തിരുവനന്തപുരം: സിപിഎമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന എസ് രാജേന്ദ്രനെതിരെ മുൻ മന്ത്രിയും എംഎൽഎയുമായ എം എം മണി രംഗത്ത്. പാർട്ടിയെ വെല്ലുവിളിച്ചാൽ അദ്ദേഹത്തെ നേരിടേണ്ടിവരുമെന്ന് മണി പറഞ്ഞു. മൂന്നാറിൽ നടന്ന സിപിഎമ്മിന്റെ പൊതുപരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം
‘രാജേന്ദ്രനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എംഎൽഎയുമാക്കി. രാജേന്ദ്രനെ എംഎൽഎയാക്കി മുന്നോട്ട് കൊണ്ടുപോകാൻ സിപിഎമ്മിന് ബാധ്യതയില്ല. ഞങ്ങൾ ക്ഷമിക്കുന്നു. അദ്ദേഹം ശരിയായി പെരുമാറണം. ബിജെപിയിലോ ആർഎസ്എസിലോ ചേർന്നാൽ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല. പാർട്ടിയിൽനിന്ന് ആനുകൂല്യങ്ങൾ നേടിയെടുത്ത് വെല്ലുവിളിച്ചാൽ എം.എം. മണി ആണെങ്കിലും തല്ലിക്കൊല്ലണം .
രാജേന്ദ്രൻ ഉണ്ട ചോറിന് നന്ദിയുള്ളവനായിരിക്കണം. പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിച്ച ശേഷം പാർട്ടിയെ വെല്ലുവിളിച്ചാൽ, അദ്ദേഹത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്കറിയാം,’ എന്ന് പറഞ്ഞ എം എം മണി ഇല്ലാതാക്കുമെന്ന ആംഗ്യം കാണിക്കുകയും ചെയ്തു.
മുൻപും സിപിഎം എതിരാളികളെ ഒതുക്കിയിട്ടുണ്ടെന്ന രീതിയിൽ എം എം മണി പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. ഇവ വിവാദമാകുകയും ചെയ്തിട്ടുണ്ട്.
അതേസമയം, എം.എം. മണിയുടെ ഭീഷണിയെ താൻ ഭയപ്പെടുന്നില്ലെന്ന് രാജേന്ദ്രൻ പ്രതികരിച്ചു. മരണത്തെ ഭയപ്പെടുന്ന ആളല്ല താനെന്നും മണി ആശാൻ എന്തും പറയട്ടെയെന്നും രാജേന്ദ്രൻ വ്യക്തമാക്കി. മൂന്ന് തവണ ദേവികുളം എംഎൽഎയായ രാജേന്ദ്രൻ കഴിഞ്ഞ ആഴ്ച ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ വെച്ച് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരൻ കാവി ഷാൾ അണിയിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സിപിഎമ്മിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും തുടരാൻ കഴിയില്ലെന്നും അന്ന് രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു

