ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെയുടെ വിവാദ ഓർമ്മക്കുറിപ്പായ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’യെച്ചൊല്ലി വിവാദം പുകയുന്നു. പുസ്തകത്തിന്റെ പ്രസിദ്ധീകരിക്കാത്ത പതിപ്പ് ചോർന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഡൽഹി പോലീസ് സംശയിക്കുന്നത് . കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുസ്തകത്തിന്റെ ഹാർഡ് കോപ്പി പ്രദർശിപ്പിച്ചതും അന്വേഷിക്കും.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പുസ്തകത്തിന്റെ അനധികൃത പകർപ്പുകൾ പ്രചരിപ്പിച്ചതിനെതിരെ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ പുസ്തകം ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്ന് പെൻഗ്വിൻ ബുക്സ് പ്രസ്താവന ഇറക്കിയിട്ടുണ്ട് . പുസ്തകത്തിന്റെ ഒരു പതിപ്പും ഡിജിറ്റലായോ മറ്റോ പുറത്തിറക്കിയിട്ടില്ലെന്ന് പ്രസ്താവനയിൽ പറയുന്നു.
പകർപ്പവകാശ ലംഘനത്തിൽ ഏർപ്പെട്ടാൽ നിയമനടപടി സ്വീകരിക്കുമെന്ന് പ്രസാധകർ മുന്നറിയിപ്പ് നൽകി. രാഹുൽ ഗാന്ധി പുസ്തകത്തിന്റെ ഒരു പകർപ്പ് ലോക്സഭയിൽ കൊണ്ടുവന്നതോടെയാണ് വിവാദം ആരംഭിച്ചത്. വിഷയം ലോക്സഭയിൽ ചൂടേറിയ ചർച്ചയ്ക്ക് കാരണമായി.
പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയില്ലാത്തതിനാൽ പുസ്തകം അംഗീകൃത രൂപത്തിൽ ലഭ്യമല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നേരത്തെ പറഞ്ഞിരുന്നു. നിലവിലുള്ള നിയമങ്ങൾ പ്രകാരം, രഹസ്യ വിവരങ്ങൾ അടങ്ങിയ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിന് മുൻ സൈനിക ഉദ്യോഗസ്ഥർക്ക് മുൻകൂർ അനുമതി ആവശ്യമാണ്. പുസ്തകത്തിന്റെ ഓൺലൈൻ പതിപ്പുകൾ നിയമവിരുദ്ധമായി പങ്കിടുന്നത് സംബന്ധിച്ച വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചതായി പോലീസ് പറഞ്ഞു. പ്രസാധകൻ തയ്യാറാക്കിയ പുസ്തകത്തിന്റെ PDF ചില വെബ്സൈറ്റുകളിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ചില ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പുസ്തകത്തിന്റെ വിൽപ്പനയ്ക്കുള്ള പരസ്യങ്ങളും കണ്ടു. അനധികൃത പ്രസിദ്ധീകരണത്തിന്റെ ചോർച്ചയോ ലംഘനമോ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സ്പെഷ്യൽ സെല്ലിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

