കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു . കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ബത്തേരി സ്വദേശി രതീഷ് (45) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. രോഗം ബാധിച്ച 11 പേർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. രോഗികളിൽ രണ്ടുപേരുടെ നില വളരെ ഗുരുതരമാണ്.
മലപ്പുറം സ്വദേശിയായ പത്ത് വയസ്സുകാരന് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മറ്റ് അസുഖങ്ങൾ കൂടി ഉണ്ടായിരുന്നതിനാൽ ആരോഗ്യസ്ഥിതി വഷളാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ദിവങ്ങൾക്ക് മുൻപാണ് മരിച്ചത്. ഓമശ്ശേരി കണിയാമ്പുറം സ്വദേശികളായ അബ്ദുൾ സിദ്ദിഖ്-മെനുന ദമ്പതികളുടെ മകൻ മുഹമ്മദ് അഹിൽ ആണ് മരിച്ചത്.
പ്രതിരോധശേഷി കുറവായിരുന്ന കുഞ്ഞ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 4 ന് കുട്ടിയെ കടുത്ത പനി ബാധിച്ചാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ചണ്ഡീഗഡിലെ വൈറോളജി ലാബിൽ നടത്തിയ സ്വാബ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ വീട്ടിലെ കിണറ്റിലെ വെള്ളത്തിൽ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്തി. ഡോക്ടർമാരുടെ അഭിപ്രായത്തിൽ, കേരളത്തിൽ പലരും അമീബിക് എൻസെഫലൈറ്റിസ് ലക്ഷണങ്ങളുമായി ചികിത്സ തേടുന്നുണ്ട്. എല്ലാ ദിവസവും കുറഞ്ഞത് ഒരാൾക്കെങ്കിലും രോഗം സ്ഥിരീകരിച്ചുവരുന്നുണ്ട്. അതേസമയം, രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിൽ സങ്കീർണതകളുണ്ടെന്നും ഡോക്ടർമാർ പറയുന്നു.

