Author: sreejithakvijayan

ബെൽഫാസ്റ്റ്: പടിഞ്ഞാറൻ ബെൽഫാസ്റ്റിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പൊതുജന സഹായം തേടി പോലീസ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉണ്ടെങ്കിൽ എത്രയും വേഗം കൈമാറണം എന്നാണ് പോലീസ് അറിയിക്കുന്നത്. തിങ്കളാഴ്ചയായിരുന്നു കാറുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഫിനാഗി റോഡിൽ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം ഉണ്ടായത്. രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. റെസിഡൻഷ്യൽ മേഖലയിൽ അപകടമുണ്ടാകാനുള്ള സാഹചര്യം പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. ഇതിന് സഹായകരമായ ദൃശ്യങ്ങൾ കൈവശം ഉണ്ടെങ്കിൽ എത്രയും വേഗം നൽകണം എന്നാണ് പോലീസ് നിർദ്ദേശിച്ചിട്ടുള്ളത്.

Read More

ഡബ്ലിൻ: ജീവിത ചിലവ് വർദ്ധിക്കുന്നതിനിടയിലും സമ്പാദ്യശീലം കൈവിടാതെ ഐറിഷ് ജനത. പ്രതിമാസം 125 യൂറോയിലധികം രൂപ മുതിർന്നവർ ബാങ്കുകളിൽ നിക്ഷേപിക്കുന്നുണ്ടെന്നാണ് പുതിയ പഠനം. അലീഡ് ഐറിഷ് ബാങ്ക് (എഐബി) ആണ് ഇത് സംബന്ധിച്ച് സർവ്വേ നടത്തിയത്. മുതിർന്നവരിൽ അഞ്ചിൽ ഒരാൾക്ക് 125 യൂറോ പ്രതിമാസം ശമ്പളത്തിൽ നിന്നും മാറ്റിവയ്ക്കാൻ കഴിയുന്നുണ്ട്. 10 ൽ ഒരാൾക്ക് പ്രതിമാസം 500 യൂറോ വരുമാനത്തിൽ നിന്നും മാറ്റിവയ്ക്കാൻ സാധിക്കുന്നുണ്ട്. രാജ്യത്ത് 164 മില്യൺ സേവിംഗ്‌സ് അക്കൗണ്ടുകളാണ് ഉളളത്. എന്നാൽ ഇതിൽ ഭൂരിഭാഗവും താഴ്ന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നവയാണെന്നും എഐബി വ്യക്തമാക്കുന്നു. സാമ്പത്തിക കാര്യങ്ങൾക്കായി ഭൂരിഭാഗം ആളുകൾ മൊബൈൽ ആപ്പുകളുടെ സേവനങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്. 25 നും 44 നും ഇടയിൽ പ്രായമുള്ളവരാണ് ഇവരിൽ കൂടുതൽ. അതേസമയം ആയിരം മുതിർന്ന ആളുകൾ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതിനെ എതിർക്കുന്നുണ്ട്.

Read More

ഡബ്ലിൻ: അമേരിക്കയിലെ കാലിഫോർണിയയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഡൊണഗൽ സ്വദേശിയായ ഡാമിയൻ ഒബ്രിയൻ ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മൃതദേഹം മറ്റെന്നാൾ സംസ്‌കരിക്കും. ഇന്ന് വൈകീട്ടോടെയായിരിക്കും ഡൊണഗലിലെ വീട്ടിൽ മൃതദേഹം എത്തിക്കുക. ഇവിടെ വൈകീട്ട് അഞ്ച് മുതൽ രാത്രി 9 വരെ പൊതുദർശനം ഉണ്ടാകും. വ്യാഴാഴ്ചയും വീട്ടിൽ പൊതുദർശനം ഉണ്ടാകും. ശേഷം വീട്ടിൽ നടക്കുന്ന രാത്രി 9 വരെ പ്രാർത്ഥനകളും ശുശ്രൂഷകളും ഉണ്ടാകും. സംസ്‌കാരത്തിനായി വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തിന്റെ മൃതദേഹം കില്ലിഗോർഡനിലെ സെന്റ് പാട്രിക് പള്ളിയിൽ എത്തിക്കും. ഇവിടുത്തെ പ്രാർത്ഥനകൾക്ക് ശേഷം വൈകീട്ട് കിൽമുറി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.

Read More

ഡബ്ലിൻ: ആൻ പോസ്റ്റ് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാർത്തകൾ തള്ളി സിഇഒ ഡേവിഡ് മക്രെഡ്മണ്ട്. പ്രചരിക്കുന്ന റിപ്പോർട്ടുകൾ അസത്യമാണെന്നും ഇക്കുറി ഏറ്റവും ഉയർന്ന വരുമാനം ആൻ പോസ്റ്റിന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച വാർത്തകളിൽ പ്രമുഖ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുതൽ ശേഖരം 1 മില്യൺ യൂറോയിൽ താഴെയായി എന്നും, കഴിഞ്ഞ വർഷം കനത്ത സാമ്പത്തിക നഷ്ടം നേരിട്ടുവെന്നുമായിരുന്നു ആൻ പോസ്റ്റിനെതിരെ പ്രചരിച്ചിരുന്ന വാർത്തകൾ. സാമ്പത്തിക നഷ്ടം സംബന്ധിച്ച റിപ്പോർട്ട് തീർത്തും അടിസ്ഥാന രഹിതമാണെന്ന് ഡേവിഡ് മക്രെഡ്മണ്ട് പറഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ ഇന്നലെ മന്ത്രിസഭയിൽ അവതരിപ്പിച്ചു. ഇതുവരെ ലഭിച്ചതിൽ വച്ച് ഉയർന്ന വരുമാനമാണ് ആൻപോസ്റ്റിന് ലഭിച്ചിരിക്കുന്നത്. വരുമാനം 1 ബില്യണിലധികമായി. ആകെ വരുമാനം 38 ബില്യൺ യൂറോയിൽ നിന്നും 55 ബില്യൺ യൂറോയായി. അറ്റാദായം 10 മില്യൺ യൂറോ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: അയർലന്റിൽ വീണ്ടും ചൂടുള്ള കാലാവസ്ഥ പ്രവചിച്ച് മെറ്റ് ഐറാൻ. അടുത്ത വാരം രാജ്യത്ത് ഉയർന്ന ചൂട് അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം ഈ വാരം വെയിലും മഴയും കലർന്ന അസ്ഥിര കാലാവസ്ഥ തുടരും. മഴയ്ക്ക് ശേഷം ഈ മാസം 21 മുതൽ വീണ്ടും ചൂട് ആരംഭിക്കും. ഈ ദിവസങ്ങളിൽ താപനില 25 ഡിഗ്രിയ്ക്ക് മുകളിലെത്താനാണ് സാദ്ധ്യത. അടുത്ത ആഴ്ചയോടെ അയർലന്റിൽ ഉയർന്ന മർദ്ദം രൂപപ്പെടും. ഇതാണ് കനത്ത ചൂടുള്ള കാലാവസ്ഥയ്ക്ക് കാരണമാകുന്നത്. അടുത്ത വ്യാഴാഴ്ചയാകും ആ വാരത്തിലെ ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടുന്ന ദിവസം.

Read More

ഡബ്ലിൻ: ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അയർലന്റ് അവസാനിപ്പിക്കുന്നതിനെ എതിർത്ത് യൂറോപ്യൻ യൂണിയൻ. ഇയുവിൽ നിന്നും അയർലന്റിന് വിഷയത്തിൽ പിന്തുണ ലഭിച്ചില്ല. ബ്രസൽസിൽ ഇന്നലെ നടന്ന യോഗത്തിലായിരുന്നു ഇസ്രായേലുമായുള്ള വ്യാപാരം അവസാനിപ്പിക്കുന്ന വിഷയം ചർച്ചയായത്. യൂറോപ്യൻ യൂണിയൻ- ഇസ്രായേൽ അസോസിയേഷൻ കരാർ നിർത്തിവയ്ക്കണമെന്ന ആവശ്യമാണ് യോഗത്തിൽ ഉയർന്നത്. എന്നാൽ ഇതിന് യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാർ വിസമ്മതിച്ചു. ഇസ്രായേലിനെതിരെ മുന്നോട്ടുവച്ച നിർദ്ദേശങ്ങളോട് മറ്റ് യൂറോപ്യൻ രാജ്യങ്ങൾ യോജിച്ചില്ല.

Read More

ഡബ്ലിൻ: അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ മേഖലയിലെ  മുതിർന്ന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ അയർലന്റ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. യൂറോപ്യൻ യൂണിയന് മേൽ അമേരിക്ക 30 ശതമാനം താരിഫ് ഏർപ്പെടുത്താൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ചർച്ച. ഓൺലൈൻ ആയിട്ടായിരിക്കും പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തുക. ഫാർമസ്യൂട്ടിക്കൽ മേഖലയിൽ അമേരിക്കയും അയർലന്റും തമ്മിൽ നിർണായക ബന്ധമാണ് നിലവിലുള്ളത്. താരിഫിന്റെ പശ്ചാത്തലത്തിൽ ഇത് ദുർബലമാകാതിരിക്കുന്നതിന് വേണ്ടിയാണ് ചർച്ച. സാമ്പത്തിക രംഗത്ത് അയർലന്റും അമേരിക്കയും തമ്മിലുള്ള ബന്ധവും, ഫാർമസ്യൂട്ടിക്കൽ മേഖലയിൽ യൂറോപ്യൻ യൂണിയനും അമേരിക്കയും തമ്മിലുള്ള ബന്ധവും വളരെ പ്രധാനപ്പെട്ടതാണെന്ന് സൈമൺ ഹാരിസ് പ്രതികരിച്ചു. ഈ രംഗത്തെ വ്യാപാരവും നിക്ഷേപവും പരസ്പരം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Read More

ഡബ്ലിൻ: ഐറിഷ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആദ്യ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്ത്. മുൻ യൂറോപ്യൻ യൂണിയൻ കമ്മീഷണർ മറൈഡ് മക്ഗിന്നസ്, ഗാൽവേ വെസ്റ്റിലെ സ്വതന്ത്ര ടിഡി കാതറിൻ കോണോളി എന്നിവർ ഇക്കുറി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ഒക്ടോബറിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഫിനഗേലിന്റെ സ്ഥാനാർത്ഥിയായിട്ടാണ് മറൈഡ് മത്സരിക്കുന്നത്. ഔദ്യോഗികമായി പാർട്ടി ഇവരെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. സെപ്തംബറിൽ പ്രചാരണ പരിപാടിയ്ക്ക് ഫിനഗേൽ തുടക്കം കുറിയ്ക്കും. കാതറിന് വിവിധ ഇടത് പക്ഷ പാർട്ടികളുടെ പിന്തുണയുണ്ട്. ഇവർ ഇതിനോടകം തന്നെ പ്രചാരണം ആരംഭിച്ചു. അതേസമയം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശം ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു. നാമനിർദ്ദേശത്തിന് പാർലമെന്ററി പാർട്ടിയിലെ 20 അംഗങ്ങളുടെയും ഫിനഗേലിന്റെ 25 കൗൺസിലർമാരുടെയും എക്‌സിക്യൂട്ടീവ് കൗൺസിലിലെ അഞ്ച് അംഗങ്ങളുടെയും പിന്തുണ വേണം.

Read More

ഡൗൺ: ക്രോസ് കമ്യൂണിറ്റി സമ്മർ സ്‌പോർട്‌സ് ക്ലബ്ബ് റദ്ദാക്കി കൗണ്ടി ഡൗണിലെ ക്രിക്കറ്റ് ക്ലബ്ബ്. ജിഎഎ താരങ്ങളായ കുട്ടികളെ ഉൾപ്പെടുത്തിയതിൽ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വെള്ളിയാഴ്ച മുതലാണ് പദ്ധതി ആരംഭിക്കാനിരുന്നത്. നോർത്ത് ഡൗൺ ക്രിക്കറ്റ് ക്ലബ്ബാണ് ക്രോസ് കമ്യൂണിറ്റി സമ്മർ സ്‌പോർട് ക്ലബ്ബിന് തുടക്കം കുറിയ്ക്കാനിരുന്നത്. കായിക മത്സരങ്ങളിലൂടെ സൗഹൃദം വളർത്തുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം. എന്നാൽ ജിഎഎ താരങ്ങളായ കുട്ടികളെ ഉൾപ്പെടുത്തിയതിൽ സോഷ്യൽ മീഡിയയിൽ ക്രിക്കറ്റ് ക്ലബ്ബിനെതിരെ വലിയ വിമർശനം ഉയരുകയായിരുന്നു. ക്ലബ്ബിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളും ആളുകളുടെ ഭാഗത്ത് നിന്നും ഉയർന്നിരുന്നു. ഇതോടെയാണ് പദ്ധതി ഉപേക്ഷിക്കാൻ ക്ലബ്ബ് അധികൃതർ തീരുമാനിച്ചത്.

Read More

ഡബ്ലിൻ: ക്യാൻസറിനെ തുടർന്ന് മരിച്ച കുട്ടിയുടെ രോഗനിർണയം നടത്താൻ വൈകിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ചിൽഡ്രൻസ് ഹെൽത്ത് അയർലന്റ് (സിഎച്ച്‌ഐ). ഹൈക്കോടതിയ്ക്ക് നൽകിയ കത്തിലൂടെയായിരുന്നു സിഎച്ച്‌ഐ കുടുംബത്തോട് മാപ്പ് പറഞ്ഞത്. സംഭവം ഖേദകരമാണെന്നും കുട്ടിയ്ക്ക് ആദരാഞ്ജലികൾ നേരുന്നുവെന്നും സിഎച്ച്‌ഐ വ്യക്തമാക്കി. രണ്ടര വയസ്സ് പ്രായമുളള ഈവീൻ ഷീഹി എന്ന പെൺകുട്ടിയായിരുന്നു ക്യാൻസർ ബാധിച്ച് മരിച്ചത്. ആറ് വർഷം മുൻപായിരുന്നു സംഭവം. കരളിലായിരുന്നു കുട്ടിയ്ക്ക് ക്യാൻസർ ബാധിച്ചത്. എന്നാൽ ആരോഗ്യപ്രശ്‌നം നേരിട്ട കുട്ടിയ്ക്ക് ക്യാൻസർ സ്ഥിരീകരിക്കാൻ വൈകി. ഇതേ തുടർന്ന് കുട്ടിയ്ക്ക് മതിയായ ചികിത്സ നൽകാനും കുടുംബത്തിന് കഴിഞ്ഞില്ല. കുട്ടിയുടെ മരണത്തിന് പിന്നാലെ കുടുംബം ബന്ധപ്പെട്ടവർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.

Read More