മെക്സിക്കോ സിറ്റി : 15 മില്യൺ യുഎസ് ഡോളർ തലയ്ക്ക് വിലയിട്ട മാഫിയ തലവൻ, മയക്കുമരുന്ന് രാജാവ് എൽ മെൻചോയുടെ കൊലപാതകത്തെത്തുടർന്നുണ്ടായ അക്രമത്തിൽ കത്തുകയാണ് മെക്സിക്കോ. ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ നേതാവായ നെമെസിയോ റൂബൻ ഒസെഗുവേര സെർവാന്റസ് എന്ന മെൻചോയെ കഴിഞ്ഞ ദിവസമാണ് മെക്സിക്കൻ സൈന്യം വധിച്ചത് .
പടിഞ്ഞാറൻ സംസ്ഥാനമായ ജാലിസ്കോയിൽ നടന്ന സൈനിക നടപടിക്കിടെയാണ് മെൻചോ കൊല്ലപ്പെട്ടത് .. ജാലിസ്കോയിലും മറ്റ് സംസ്ഥാനങ്ങളിലും മണിക്കൂറുകളോളം അക്രമവും തീവെപ്പും തുടർന്നു. കാർട്ടൽ അഫിലിയേറ്റുകൾ വാഹനങ്ങൾ കത്തിക്കുകയും റോഡുകൾ തടയുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ ജാലിസ്കോയുടെ പ്രധാന നഗരമായ പ്യൂർട്ടോ വല്ലാർട്ടയിൽ പുക ഉയരുന്നതും വിമാനത്താവളത്തിൽ നിന്ന് പരിഭ്രാന്തരായ ആളുകൾ പലായനം ചെയ്യുന്നതും കാണാമായിരുന്നു . ഞായറാഴ്ച ഉച്ചകഴിഞ്ഞ്, “നിലവിലുള്ള സുരക്ഷാ സാഹചര്യം” കാരണം പ്യൂർട്ടോ വല്ലാർട്ടയിലേക്കുള്ള വിമാനങ്ങൾ നിർത്തിവയ്ക്കുകയാണെന്ന് എയർ കാനഡ പ്രഖ്യാപിച്ചു. ഉപഭോക്താക്കളോട് വിമാനത്താവളത്തിലേക്ക് പോകരുതെന്ന് നിർദേശിച്ചു.
ലോകത്തിലെ ഏറ്റവും കുപ്രസിദ്ധനായ മയക്കുമരുന്ന് വ്യാപാരിയായ എൽ മെൻചോ ഒരിക്കൽ പോലീസ് ഉദ്യോഗസ്ഥനായിരുന്നു, പക്ഷേ പിന്നീട് കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞു. കഴിഞ്ഞ ദശകത്തിൽ മെക്സിക്കോയിലെ ഏറ്റവും ശക്തവും ക്രൂരവുമായ കാർട്ടലായി അദ്ദേഹം CJNG-യെ വളർത്തി. ഫെന്റനൈൽ, കൊക്കെയ്ൻ, മറ്റ് മയക്കുമരുന്നുകൾ എന്നിവയുടെ കടത്തിൽ ഈ സംഘടന ഉൾപ്പെട്ടിരുന്നു, പ്രധാനമായും അമേരിക്കയിലേക്കായിരുന്നു കടത്ത്.
ലോകത്തിലെ ഏറ്റവും അപകടകാരിയായ മയക്കുമരുന്ന് നേതാക്കളുടെ പട്ടികയിൽ അമേരിക്ക മെൻചോയെ ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 15 മില്യൺ ഡോളർ (ഏകദേശം 125 കോടി രൂപ) ഇനാം വാഗ്ദാനം ചെയ്തിട്ടുണ്ട്. 2018 ൽ മെക്സിക്കോയും 1.7 മില്യൺ ഡോളർ ഇനാം വാഗ്ദാനം ചെയ്തു.
2022-ൽ യുഎസിലേക്ക് ഫെന്റനൈൽ നിർമ്മിച്ച് കയറ്റി അയച്ചതിന് യുഎസ് നീതിന്യായ വകുപ്പ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തി. എൽ മെൻചോ 2015 മുതൽ ഒളിവിലായിരുന്നു, പലതവണ പിടിയിലാകാതെ രക്ഷപ്പെട്ടിരുന്നു.
പടിഞ്ഞാറൻ സംസ്ഥാനമായ ജാലിസ്കോയിലെ തപാൽപ നഗരത്തിലാണ് കഴിഞ്ഞ ദിവസത്തെ സൈനിക ഓപ്പറേഷൻ നടന്നത്. ഇത് സിജെഎൻജി ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്നയിടവുമാണ്. എൽ മെൻചോയെ ലക്ഷ്യമിട്ട് ആർമി സ്പെഷ്യൽ ഫോഴ്സ് അവിടെ റെയ്ഡ് നടത്തി. ഓപ്പറേഷനിൽ കുറഞ്ഞത് നാല് സിജെഎൻജി അംഗങ്ങൾ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു.
മൊത്തം ഏഴ് കാർട്ടൽ അംഗങ്ങൾ കൊല്ലപ്പെട്ടു, രണ്ട് പേരെ അറസ്റ്റ് ചെയ്തു, വിമാനവേധ ലോഞ്ചറുകൾ, കവചിത വാഹനങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു. മൂന്ന് സൈനികർക്കും പരിക്കേറ്റു. എൽ മെൻചോയുടെ മരണവാർത്ത പ്രചരിച്ചതോടെ CJNG അംഗങ്ങൾ പ്രതികാരം ചെയ്യാൻ ശ്രമിച്ചു. ജാലിസ്കോ, മൈക്കോകാൻ, കോളിമ, ഗ്വെറേറോ, അഗ്വാസ്കാലിയൻ്റസ്, ഗ്വാനജുവാറ്റോ, നയരിറ്റ്, സകാറ്റെകാസ്, തമൗലിപാസ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു.
മെക്സിക്കോയിലെ പല പ്രദേശങ്ങളിലും സംഘർഷാവസ്ഥ സൃഷ്ടിച്ചുകൊണ്ട്, കാർട്ടൽ ഗുണ്ടകൾ റോഡ് ഉപരോധിക്കുകയും, ബസുകളും കടകളും കത്തിക്കുകയും, വാഹനങ്ങൾ കത്തിക്കുകയും, സുരക്ഷാ സേനയെ ആക്രമിക്കുകയും ചെയ്തു. മെക്സിക്കോയ്ക്കും, യുഎസിനും, ലാറ്റിൻ അമേരിക്കയ്ക്കും, മുഴുവൻ ലോകത്തിനും ഇത് ഒരു വലിയ വിജയമാണെന്ന് യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ എക്സിൽ പോസ്റ്റ് ചെയ്തു.
വിജയകരമായ ഓപ്പറേഷനിലേക്ക് നയിച്ച രഹസ്യാന്വേഷണ വിവരങ്ങൾ യുഎസ് നൽകിയതായി മെക്സിക്കോയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎസ് നോർത്തേൺ കമാൻഡിന് കീഴിലുള്ള ജോയിന്റ് ഇന്ററാജൻസി ടാസ്ക് ഫോഴ്സ്-കൗണ്ടർ കാർട്ടൽ മെക്സിക്കൻ സൈന്യവുമായി സഹകരിച്ച് പ്രവർത്തിച്ചാണ് ഓപ്പറേഷൻ നടത്തിയത്.
ഇത് പൂർണ്ണമായും മെക്സിക്കൻ ഓപ്പറേഷനാണെന്ന് യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു, പക്ഷേ അമേരിക്കൻ ഇന്റലിജൻസ് നിർണായക സഹായങ്ങൾ നൽകി. ട്രംപ് ഭരണകൂടത്തിന്റെ സമ്മർദ്ദത്തെത്തുടർന്ന്, മെക്സിക്കോ കാർട്ടലുകൾക്കെതിരായ നടപടികളും ശക്തമാക്കി.

