Author: sreejithakvijayan

ഡബ്ലിൻ: സർക്കാരിന്റെ അടിയന്തര സേവനങ്ങൾക്ക് നന്ദി പറഞ്ഞ് മോട്ടോർ റേസിംഗിനിടെ അപകടത്തിൽമരിച്ച 13 കാരിയുടെ കുടുംബം. അപകടസമയത്ത് അടിയന്തര സേവനങ്ങൾ മികച്ച രീതിയിലാണ് പ്രവർത്തിച്ചതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കളായ ടിമ്മിയും തെരേസയും പറഞ്ഞു. ഞായറാഴ്ചയാണ് കൗണ്ടി കോർക്കിൽ സംഘടിപ്പിച്ച റേസിനിടെ ലോറൻ ഒബ്രിയൻ എന്ന 13കാരി മരിച്ചത്. സോഷ്യൽ മീഡിയ വഴിയായിരുന്നു പെൺകുട്ടിയുടെ രക്ഷിതാക്കൾ രംഗത്ത് എത്തിയത്. അപകടസമയത്ത് മകൾക്ക് വേണ്ട എല്ലാ സഹായങ്ങളും സർക്കാരിന്റെ അടിയന്തര സേവനങ്ങൾ നൽകി. ഇതിൽ നന്ദി അറിയിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾക്കൊപ്പം നിന്ന കോർക്ക് ഓട്ടോഗ്രാസ് കമ്യൂണിറ്റിയ്ക്കും നന്ദി പറയുന്നുവെന്നും ഇരുവരും കൂട്ടിച്ചേർത്തു. 13 കാരിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അന്ത്യകർമ്മങ്ങൾ എപ്പോൾ നടത്തണമെന്നകാര്യത്തിൽ ഇതുവരെ കുടുംബം തീരുമാനം എടുത്തിട്ടില്ല. തീരുമാനം എടുത്ത ശേഷം മൃതദേഹം ആശുപത്രിയിൽ നിന്നും വീട്ടിലെത്തിക്കും. മക്രൂമിലെ മക്ഈഗൺ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച ലോറൻ ഒബ്രിയൻ.

Read More

നോർതേൺ അയർലന്റ്: ബ്രിട്ടണിൽ നിന്നും നോർതേൺ അയർലന്റിലേക്ക് യാത്ര ചെയ്യുന്ന വളർത്ത് മൃഗങ്ങൾക്ക് പാസ്‌പോർട്ട് വേണമെന്ന വ്യവസ്ഥ അടുത്ത മാസം മുതൽ പ്രാബല്യത്തിൽ. ജൂൺ 4 മുതൽ വ്യവസ്ഥ നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു. അന്ന് മുതൽ വളർത്ത് മൃഗങ്ങൾക്ക് വേണ്ടിയുള്ള പാസ്‌പോർട്ടുകൾക്ക് അപേക്ഷയും നൽകാം. ബ്രിട്ടണിൽ നിന്നും നോർതേൺ അയർലന്റിലേക്ക് കൊണ്ടുവരുന്ന വളർത്ത് നായ്ക്കൾ, പൂച്ചകൾ, ഫെററ്റ് എന്നിവയ്ക്കാണ് പാസ്‌പോർട്ട് വേണ്ടത്. ബ്രിട്ടണ് പുറമേ സ്‌കോട്ട്‌ലന്റിൽ നിന്നുള്ള മൃഗങ്ങൾക്കും നോർതേൺ അയർലന്റിൽ പ്രവേശിക്കാൻ പാസ്‌പോർട്ട് വേണം. പാസ്‌പോർട്ട് സേവനങ്ങൾ തികച്ചും സൗജന്യമാണ്.

Read More

ഡബ്ലിൻ: അയർലന്റിൽ ഹോസ്‌പൈപ്പ് നിരോധനം നിലവിൽ വന്നു. ഇന്ന് മുതൽ ആറ് ആഴ്ചത്തേയ്ക്ക് ആണ് ഹോസ്‌പൈപ്പ് ഉപയോഗിക്കുന്നതിന് വിലക്കുള്ളത്. വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. ഉയിസ് ഐറാൻ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കൗണ്ടി വെസ്റ്റ്മീത്തിലെ മുള്ളിൻഗർ, കൗണ്ടി ഡൊണഗലിലെ മിൽഫോർഡ്, കൗണ്ടി മീത്തിലെ കെല്ല്‌സ്- ഓൾഡ്കാസിൽ എന്നിവിടങ്ങളിൽ ആണ് നിരോധനം. ജലസ്രോതസ്സുകളിലെ വെള്ളം ക്രമാതീതമായി താഴ്ന്ന് കൊണ്ടിരിക്കുകയാണ്.. ഈ സാഹചര്യത്തിലാണ് ഹോസ്‌പൈപ്പ് നിരോധനം ഏർപ്പെടുത്താൻ ഉയിസ് ഐറാൻ തീരുമാനിച്ചത്. നിലവിൽ രാജ്യത്ത് ചൂട് ഉയരുകയാണ്. മഴയ്ക്കായി ഇനിയും കാത്തിരിക്കേണ്ട സാഹചര്യമാണ് ഉള്ളത് എന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഈ നില തുടർന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ രാജ്യത്ത് കടുത്ത ജലക്ഷാമം ഉണ്ടായേക്കാം. ഇത് തടയുന്നതിന് വേണ്ടിയുള്ള മുൻകരുതൽ നടപടിയെന്നോണമാണ് ഹോസ്‌പൈപ്പുകളുടെ ഉപയോഗത്തിന് വിലക്കേർപ്പെടുത്തിയത്.

Read More

ആർഡി: പോലീസുകാരനെ വാൻകൊണ്ട് ഇടിച്ച് വീഴ്ത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ 40 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷനാണ് അറസ്റ്റിലായിരിക്കുന്നത്. രണ്ടാം തിയതി ആയിരുന്നു പോലീസുകാരനെ ഇയാൾ ആക്രമിച്ചത്. ആർഡിയിലെ ക്ലോൺമോർ എസ്‌റ്റേറ്റ് പരിസരത്ത് പട്രോളിംഗ് നടത്തുകയായിരുന്നു പോലീസ് സംഘം. ഇതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ വാൻ പാർക്ക് ചെയ്തത് കാണുകയായിരുന്നു. പരിശോധിക്കാനായി പോലീസുകാരൻ വാനിനടുത്തേക്ക് എത്തി. ഈ സമയം പ്രതി അദ്ദേഹത്തിന് നേരെ വാൻ ഓടിക്കുകയായിരുന്നു. സംഭവത്തിൽ പോലീസുകാരന് സാരമായി പരിക്കേറ്റു. സഹപ്രവർത്തകരാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.

Read More

ഡബ്ലിൻ: അയർലന്റിനായുള്ള സാമ്പത്തിക പ്രവചനങ്ങൾ ഉടൻ പുറത്തിറക്കാൻ സർക്കാർ. അമേരിക്കൻ പ്രസിഡന്റ് ടൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾ കണക്കിലെടുത്താണ് തീരുമാനം. ഈ പ്രവചനങ്ങൾ മന്ത്രിസഭാ യോഗത്തിലും അവതരിപ്പിക്കും. ധനമന്ത്രി പാസ്ചൽ ഡോണോഹോയും പൊതുചിലവ് മന്ത്രി ജാക്ക് ചേംബേഴ്‌സും ചേർന്നാണ് പ്രവചനങ്ങൾ പുറത്തിറക്കുക. ട്രംപിന്റെ താരിഫ് നയങ്ങൾ അയർലന്റിന്റെ സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടെത്താൻ ധനകാര്യവകുപ്പും, എക്കണോമിക് ആന്റ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും മാർച്ചിൽ പഠനം നടത്തിയിരുന്നു. ഈ റിപ്പോർട്ടിനോട് അനുബന്ധിച്ചാണ് സാമ്പത്തിക പ്രവചനങ്ങൾ പുറത്തിറക്കുന്നത്. താരിഫ് വർദ്ധനവ് രാജ്യത്തിന്റെ ജിഡിപിയെ പ്രതികൂലമായി ബാധിക്കും എന്നാണ് ധനവകുപ്പ് വിലയിരുത്തുന്നത്. ജിഡിപിയിൽ 3.2 ശതമാനത്തിന്റെ കുറവ് വന്നേക്കാം. അങ്ങനെ എങ്കിൽ രാജ്യത്തിന്റെ ജിഡിപി 1.7 ശതമാനത്തിലും താഴെയാകും. അയർലന്റ് പിരിക്കുന്ന കോർപ്പറേഷൻ നികുതിയും സാമ്പത്തിക രംഗത്തെ പിന്നോട്ട് അടിയ്ക്കും. അതേസമയം ഭാവിയിൽ ഉണ്ടായേക്കാവുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

Read More

ഡബ്ലിൻ: കമോഗി ഗെയിമുകളിൽ സ്‌കോർട്ട് ധരിക്കുന്നത് നിർബന്ധമാക്കിയതിൽ പ്രതികരിച്ച് ഒയിറിയാച്ച്ടാസ് സ്പോർട്സ് കമ്മിറ്റി ചെയർമാനായ ലേബർ ടിഡി അലൻ കെല്ലി. നടപടിയോട് യോജിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കമോഗി അസോസിയേഷൻ എത്രയും വേഗം പ്രശ്‌നം പരിഹരിക്കണം. അല്ലെങ്കിൽ സ്‌പോർട്‌സ് കമ്മിറ്റിയ്ക്ക് മുൻപാകെ നിലപാട് വിശദീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കോർട്ട് നിർബന്ധമാക്കിയ വിഷയം വലിയ അസ്വസ്ഥതകൾ ഉളവാക്കുന്നു. പ്രശ്‌നം വേഗം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌കോർട്ട് ധരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം കളിക്കാർക്ക് ആണ് നൽകേണ്ടത്. അതൊരു സാമാന്യ യുക്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ഡബ്ലിൻ: നഗരത്തിലെ പ്രമുഖ മോളി മലോൺ പ്രതിമ നാശത്തിന്റെ വക്കിൽ. നിരന്തരമായി പ്രതിമയ്ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ സാരമായ കേടുപാടുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ദുർബലമായ പ്രതിമ ഏത് സമയം വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ് ഉള്ളത്. രണ്ട് പിന്നുകൾ ഉപയോഗിച്ചാണ് പ്രതിമയെ ഉറപ്പിച്ച് നിർത്തിയിരിക്കുന്നത്. ഈ രണ്ട് പിന്നുകളും ദ്രവിച്ചു. ഇത് തകർന്നാൽ പ്രതിമ നിലംപൊത്തും. പിന്നുകൾ മാറ്റി സ്ഥാപിക്കണമെങ്കിൽ വലിയ കടമ്പകൾ കടക്കാനുണ്ടെന്നാണ് പരിശോധിച്ച അധികൃതർ വ്യക്തമാക്കുന്നത്. പ്രതിമയുടെ കേടുപാടുകൾ കണ്ടെത്താൻ ജനുവരിയിൽ ബുഷി പാർക്ക് അയൺവർക്കേഴ്‌സ് ഈ വർഷം ജനുവരിയിൽ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ലിൻ സിറ്റി കൗൺസിൽ പരിശോധന നടത്തിയിരിക്കുന്നത്.

Read More

ഡബ്ലിൻ: കൂലോക്കിൽ കാറും സൈക്കിളും കൂടിയിടിച്ച് അപകടം. സംഭവത്തിൽ സൈക്കിൾ യാത്രികനായ 60 കാരൻ മരിച്ചു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കാർ യാത്രികനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ആർ 139 ൽ വച്ചായിരുന്നു അപകടം. സൈക്കിളിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ഇതിന് ശേഷം കാർ യാത്രികർ സംഭവ സ്ഥലത്ത് നിന്നും കടന്ന് കളഞ്ഞു. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും 60 കാരൻ മരിച്ചിരുന്നു. പ്രാഥമിക നടപടികൾ പൂർത്തിയാക്കി പോലീസ് മൃതദഹം ഡബ്ലിൻ സിറ്റി മോർച്ചറിയിലേക്ക് മാറ്റി.

Read More

ഡബ്ലിൻ: അയർലന്റിലെ ജലവിതരണത്തിന് പ്രതിസന്ധി സൃഷ്ടിച്ച് പൈപ്പുകളിലെ ചോർച്ച. ഇതേ തുടർന്ന് നല്ലൊരു ശതമാനം ജലം പാഴായി പോകുന്നുണ്ട്. ചൂട് കടുക്കുന്നതിനിടെ ജലം പാഴാകുന്നത് ജനജീവിതം ദുസ്സഹമാക്കുമെന്നാണ് വിലയിരുത്തൽ. വീടുകളിലേക്ക് വിതരണം ചെയ്യുന്ന വെള്ളത്തിൽ 37 ശതമാനവും എടുക്കുന്നത് നദികൾ, തടാകങ്ങൾ, ഭൂഗർഭ ഉറവകൾ എന്നിവയിൽ നിന്നാണ്. താപനിലയിലെ വർദ്ധനവ് ജലനിരപ്പ് കുറച്ചിട്ടുണ്ട്. ഇതിനിടെ പൈപ്പുകളിലൂടെ വെള്ളം പാഴാകുന്നത് ഭാവിയിൽ ജലക്ഷാമത്തിന് കാരണം ആയേക്കാം. നിലവിൽ ഉപയോഗിക്കുന്ന പെപ്പുകൾക്ക് വർഷങ്ങളുടെ പഴക്കമാണ് ഉള്ളത്. ചോർച്ചയെ തുടർന്ന് ഇവയെല്ലാം മാറ്റി സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുകയാണെന്ന് ഉയിസ് ഐറാൻ വ്യക്തമാക്കി. 2030 ഓടെ മുഴുവൻ പൈപ്പുകളിലെയും ചോർച്ച ഇല്ലാതാക്കുമെന്നും ഉയിസ് ഐറാൻ അറിയിച്ചു.

Read More

കൗണ്ടി ടിപ്പററി: നീന കൈരളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരുമ 2025 നടന്നു. നീനാ സ്‌കൗട്ട് ഹാളിൽവച്ച് ആയിരുന്നു ആഘോഷപരിപാടികൾ നടന്നത്. പരിപാടിയ്ക്ക് നീനാ സെന്റ് മേരിസ് ചർച്ചിലെ വൈദികരായ ഫാ.റെക്‌സൻ ചുള്ളിക്കൽ, ഫാ.ജോഫിൻ ജോസ്, ഫാ.യാക്കൂബ്, കമ്മറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി തുടക്കമിട്ടു. നീനകെെരളിയുടെ വിഷു, ഈസ്റ്റർ, ഈദ് ആഘോഷപരിപാടികൾ ആണ് ഒരുമ എന്ന പേരിൽ ആഘോഷിക്കുന്നത്. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു പരിപാടി. ഇതിന് ശേഷം നീനാ കൈരളിയുടെ വെബ്‌സൈറ്റ് ആയ https/nenagkairali.com ന്റെ സ്വിച്ച് ഓൺ കർമ്മവും നടന്നു. അടുത്ത വർഷത്തെ കമ്മിറ്റി അംഗങ്ങളെയും പരിപാടിയിൽ തിരഞ്ഞെടുത്തു. ജെയ്‌സൺ, ജിബിൻ, പ്രദീപ്, ടെൽസ്, ജെസ്‌ന, എയ്ഞ്ചൽ, ജിജി, വിനയ എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ. രാത്രി സംഘടിപ്പിച്ച ഡിന്നറോട് കൂടിയായിരുന്നു പരിപാടികൾ അവസാനിച്ചത്.

Read More