Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന് മെറ്റ് ഐറാൻ. മഴ സജീവമായിരിക്കും. അതിനാൽ ചൂട് കുറഞ്ഞ കാലാവസ്ഥയായിരിക്കും ഈ വാരം മുഴുവനും അനുഭവപ്പെടുക. തണുത്ത കാറ്റും ഈ വാരത്തിന്റെ പ്രത്യേകതയാണ്. മഞ്ഞ് മൂടിയ കാലാവസ്ഥയോടെയായിരിക്കും ഇന്നത്തെ ദിനം ആരംഭിക്കുക. പിന്നീട് തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടും. എന്നാൽ ഉച്ചയോടെ തെക്ക് ഭാഗത്ത് നിന്നും ശക്തമായ കാറ്റ് അനുഭവപ്പെടും. ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയും ലഭിക്കും. പകൽ നേരങ്ങളിൽ 19 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും താപനില അനുഭവപ്പെടുക.

Read More

ഡബ്ലിൻ: തുടർച്ചയായ രണ്ടാം വർഷവും സ്‌ക്രീനിംഗ് ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയാതെ ബ്രെസ്റ്റ്‌ചെക്ക്. കഴിഞ്ഞ വർഷം 1,37,134 സ്‌ക്രീനിംഗുകൾ മാത്രമാണ് ബ്രെസ്റ്റ്‌ചെക്ക് നടത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം. പ്രതിവർഷം 1,95,000 സ്തന പരിശോധനകളാണ് ബ്രെസ്റ്റ്‌ചെക്കിന് പൂർത്തിയാക്കേണ്ടത്. 2023 ലും 1,95,000 എന്ന ലക്ഷ്യത്തിൽ പരിശോധന എത്തിക്കാൻ ബ്രെസ്റ്റ്‌ചെക്കിന് കഴിഞ്ഞിരുന്നില്ല. 2023 ൽ 1,66,532 പരിശോധനകൾ ആയിരുന്നു നടത്തിയിരുന്നത്. കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ സ്‌ക്രീനിംഗുകളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്. അതേസമയം റേഡിയോളജി വിഭാഗം ജീവനക്കാരുടെ കുറവാണ് ഇതിന് കാരണം എന്നാണ് ബ്രെസ്റ്റ്‌ചെക്ക് നൽകുന്ന വിശദീകരണം. സൗജന്യമായി സ്തന പരിശോധന നടത്തുന്ന എച്ച്എസ്ഇയുടെ ഭാഗമാണ് ബ്രെസ്റ്റ്‌ചെക്ക്. 50 നും 69 നും ഇടയിൽ പ്രായമുള്ളവർക്കാണ് സൗജന്യസേവനം നൽകിവരുന്നത്.

Read More

കാവൻ: കൗണ്ടി കാവനിൽ ക്വാഡ് ബൈക്ക് അപകടത്തിൽ 40 കാരന് ദാരുണാന്ത്യം. ബാൺ സ്വദേശി പൗഡി ഒ റെയ്‌ലിയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാവനിൽ ഇന്നലെ ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. വിവരം അറിഞ്ഞ് അടിയന്തിര സേവനങ്ങൾ എത്തി അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read More

ഡബ്ലിൻ: മദ്യത്തിന് അധിക എക്‌സൈസ് തീരുവ നൽകി ഐറിഷ് ജനത. ജർമ്മൻകാരെ അപേക്ഷിച്ച് ഐറിഷ് ഉപഭോക്താക്കൾ ബിയറിന് 11 മടങ്ങ് അധിക തീരുവ നൽകുന്നുണ്ടെന്നാണ് ഗവേഷണത്തിലെ കണ്ടെത്തൽ. ഫ്രഞ്ചുകാരെ അപേക്ഷിച്ച് വൈനിന് ഐറിഷ് ഉപഭോക്താക്കൾ 80 മടങ്ങ് അധിക തീരുവയും നൽകുന്നുണ്ട്. യൂറോപ്യൻ യൂണിയനിലെ ശരാശരി മദ്യ ഉപഭോഗ നിരക്ക് താഴ്ന്നിരിക്കെയാണ് ഐറിഷ് ഉപഭോക്താക്കൾക്ക് മദ്യത്തിന് ഉയർന്ന എക്‌സൈസ് ഡ്യൂട്ടി നൽകേണ്ടിവരുന്നത് എന്നത് ശ്രദ്ധേയമാണ്. ബിയർ, വൈൻ, സ്പിരിറ്റ് എന്നിവയുടെ എക്‌സൈസ് തീരുവയിൽ രണ്ടാം സ്ഥാനമാണ് അയർലൻഡിന് ഉള്ളത്. ഫിൻലൻഡിനാണ് ഒന്നാംസ്ഥാനം. ഇനി ഓരോന്നായി പരിശോധിച്ചാൽ വൈനിന് ഏറ്റവും കൂടുതൽ എക്‌സൈസ് ഡ്യൂട്ടിയുള്ള രണ്ടാമത്തെ രാജ്യമാണ് അയർലൻഡ്. ബിയറിന്റെ എക്‌സൈസ് തീരുവയിൽ മൂന്നാം സ്ഥാനമാണ് അയർലൻഡിന് ഉള്ളത്. സ്പിരിറ്റിന്റെ തീരുവയിലും മൂന്നാം സ്ഥാനം രാജ്യത്തിനാണ്.

Read More

ഡബ്ലിൻ: അയർലൻഡിൽ രണ്ടായിരത്തോളം വീടുകൾ വാടകയ്ക്ക് ലഭ്യം. ഓഗസ്റ്റ് 1 വരെ 2,300 വാടക വീടുകൾ അയർലൻഡിൽ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നാണ് ഡ്രാഫ്റ്റ് ഐഇയുടെ റിപ്പോർട്ടുകൾ. 2015-19 വരെയുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ലഭ്യമായിട്ടുള്ള വാടക വീടുകളുടെ എണ്ണത്തിൽ 14 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. ഓപ്പൺ മാർക്കറ്റിൽ പ്രതിമാസ വാടക വർദ്ധിച്ചിട്ടുണ്ടെന്നും ഏറ്റവും പുതിയ വാടക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏപ്രിൽ 1 മുതൽ ജൂൺ വരെയുള്ള കാലയളവിൽ വാടക പ്രതിമാസം 2,055 യൂറോ എന്ന നിലയിൽ എത്തി. കോവിഡ്-19 വ്യാപനത്തിന് പിന്നാലെയാണ് വാടകയിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. 2011 വിലയായ 765 യൂറോയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ നിരക്ക് 51 ശതമാനം കൂടുതലാണ്. 2025 ലെ രണ്ടാം പാദത്തിൽ മാർക്കറ്റ് വാടക ശരാശരി 1.6 ശതമാനം വർദ്ധിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിൽ അനധികൃതമായി ജോലി ചെയ്യുന്നവർക്കെതിരെ നടപടിയുമായി തൊഴിൽവകുപ്പ്. നിയമം ലംഘിച്ച് അയർലൻഡിൽ തുടരുന്നവരെ കണ്ടെത്താൻ തൊഴിൽവകുപ്പ് വ്യാപക പരിശോധനകൾ നടത്തിവരികയാണ്. ഡബ്ലിൻ അടക്കമുള്ള നഗരങ്ങളിലെ ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ മറ്റ് ഭക്ഷണശാലകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന. സമയപരിധി അവസാനിച്ചിട്ടും രാജ്യത്ത് തുടരുന്നവരെയാണ് പരിശോധനയിലൂടെ പിടികൂടുക. വ്യാജ രേഖകൾ ഉപയോഗിച്ച് രാജ്യത്ത് തുടരുന്നവരും പിടിയിലാകും. തൊഴിൽ പെർമിറ്റ് ലഭിക്കാത്ത പലരും അയർലൻഡിലെ വിവിധ കടകളിലും മറ്റും ജോലി ചെയ്യുന്നതായി അടുത്തിടെ പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് പരിശോധന ആരംഭിച്ചത്. അഭയാർത്ഥികൾക്ക് തൊഴിൽ പെർമിറ്റ് ഇല്ലാതെ ജോലിയിൽ പ്രവേശിക്കാൻ സഹായിക്കുന്ന സംഘങ്ങൾ രാജ്യത്ത് സജീവമാണ്. ഇവർക്കെതിരെ നടപടി സ്വീകരിക്കുക കൂടി പരിശോധനയുടെ ഭാഗമാണ്.

Read More

ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിലെ ആഗോള സാംസ്‌കാരിക ഉത്സവമായ ബെൽഫാസ്റ്റ് മേളയിൽ പങ്കുകൊണ്ട് ആയിരങ്ങൾ. നഗരത്തിലെ ബൊട്ടാണിക്കൽ ഗാർഡനിൽ സംഘടിപ്പിച്ച കാർണിവൽ പേരേഡോടെ ഒൻപത് ദിവസം നീണ്ട പരിപാടിയ്ക്ക് സമാപനമായി. സംഗീത കച്ചേരിയും സമാപനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. അവസാന ദിവസവും വലിയ ജനപങ്കാളിത്തം ആയിരുന്നു ഉണ്ടായിരുന്നത്. പതിനായിരക്കണക്കിന് ആളുകൾ ഒൻപത് ദിവസമായി നീണ്ട പരിപാടിയുടെ ഭാഗമായി. വംശീയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇത്രയും അധികം ആളുകൾ പരിപാടിയുടെ ഭാഗമായത് സംഘാടകരെയും അതിശയിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഫ്‌ളോട്ടുകൾ പരേഡിന്റെ ഭാഗമായി. ഇതിന് പുറമേ നൃത്ത- സംഗീത ആവിഷ്‌കാരങ്ങളും ഉണ്ടായിരുന്നു.

Read More

ഡബ്ലിൻ: ഇസ്രായേലിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. യൂറോപ്യൻ യൂണിയനുമായുള്ള കരാറിന്റെ നഗ്നമായ ലംഘനമാണ് ഇസ്രായേൽ ഗാസയിൽ നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപരോധം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് യൂറോപ്യൻ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി അദ്ദേഹം സംസാരിക്കും. ഈ ആഴ്ച കോപ്പൻഹേഗനിൽ വച്ചായിരിക്കും കൂടിക്കാഴ്ച. ഗാസയിലെ നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിദേശകാര്യമന്ത്രിമാരോട് അദ്ദേഹം ആവശ്യപ്പെടും. ഗാസ കടുത്ത പട്ടിണിയിലാണെന്ന് യുഎൻ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈമൺ ഹാരിസിന്റെ നീക്കം. ഭക്ഷ്യക്ഷാമം എന്നത് അയർലൻഡിലെ ജനങ്ങൾക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

Read More

അർമാഗ്: ലോഫ് നീഗ് തടാകത്തിലെ പാരിസ്ഥിതിക പ്രശ്‌നത്തിൽ പ്രതിഷേധവുമായി പരിസ്ഥിതി സ്‌നേഹികൾ. സേവ് ലോഫ് നീഗ് എന്ന പേരിൽ ഇന്ന് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. തടാകത്തിൽ ബ്ലൂ- ഗ്രീൻ ആൽഗകൾ നിറഞ്ഞ പശ്ചാത്തലത്തിലാണ് പരിസ്ഥിതി സ്‌നേഹികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് ഫിൻ മക്കൂൾ സ്റ്റാച്യൂ പരിസരത്താണ് പ്രതിഷേധം. പരിസ്ഥിതി സ്‌നേഹികൾക്കൊപ്പം മത്സ്യത്തൊഴിലാളികലും മറ്റുള്ളവരും പങ്ക് ചേരും. മുൻപെങ്ങും ഇല്ലാത്ത വിധം ലോഫ് നീഗിൽ ആൽഗകൾ വളരെയധികം വ്യാപിച്ചിട്ടുണ്ടെന്നാണ് പ്രദേശിക സംഘടനകൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ സർക്കാർ ഇടപെടൽ ആവശ്യമാണെന്നും ഇവർ പറയുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ ക്യാൻസർ രോഗ നിർണയത്തിലും ചികിത്സയിലും സ്ത്രീകൾ കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. രോഗനിർണയ വേളയിൽ 46 ശതമാനം സ്ത്രീകളും ചികിത്സയ്ക്കിടെ 21 ശതമാനം സ്ത്രീകളും ദുരിതം അനുഭവിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ വർഷത്തിനിടെയുള്ള കണക്കുകളാണ് മുകളിൽ സൂചിപ്പിച്ചിരിക്കുന്നത്. രോഗനിർണയ സമയത്തും ചികിത്സാ വേളയിലും പുരുഷന്മാരും വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. എന്നാൽ സ്ത്രീകളെക്കാൾ ഇത് കുറവാണ്. രോഗനിർണയ വേളയിൽ 18 ശതമാനം പുരുഷന്മാരാണ് വിഷമങ്ങൾ നേരിടുന്നത്. ചികിത്സയ്ക്കിടെ 5 ശതമാനം പുരുഷന്മാർ ബുദ്ധിമുട്ടുകൾ നേരിടുന്നു. ജോലി, ക്ഷീണം, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയാണ് രോഗികളെ പ്രധാനമായും ബാധിക്കുന്ന മൂന്ന് ഘടകങ്ങൾ. അതേസമയം മൂന്ന് ശതമാനം രോഗികൾ മറ്റുള്ളവരുമായുള്ള ബന്ധങ്ങളിൽ ബുദ്ധിമുട്ട് നേരിടുന്നു.

Read More