തിരുവനന്തപുരം : വടക്കുകിഴക്കൻ കാലവർഷം കേരളത്തിലുടനീളം ശക്തി പ്രാപിക്കുന്നു . സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് മധ്യ, വടക്കൻ ജില്ലകളിൽ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം , കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റുവീശിയേക്കാം. 24 മണിക്കൂറിനുള്ളിൽ 115.6 മില്ലിമീറ്ററിനും 204.4 മില്ലിമീറ്ററിനും ഇടയിൽ മഴ പെയ്യുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയിൽ ആലപ്പുഴയിലെ അർത്തുങ്കൽ തീരത്ത് കടലാക്രമണത്തിൽ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തുമ്പോളിശ്ശേരി പോൾ ദേവസ്തി (55) ആണ് മരിച്ചത് .
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ചൊവ്വാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ‘മോന്ത’ എന്ന ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതോടെ കടൽ പ്രക്ഷുബ്ധമായി. ചൊവ്വാഴ്ച ആന്ധ്രാപ്രദേശിൽ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോഴിക്കോട്, കനത്ത മഴയിൽ നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. തുടർച്ചയായ മഴയെത്തുടർന്ന് സെൻട്രൽ മാർക്കറ്റ് പ്രദേശം ഏതാണ്ട് വെള്ളത്തിനടിയിലായി. കൊച്ചിയിൽ, നഗരത്തിലും തീരപ്രദേശങ്ങളിലും തിങ്കളാഴ്ച പുലർച്ചെ മുതൽ കനത്ത മഴ പെയ്യുന്നുണ്ട്.
കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദം ഒക്ടോബർ 28 ന് വൈകുന്നേരം ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടയ്ക്കടുത്ത് തീരം തൊടും.ഞായറാഴ്ച രാത്രി 9 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ ബുള്ളറ്റിനിൽ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറോട്ട് നീങ്ങി വിശാഖപട്ടണത്തിന് (ആന്ധ്രാപ്രദേശ്) ഏകദേശം 790 കിലോമീറ്റർ തെക്കുകിഴക്കും ഗോപാൽപൂരിന് (ഒഡീഷ) തെക്ക്-തെക്കുകിഴക്കുമായി 900 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്നതായി ഐഎംഡി അറിയിച്ചു.

