ഇസ്ലാമാബാദ് : ഇറാനെതിരായ യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾ തുടരുന്നതിനിടെ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ തങ്ങൾ തയ്യാറാണെന്ന് പാകിസ്ഥാൻ . അലി ലാരിജാനിയുടെ കൊലപാതകത്തെത്തുടർന്ന്, ഐആർജിസി യുഎസിനെതിരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയതിനു പിന്നാലെയാണ് പാകിസ്ഥാന്റെ പ്രസ്താവന.
പാകിസ്ഥാനിലെ ഷഹബാസ് ഷെരീഫ് സർക്കാരിലെ ഫെഡറൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അതാഉല്ല തരാറാണ് ഇക്കാര്യം അറിയിച്ചത് . ഇറാനിലെ സ്ഥിതിഗതികൾ ശാന്തമാക്കുന്നതിലും കൂടുതൽ അസ്ഥിരത തടയുന്നതിലും പങ്കാളികളാകാൻ പാകിസ്ഥാൻ ആത്മാർത്ഥമായ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ അതാഉല്ല തരാർ പറഞ്ഞു. ദീർഘകാലമായി നിലനിൽക്കുന്ന ബന്ധങ്ങളാണ് പാകിസ്ഥാനെ സാധ്യമായ എല്ലാ വഴികളിലും ഇടപെടാനും സഹായം നൽകാനും പ്രേരിപ്പിച്ചതെന്നും തരാർ പറഞ്ഞു.
പാകിസ്ഥാൻ വിവിധ പങ്കാളികളുമായി സംഭാഷണത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ബന്ധങ്ങളിൽ ഈ സന്തുലിതാവസ്ഥ നിലനിർത്താൻ എപ്പോഴും ശ്രമിക്കും. മേഖലയിലെ രാജ്യങ്ങളുമായി മധ്യസ്ഥത വഹിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു” തരാർ പറഞ്ഞു.
അടുത്തിടെ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സൗദി അറേബ്യ സന്ദർശിക്കുകയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഈ കൂടിക്കാഴ്ചയിൽ, ഇറാന്റെ ആക്രമണങ്ങളെക്കുറിച്ച് സൗദി അറേബ്യ പാകിസ്ഥാനോട് ആശങ്ക പ്രകടിപ്പിച്ചിരുന്നു.

