പത്തനംതിട്ട: കണ്ഠരര് രാജീവരർക്ക് പകരം മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ചുമതലയേൽക്കുമെന്ന് സൂചന. ബ്രഹ്മദത്തൻ ഈ സ്ഥാനത്തിന് യോഗ്യനാണെന്ന് വിദഗ്ദ്ധ സമിതി ദേവസ്വം ബോർഡിനെ അറിയിച്ചു. ബോർഡ് പ്രസിഡന്റ് കെ. ജയകുമാറുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പാനൽ ഇക്കാര്യം അറിയിച്ചത്.
ബ്രഹ്മദത്തന് താന്ത്രിക ആചാരങ്ങളിൽ വൈദഗ്ദ്ധ്യമുണ്ടെന്നാണ് പാനലിന്റെ വിലയിരുത്തൽ . അതിനെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യാൻ പാനൽ ബ്രഹ്മദത്തനുമായി ചർച്ച നടത്തും. ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം അന്തിമ തീരുമാനം എടുക്കും.
തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും പകരം മകന് സ്ഥാനം കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്ഠരര് രാജീവര് ബോർഡിന് കത്തെഴുതിയിരുന്നു. ചിങ്ങം മുതൽ കർക്കിടകം വരെ, താഴമൺ മഠത്തിലെ രണ്ട് കുടുംബങ്ങൾ ശബരിമലയിൽ താന്ത്രിക ചടങ്ങുകൾ ഊഴമനുസരിച്ച് നടത്തുകയാണ് പതിവ്. കത്തിലെ ആവശ്യം പരിഗണിക്കാൻ മുതിർന്ന മൂന്ന് തന്ത്രിമാരെ ഉൾപ്പെടുത്തിയാണ് ദേവസ്വം ബോർഡ് പാനൽ രൂപീകരിച്ചത്.
മുതിർന്ന തന്ത്രി കണ്ഠരര് മോഹനരുടെ മകനായ കണ്ഠരര് മഹേഷ് മോഹനരാണ് ഇപ്പോഴത്തെ തന്ത്രി. ആഗസ്റ്റ് 2 ന് നടക്കുന്ന നിറപുത്തരി പൂജകളോടെയാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുക. ബ്രഹ്മദത്തന് അനുകൂലമായി ഹൈക്കോടതി വിധി വന്നാൽ, ചിങ്ങത്തിലെ പൂജകൾക്കായി ക്ഷേത്രം തുറക്കുന്ന ഓഗസ്റ്റ് 16 മുതൽ അദ്ദേഹം തന്ത്രിയാകും.

