ചെന്നൈ : പുതിയ പാർട്ടിയുടെ പേര് പരസ്യമായി പ്രഖ്യാപിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല . “ ഓൾ ഇന്ത്യ റെവല്യൂഷണറി ലീഡർ പീപ്പിൾസ് പ്രോഗ്രസ് ലീഗ്” എന്നാണ് ശശികല തന്റെ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചിരിക്കുന്നത് . ചെന്നൈയിലെ പോയസ് ഗാർഡനിലെ വസതിയിൽ കൂടിയാലോചനാ യോഗം നടത്തിയ ശേഷമാണ് പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്.
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ, തമിഴ്നാട്ടിലെ രാഷ്ട്രീയ രംഗം കലുഷിതമായ അവസ്ഥയിലാണ്. തമിഴ്നാട്ടിലെ പ്രധാന രാഷ്ട്രീയ പാർട്ടികളായ എഐഎഡിഎംകെയും ഡിഎംകെയും തമ്മിൽ കടുത്ത മത്സരം നടക്കുന്നുണ്ട് . ഈ സാഹചര്യത്തിലാണ് ശശികലയും പുതിയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. പാർട്ടി പതാകയിൽ അണ്ണാ, എംജിആർ, ജയലളിത എന്നിവരുടെ ഛായാചിത്രങ്ങളും എഐഎഡിഎംകെയുടെ ചിഹ്നമായി കണക്കാക്കപ്പെടുന്ന ചുവപ്പ്, വെള്ള, കറുപ്പ് നിറങ്ങളും ഉണ്ട്.
ശശികലയുടെ പുതിയ പാർട്ടി ആരെ പിന്തുണയ്ക്കും, അല്ലെങ്കിൽ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട് മത്സരിക്കുമോ എന്ന ചോദ്യങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ ഉയർന്നിട്ടുണ്ട്. ശശികലയുടെ അനുയായികൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.മുൻ മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത സുഹൃത്തും രാഷ്ട്രീയ സഖ്യകക്ഷിയുമായിരുന്നു വി.കെ. ശശികല
അഭിപ്രായ വ്യത്യാസങ്ങൾ കാരണം കുറച്ച് വർഷങ്ങൾക്ക് മുമ്പ്, എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ ശശികലയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ആവർത്തിച്ചുള്ള ചർച്ചകൾക്കിടയിലും, ശശികലയെ പാർട്ടിയിലേക്ക് തിരിച്ചെടുക്കാൻ സാധ്യതയില്ലെന്ന് എടപ്പാടി പളനിസ്വാമിയുടെ പക്ഷം വ്യക്തമായി പറഞ്ഞിരുന്നു. അതിനുശേഷം മാത്രമാണ് ശശികല പുതിയ പാർട്ടി തുടങ്ങാൻ തീരുമാനിച്ചത്.

