Author: sreejithakvijayan

ഡബ്ലിൻ: അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമ നാളെ ഡബ്ലിനിൽ. ഫ്രീഡം ഓഫ് സിറ്റി പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനാണ് അദ്ദേഹം വ്യാഴാഴ്ച ഡബ്ലിനിൽ എത്തുന്നത്. ചേംബറിലെ രാഷ്ട്രീയ ഗ്രൂപ്പുകളുടെ തലവന്മാർക്ക് മാത്രമാണ് പരിപാടിയിൽ പങ്കെടുക്കാൻ അനുവാദമുള്ളത്. വെള്ളിയാഴ്ച വൈകുന്നേരം ‘ ആൻ ഇവനിംഗ് വിത്ത് പ്രസിഡന്റ് ഒബാമ ‘ എന്ന പേരിൽ മാധ്യമ പ്രവർത്തകൻ ഫിന്റാൻ ഒ ടോളുമായി അഭിമുഖ പരിപാടി നടക്കുന്നുണ്ട്. ഇതിനായി ഒബാമ എത്തുന്ന സാഹചര്യത്തിലാണ് ഡബ്ലിൻ സിറ്റി കൗൺസിൽ പുരസ്‌കാരം നാളെ നൽകാൻ തീരുമാനിച്ചത്. 2017 ൽ ആയിരുന്നു അന്നത്തെ ലോർഡ് മേയറായ ബ്രെൻഡൻ കാർ പുരസ്‌കാരം ഏറ്റുവാങ്ങാൻ ഒബാമയെ ക്ഷണിച്ചത്. ഭാര്യ മിഷേൽ ഒബാമയ്ക്കും ക്ഷണം നൽകിയിട്ടുണ്ട്. അതേസമയം ഒമാബയ്‌ക്കൊപ്പം മിഷേൽ എത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

Read More

ക്ലെയർ: കൗണ്ടി ക്ലെയറിൽ എം18 മോട്ടോർവേയിൽവച്ച് ട്രക്കിന് തീപിടിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ഇതേ തുടർന്ന് എം 18 ലെ ഒരു ലൈൻ അടച്ചിടേണ്ട സാഹചര്യം ഉണ്ടായി. ക്രുഷീനിലെ ജംഗ്ഷൻ 15 ന് വടക്കുള്ള മോട്ടോർവേയിൽ ട്യൂബർ റോഡ് ഫ്‌ലൈഓവറിന് സമീപം രാത്രി 9 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. ഓടിക്കൊണ്ട് ഇരിക്കുന്നതിനിടെ ട്രക്കിന്റെ ക്യാബിനിൽ നിന്നും തീ ഉയരുകയായിരുന്നു. ഇത് കണ്ട ഡ്രൈവർ ഉടനെ തന്നെ ട്രക്ക് നിർത്തി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറി. പിന്നാലെ വിവരം അറിഞ്ഞ അഗ്നിശമനസേനയെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. അതേസമയം സംഭവത്തെ തുടർന്ന് വലിയ ഗതാഗത കുരുക്കാണ് മോട്ടോർവേയിൽ അനുഭവപ്പെട്ടത്.

Read More

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഭിഭാഷക മരിയ സ്റ്റീനിന് ആവശ്യം മൂന്ന് പേരുടെ നാമനിർദ്ദേശം. ഇതുവരെ 17 പേരുടെ പിന്തുണ മരിയയ്ക്ക് ലഭിച്ചു. ഇന്നലെ ഇൻഡിപെൻഡന്റ് അയർലൻഡ് പാർട്ടിയുടെ ടിഡിമാരിൽ നിന്നും മറ്റ് സ്വതന്ത്ര ടിഡിമാരിൽ നിന്നുമുള്ള പിന്തുണ മരിയയ്ക്ക് ലഭിച്ചു. നാമനിർദ്ദേശം നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ ഇനിയുള്ള മണിക്കൂറുകൾ മരിയയ്ക്ക് നിർണായകമാണ്. ഒയിറിയാച്ച്ടാസിലെ 20 അംഗങ്ങൾ അല്ലെങ്കിൽ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിന്തുണച്ചാൽ മാത്രമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയ്ക്ക് മത്സരിക്കാൻ കഴിയുക. അവസാന മണിക്കൂറുകളിൽ പിന്തുണയ്ക്കായി ടിഡിമാരുമായി മരിയയും നേതാക്കളും ചർച്ച നടത്തിവരികയാണ്. ഇതിന്റെ ഫലമായി 18ാമത്തെ ടിഡിയിൽ നിന്നുള്ള പിന്തുണ സംബന്ധിച്ച് ധാരണമായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ടിഡി ഇതുവരെ മരിയയുടെ നാമനിർദ്ദേശത്തിൽ ഒപ്പുവച്ചിട്ടില്ല. 20 നാമനിർദ്ദേശങ്ങൾ ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മരിയ.

Read More

ഡബ്ലിൻ: ഡബ്ലിനിലെയും ലിമെറിക്കിലെയും പരിപാടികൾ പ്രഖ്യാപിച്ച് അമേരിക്കൻ റോക്ക് ബാൻഡ് ആയ പിക്‌സീസ്. അടുത്ത വർഷം നടത്താനിരിക്കുന്ന പരിപാടികളുടെ വിശദാംശങ്ങളാണ് ബാൻഡ് പുറത്തുവിട്ടിരിക്കുന്നത്. അടുത്ത വർഷം രണ്ട് പരിപാടികളാണ് അയർലൻഡിൽ ബാൻഡ് നടത്തുന്നത്. 2026 മെയ് 31 മുതലാണ് അയർലൻഡിൽ ബാൻഡിന്റെ പരിപാടികൾ നടക്കുന്നത്. ലിമെറിക്കിൽ ആണ് ആദ്യ പരിപാടി. ഇതിന് ശേഷം ജൂൺ രണ്ടിന് ഡബ്ലിനിലെ ഒളിമ്പിയ തിയറ്ററിലും പരിപാടി നടക്കും. പരിപാടികൾക്കായുള്ള ടിക്കറ്റ് വിൽപ്പന വെള്ളിയാഴ്ച മുതൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ടിക്കെറ്റ്മാസ്റ്റർ വഴി ബുക്ക് ചെയ്യാം. 67.20 യൂറോയാണ് ടിക്കറ്റ് വില.

Read More

ഡബ്ലിൻ: അയർലൻഡിൽ പുരുഷന്മാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ആത്മഹത്യകളിൽ അഞ്ചിൽ നാലും പുരുഷന്മാരാണെന്നാണ് മൂവമ്പേഴ്‌സ് റിയൽ ഫേസ് ഓഫ് മെൻ ഹെൽത്തിന്റെ റിപ്പോർട്ട്. പുരുഷന്മാരുടെ മാനസിക ആരോഗ്യം നിർണായക ആശങ്കയായി തുടരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷത്തെ സർവ്വേയിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കന്നത്. സർവ്വേയുടെ ഭാഗമായ ജനറൽ പ്രാക്ടീഷണറിൽമാരിൽ 97 ശതമാനത്തിലധികം പേരും ആത്മഹത്യാപ്രവണതകളുള്ള പുരുഷന്മാരുമായി സമ്പർക്കത്തിൽ വരേണ്ടിവന്നതായി വ്യക്തമാക്കിയിട്ടുണ്ട്. 18-34 നും 35-54 നും ഇടയിൽ പ്രായമുള്ളവരിലാണ് മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരുടെ എണ്ണം കൂടുതൽ ഉള്ളത്. മെൻസ് ഹെൽത്ത് ഫോറത്തിന്റെയും നാഷണൽ സെന്റർ ഫോർ മെൻസ് ഹെൽത്തിന്റെയും പങ്കാളിത്തത്തോടെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഈ റിപ്പോർട്ടിന് ഐറിഷ് ഗ്രാമി ജേതാവ് സിയാൻ ഡുക്രോട്ടും കായിക ഇതിഹാസം ബാരി മക്ഗുയിഗനും പിന്തുണ നൽകുന്നു.

Read More

കോർക്ക്: കോർക്കിലെ ലോഫ് വന്യജീവി സങ്കേതത്തിൽ പക്ഷിപ്പനി. മേഖലയിൽ ചത്ത നിലയിൽ കണ്ടെത്തിയ പക്ഷികളിൽ നടത്തിയ പരിശോധനയിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് വന്യജീവി സങ്കേതത്തിൽ എത്തുന്നവർക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചത്ത് കിടക്കുന്ന പക്ഷികൾക്ക് സമീപം പോകുകയോ അവയെ തൊടുകയോ ചെയ്യരുത് എന്നാണ് നിർദ്ദേശം. കോർക്ക് സിറ്റി കൗൺസിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അവശനിലയിൽ കാണപ്പെടുന്ന പക്ഷകളെ തൊടുകയോ വീട്ടിലേക്ക് കൊണ്ടുപോകുകയോ ചെയ്യരുത്. ചത്ത് കിടക്കുന്ന പക്ഷികൾക്ക് സമീപം പോകുകയോ അവയെ തൊടുകയോ ചെയ്യരുത്. വീണു കിടക്കുന്ന പക്ഷികളുടെ തൂവലുകൾ തൊടരുത്. ഇത്തരം പക്ഷികളുടെ സാന്നിധ്യത്തിൽ നിന്നും വളർത്ത് മൃഗങ്ങളെ മാറ്റിനിർത്തണം എന്നും കൗൺസിൽ അറിയിച്ചു.

Read More

ബെൽഫാസ്റ്റ്: ഗാസയിൽ നിന്നുള്ള മൂന്ന് കുട്ടികളെ നോർതേൺ അയർലൻഡിൽ എത്തിച്ചു. സാമ്പത്തികവകുപ്പ് മന്ത്രി കാവോയിംഹെ ആർക്കിബാൾഡാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവർക്ക് നോർതേൺ അയർലൻഡിലെ സർവ്വകലാശാലകളിൽ പഠിക്കാൻ അവസരം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഗാസയിൽ നിന്നും യുകെയിലേക്ക് എത്തിയ വിദ്യാർത്ഥി സംഘത്തിൽ ഉൾപ്പെട്ട മൂന്ന് കുട്ടികളെയാണ് നോർതേൺ അയർലൻഡിൽ എത്തിച്ചത്. വിദ്യാർത്ഥികൾ സുരക്ഷിതമായി എത്തിച്ചേർന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇവിടെ പഠനം തുടരാൻ അവർക്ക് അവസരം ഉണ്ടായതിലും സന്തോഷം. ഇവിടുത്തെ സർവ്വകലാശാലകളിൽ അവർക്ക് വേഗം പഠിക്കാനുള്ള അവസരം ഒരുക്കി നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: അയർലൻഡിൽ ഫോൺ ലൊക്കേഷനുകൾ വിൽപ്പനയ്ക്ക്. പതിനായിരത്തോളം ആളുകളുടെ ലൊക്കേഷനുകളാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്. ഡാറ്റാ ഡിജിറ്റൽ മാർക്കറ്റിംഗ്, പരസ്യം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് ആളുകളുടെ ഫോൺ ലൊക്കേഷൻ വിവരങ്ങൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതാണ്. പ്രൈം ടൈം അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തൽ. ഏപ്രിലിൽ രണ്ടാഴ്ചയ്ക്കിടെ അയർലൻഡിലെ 64,000 ഫോണുകളുടെ ചലനം സാമ്പിൾ ഡാറ്റയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചതിന് പിന്നാലെ ഇക്കാര്യം പ്രൈം ടൈം ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷനെ അറിയിച്ചിരുന്നു. ഇത് അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്ന കാര്യം ആണെന്ന് ആയിരുന്നു കമ്മീഷൻ ഇതിനെക്കുറിച്ച് പ്രതികരിച്ചത്.

Read More

കോർക്ക്: വെസ്റ്റ് കോർക്കിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടമായത് മുൻ ജിഎഎ താരത്തിന്. അപകടത്തിൽ മരിച്ച ബെർണാഡ് കോളിൻസിന് (66) ജിഎഎ ക്ലബ്ബ് ആദരാഞ്ജലികൾ അർപ്പിച്ചു. തിങ്കളാഴ്ചയായിരുന്നു വാഹാനാപകടത്തിൽ ബെർണാഡിന് ജീവൻ നഷ്ടമായത്. മികച്ച കളിക്കാരൻ എന്ന നിലയിൽ ക്ലബ്ബിന് അമൂല്യമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് ബെർണാഡ് എന്ന് ജിഎഎ ക്ലബ്ബ് വക്താവ് പറഞ്ഞു. നല്ല കഴിവുള്ള വ്യക്തിയായിരുന്നു. വിരമിച്ചതിന് ശേഷവും ഉപദേശകനായി അദ്ദേഹം തുടർന്നുവെന്നും വക്താവ് കൂട്ടിച്ചേർത്തു. തിങ്കളാഴ്ച ലീപ്പിനും ഡ്രിനാഗിനും ഇടയിൽ ആയിരുന്നു അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

Read More

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ച് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി. ഇന്നലെയായിരുന്നു നേതാക്കൾപ്പൊക്കമെത്തി നാമനിർദ്ദേശപത്രിക നൽകിയത്. അതേസമയം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശം നൽകുന്നതിനുള്ള അവസാന തിയതി ഇന്ന് അവസാനിക്കും. ഇന്നലെ ഉച്ചതിരിഞ്ഞ് ആയിരുന്നു കനോലി ഡബ്ലിനിലെ കസ്റ്റം ഹൗസിൽ എത്തിയത്. രണ്ട് ആൺമക്കളും ഇവർക്കൊപ്പം അവിടെ എത്തിയിരുന്നു. നിലവിൽ സിൻ ഫെയ്ൻ, സോഷ്യൽ ഡെമോക്രാറ്റ്‌സ്, ലേബർ, പീപ്പിൾ ബിഫോർ പ്രോഫിറ്റ്, ഗ്രീൻ പാർട്ടി മുതലായ പാർട്ടികളുടെ പിന്തുണ കനോലിയ്ക്ക് ഉണ്ട്. കഴിഞ്ഞ ദിവസം കനോലി ഡബ്ലിനിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. ഇനി ഒരു മാസം മാത്രമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി ഉള്ളത്. അടുത്ത മാസം 24 ന് ആണ് തിരഞ്ഞെടുപ്പ്.

Read More