തിരുവനന്തപുരം: അടിയന്തരാവസ്ഥയെ വിമർശിച്ചുകൊണ്ടുള്ള തന്റെ ലേഖനത്തിൽ വ്യക്തത വരുത്തി ശശി തരൂർ . ഗാന്ധി കുടുംബത്തെക്കുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നടന്ന ചില സംഭവങ്ങളെയും അവയിൽ ഉൾപ്പെട്ട ചില വ്യക്തികളെയും കുറിച്ച് ലേഖനത്തിൽ പരാമർശിച്ചുവെന്നേയുള്ളൂവെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
1997 ലും താൻ ഇതേ കാര്യം എഴുതിയതായി അദ്ദേഹം വ്യക്തമാക്കി. അടിയന്തരാവസ്ഥയെ വിമർശിച്ചും അധികാരം പിടിച്ചെടുത്ത അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും മകൻ സഞ്ജയ് ഗാന്ധിയുടെയും അതിക്രമങ്ങൾ തുറന്നുകാട്ടിയുമാണ് ശശി തരൂർ ലേഖനം എഴുതിയത്. മുഖ്യമന്ത്രി സ്ഥാനത്തിന് തരൂരിന് കൂടുതൽ പൊതുജന പിന്തുണയുണ്ടെന്ന് കാണിക്കുന്ന ഒരു സർവേ റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നാണ് ഇത്. പ്രോജക്ട് സിൻഡിക്കേറ്റ് എന്ന ഏജൻസി വഴിയാണ് ശശി തരൂരിന്റെ ലേഖനം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
അടിയന്തരാവസ്ഥക്കാലത്ത്, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാ വാഗ്ദാനങ്ങളുടെ സത്ത പരീക്ഷിക്കപ്പെട്ടുവെന്നും ലേഖനം പറയുന്നു. ഭരണഘടനാ ലംഘനങ്ങൾ മനുഷ്യാവകാശ ലംഘനങ്ങളുടെ ഭയാനകമായ കുത്തൊഴുക്കിനു വഴിയൊരുക്കി. തടങ്കലിലെ പീഡനങ്ങളും നിയമവിരുദ്ധ കൊലപാതകങ്ങളും ഭരണകൂടത്തെ ധിക്കരിക്കാൻ ധൈര്യപ്പെട്ടവർക്ക് ഇരുണ്ട യാഥാർത്ഥ്യങ്ങളായിരുന്നു. അക്കാലത്ത് ഇതൊന്നും അറിയില്ലായിരുന്നു.
അച്ചടക്കത്തിനും ക്രമസമാധാനത്തിനും വേണ്ടി സ്വീകരിച്ച നടപടികൾ പലപ്പോഴും പറഞ്ഞറിയിക്കാനാവാത്ത ക്രൂരതകളായി മാറി. സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന നിർബന്ധിത വന്ധ്യംകരണ പരിപാടികൾ ഇതിന് ഒരു ഉദാഹരണമാണ്. ന്യൂഡൽഹി പോലുള്ള നഗര കേന്ദ്രങ്ങളിൽ ചേരികൾ ക്രൂരമായി പൊളിച്ചുമാറ്റി, ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കി. അവരുടെ ക്ഷേമം പോലും പരിഗണിക്കപ്പെട്ടില്ല. അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായി കാണരുതെന്നും അതിൽ നിന്ന് പഠിക്കണമെന്നും ഓർമ്മിപ്പിച്ചുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.

