തിരുവനന്തപുരം: കല്ലമ്പലത്തിനടുത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മറ്റുള്ളവരെ നിസാര പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസിൽ അധ്യാപകർ ഉൾപ്പെടെ 47 പേർ ഉണ്ടായിരുന്നു .
ഇന്ന് പുലർച്ചെ 3.30 നാണ് അപകടം. തൃശ്ശൂരിലെ സഹൃദയ കോളേജിൽ നിന്ന് വിഴിഞ്ഞത്തേക്ക് പഠനയാത്രയ്ക്കായി എംബിഎ വിദ്യാർത്ഥികളുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിൽ നടക്കുന്ന ബൈപാസ് ജോലികൾ കാരണം സർവീസ് റോഡിൽ നിന്ന് വരികയായിരുന്ന ബസാണ് ചെളിയിൽ തെന്നി മറിഞ്ഞത്. വിദ്യാർത്ഥി ക്രിസ്റ്റോ പോൾ, അസിസ്റ്റന്റ് പ്രൊഫസർ നോയൽ വിൽസൺ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത് . ബസ് ഡ്രൈവർക്ക് നിസ്സാര പരിക്കുകൾ മാത്രമേ ഉള്ളൂ എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

