Author: sreejithakvijayan

ഡബ്ലിൻ: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ എച്ച്എസ്ഇയിൽ നിയമിക്കുന്ന വിഷയത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്‌നീൽ. ഇക്കാര്യത്തിൽ സർക്കാർ അനുകൂല സമീപനമാണ് സ്വീകരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. ഐ2ഐ അയർലൻഡിന്റെ നിവേദനത്തിന് മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവയുടെ മാത്രം അടിസ്ഥാനത്തിലാണ് എച്ച്എസ്ഇയിൽ നിയമനം നൽകുക. ഇതോടൊപ്പം രാജ്യത്ത് നിയമാനുസൃതമായി ജോലി ചെയ്യാനുള്ള അനുമതിയും ഇവർക്ക് വേണം. ഇതിനുള്ള അനുമതി നൽകുന്നത് എന്റർപ്രൈസ് ടൂറിസം തൊഴിൽവകുപ്പാണ്. ആരോഗ്യരംഗത്തെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി എച്ച്എസ്ഇ ലഭ്യമായ ഉദ്യോഗാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള എല്ലാ സാദ്ധ്യതകളും പരിശോധിക്കും. ഈ തീരുമാനങ്ങളെ എച്ച്എസ്ഇ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: നഗരത്തിലൂടെ അപകടകരമായ രീതിയിൽ കാറോടിച്ച യുവാവിനെ പിന്തുടർന്ന് പിടികൂടി പോലീസ്. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പ്രതിയായ കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. 30 കാരനായിരുന്നു അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. ബ്ലാഞ്ചാർട്‌സ്ടൗണിൽ ആയിരുന്നു സംഭവം. അമിത വേഗത്തിലായിരുന്ന വാഹനം ശ്രദ്ധയിൽപ്പെട്ടതോടെ പട്രോളിംഗ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചു. എന്നാൽ നിർത്താതെ പോകുകയായിരുന്നു. ഇതോടെ പോലീസ് പിന്തുടർന്ന് പിടികൂടി. സംഭവത്തിൽ പോലീസിന്റെ മൂന്ന് പട്രോളിംഗ് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഡ്രൈവിംഗ് ടെസ്റ്റിനായുള്ള ദേശീയ ശരാശരി കാത്തിരിപ്പ് സമയം കുറഞ്ഞു. 10.4 ആഴ്ചയായായാണ് കുറഞ്ഞിരിക്കുന്നത്. ഏപ്രിൽ മാസത്തെ കണക്കുകൾ പരിശോധിച്ചാൽ 27 ആഴ്ചയായിരുന്നു കാത്തിരിപ്പ് സമയം. കാത്തിരിപ്പ് സമയം ശരാശരി 10 ആഴ്ച ആക്കുക എന്നതായിരുന്നു റോഡ് സേഫ്റ്റി അതോറിറ്റിയുടെ ലക്ഷ്യം. ഈ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും ലക്ഷ്യത്തിന് അടുത്തെത്തിയതിൽ ആർഎസ്എ വലിയ ആശ്വാസത്തിലാണ്. വരും നാളുകളിൽ ലക്ഷ്യത്തിലേക്ക് എത്താനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നാണ് ആർഎസ്എ വ്യക്തമാക്കുന്നത്.

Read More

ഡബ്ലിൻ: ഗാസയിൽ നിന്നുള്ള പലസ്തീൻ വിദ്യാർത്ഥികളുടെ ആദ്യ സംഘം അയർലൻഡിൽ. 26 കുട്ടികളാണ് ഡബ്ലിൻ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയത്. വരും ദിവസങ്ങളിലും കൂടുതൽ സംഘങ്ങൾ രാജ്യത്ത് എത്തും. ഐറിഷ് സർവ്വകലാശാലകളിൽ ചേർന്ന് വിദ്യാഭ്യാസം പൂർത്തിയാക്കുകയും അതുവഴി സമാധാനം നിറഞ്ഞ പുതിയ ജീവിതം ആരംഭിക്കുകയുമാണ് കുട്ടികളുടെ ലക്ഷ്യം. ഗാസയിൽ നിന്നുള്ള 52 വിദ്യാർത്ഥികളാണ് അയർലൻഡിൽ എത്തുക. ഡബ്ലിനിൽ എത്തിയ വിദ്യാർത്ഥികളെ ഉച്ചയ്ക്ക് ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ശേഷം ഇവർ യൂണിവേഴ്‌സിറ്റി പ്രതിനിധികളെ കാണും. ഇവരാണ് കുട്ടികൾക്കായുള്ള താമസസൗകര്യം ഏർപ്പെടുത്തുന്നത്. ഞായറാഴ്ച ആയിരിക്കും ഗാസയിൽ നിന്നുള്ള അവസാന സംഘം എത്തുക.

Read More

ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യം അസ്ഥിര കാലാവസ്ഥ. ഇന്നും അടുത്ത രണ്ട് ദിവസവും മഴയും വെയിലും ഇടകലർന്ന കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ഇന്ന് പകൽ സമയങ്ങളിൽ തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടും. എന്നാൽ പകൽ നേരങ്ങളിൽ ചില ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്‌ക്കോ ശക്തമായ മഴയ്‌ക്കോ സാദ്ധ്യതയുണ്ട്. രാത്രി കാലങ്ങളിൽ മേഘാവൃതമായ അന്തരീക്ഷത്തിനാണ് സാദ്ധ്യതയുള്ളത്. 9 മുതൽ 13 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും രാത്രിയിലെ താപനില. അയർലൻഡിന്റെ വടക്ക്, പടിഞ്ഞാറ് ഭാഗത്ത് ആയിരിക്കും മഴ കൂടുതലായി ലഭിക്കുക. ഇതേസമയം കിഴക്ക്, തെക്ക് കിഴക്ക് ഭാഗത്ത് നല്ല തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. 15 മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെയാണ് രാജ്യത്ത് പകൽ താപനില അനുഭവപ്പെടുന്നത്.

Read More

ഡബ്ലിൻ: അയർലൻഡിൽ മോർട്ട്‌ഗേജ് അംഗീകാരങ്ങളുടെ മൂല്യം വീണ്ടും ഉയർന്നു. ജൂലൈയിൽ അംഗീകാരങ്ങളുടെ മൂല്യം ഏകദേശം 1.8 ബില്യൺ യൂറോ ആയിട്ടാണ് ഉയർന്നിരിക്കുന്നത് എന്നാണ് ബാങ്കിംഗ് ആന്റ് പേയ്‌മെന്റ് ഫെഡറേഷൻ വ്യക്തമാക്കുന്നത്. 2011 ന് ശേഷം ആദ്യമായിട്ടാണ് മോർട്ട്‌ഗേജ് അംഗീകാരങ്ങളുടെ മൂല്യം ഇത്രയും ഉയരത്തിൽ എത്തുന്നത്. മോർട്ട്‌ഗേജ് അംഗീകാരങ്ങളുടെ മൂല്യത്തിൽ 13.7 ശതമാനത്തിന്റെ പ്രതിമാസ വർദ്ധനവ് ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ജൂലൈയെ അപേക്ഷിച്ച് ഇത്തവണ പ്രതിമാസ വർദ്ധന 10 ശതമാനം കൂടുതലാണ്. ജൂലൈയിൽ 3,356 ഫസ്റ്റ് ടൈം ബയർ മോർട്ട്‌ഗേജ് അംഗീകാരങ്ങൾ നൽകി. ജൂലൈയിൽ മൊത്തത്തിൽ 5,467 മോർട്ട്‌ഗേജുകൾ അംഗീകരിച്ചു.  ഇതിൽ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും എഫ്ടിബികളാണ്. ജൂലൈ മാസം അംഗീകരിച്ച മോർട്ട്‌ഗേജുകളുടെ എണ്ണം പ്രതിമാസം 12% കൂടുതലും 2024 ജൂലൈയേക്കാൾ 2.9% കൂടുതലുമാണ്.

Read More

കോർക്ക്: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോർക്ക് എംഇപി  ബില്ലി കെല്ലെഹർ. ഫിയന്ന ഫെയ്‌ലിന്റെ സ്ഥാനാർത്ഥിയാകാനുള്ള നാമനിർദ്ദേശത്തിന് പിന്തുണ തേടി. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്  കെല്ലെഹർ നേരത്തെ തന്നെ സൂചന നൽകിയിരുന്നു. പ്രമുഖ ഐറിഷ് മാധ്യമത്തിന്റെ റേഡിയോ പരിപാടിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. ചില ആളുകളും സഹപ്രവർത്തകരും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് തന്നോട് ആരാഞ്ഞിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read More

ഡബ്ലിൻ: ഐറിഷ് സമാധാന പാലകർ ലെബനനിൽ തുടരുന്നതിനെ സ്വാഗതം ചെയ്ത് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ദൗത്യം പെട്ടെന്ന് അവസാനിപ്പിക്കുന്നത് വലിയ അപടകടം സൃഷ്ടിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലെബനനിലെ സമാധാനപാലന ദൗത്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ദൗത്യത്തിൽ നിന്നും ഉടൻ പിന്തിരിയാനുള്ള തീരുമാനം നിരുത്തവരാദപരമാണ്. അതുകൊണ്ട് തന്നെ ഐറിഷ് സമാധാനപാലന ദൗത്യത്തിനായി ലെബനനിൽ ഐറിഷ് പീസ്‌കീപ്പർമാർ തുടരുന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. യുണിഫിലുമായി ദീർഘകാല ബന്ധമാണ് അയർലൻഡിനുള്ളത്. ദൗത്യത്തിന്റെ ഭാഗമായി ജീവൻ പൊലിഞ്ഞവർക്ക് ഈ നിമിഷത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2027 വരെ ഐറിഷ് സമാധാനപാലകർ സമാധാനപാലന ദൗത്യത്തിന്റെ ഭാഗമായി ലെബനനിൽ തുടരും. അയർലൻഡിൽ നിന്നുള്ള 350 ഓളം അംഗങ്ങളാണ് യുണിഫിൽ ( യുണൈറ്റഡ് നാഷണൽ ഇന്ററിം ഫോഴ്‌സ് ഇൻ ലെബനൻ) ദൗത്യത്തിന്റെ ഭാഗമായി ലെബനനിൽ തുടരുന്നത്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രികളിൽ മരണമടയുന്നവരുടെ എണ്ണം കുറഞ്ഞു. എച്ച്എസ്ഇയുടെ നാഷണൽ ഓഫീസ് ഓഫ് ക്ലിനിക്കൽ ഓഡിറ്റിന്റെ നാഷണൽ ഓഡിറ്റ് ഓഫ് ഹോസ്പിറ്റൽ മോർട്ടാലിറ്റി റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. 2022-23 വർഷത്തെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹൃദയാഘാതം, ഹൃദയസ്തംഭനം, സ്‌ട്രോക്ക്, ന്യൂമോണിയ എന്നിവയെ തുടർന്നുള്ള ചികിത്സയ്ക്കിടെ ആശുപത്രികളിൽവച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ട്. എന്നാൽ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് ബാധിച്ചുള്ള മരണം കോവിഡ് 19 വ്യാപനത്തിന് പിന്നാലെ വർദ്ധിച്ചിട്ടുണ്ട്. 1,000 ഡിസ്ചാർജുകൾക്ക് 38 മരണങ്ങൾ എന്നതായിരുന്നു 2023 ലെ നിരക്ക്. 2023 ൽ ഹൃദയാഘാതം മൂലമുള്ള ആശുപത്രി മരണനിരക്ക് 1,000 ഡിസ്ചാർജുകൾക്ക് 47 എന്ന തരത്തിലാണ്. 2014 ൽ ഇത് 58 ആയിരുന്നു.2014-ൽ ഹൃദയസ്തംഭനം മൂലമുള്ള ആശുപത്രി മരണനിരക്ക് 1,000 ഡിസ്ചാർജുകൾക്ക് 82 മരണങ്ങൾ എന്നതിൽ നിന്ന് 2023-ൽ 1,000 ഡിസ്ചാർജുകൾക്ക് 72 ആയി കുറഞ്ഞു.

Read More

ഡബ്ലിൻ: അയർലൻഡിൽ കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങൾ കൂടുതലായി നടക്കുന്നത് വീടുകളിൽ എന്ന് പോലീസ് റിപ്പോർട്ട്. 10 വർഷത്തെ കണക്കുകൾ വിശലകലനത്തിന് വിധേയമാക്കിക്കൊണ്ടാണ് പോലീസ് റിപ്പോർട്ട് പുറപ്പെടുവിച്ചത്. അതേസമയം സ്ട്രീറ്റുകൾ പോലുള്ള പൊതുസ്ഥലങ്ങളിൽ നടക്കുന്ന കത്തി ആക്രമണങ്ങൾ കുറവാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. 2014 മുതൽ 2024 വരെയുള്ള കണക്കുകളാണ് പോലീസ് വിശകലനം ചെയ്തിരിക്കുന്നത്. റീട്ടെയ്ൽ സ്ഥലങ്ങളിൽ നടക്കുന്ന കത്തിയാക്രമണങ്ങളിൽ 10 വർഷത്തിനിടെ 40 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. സ്ട്രീറ്റുകളിൽ കത്തികൊണ്ട് ആക്രമിച്ചുള്ള മോഷണങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 35 ശതമാനത്തിന്റെ കുറവും ഉണ്ടായിട്ടുണ്ട്. രാജ്യത്ത് പരിശോധനകളിൽ കത്തി പിടിച്ചെടുക്കുന്ന സംഭവങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ 28 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 19,000 കത്തികൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പിടിച്ചെടുത്തിട്ടുണ്ട്. പ്രതിദിനം അഞ്ച് കത്തികൾ വീതം ആയിരുന്നു പിടിച്ചെടുത്തത്.

Read More