കൊൽക്കത്ത ; പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് വേണ്ടി ചാരവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന സംഘത്തെ തേടി കൊൽക്കത്ത ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഒരേസമയം റെയ്ഡുകൾ നടത്തി. കൊൽക്കത്തയിലെ പാർക്ക് സർക്കസ്, അലിപൂർ, ബെനിയാപുകൂർ, ഖിദിർപൂർ പ്രദേശങ്ങളിൽ അന്വേഷണ ഏജൻസിയുടെ സംഘങ്ങൾ തിരച്ചിൽ നടത്തിവരികയാണ്.
ഐഎസ്ഐക്കു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് സിആർപിഎഫ് ജവാൻ അറസ്റ്റിലായതിനെ തുടർന്നാണ് റെയ്ഡ് ആരംഭിച്ചതെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തനങ്ങൾ, രഹസ്യാന്വേഷണ റിപ്പോർട്ടുകൾ, ജമ്മു കശ്മീരിൽ നടക്കുന്ന ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി ജവാൻ പാകിസ്ഥാനിലേക്ക് അയച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.
ഈ ജവാൻ വഴി, പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്കുവേണ്ടി പ്രവർത്തിക്കുന്ന ചില ‘സ്ലീപ്പർ സെല്ലുകൾ’ കൊൽക്കത്തയിൽ സജീവമായിരുന്നെന്ന് എൻഐഎ സംശയിക്കുന്നു. കൊൽക്കത്തയിൽ നിന്ന് ചില സിം കാർഡുകൾ എടുത്തതായും അവ ചാര ശൃംഖലയിൽ ഉപയോഗിച്ചിരിക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ സ്രോതസ്സുകളുടെ അടിസ്ഥാനത്തിലാണ് എൻഐഎ നഗരത്തിൽ റെയ്ഡുകൾ നടത്തിയത്.
‘ഓപ്പറേഷൻ സിന്ദൂരി’ന് ശേഷം ലഭിച്ച പ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഐഎയുടെ ഈ നടപടി. ഈ ഓപ്പറേഷനുശേഷം, രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ചിലർ പാകിസ്ഥാന് നൽകുന്നുണ്ടെന്ന് അന്വേഷണ ഏജൻസികൾക്ക് മനസ്സിലായി. ഇതേ കുറ്റത്തിനാണ് ജ്യോതി മൽഹോത്ര എന്ന യൂട്യൂബർ അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിരവധി സുപ്രധാന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. അതിനുശേഷമാണ് ഐഎസ്ഐ ശൃംഖലയെ തകര്‍ക്കുന്നതിനായി രാജ്യമെമ്പാടും കാമ്പയിൻ ആരംഭിച്ചത്.
കൊൽക്കത്തയ്ക്ക് പുറമേ, ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, അസം എന്നിവിടങ്ങളിലും എൻഐഎ റെയ്ഡുകൾ നടത്തിയിട്ടുണ്ട്.

