ലേഖകന്‍: sreejithakvijayan

കോർക്ക്: കൗണ്ടി കോർക്കിൽ മോഷ്ടിച്ച കാറുമായി കടന്നുകളയാൻ ശ്രമിച്ച കൗമാരക്കാരെ പിന്തുടർന്ന് പിടികൂടി പോലീസ്. നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബിഎംഡബ്ല്യു കാറായിരുന്നു ഇവർ മോഷ്ടിച്ചത്. ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. ബെഗൂളി പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്നു പോലീസ്. ഇതിനിടെ ആയിരുന്നു അമിത വേഗതയിൽ എത്തിയ വാഹനം പോലീസ് ശ്രദ്ധിച്ചത്. ഇതേ തുടർന്ന് വാഹനം തടയാൻ ശ്രമിച്ചു. എന്നാൽ കൗമാരക്കാരുടെ സംഘം പട്രോൾ കാറിൽ ഇടിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. കാറിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരും 19 വയസ്സുള്ള ഒരാളുമാണ് ഉണ്ടായിരുന്നത്. ഇവർ കോർക്കിലെ വിവിധ ഗാർഡ സ്‌റ്റേഷനുകളിൽ കസ്റ്റഡിയിലാണ്.

Read More

കിൽഡെയർ: പൊതുജനങ്ങൾക്ക് നന്ദി പറഞ്ഞ് എം9 വാഹനാപകടത്തിൽ പരിക്കേറ്റവരുടെ കുടുംബം. ഇവർക്കായുള്ള ധനസമാഹരണം വഴി ഏഴ് ലക്ഷം യൂറോയിലധികം ലഭിച്ചതിന് പിന്നാലെയാണ് പിന്തുണയ്ക്ക് നന്ദി പറഞ്ഞ് കുടുംബം രംഗത്ത് എത്തിയത്. ഗോ ഫണ്ട് വഴി ഇതുവരെ 7,70,000 യൂറോയാണ് സമാഹരിച്ചത്. പൊതുജനങ്ങളുടെ ദയയ്ക്കും ഉദാരമനസിനും നന്ദിയെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം. പരിക്കേറ്റ സഹോദരങ്ങളായ സ്ത്രീകളിൽ ഒരാളുടെ സുഹൃത്താണ് ഗോ ഫണ്ട് വഴി ധനസമാഹരണം ആരംഭിച്ചത്. എല്ല, നിയാം, അൽമ എന്നീ പെൺകുട്ടികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവർക്ക് പുറമേ ഇവരുടെ അനന്തരവനായ ഏഴ് വയസ്സുകാരനുമാണ് പരിക്കേറ്റത്. കഴിഞ്ഞ വാരാന്ത്യത്തിൽ ആയിരുന്നു അപകടം ഉണ്ടായത്.

Read More

ഗാൽവേ: ഗാൽവേയിൽ വാഹനാപകടം. രണ്ട് പേർക്ക് പരിക്കേറ്റു. ഇതിൽ കൗമാരക്കാരന്റെ നില അതീവ ഗുരുതരമാണ്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ബാലിയഡമണ്ടിൽ വാഹനാപകടം ഉണ്ടായത്. രാത്രി 10 മണിയോടെയായിരുന്നു അപകടം. കാറാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേരാണ് വാഹനത്തിൽ സഞ്ചരിച്ചിരുന്നത്. ഇതിൽ നാല് പേർ കൗമാരക്കാരാണ്. ഇവരിൽ ഡ്രൈവർക്കൊപ്പം മുൻസീറ്റിൽ യാത്ര ചെയ്ത കൗമാരക്കാരനാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ കൈവശമുള്ളവരും ദൃശ്യങ്ങൾ കൈവശമുള്ളവരും പോലീസിനെ സമീപിക്കേണ്ടതാണ്.

Read More

ഡബ്ലിൻ: അയർലൻഡിൽ നൂറ് കണക്കിന് ജോലികളുമായി ഡൊമിനോസ്. സീസണൽ റിക്രൂട്ട്‌മെന്റ് ക്യാമ്പയ്ൻ പ്രഖ്യാപിച്ചു. 300 ഓളം തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. ഡൊമിനോസിന്റെ യുകെ, അയർലൻഡ് എന്നിവയുടെ ഓപ്പറേഷൻസ് ഡയറക്ടർ ബ്രെറ്റ് ബോയേഴ്സാണ് ഇക്കാര്യം അറിയിച്ചത്. ഡെലിവറി ഡ്രൈവർ, ഇൻ സ്റ്റോർ സ്റ്റാഫ്, പിസ നിർമ്മാതാക്കൾ എന്നിവരുൾപ്പെടെയുള്ള തസ്തികകളിലേക്കാണ് നിയമനം. സീസണൽ റോളുകൾ വാഗ്ദാനം ചെയ്യാൻ കഴിഞ്ഞതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ബോയേഴ്‌സ് പറഞ്ഞു. പ്രാദേശിക സമ്പദ് വ്യവസ്ഥകൾക്കും സമൂഹങ്ങൾക്കും സംഭാവന നൽകുന്നത് തുടരുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

കാർലോ: കിൽഡെയറിലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഒരു കൗമാരക്കാരന്റെ കൂടി മൃതദേഹം സംസ്‌കരിച്ചു. കാർലോ സ്വദേശിയായ ജെറമി ഒ ബ്രിയാന്റെ മൃതദേഹം ആണ് സംസ്‌കരിച്ചത്. കാർലോ ടൗൺ സെന്ററിന് പുറത്തുള്ള ആസ്‌കിയയിലെ ഹോളി ഫാമിലി പള്ളിയിലാണ് 18 വയസ്സുകാരന്റെ സംസ്‌കാര ചടങ്ങുകൾ നടന്നത്. കനത്ത പോലീസ് കാവലിൽ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. ചെക്‌പോസ്റ്റുകളിൽ ഗാർഡകൾ വിന്യസിച്ചിരുന്നു. അടുത്ത കുടുംബക്കാരും സുഹൃത്തുക്കളും പ്രദേശവാസികളുടെ 18 കാരന്റെ സംസ്‌കാര ചടങ്ങിൽ സംബന്ധിച്ചിരുന്നു. സംസ്‌കാര ചടങ്ങുകൾക്കൊപ്പം പരിക്കേറ്റവർക്കായുള്ള പ്രാർത്ഥനയും നടന്നു.

Read More

ലൗത്ത്: ഭവന വിതരണത്തിൽ നിർണായക നേട്ടവുമായി ലൗത്ത് കൗണ്ടി കൗൺസിൽ. പുതിയതും അധികവുമായ ഭവനങ്ങൾ ആളുകൾക്ക് നൽകുന്ന ഏറ്റവും മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനമായി മാറി. ഹാർഡ്വെയർ അസോസിയേഷൻ അയർലൻഡ് (എച്ച്എഐ) നടത്തിയ ഗവേഷണത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പട്ടികപ്പെടുത്തിയത്. തിങ്കളാഴ്ച പട്ടിക പ്രസിദ്ധീകരിച്ചു. ഈ വർഷം ആറ് മാസങ്ങളിൽ ആയിരം ആളുകൾക്ക് 6.6 വീടുകൾ എന്ന കണക്കിലാണ് ലൗത്ത് കൗണ്ടി കൗൺസിൽ വിതരണം ചെയ്തത്. ഈ നേട്ടം കൗൺസിലിനെ പട്ടികയിൽ ഒന്നാമതാക്കി. ഇത് രാജ്യത്തെ ആകെ നിരക്കിനേക്കാൾ 83 ശതമാനം കൂടുതലാണ്. ലാവോയിസ് കൗണ്ടിയ്ക്കാണ് പട്ടികയിൽ രണ്ടാംസ്ഥാനം. മൂന്നാം സ്ഥാനത്ത് കിൽഡെയറാണ്. ഗാൽവേ സിറ്റി കൗൺസിലാണ് പട്ടികയിൽ ഏറ്റവും പുറകിലുള്ളത്. ആയിരം പേർക്ക് 1.9 വീടുകൾ എന്ന തോതിലാണ് മേഖലയിൽ വിതരണം.

Read More

ഡബ്ലിൻ: അയർലൻഡിലെ ജനസംഖ്യയിൽ വർധനവ്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകൾ പ്രകാരം റിപ്പബ്ലിക് ഓഫ് അയർലൻഡിന്റെ ജനസംഖ്യ 5.52 ദശലക്ഷമായി വർധിച്ചു. ഈ വർഷം ഏപ്രിൽ വരെയുള്ള 12 മാസങ്ങൾക്കിടെ ജനസംഖ്യയിൽ 66,900 പേരുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ആകെ ജനസംഖ്യയിൽ 4.95 ദശലക്ഷം പേർ ഐറിഷ് പൗരന്മാരാണ്. മൊത്തം ജനസംഖ്യയുടെ 83.1 ശതമാനംവരും ഇത്. 931,000 പേർ ഐറിഷ് പൗരന്മാരല്ല. 2020 മുതൽ രാജ്യത്ത് 65 വയസ്സിനു മുകളിലുള്ളവരുടെ എണ്ണത്തിൽ 22.7 ശതമാനം വർധനവുണ്ടായിട്ടുണ്ട്. പൂജ്യത്തിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ളവരുടെ എണ്ണം ഒരു ദശലക്ഷത്തിൽ താഴെയായി 992,400 ആയി കുറഞ്ഞു. 2014 ന് ശേഷം ഈ പ്രായപരിധി ഒരു ദശലക്ഷത്തിൽ താഴെയാകുന്നത് ഇതാദ്യമായിട്ടാണ്. ഒരു വയസ്സിന് താഴെയുള്ള 55,000 പേർ രാജ്യത്ത് താമസിക്കുന്നു. 16 വർഷത്തിനുള്ളിൽ 19,900 പേരുടെ കുറവാണ് ഈ വിഭാഗക്കാരിൽ ഉണ്ടായിരിക്കുന്നത്. ഏകദേശം 110,600 കുടിയേറ്റക്കാർ ഈ ജനസംഖ്യയിൽ ഉൾപ്പെടുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ ടയറുകൾ സൂക്ഷിച്ച സ്ഥലത്ത് തീപിടിത്തം. നിരവധി ടയറുകൾ കത്തിനശിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പുക പടർന്ന പശ്ചാത്തലത്തിൽ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ബാലിബൗഗൽ പ്രദേശത്തായിരുന്നു സംഭവം. വിവരം ലഭിച്ചയുടൻ ഡബ്ലിൻ ഫയർ ബ്രിഗേഡ് അംഗങ്ങൾ സ്ഥലത്ത് എത്തുകയായിരുന്നു. ഉച്ചയോടെ തീ നിയന്ത്രണ വിധേയമാക്കി. എന്നാൽ റബ്ബറിൽ നിന്നുള്ള ദുർഗന്ധംവമിക്കുന്ന പുക പ്രദേശത്ത് വ്യാപിക്കുകയായിരുന്നു. സ്വോർഡ്സ്, ബാൽബ്രിഗൻ, ഫിബ്സ്ബറോ, താര സ്ട്രീറ്റ് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള സംഘങ്ങൾ ഉൾപ്പെടെ ഏകദേശം 20 അഗ്‌നിശമന സേനാംഗങ്ങൾ ചേർന്നാണ് തീ നിയന്ത്രണ വിധേയം ആക്കിയത്. പുക വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജനലുകളും വാതിലുകളും അടച്ചിടണമെന്നാണ് അധികൃതരുടെ നിർദ്ദേശം.

Read More

ഡബ്ലിൻ: അയർലൻഡിലെ മുൻ റഷ്യൻ അംബാസിഡർ മാക്‌സിം പെഷ്‌കോവ് അന്തരിച്ചു. 76 വയസ്സായിരുന്നു. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2012 മുതൽ 2017 വരെ ആയിരുന്നു അദ്ദേഹം അംബാസിഡറായി സേവനമനുഷ്ഠിച്ചത്. അയർലൻഡിലെ സേവനത്തിന് പിന്നാലെ ആയിരുന്നു വിരമിക്കൽ. അദ്ദേഹത്തിന് പിന്നാലെ യൂറി ഫിലാറ്റോവ് ആയിരുന്നു ചുമതലയേറ്റത്. 2014ൽ ക്രിമിയ പിടിച്ചടക്കിയ സമയത്തായിരുന്നു മാക്‌സിം പെഷ്‌കോവ് അയർലൻഡിലെ അംബാസിഡറായി ചുമതല വഹിച്ചിരുന്നത്. ഈ വേളയിൽ അന്നത്തെ വിദേശകാര്യമന്ത്രി എമോൺ ഗിൽമോർ നിരവധി തവണ അദ്ദേഹത്തെ വിളിച്ചുവരുത്തിയിരുന്നു.

Read More

ഡബ്ലിൻ: അയർലൻഡിലെ മോട്ടോർവേകളിലൂടെ തെറ്റായ ദിശയിൽ വാഹനം ഓടിക്കുന്ന സംഭവങ്ങളുടെ എണ്ണത്തിൽ വർധനവ്. ഈ വർഷം ഇതുവരെ 62 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡിന്റെ മോട്ടോർവേ ഓപ്പറേഷൻസ് കൺട്രോൾ സെന്ററാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 47 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇത് 32 ശതമാനം വർധനവാണെന്ന് ടിഐഐ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മോട്ടോർവേയിലൂടെ തെറ്റായ ദിശയിൽ വാഹനമോടിച്ചതിന് 85 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം മാർച്ച്, ജൂൺ, സെപ്തംബർ എന്നീ മാസങ്ങളിലാണ് ഏറ്റവും ഉയർന്ന നിലയിൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി, ജൂലൈ, നവംബർ മാസങ്ങളിലാണ് ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്തത്.

Read More