Author: sreejithakvijayan

ഡബ്ലിൻ: സ്വകാര്യ നഴ്‌സിംഗ് ഹോമുകളിൽ വീണ്ടും പരിശോധന നടത്താൻ ആരോഗ്യസുരക്ഷാ അതോറിറ്റി (എച്ച്‌ഐക്യുഎ, ഹിക്വ). പരാതി ഉയർന്ന നഴ്‌സിംഗ് ഹോമുകളിലാണ് പരിശോധന നടത്തുക. അതേസമയം ഹിക്വയുടെ നടപടികൾ പരിശോധനകൾ മാത്രമായി ഒതുങ്ങിയേക്കുമെന്നാണ് വിവരം. സംഭവത്തിൽ ഹിക്വയ്‌ക്കെതിരെ വിമർശനവും ഉയരുന്നുണ്ട്. ദേശീയ മാദ്ധ്യമമായ ആർടിഇയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഹിക്വയുടെ ഇടപെടൽ. സ്വകാര്യനഴ്‌സിംഗ് ഹോമുകളിൽ റസിഡൻസിന് ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നുവെന്നായിരുന്നു ആർടിഇയുടെ കണ്ടെത്തൽ.

Read More

ന്യൂബ്രിഡ്ജ്: കൗണ്ടി കിൽഡെയറിൽ വാഹനാപകടത്തിൽ കൗമാരക്കാരന് ദാരുണാന്ത്യം. ന്യൂബ്രിഡ്ജിലെ ബാരറ്റ്‌സ്ടൗൺ റോഡിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. മറ്റൊരു കൗമാരക്കാന് പരിക്കേറ്റു. പിക്ക് അപ്പ് ട്രക്കിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. അപകടത്തിൽ കൊല്ലപ്പെട്ട കൗമാരക്കാരന് സാരമായി പരിക്കേറ്റിരുന്നു. ഉടനെ തന്നെ കൗമാരക്കാരനെ നാസ് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി എങ്കിലും മരിക്കുകയായിരുന്നു. അപകടത്തിൽ ട്രക്ക് തകർന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കൗമാരക്കാരൻ അപകടനില തരണം ചെയ്തു. ടാലഗ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്.

Read More

ഡബ്ലിൻ: അയർലന്റിൽ ടെക്സ്റ്റ് മെസേജ് സ്‌കാമുകൾ തടയാൻ പുതിയ രജിസ്ട്രി സംവിധാനം. പുതുതായി രൂപകൽപ്പന ചെയ്ത എസ്എംഎസ് സെൻഡർ ഐഡി രജിസ്ട്രിയിൽ ഇതുവരെ ഏഴായിരത്തിലധികം സെൻഡർ ഐഡികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരിൽ നിന്നല്ലാത്ത സന്ദേശങ്ങൾ നിങ്ങൾക്ക് ലഭിച്ചാൽ അതിൽ തട്ടിപ്പുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ഉണ്ടാകും. പൊതുജനങ്ങൾക്ക് വ്യാജ സന്ദേശം സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നതിന് വേണ്ടിയാണ് പുതിയ രജിസ്ട്രി. എസ്എംഎസ് വഴിയുള്ള തട്ടിപ്പ് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. കമ്മീഷൻ ഫോർ കമ്യൂണിക്കേഷൻസ് റെഗുലേഷൻ ആണ് പുതിയ രജിസ്ട്രി സംവിധാനം നിലവിൽ വന്ന വിവരം അറിയിച്ചത്. ജൂലൈ മുതലാകും പുതിയ സേവനം ആളുകൾക്ക് ലഭിക്കുക. ഈ രജിസ്ട്രിയിൽ ഇല്ലാത്ത ബിസിനസ് പേരുകളിലോ ബ്രാൻഡുകളിലോ നിന്നുള്ള സന്ദേശങ്ങൾ ലഭിച്ചാൽ സാദ്ധ്യതയുള്ള തട്ടിപ്പ് എന്ന ലേബൽ ജൂലൈ മുതൽ കാണാൻ സാധിക്കും. ഒക്ടോബർ മുതൽ ഇവ നേരിട്ട് ബ്ലോക്ക് ചെയ്യപ്പെടും.

Read More

ഡബ്ലിൻ: സാമ്പത്തിക വളർച്ചയുടെ പാതയിൽ അയർലന്റ്. ഈ വർഷം ആദ്യ പാദത്തിൽ രാജ്യത്തിന്റെ സാമ്പദ് വ്യവസ്ഥ കുതിച്ചുയർന്നു. ആദ്യ മൂന്ന് മാസങ്ങളിൽ 9.7 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. മാർച്ചിൽ ഫാർമസ്യൂട്ടിക്കൽ മേഖലയിൽ നിന്നുള്ള കയറ്റുമതിയിലെ വർദ്ധനവാണ് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് കരുത്തായത്. ട്രംപിന്റെ താരിഫ് നയം രാജ്യത്തിന്റെ കയറ്റുമതി മേഖലയെ സാരമായി ബാധിച്ചിരുന്നു. എന്നാൽ ഇത് മറികടന്നുകൊണ്ടാണ് രാജ്യം നിർണായക നേട്ടം സ്വന്തമാക്കിയത്. മൊത്ത ആഭ്യന്തര ഉത്പ്പാദനത്തിലെ ഉണർവും രാജ്യത്തിന് കരുത്തായി. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ആണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്.

Read More

ലിമെറിക്:  സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിനായി ഓർത്തഡോക്‌സ് പള്ളി വികാരി ഫാ. ജെനി ആൻഡ്രൂസിന് യാത്രയയപ്പ് നൽകി ഇടവകാംഗങ്ങൾ. ദേവാലയത്തിൽവച്ചായിരുന്നു യാത്രയയപ്പ് ചടങ്ങ്. ചടങ്ങിൽ സെക്രട്ടറി ബിപിൻ അറയ്ക്കക്കുടി അദ്ധ്യക്ഷത വഹിച്ചു. കുർബാനയ്ക്ക് ശേഷം ആയിരുന്നു യാത്രയയപ്പ് ചടങ്ങ്. ഭദ്രാസന കൗൺസിൽ അംഗം സാൻജോ മാടശ്ശേരി ആശംസകൾ നേർന്നു. ഫാ. ജെനിയുടെ മറുപടി പ്രസംഗത്തിന് ശേഷം എല്ലാവരും ചേർന്ന് അദ്ദേഹത്തിന് ഉപഹാരം കൈമാറി.

Read More

അമാർഗ്: സൗത്ത് അമാർഗിൽ വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന 40 കാരൻ ആയിരുന്നു മരിച്ചത്. മെയ് 31 ന് ആയിരുന്നു വാഹനാപകടത്തിൽ 40 കാരന് സാരമായി പരിക്കേറ്റത്. ഏദനപ്പ റോഡിൽവച്ചായിരുന്നു അദ്ദേഹം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിന്റെ ദൃക്‌സാക്ഷികളോട് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടാൻ പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: വൻ ജനപങ്കാളിത്തം കൊണ്ടും അവിസ്മരണീയ കലാപരിപാടികൾ കൊണ്ടും ശ്രദ്ധേയമായി മൈൻഡ് ( മലയാളി ഇന്ത്യൻസ് അയർലന്റ്) മെഗാമേള. ഇരുപതിനായിരത്തോളം ആളുകൾ പരിപാടിയുടെ ഭാഗമായി. സംഘാടക മികവും ശ്രദ്ധേയമായി. രാവിലെ 9.30 മുതൽ രാത്രി 10.30 വരെ ആയിരുന്നു മെഗാമേളയോട് അനുബന്ധിച്ചുള്ള പരിപാടികൾ അരങ്ങേറിയത്. ഫിൻഗൽ കൗണ്ടി കൗൺസിൽ ഡെപ്യൂട്ടി മേയർ ജോൺ കിംഗ്സ്ലി, സൗത്ത് ഡബ്ലിൻ മേയർ ബേബി പെരേപ്പാടൻ, മന്ത്രി തോമസ് ബേൺ എന്നിവർ പരിപാടിയിൽ പങ്കെടുത്തിരുന്നു. നിലവിളക്ക് കൊളുത്തിയായിരുന്നു പരിപാടിയുടെ ഉദ്ഘാടനം. മൈൻഡ് പ്രസിഡന്റ് സിജു ജോസ് സ്വാഗത പ്രസംഗവും സെക്രട്ടറി സാജുകുമാർ നന്ദിപ്രസംഗവും നിർവ്വഹിച്ചു. ഉന്നത നിലവാരത്തിലുള്ള കലാപരിപാടികൾ ആയിരുന്നു മെഗാമേളയിൽ അരങ്ങേറിയത്. മൈൻഡിന്റെ ഈ വർഷത്തെ ചാരിറ്റി പാർട്ണറായ മാറ്റർ ഹോസ്പിറ്റൽ ഫൗണ്ടേഷന് വേണ്ടി നടത്തിയ വാക്കിംഗ് ചാലഞ്ചിൽ കൂടുതൽ ധനസമാഹരണം നടത്തിയവരെ മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ ട്രോഫികൾ നൽകി ആദരിച്ചു.

Read More

ഡബ്ലിൻ: അയർലന്റിൽ സമ്മർ ആരംഭിച്ചെങ്കിലും അസ്ഥിരകാലാവസ്ഥ തുടരുന്നു. വെയിലും മഴയും രാജ്യത്ത് ഒരുപോലെ അനുഭവപ്പെടുന്നുണ്ട്. ഈ വാരാന്ത്യത്തിലും അടുത്ത ആഴ്ചയും തത്സ്ഥിതി തുടരുമെന്നാണ് മെറ്റ് ഐറാൻ അറിയിക്കുന്നത്. ഇന്ന് പകൽനേരങ്ങളിൽ മഴ ലഭിക്കും. 12 മുതൽ 17 ഡിഗ്രിവരെയാകും അയർലന്റിൽ താപനില രേഖപ്പെടുത്തുക. രാത്രി കാലങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കും. വെള്ളിയാഴ്ച നല്ല തെളിഞ്ഞ കാലാവസ്ഥയാകും രാവിലെ അനുഭവപ്പെടുക. വൈകീട്ടോടെ പലയിടങ്ങളിലും മഴ ലഭിക്കും.

Read More

ഡബ്ലിൻ: യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന് റിപ്പോർട്ട്. പലിശനിരക്കിൽ കാൽശതമാനത്തിന്റെ കുറവ് ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ 12 മാസത്തിനിടെ എട്ടാമത്തെ തവണയാണ് ബാങ്ക് പലിശ കുറയ്ക്കുന്നത്. മന്ദഗതിയിലുള്ള യൂറോസോൺ  എക്കണോമിയിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ ഭാഗമായിട്ടാണ് പലിശനിരക്ക് കുറയുന്നത്. മെയ് മാസത്തിൽ യൂറോ സോൺ പണപ്പെരുപ്പം ലക്ഷ്യത്തെക്കാൾ രണ്ട് ശതമാനത്തിൽ താഴെ എത്തിയിരുന്നു.

Read More

ഡബ്ലിൻ: ലെവൽ ക്രോസുകൾ ഉപയോഗിക്കുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഐറിഷ് റെയിൽ. ലെവൽ ക്രോസുകൾ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് ഐറിഷ് റെയിലിന്റെ മുന്നറിയിപ്പ്. ഈ വർഷം ഇതുവരെ ലെവൽ ക്രോസ് ദുരുപയോഗം ചെയ്ത 30 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി ഐറിഷ് റെയിൽ വ്യക്തമാക്കി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേസമയം 28 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ വർഷം ലെവൽ ക്രോസിൽ 11 അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഇതിൽ പലതിലും ലെവൽ ക്രോസിംഗ് തകർന്നിട്ടുണ്ട്. ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വാഹനങ്ങൾ ക്രോസിംഗ് ഗേറ്റുകളിലോ ബാരിക്കേഡുകളിലോ ഇടിച്ചാണ് ഭൂരിഭാഗം അപകടങ്ങളും ഉണ്ടായിരിക്കുന്നത്.  ഡബ്ലിനിലെ സെർപെന്റൈൻ അവന്യൂവിലെ ലെവൽ ക്രോസിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നത്. ആറ് മാസത്തിനിടെ അഞ്ച് അപകടങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Read More