ലേഖകന്‍: sreejithakvijayan

ബെൽഫാസ്റ്റ്: ട്വൽത്ത് ആഘോഷങ്ങൾക്ക് മുന്നോടിയായി ഇലവെൻത്ത് നൈറ്റ് ആഘോഷങ്ങൾക്കിടെ പരക്കെ അപകടങ്ങൾ. ബോൺഫയർ കത്തിക്കുന്നതിനിടെ വിവിധയിടങ്ങളിലാണ് അപകടങ്ങൾ ഉണ്ടായത്. ഇത് സംബന്ധിച്ച് ഇന്നലെ രാത്രി 303 സഹായ അഭ്യർത്ഥനകളാണ് നോർത്തേൺ അയർലൻഡ് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിന് ലഭിച്ചത്. എൻഐഎഫ്ആർഎസ് തന്നെയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്. കുക്ക്‌സ്ടൗൺ, മിൽനർ സ്ട്രീറ്റ് തുടങ്ങി നിരവധിയിടങ്ങളിലാണ് അപകടങ്ങൾ ഉണ്ടായത്. മിൽനർ സ്ട്രീറ്റിൽ ബോൺഫയർ കത്തിക്കുന്നതിനിടെ സമീപത്തെ ഗാരേജിലേക്ക് തീപടർന്നു. കഴിഞ്ഞ ദിവസം 151 അപകടങ്ങളിൽ അഗ്നിശമനസേനാംഗങ്ങൾക്ക് സഹായം നൽകേണ്ടതായി വന്നു. ഇതിൽ 54 എണ്ണം തീപിടത്തവുമായി ബന്ധപ്പെട്ടതായിരുന്നു.

Read More

ഡബ്ലിൻ: സിൻ ഫെയ്ൻ നേതാവ് പിയേഴ്‌സ് ഡൊഹർട്ടിയുടെ പേരിൽ തട്ടിപ്പ്. ഇതേ തുടർന്ന് അദ്ദേഹം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഡൊഹർട്ടിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ നിർമ്മിച്ച് തട്ടിപ്പ് സംഘം പണം ആവശ്യപ്പെടുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ഡൊഹർട്ടിയ്ക്ക് ഒന്നരലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയ തട്ടിപ്പ് സംഘം ഇവരിൽ നിന്നും സംഭാവനകൾ ആവശ്യപ്പെടുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അദ്ദേഹം മുന്നറിയിപ്പുമായി എത്തിയത്. താൻ ആരോടും സംഭാവനകൾ ആവശ്യപ്പെടുകയില്ലെന്നും, ആരും വഞ്ചിതരാകരുത് എന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ഗാൽവേ: ഗാൽവേയിൽ വാട്ടർസ്‌പോർട്‌സ് ഇൻക്ലൂഷൻ ഗെയിംസ് ഉദ്ഘാടനം ചെയ്ത് പ്രസിഡന്റ് കാതറിൻ കനോലി. ഇന്നലെ ആയിരുന്നു ഉദ്ഘാടനം. ഗെയിംസിൽ ആളുകൾക്ക് സൗജന്യമായി പങ്കെടുക്കാം. എല്ലാ പ്രായത്തിലുള്ള ആളുകൾക്കും ഇവിടെയെത്തി വാട്ടർ സ്‌പോർട്‌സ് ആസ്വദിക്കാം. ഗാൽവേയ തുറമുഖം കേന്ദ്രീകരിച്ചാണ് പരിപാടി നടക്കുന്നത്. ന്യൂ ഡോക്‌സിലെ ഗാൽവേ സീ സ്‌കൗട്ട്‌സ് ഡെൻ, ഗാൽവേ ഹുക്കർ സെയിലിംഗ് ക്ലബ് എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ. ഈ വാരാന്ത്യത്തിൽ ഇവിടെയെത്തുന്നവർക്ക് സെയിലിംഗ്, കയാക്കിംഗ്, കനോയിംഗ്, വാട്ടർ സ്‌കീയിംഗ്, പവർബോട്ട് റൈഡുകൾ എന്നിവ ആസ്വദിക്കാം.

Read More

ബെൽഫാസ്റ്റ്: ബോൺഫയറിൽ നിന്നും തീപടർന്നതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. ബ്രാനിയൽ എസ്റ്റേറ്റിലായിരുന്നു സംഭവം. വാറൻ എന്ന ലിറ്റിൽ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ബ്രാനിയൽ ബോൺഫയർ കമ്മിറ്റി, ബ്രാനിയൽ ലോയൽ ഫ്‌ലൂട്ട് ബാൻഡ്, ബ്രാനിയൽ കമ്മ്യൂണിറ്റി ഗ്രൂപ്പ് എന്നിവ സംയുക്തപ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബോൺഫയർ കത്തുന്നതിനിടെ അദ്ദേഹത്തിന് പൊള്ളലേൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

കോർക്ക്: അയർലൻഡിൽ നടക്കുന്ന വംശീയ ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് കാരിഗലൈൻ പാർക്കിൽ ആക്രമണത്തിന് ഇരയായ യുവാവ്. ബംഗ്ലാദേശി പൗരനായ സയ്യിദ് ഹഖാണ് റേഡിയോ പരിപാടിയ്ക്കിടെ തന്റെ ആശങ്ക വ്യക്തമാക്കിയത്. ഹഖുൾപ്പെടെ മൂന്ന് പേർക്കാണ് പാർക്കിൽവച്ച് മർദ്ദനമേറ്റത്. ആരോഗ്യപ്രശ്‌നങ്ങളുള്ള ഹഖ് എല്ലാ ദിവസവും സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം നടക്കാൻ പാർക്കിൽ എത്താറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ തിങ്കളാഴ്ച എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. പാർക്കിലെ പാലത്തിൽ ഇരിക്കുമ്പോൾ ചെറുപ്പക്കാരിൽ ഒരാൾ സുഹൃത്തിനെയാണ് ആദ്യം മർദ്ദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇത് തടയാൻ ശ്രമിച്ചപ്പോൾ തന്നെയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. വർഷങ്ങളായി താനിവിടെ താമസിക്കുന്നു. ആദ്യമായിട്ടാണ് ഇത്തരത്തിലൊരു അനുഭവമെന്നും ഭയം തോന്നുന്നുവെന്നും ഹഖ് കൂട്ടിച്ചേർത്തു.

Read More

ടൈറോൺ: കൗണ്ടി ടൈറോണിൽ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കോളിസ്ലാൻഡിലെ പൈൻബാങ്ക് ഗാർഡൻസ് പ്രദേശത്ത് ആയിരുന്നു ആക്രമണം ഉണ്ടായത്. വീടിന് നേരെ രണ്ട് പെട്രോൾ ബോംബുകളാണ് എറിഞ്ഞത്. സംഭവ സമയം വീട്ടിൽ ആളുകൾ ഉണ്ടായിരുന്നു. ഇവർ ഉടനെ തീ അണച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ആക്രമണത്തിൽ ആർക്കും പരിക്കില്ല. സംഭവത്തെക്കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും അറിയുകയാണെങ്കിൽ എത്രയും വേഗം പോലീസുമായി ബന്ധപ്പെടേണ്ടതാണ്.

Read More

ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ നീന്തൽ കേന്ദ്രമായ വിക്കോ ബാത്ത്‌സ് തുറക്കാൻ ഇനിയും വൈകും. കഴിഞ്ഞ മാസം അവസാനം കേന്ദ്രം തുറക്കുമെന്നായിരുന്നു അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. അറ്റകുറ്റപ്പണികൾ നീളുന്ന സാഹചര്യത്തിലാണ് നീന്തൽ കേന്ദ്രം തുറക്കാൻ വൈകുന്നത്. ഡൺ ലാവോഘെയർ-റാത്ത്ഡൗൺ കൗണ്ടി കൗൺസിലാണ് അറിയിപ്പ് പുറപ്പെടുവിച്ചത്. ഇനിയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുള്ള ഭാഗങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടി പൂർത്തിയാക്കി കേന്ദ്രം സുരക്ഷിതമാക്കിയ ശേഷം വീണ്ടും തുറക്കുമെന്നും കൗൺസിൽ വ്യക്തമാക്കി.

Read More

ഗാൽവേ: അയർലൻഡിൽ വീണ്ടും ഇ-സ്‌കൂട്ടർ അപകടം. കൗണ്ടി ഗാൽവേയിൽ ഉണ്ടായ അപകടത്തിൽ 40 കാരന് സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സാൾട്ട്ഹില്ലിലാണ് അപകടം ഉണ്ടായത്. സംഭവത്തിന് പിന്നാലെ പ്രദേശം അടച്ചിട്ടിരിക്കുകയാണ്. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില വലിയ തോതിൽ ഉയരാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ പുതിയ മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. 10 കൗണ്ടികളിൽ പുതുതായി യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. ഇവിടങ്ങളിലെ ജനങ്ങൾ പ്രത്യേകം ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. കാർലോ, കോർക്ക്, കിൽഡെയർ, കിൽക്കെന്നി, ലാവോയിസ്, ലോംഗ്‌ഫോർഡ്, മീത്ത്, ഓഫാലി, വെസ്റ്റ്മീത്ത്, വെക്‌സ്‌ഫോർഡ്, ലിമെറിക്ക്, ടിപ്പററി, വാട്ടർഫോർഡ് എന്നിവിടങ്ങളിലാണ് പുതിയ മുന്നറിയിപ്പ്. ഇന്ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് നിലവിൽവരുന്ന മുന്നറിയിപ്പ് ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയ്ക്ക് അവസാനിക്കും. ഈ കൗണ്ടികൾ ഉൾപ്പെടെയുള്ള 13 കൗണ്ടികളിൽ നേരത്തെ മെറ്റ് ഐറാൻ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരുന്നു. ഇത് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം അവസാനിക്കും.

Read More

ഡബ്ലിൻ: രോഗികൾ ബില്ലടയ്ക്കാത്തതിനെ തുടർന്ന് എച്ച്എസ്ഇയ്ക്ക് ലഭിക്കാനുള്ളത് വൻ തുക. 60 മില്യൺ യൂറോയാണ് രോഗികൾ ബില്ലുകൾ അടയ്ക്കാത്തതിനെ തുടർന്ന് എച്ച്എസ്ഇയ്ക്ക് നഷ്ടമായത്. ഇതിന് പുറമേ സ്വകാര്യ ഇൻഷൂറൻസ് കമ്പനികളിൽ നിന്നും 138.4 മില്യൺ യൂറോയും എച്ച്എസ്ഇയ്ക്ക് ലഭിക്കാനുണ്ട്. കഴിഞ്ഞ വർഷം ആദ്യമാസങ്ങളിലെ കണക്കുകൾ പ്രകാരമുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചികിത്സ പൂർത്തിയാക്കിയ ശേഷം പണമടയ്ക്കാതെ വിവിധ ആശുപത്രികളിൽ നിന്നും രോഗികൾ മടങ്ങുകയായിരുന്നു. ലഭിക്കാനുള്ള 60 മില്യണിൽ 23.8 മില്യൺ പേഷ്യന്റ് ഇൻ ചാർജാണ്. ഇതിന് മുൻപുള്ള വർഷങ്ങളിൽ ലഭിക്കാനുണ്ടായിരുന്ന തുക ആശുപത്രികൾ എഴുതി തള്ളിയിരുന്നു. 16.6 മില്യൺ യൂറോ ആയിരുന്നു എഴുതിതള്ളിയത്.

Read More