ഡബ്ലിൻ: ഓവിൻ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച അയർലന്റിൽ മാനുഷിക സഹായങ്ങൾക്ക് വേണ്ടി സർക്കാരിന് ലഭിച്ചത് 92,000 അപേക്ഷകൾ. ഇതിനോടകം 45,600 പേർക്ക് 11.2 മില്യൺ യൂറോ ഒന്നാംഘട്ട ധനസഹായമായി നൽകിയതായി സാമൂഹ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. ജനുവരിയിലാണ് ഓവിൻ ചുഴലിക്കാറ്റ് വീശിയടിച്ചത്.
മൂന്ന് ഘട്ടങ്ങളിലായാണ് ദുരിതബാധിതർക്കായുള്ള സഹായങ്ങൾ നൽകുന്നത്. ഇതിൽ ആദ്യഘട്ട സഹായങ്ങൾക്ക് അപേക്ഷിക്കേണ്ട തിയതി കഴിഞ്ഞ മാസം 25ന് അവസാനിച്ചു. രണ്ടും, മൂന്നും ഘട്ട സഹായത്തിനായി അപേക്ഷിക്കാനുള്ള അവസരം ഇപ്പോഴുമുണ്ട്.
അടിയന്തര സഹായമാണ് ഒന്നാംഘട്ടത്തിൽ നൽകുന്നത്. നശിച്ചുപോയ വീട്ടുസാമഗ്രികൾ മാറ്റുന്നതിനുള്ള സഹായം ആണ് രണ്ടാംഘട്ടത്തിൽ ലഭിക്കുക. വീട് പുതുക്കി നിർമ്മിക്കുന്നതിനുള്ള സഹായമാണ് മൂന്നാംഘട്ടത്തിൽ സർക്കാർ നൽകുന്നത്.