ടെഹ്റാൻ : അൽ-അഖ്സ പള്ളിയിലെ വെള്ളിയാഴ്ച പ്രാർത്ഥന നിർത്തിവച്ച് ഇസ്രായേൽ . റമദാൻ ആരംഭിച്ചതിനുശേഷം ഇസ്രായേൽ ഏർപ്പെടുത്തിയ നിരവധി നിയന്ത്രണങ്ങളിലൊന്നാണിത്. സുരക്ഷാ കാരണങ്ങളാലാണ് ഈ നടപടി സ്വീകരിച്ചതെന്ന് ഇസ്രായേൽ ഭരണകൂടം പറയുന്നു.
അടുത്ത ദിവസങ്ങളിൽ ഇസ്രായേലിലും പരിസര പ്രദേശങ്ങളിലും ഇറാൻ പതിവായി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മുൻകരുതൽ എന്ന നിലയിൽ, പഴയ നഗരത്തിലെ നിരവധി മതപരമായ സ്ഥലങ്ങൾ താൽക്കാലികമായി അടച്ചിടാൻ സുരക്ഷാ ഏജൻസികൾ തീരുമാനിക്കുകയായിരുന്നു.
പഴയ നഗരത്തിലെ പ്രധാന മത സ്ഥലങ്ങളായ വെസ്റ്റേൺ വാൾ, ടെമ്പിൾ മൗണ്ട്, നിരവധി പള്ളികൾ എന്നിവയിലേക്കുള്ള പ്രവേശനം താൽക്കാലികമായി തടഞ്ഞതായി ഇസ്രായേൽ സിവിൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഏതെങ്കിലും മതത്തിലെ തീർത്ഥാടകരെയോ വിനോദസഞ്ചാരികളെയോ ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ അനുവദിക്കില്ലെന്ന് ഭരണകൂടം വ്യക്തമാക്കി.
ഇസ്ലാമിന്റെ മൂന്നാമത്തെ പുണ്യസ്ഥലമായ അൽ-അഖ്സ ഇസ്രായേൽ തുടർച്ചയായി അടച്ചുപൂട്ടുന്നതിനെ അൽ-അഖ്സയിലെ മുതിർന്ന ഇമാമായ ഷെയ്ഖ് ഇക്രിമ സബ്രി വിമർശിച്ചു. “അൽ-അഖ്സ അടച്ചുപൂട്ടാൻ അധിനിവേശ അധികാരികൾ ഏത് അവസരവും ഉപയോഗപ്പെടുത്തുന്നു, ഇത് പൂർണ്ണമായും നീതീകരിക്കാനാവില്ല,” അദ്ദേഹം പറഞ്ഞു.
അതേസമയം പള്ളി കോമ്പൗണ്ടിൽ ജൂതപ്പള്ളി നിർമ്മിക്കുന്ന നീക്കം ഉടൻ ആരംഭിക്കാനാണ് ഇസ്രായേൽ തീരുമാനമെന്നാണ് ഇസ്രായേലിന്റെ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ പറയുന്നത് .

