീഡിയോയും 0894758939 എന്ന നമ്പറിലേക്ക് വാട്‌സ് ആപ്പ് ചെയ്യുക. ഈ മാസം 25 വരെയാണ് അവസരം. പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് ശ്രീധരനാണ്. സിദ്ധാർത്ഥ് ശിവയാണ് ചിത്രത്തിലെ പ്രധാനതാരം.

Read More