തൊടുപുഴ: മന്ത്രവാദചികിത്സയുടെ പേരിൽ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പാലക്കാട് സ്വദേശി തൊടുപുഴയിൽ അറസ്റ്റിലായി. പാലക്കാട് ചേർപ്പുളശ്ശേരി മുന്നൂർക്കോട് സ്വദേശി അലിമുഹമ്മദ് (56) ആണ് അറസ്റ്റിലായത്.
തൊടുപുഴ സ്വദേശിയായ ഹമീദ് നൽകിയ പരാതിയില്‍ കോടതി നിർദേശപ്രകാരമാണ് തൊടുപുഴ പോലീസ് ഇയാളെ പിടികൂടിയത്. ഹമീദിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന തൊടുപുഴയിലെ വീടും സ്ഥലവും 50 ലക്ഷം രൂപയ്ക്ക് വിൽക്കാൻ അലിമുഹമ്മദ് പ്രേരിപ്പിച്ചു. അതിനുശേഷം ആ തുക പലപ്പോഴായി ഇയാൾ കൈക്കലാക്കി എന്നാണ് പരാതി. മന്ത്രവാദ ചികിത്സ നടത്തിവന്നിരുന്ന ഇയാൾ ഇടയ്ക്കിടെ തൊടുപുഴയിൽ വരാറുണ്ടായിരുന്നു. ഇയാൾ കൂടുതൽപേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.

