Author: sreejithakvijayan

ഡബ്ലിൻ: ഭക്ഷ്യോത്പാദനം പുന:രാരംഭിച്ച് ബാലിമാഗ്വെയർ ഫുഡ്‌സ്. ഒരാഴ്ചയ്ക്ക് ശേഷമാണ് നിർമ്മാതാക്കൾ വീണ്ടും ഫാക്ടറിയിൽ ഉത്പാദനം ആരംഭിച്ചത്. ബാലിമാഗ്വെയർ ഫുഡ്‌സിന്റെ ഉത്പന്നങ്ങളിൽ ലിസ്റ്റീരിയയ്ക്ക് കാരണമാകുന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് നിർമ്മാണം ഇതുവരെ നിർത്തിവച്ചിരിക്കുകയായിരുന്നു. കമ്പനിയുടെ റെഡി മീൽസിൽ ആയിരുന്നു ആദ്യം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതേ തുടർന്ന് വിപണിയിൽ നിന്നും റെഡി മീൽസ് ഉത്പന്നങ്ങൾ മുഴുവൻ തിരിച്ചുവിളിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഐറിഷ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ മറ്റ് ഉത്പന്നങ്ങളിലും ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. ബാലിമാഗ്വയർ ഫുഡ്സ് നിർമ്മിച്ച് ടെസ്‌കോ, സൂപ്പർവാലു, സെൻട്ര, ആൽഡി, ദി ഹാപ്പി പിയർ എന്നിവിടങ്ങളിൽ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ആയിരുന്നു ബാക്ടീരിയ സാന്നിദ്ധ്യം. ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവിന്റെ (എച്ച്എസ്ഇ)നാഷണൽ എൻവയോൺമെന്റൽ ഹെൽത്ത് സർവീസിൽ നിന്നും കഴിഞ്ഞ ദിവസം കമ്പനിയ്ക്ക് അനുമതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ്ഉത്പാദനം വീണ്ടും ആരംഭിക്കുന്നത്. ചൊവ്വാഴ്ച മുതൽ ഉൽപ്പന്നങ്ങൾ വീണ്ടും വിപണിയിൽ ലഭ്യമാകും.

Read More

ഡബ്ലിൻ: അയർലൻഡിൽ യുവ ഗായകൻ കെ.എസ് ഹരിശങ്കറിന്റെ ലൈവ് സംഗീത പരിപാടിയ്ക്ക് ഇന്ന് തുടക്കും. ഇന്നും നാളെയുമാണ് അദ്ദേഹത്തിന്റെ ലൈവ് മ്യൂസിക് പെർഫോമൻസ്. ഇന്ന് ഡബ്ലിനിലെ സയന്റോളജി സെന്ററിലും നാളെ കിൽക്കനിയിലെ ഒ ലോഗ്ജ്‌ലിൻ ഹാളിലുമാണ് പരിപാടി. കെ.എസ് ഹരിശങ്കർ ലൈവ് ഇൻ ഡബ്ലിൻ എന്ന പേരിൽ ബ്ലൂബറി ഇന്റർനാഷണലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏബൽസ് ഗാർഡൻ, റേവ് സെയ്ന്റ്സ്, ഫീൽ അറ്റ് ഹോം എന്നിവരും പരിപാടിയുടെ പങ്കാളികളാണ്.

Read More

ലിമെറിക്ക്: ലിമെറിക്കിൽ പുതിയ ഭവന പദ്ധതിയുമായി ലാൻഡ് ഡവലപ്‌മെന്റ് ഏജൻസി. 285 പുതിയ വീടുകളാണ് ലിമെറിക്കിലെ ഡോക്ക് റോഡിൽ നിർമ്മിക്കുന്നത്. സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ ഈ വീടുകൾ ലഭ്യമാക്കും. ഗ്യാസ് നെറ്റ്‌വർക്ക്‌സ് അയർലൻഡ് നൽകിയ ഭൂമിയിലാണ് എൽഡിഎ വീടുകൾ നിർമ്മിക്കുന്നത്. വൺ ബെഡ്, ടു ബെഡ്, ത്രീ ബെഡ് അപ്പാർട്ട്‌മെന്റുകൾ ഇവിടെ നിർമ്മിക്കും. 142 വൺ-ബെഡ് അപ്പാർട്ട്‌മെന്റുകളും 127 ടു ബെഡ് അപ്പാർട്ട്‌മെന്റുകളുമാണ് ഇവിടെ നിർമ്മിക്കുക. 16 ത്രീ ബെഡ് അപ്പാർട്ട്‌മെന്റുകളും നിർമ്മിക്കും. മൂന്ന് ബ്ലോക്കുകളിലായാണ് നിർമ്മാണം.

Read More

സ്ലിഗോ: സ്ലിഗോയിൽ കാണാതായ പെൺകുട്ടിയ്ക്കായി തിരച്ചിൽ തുടർന്ന് പോലീസ്. 14 കാരിയായ ലൂസി കാവ്‌ലിയെ ആണ് കാണാതായത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. ഇക്കഴിഞ്ഞ നാല് മുതലാണ് പെൺകുട്ടിയെ കാണാതായത്. റോസസ് പോയിന്റിൽ നിന്നാണ് കാണാതായത് എന്നാണ് വീട്ടുകാർ നൽകുന്ന വിവരം. മെലിഞ്ഞ ശരീരവും ചുവന്ന മുടിയും നീലക്കണ്ണുകളുമാണ് ലൂസിയ്ക്കുള്ളത്. അഞ്ചടി മൂന്ന് ഇഞ്ചാണ് ഉയരം. കാണാതാകുമ്പോൾ കുട്ടി ലെഗ്ഗിംഗ്‌സും ചാര നിറത്തിലുള്ള ഹുഡിയുമാണ് ധരിച്ചിരുന്നത്.

Read More

ഡബ്ലിൻ: അയർലൻഡിൽ സംഗീത പരിപാടി പ്രഖ്യാപിച്ച് പ്രമുഖ മ്യൂസിക്കൽ ബാൻഡ് ആയ കിംഗ്ഫിഷർ. അടുത്ത സമ്മറിലാകും ബാൻഡ് അയർലൻഡുകാർക്കായി സംഗീത വിസ്മയം ഒരുക്കുക. ബാൻഡിന്റെ മൂന്ന് പരിപാടികൾ അടുത്ത വർഷം ഉണ്ടാകും. ജൂൺ 9 ന് ബെൽഫാസ്റ്റിലെ എസ്എസ്ഇ അരീനയിലാണ് ആദ്യ പരിപാടി. പിന്നീട് ജൂൺ 12 ന് കോർക്കിലെ വിർജിൻ മീഡിയ പാർക്കിലും പരിപാടി അവതരിപ്പിക്കും. ജൂൺ 13 ന് ഡബ്ലിനിലെ മലാഹൈഡ് കാസിലിലെ പരിപാടിയോടെ കിംഗ്ഫിഷറിന്റെ  സംഗീത പരിപാടികൾക്ക് സമാപനമാകും. ഓഗസ്റ്റ് 22 ന് അവരുടെ ആദ്യ ആൽബമായ ‘ഹാൽസിയോൺ’ പുറത്തിറങ്ങും. ഇതിന് മുന്നോടിയായിട്ടാണ് പ്രഖ്യാപനം.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്കെതിരെ വംശീയ ആക്രമണങ്ങൾ വർദ്ധിക്കുന്നതിനിടെ ചർച്ചയായി ഇന്ത്യൻ പ്രവാസിയുടെ പോസ്റ്റ്. റെഡ്ഡിറ്റിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വലിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാർ അയർലൻഡിനെ മറ്റൊരു ഇന്ത്യ ആക്കരുതെന്നാണ് പോസ്റ്റിൽ പറയുന്നത്. നമ്മൾ ഐറിഷ് സംസ്‌കാരവുമായി പൊരുത്തപ്പെടേണ്ടതല്ലേ? എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. താൻ ഒരു ഇന്ത്യൻ പ്രവാസിയാണെന്ന് കുറിപ്പിൽ എഴുത്തുകാരൻ അവകാശപ്പെടുന്നു. അയർലൻഡിലേക്ക് കുടിയേറുന്ന ഇന്ത്യക്കാർ ഇവിടുത്തുകാരുടെ ആചാരങ്ങളും പാരമ്പര്യങ്ങളും സ്വീകരിക്കണം. നമ്മൾ താമസിക്കുന്ന രാജ്യത്തെ മറ്റൊരു ഇന്ത്യയാക്കി മാറ്റാൻ ശ്രമിക്കരുത്. നമ്മൾ താമസിക്കുന്ന രാജ്യത്തിന്റെ സംസ്‌കാരത്തെ ബഹുമാനിക്കണം എന്നും റെഡ്ഡിറ്റ് ഉപയോക്താവ് പറയുന്നു. അതേസമയം വലിയ വിമർശനങ്ങളാണ് കുറിപ്പിനെതിരെ ഉയരുന്നത്. എഴുത്തിനെ പിന്തുണയ്ക്കുന്നവരും ഉണ്ട്.

Read More

ഡബ്ലിൻ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ അനുസ്മരണ സമ്മേളനം നടത്താൻ ക്രാന്തി അയർലൻഡ്. ഞായറാഴ്ച ( ഓഗസ്റ്റ് 10) വൈകീട്ട് മൂന്ന് മണിയ്ക്ക് ഡബ്ലിനിലെ അൽസാ സ്‌പോർട്‌സ് സെന്ററിലാണ് സമ്മേളനം. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ , എം.പി ജോസ് കെ. മാണി എന്നിവർ  ഓൺലൈനായി പരിപാടിയിൽ പങ്കെടുക്കും. അയർലൻഡിലെ വിവിധ സാംസ്‌കാരിക സംഘടനകളിലെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കുചേരും. പരിപാടിയിലേക്ക് ഐറിഷ് മലയാളി സമൂഹത്തെ ക്രാന്തി അയർലൻഡ് കേന്ദ്ര കമ്മിറ്റി സ്വാഗതം ചെയ്തു.

Read More

ഡബ്ലിൻ: സൗത്ത് ഡബ്ലിൻ മേയർ സ്ഥാനത്ത് നിന്നും രാജിവച്ചതിന് പിന്നാലെ ബേബി പെരേപ്പാടനെതിരെ ആരോപണം. അദ്ദേഹം കൂടി ഉൾപ്പെട്ട റിക്രൂട്ട്‌മെന്റ് കമ്പനി ഇന്ത്യൻ നഴ്‌സുമാരിൽ നിന്നും പണം തട്ടിയെന്നാണ് ആരോപണം. ഐറിഷ് മാധ്യമമായ ദി ജേണലാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇവരുമായി ഇടപാടുകൾ നടത്തിയ മൂന്ന് പേർ മാദ്ധ്യമത്തെ സമീപിച്ചതോടെയാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. ചാലക്കുടി സ്വദേശിയായ ബാബു വല്ലൂരാനുമായി ചേർന്ന് 2022 ൽ അയർലൻഡിൽ ബേബി ആരംഭിച്ച ഏഞ്ചൽ കെയർ കൺസൾട്ടൻസി ലിമിറ്റഡിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഇന്ത്യൻ നഴ്‌സുമാരിൽ നിന്ന് ആയിരക്കണക്കിന് യൂറോ ‘ഏജൻസി ഫീസ്’ ഈടാക്കിയതയാണ് പരാതി. പരാതിക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാധ്യമം നടത്തിയ അന്വേഷണത്തിൽ പരാതി സത്യമാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് വാർത്ത പുറത്തുവിട്ടത്. അടുത്തിടെയാണ് മേയർ സ്ഥാനം ബേബി പെരേപ്പാടൻ രാജിവച്ചത്. നിലവിൽ താലയിലെ ഫിനഗേൽ കൗൺസിലറാണ് അദ്ദേഹം.

Read More

ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയുടെ കസ്റ്റഡി കാലാവധി നീട്ടി കോടതി. ഒരു മാസത്തേയ്ക്കാണ് കേസിലെ പ്രതിയായ 23 കാരൻ അബ്ദുള്ള ഖാന്റെ കസ്റ്റഡി കാലാവധി നീട്ടിയത്. നേരത്തെയുള്ള കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇയാളെ ക്ലോവർഹിൽ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിൽ സെപ്തംബർ മൂന്നിന് കോടതി അടുത്ത വാദം കേൾക്കും. ജൂലൈ 29 ന് ആയിരുന്നു കാപ്പൽ സ്ട്രീറ്റിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരനെ അബ്ദുള്ള കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ അപ്പോൾ തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ വേളയിൽ ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷന്റെ നിർദ്ദേശം വരുന്നതുവരെ ജയിലിൽ തുടരാനായിരുന്നു ജസ്റ്റിസിന്റെ നിർദ്ദേശം.

Read More

ബെൽഫാസ്റ്റ്: മഗേരയിൽ വീടിനുള്ളിൽ സ്‌ഫോടനം. മുല്ലാഗ് പാർക്കിലെ പൂട്ടി കിടന്നിരുന്ന വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ വീടിന്റെ ചുവരുകൾക്കും ജനാലകൾക്കും കേടുപാടുകൾ ഉണ്ടായി. സംഭവ സമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വീട്ടിലെ ഇലക്ട്രോണിക് ഉപകരണം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പോലീസും വിദഗ്ധ സംഘവും പരിശോധനയ്‌ക്കെത്തി. ഇവിടെ നിന്നും വിദഗ്ധപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അതേസമയം സംഭവം പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി.

Read More