കോഴിക്കോട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തന്നെ കേന്ദ്രസർക്കാർ തടയുകയാണെന്ന് മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ആക്ടിവിസ്റ്റുമായ കണ്ണൻ ഗോപിനാഥൻ . ആറ് വർഷത്തിലേറെയായി തന്റെ രാജി പരിഗണിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു.
ശമ്പളമോ സർവീസിൽ നിന്ന് ഔപചാരികമായി മോചനമോ ലഭിച്ചിട്ടില്ലെന്നും ഗോപിനാഥൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത എക്സിൽ എഴുതിയ പോസ്റ്റിൽ പറഞ്ഞു.
“ഇത് എന്നെ പ്രൊഫഷണൽ രീതിയിൽ മുന്നോട്ട് പോകുന്നതിൽ നിന്ന് തടഞ്ഞു, കൂടാതെ കേരളത്തിലെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും എന്നെ തടഞ്ഞു, ഈ കാലതാമസത്തെ “വ്യക്തമായ പീഡനം” എന്നും കണ്ണൻ ഗോപിനാഥൻ വിശേഷിപ്പിച്ചു .
ആർട്ടിക്കിൾ 370 റദ്ദാക്കിയതിലും ജമ്മു കശ്മീരിലെ ആശയവിനിമയ വിച്ഛേദത്തിലും പ്രതിഷേധിച്ച് ഐഎഎസിൽ നിന്ന് രാജിവച്ച കണ്ണൻ ഗോപിനാഥൻ, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അടുത്തിടെ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. പാലക്കാട് മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയായി അദ്ദേഹത്തെ പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ താൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു, പാലക്കാട് ജനങ്ങളുമായുള്ള തന്റെ ബാല്യകാല ബന്ധവും കണ്ണൻ ഗോപിനാഥൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും തന്റെ രാജി നടപടികൾക്ക് അധികാരികൾക്ക് നിർദ്ദേശം നൽകണമെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ ആവശ്യപ്പെട്ടു.

